india
ഡ്രഡ്ജർ അഴിമതി കേസ്: സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴ
ജസ്റ്റിസുമാരായ രാജേഷ് ബിന്ദാൽ, വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴ വിധിച്ചത്.
ന്യൂഡൽഹി: മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിന് പിഴ. ജസ്റ്റിസുമാരായ രാജേഷ് ബിന്ദാൽ, വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴ വിധിച്ചത്.
നെതർലാൻഡ്സിൽ അന്വേഷണത്തിനായി പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാൻ സുപ്രീം കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാന വിജിലൻസ് നവംബറിൽ തന്നെ ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. എന്നാൽ, വിജിലൻസ് ഇതുവരെ പട്ടിക കൈമാറിയിട്ടില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു സുപ്രീം കോടതിയെ ഇന്ന് രാവിലെ അറിയിക്കുകയായിരുന്നു.
ഈ വാദത്തെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജും സ്റ്റാൻഡിങ് കൗൺസൽ ഹർഷദ് വി. ഹമീദും ശക്തമായി എതിർത്തു. നവംബറിൽ വിജിലൻസ് കേന്ദ്രത്തിന് അയച്ച കത്തിന്റെ പകർപ്പ് ഇരുവരും കോടതിയിൽ സമർപ്പിച്ചു. തുടർന്ന്, വസ്തുത വ്യക്തമാക്കാൻ അഡീഷണൽ സോളിസിറ്റർ ജനറലിനോട് കോടതി നിർദേശിച്ചു.
ഉച്ചയ്ക്കുശേഷം കോടതിയിൽ ഹാജരായ എസ്.വി. രാജു, താൻ കോടതിയെ അറിയിച്ചത് തെറ്റായ വിവരമാണെന്ന് സമ്മതിച്ചു. ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അറിയിച്ചതെന്നും, അനവധിക്കേസുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കുണ്ടായ ചെറിയ പിഴവാണിതെന്നും ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
എന്നാൽ, തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോടതി വിധി പ്രസ്താവിച്ചിരുന്നെങ്കിൽ എന്തായേനെ എന്ന് ചോദിച്ച ബെഞ്ച്, കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോയെന്നും കടുത്ത ഭാഷയിൽ വിമർശിച്ചു. ആദ്യം 50,000 രൂപ പിഴയിടാനാണ് കോടതി തീരുമാനിച്ചിരുന്നതെങ്കിലും, അഡീഷണൽ സോളിസിറ്റർ ജനറലിന്റെ അഭ്യർത്ഥന പരിഗണിച്ച് അത് 25,000 രൂപയായി കുറയ്ക്കുകയായിരുന്നു.
വീഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടേതാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ, പിഴ കേന്ദ്ര സർക്കാരിനാണ് ചുമത്തുന്നതെന്നും, ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തി അവരിൽ നിന്ന് തുക ഈടാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജേക്കബ് തോമസിനെതിരെ പരാതി നൽകിയ സത്യൻ നരവൂരിന് വേണ്ടി അഭിഭാഷകൻ കാളീശ്വരം രാജ് കോടതിയിൽ ഹാജരായി. ഡ്രഡ്ജർ അഴിമതി കേസിലെ കൂട്ടുപ്രതികളായ ഡച്ച് കമ്പനിയിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുക്കുന്നതിനായി കേരളം കേന്ദ്ര സർക്കാരിന്റെ സഹായം തേടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് അന്വേഷണവുമായി ബന്ധപ്പെട്ട് നെതർലാൻഡ്സിലേക്ക് ഉദ്യോഗസ്ഥരെ അയക്കാനുള്ള നടപടികൾ ആരംഭിച്ചത്.
india
എസ്.ഐ.ആര്‍ നടപടിയില്‍ ഗുരുതര ആരോപണം; മുസ്‌ലിം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കി
മണ്ഡലത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് പ്രധാനമായും പേരുകള്‍ ഇല്ലാതാക്കിയിരിക്കുന്നതെന്ന് ആരോപണമുയര്‍ന്നു.
