Connect with us

kerala

‘സതീശന്റേത് സവര്‍ണ ഫ്യൂഡല്‍ മാടമ്പി മാനസികാവസ്ഥ’; കടുത്ത വിമര്‍ശനവുമായി വീണ്ടും വെള്ളാപ്പള്ളി

സവര്‍ണ ഫ്യൂഡല്‍ മാടമ്പി മനസികാവസ്ഥയാണ് സതീശനുള്ളതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

Published

on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സതീശന്‍ എസ്.എന്‍.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നുവെന്നാണ് പുതിയ ആരോപണം. സവര്‍ണ ഫ്യൂഡല്‍ മാടമ്പി മനസികാവസ്ഥയാണ് സതീശനുള്ളതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് വെള്ളാപ്പള്ളി ഫേസ്ബുക്കില്‍ കുറിപ്പിട്ടു. എല്ലാ മത-സാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന സമീപനമാണ് സതീശന്‍ സ്വീകരിക്കുന്നതെന്നും, പ്രീണന നയവും ഇരട്ടത്താപ്പും ഒരുമിച്ച് നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ അര്‍ഹമായ നീതി ഉറപ്പാക്കുമെന്ന് പറഞ്ഞ് പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിയെ സതീശന്‍ ഇതിലൂടെ വെല്ലുവിളിക്കുകയല്ലേയെന്ന് വെള്ളാപ്പള്ളി ചോദിച്ചു.

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന സതീശന്‍, എന്‍.എസ്.എസ് ആസ്ഥാനത്ത് ഒന്നര മണിക്കൂര്‍ തിണ്ണനിരങ്ങിയ സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കൊച്ചിയില്‍ സിറോ മലബാര്‍ സഭയുടെ സിനഡ് നടന്നപ്പോള്‍, മറ്റൊരു കാറില്‍ ആരുമറിയാതെ സതീശന്‍ അവിടെ പോയതിന്റെ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രണ്ടുവയസുകാരന്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു

ജിന്‍സിടോം ദമ്പതികളുടെ മകന്‍ ആക്‌സറ്റണ്‍ പി. തോമസാണ് മരിച്ചത്.

Published

on

ആലപ്പുഴ: ചെങ്ങന്നൂരില്‍ വീട്ടിലെ കുളിമുറിയില്‍ സൂക്ഷിച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ വീണ