അഹമ്മദാബാദ്: ഗുജറാത്തില്‍ പുരോഗമിക്കുന്ന സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്‍) പ്രക്രിയയില്‍ അഹമ്മദാബാദിലെ ജമാല്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ നൂറുകണക്കിന് മുസ്‌ലിം വോട്ടര്‍മാരെ ‘മരിച്ചവരായി’ പ്രഖ്യാപിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. മണ്ഡലത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് പ്രധാനമായും പേരുകള്‍ ഇല്ലാതാക്കിയിരിക്കുന്നതെന്ന് ആരോപണമുയര്‍ന്നു.
സ്വയം ജീവിച്ചിരിക്കുന്നതും എസ്.ഐ.ആര്‍ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കിയതും പ്രാരംഭ കരട് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടതുമാണെന്ന് വോട്ടര്‍മാര്‍ പറയുന്നു. എന്നിരുന്നാലും, അന്തിമ പട്ടികയില്‍ നിന്ന് അവരുടെ പേരുകള്‍ വെട്ടിക്കളഞ്ഞതായി അവര്‍ ആരോപിച്ചു.
മരണം, സ്ഥലംമാറ്റം, ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പേരുകള്‍ ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന ഫോം 7 വഴിയാണ് എതിര്‍പ്പുകള്‍ സമര്‍പ്പിച്ചതെന്ന് താമസക്കാരും പ്രാദേശിക നേതാക്കളും വ്യക്തമാക്കി. മുസ്‌ലിം വോട്ടര്‍മാരെ വ്യാജമായി ‘മരിച്ചവരായി’ പ്രഖ്യാപിച്ചതായും ആരോപണമുണ്ട്.
ഇത് ന്യൂനപക്ഷ സമുദായത്തെ ബോധപൂര്‍വം ലക്ഷ്യമിട്ടുള്ള അവകാശ ലംഘനവും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ രാഷ്ട്രീയ ദുരുപയോഗവുമാണെന്ന് ആരോപിച്ചുകൊണ്ട്, പേരുകള്‍ ഇല്ലാതാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ആളുകള്‍ ഷാപൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ജമാല്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ വാര്‍ഡ് നമ്പര്‍ 19ലെ വോട്ടറായ ഫരീദ് മിയാന്‍ (വോട്ടര്‍ സീരിയല്‍ നമ്പര്‍ 823) ജീവിച്ചിരിക്കെ തന്നെ മരിച്ചുവെന്നാരോപിച്ച് എതിര്‍പ്പ് ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, എതിര്‍പ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന വോട്ടര്‍ ഐഡി നമ്പര്‍ അദ്ദേഹത്തിന്റെ രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് താമസക്കാര്‍ ചൂണ്ടിക്കാട്ടി. വാര്‍ഡ് നമ്പര്‍ 21ല്‍ താമസിക്കുന്ന ജമാല്‍പൂര്‍ മണ്ഡലത്തിലെ മുനിസിപ്പല്‍ കൗണ്‍സിലറായ റാഫിഖ് ഷെയ്ഖ് ഖുറേഷിക്കെതിരെയും വിലാസം മാറ്റിയതായി ചൂണ്ടിക്കാട്ടി എതിര്‍പ്പ് ഫയല്‍ ചെയ്തിട്ടുണ്ട്.
എതിര്‍പ്പ് ഉന്നയിച്ച പങ്കജ് പാര്‍ട്ട് നമ്പര്‍ 16ലെ വോട്ടറായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം കക്ഷികള്‍ക്ക് ഇത്തരത്തില്‍ എതിര്‍പ്പുകള്‍ ഫയല്‍ ചെയ്യാന്‍ എങ്ങനെ അനുമതി നല്‍കിയുവെന്ന ചോദ്യവും ഇതോടെ ശക്തമാകുകയാണ്. ”ഞങ്ങള്‍ ജീവിച്ചിരിപ്പുണ്ട്. മുമ്പ് വോട്ട് ചെയ്തിട്ടുമുണ്ട്. എന്നിട്ടും ഈ സംവിധാനം ഞങ്ങളെ നിലവിലില്ലാത്തവരായി കാണിക്കുന്നു,” എന്ന് ഖുറേഷി പ്രതികരിച്ചു.
”ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു കൗണ്‍സിലറാണ്. എനിക്കിത് സംഭവിക്കാമെങ്കില്‍ ആര്‍ക്കും സംഭവിക്കാം. ഇത് തുടരുകയാണെങ്കില്‍ വോട്ടര്‍മാരെ മാത്രമല്ല, അവരുടെ നിലനില്‍പ്പിനെയാണ് ഇല്ലാതാക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു. ഈ നടപടികളെ നിയമപരമായി വെല്ലുവിളിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണെന്നും ഖുറേഷി അറിയിച്ചു.
എതിര്‍പ്പുകളുടെ സ്വഭാവം മുസ്‌ലിം വോട്ടുകള്‍ അടിച്ചമര്‍ത്താനുള്ള ഏകോപിത ശ്രമത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് ന്യൂനപക്ഷ ഏകോപന സമിതി കണ്‍വീനര്‍ മുജാഹിദ് നഫീസ് ആരോപിച്ചു. ”ഇത് ഭരണപരമായ പിഴവല്ല. മുസ്‌ലിം വോട്ടര്‍മാരെ മരിച്ചവരോ കുടിയിറക്കപ്പെട്ടവരോ ആയി വ്യാജമായി പ്രഖ്യാപിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ആസൂത്രിത ശ്രമമാണ്. എസ്.ഐ.ആര്‍ ഫോമുകള്‍ പൂരിപ്പിച്ചവരും കരട് പട്ടികയില്‍ ഉണ്ടായിരുന്നവരുമാണ് അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ബന്ധമില്ലാത്ത വ്യക്തികള്‍ വ്യത്യസ്ത പോളിങ് ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ സമര്‍പ്പിച്ചതും ഉദ്ദേശ്യത്തെക്കുറിച്ച് ഗുരുതര ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു,” അദ്ദേഹം പറഞ്ഞു.
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ താമസക്കാരുമായി പങ്കിട്ട വിവരങ്ങള്‍ പ്രകാരം, ജമാല്‍പൂര്‍ പ്രദേശത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം ഏകദേശം 300 ഫോം 7 എതിര്‍പ്പുകള്‍ ലഭിച്ചിട്ടുണ്ട്. ജമാല്‍പൂര്‍ നിയമസഭാ മണ്ഡലമൊട്ടാകെ ഫോം 7 എതിര്‍പ്പുകളുടെ എണ്ണം 20,000 വരെ എത്താമെന്നാണ് പ്രവര്‍ത്തകരുടെ കണക്ക്.
സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ന്യൂനപക്ഷ ഏകോപന സമിതി ഗുജറാത്ത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് ഔദ്യോഗിക നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
india
നോയിഡയിൽ മൂടൽമഞ്ഞ് അപകടം: കനാലിൽ കാർ വീണ് 27കാരൻ മരിച്ചു
വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
നോയിഡ: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ടുണ്ടായ കാറപകടത്തിൽ 27കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
മരിച്ചത് യുവരാജ് മെഹ്തയെയാണ്. മൂടൽമഞ്ഞ് മൂലം നിയന്ത്രണം നഷ്ടപ്പെട്ട യുവരാജ് സഞ്ചരിച്ച കാർ, രണ്ട് ഡ്രെയിനേജുകളെ വേർതിരിക്കുന്ന ഉയർന്ന പ്രതലത്തിൽ ഇടിച്ച് എഴുപത് അടി താഴ്ചയുള്ള കനാലിലേക്ക് പതിച്ചു.
യുവരാജിന്റെ നിലവിളി കേട്ട് വഴിയാത്രക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാർ പൂർണമായും മുങ്ങിപ്പോയി. അപകടത്തിനിടെ യുവരാജ് പിതാവിനെ ഫോണിൽ വിളിച്ച് താൻ മുങ്ങുകയാണെന്നും രക്ഷിക്കണമെന്നും ജീവൻ നഷ്ടപ്പെടാൻ ആഗ്രഹമില്ലെന്നും പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.
വിവരം ലഭിച്ച മിനിറ്റുകൾക്കകം പൊലീസ്, മുങ്ങൽ വിദഗ്ധർ, ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. യുവരാജിന്റെ പിതാവും അപകടസ്ഥലത്തെത്തി.
ഏകദേശം അഞ്ച് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ യുവരാജിനെയും കാറിനെയും കനാലിൽ നിന്ന് പുറത്തെടുത്തെങ്കിലും മരണം സ്ഥിരീകരിച്ചു.
റോഡിൽ റിഫ്ലക്ടറുകൾ സ്ഥാപിച്ചിരുന്നില്ലെന്നും സർവീസ് റോഡിലെ ഡ്രെയിനേജ് മൂടിയിട്ടില്ലെന്നുമാണ് അപകടകാരണമെന്ന ആരോപണം. ഇതുസംബന്ധിച്ച് ബന്ധുക്കൾ പ്രാദേശിക ഭരണകൂടത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികളും രംഗത്തെത്തി.
india
വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി: ഇൻഡിഗോക്ക് ഡിജിസിഎ 22.2 കോടി രൂപ പിഴ
വിമാനക്കമ്പനിയുടെ പ്രവർത്തനത്തിലുണ്ടായ ഗുരുതര വീഴ്ചകളാണ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കി.
ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതും വ്യാപകമായ വൈകിപ്പിക്കലുകളും ഉണ്ടായ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി രൂപ പിഴ ചുമത്തി. വിമാനക്കമ്പനിയുടെ പ്രവർത്തനത്തിലുണ്ടായ ഗുരുതര വീഴ്ചകളാണ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിൽ ഏകദേശം 15 ദിവസത്തോളം ഇൻഡിഗോയുടെ സർവീസുകൾ താറുമാറായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ഡിജിസിഎ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ഒരു മാസത്തിന് ശേഷമാണ് പിഴ ചുമത്തിയത്. ഈ കാലയളവിൽ ഇൻഡിഗോയുടെ 2,507 വിമാന സർവീസുകൾ റദ്ദാക്കുകയും 1,852 സർവീസുകൾ വൈകുകയും ചെയ്തതായി ഡിജിസിഎ അറിയിച്ചു.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് അന്വേഷണം നടത്തിയത്. ഇൻഡിഗോ ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് പ്ലാനിങ്, റോസ്റ്ററിങ്, സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ എന്നിവയെ അന്വേഷണസംഘം വിശദമായി വിലയിരുത്തി. പ്രവർത്തനങ്ങളുടെ അമിതമായ ഒപ്റ്റിമൈസേഷൻ, മതിയായ തയ്യാറെടുപ്പുകളുടെ അഭാവം, സിസ്റ്റം സോഫ്റ്റ്‌വെയർ സപ്പോർട്ടിലെ കുറവുകൾ, മാനേജ്‌മെന്റ് ഘടനയിലെയും പ്രവർത്തനപരമായ നിയന്ത്രണത്തിലെയും പോരായ്മകൾ എന്നിവയാണ് സർവീസുകൾ താറുമാറാകാൻ കാരണമായതെന്ന് സമിതി കണ്ടെത്തി.
പിഴയ്ക്ക് പുറമേ, ഇൻഡിഗോയ്ക്ക് 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഡിജിസിഎ നിർബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിൽ യാതൊരു വീഴ്ചയും അനുവദിക്കാനാവില്ലെന്നും, ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കർശന നടപടി തുടരുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകി.
-
News1 day agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News1 day agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News1 day ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala1 day agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
kerala1 day agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local1 day agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
-
News1 day agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News1 day ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
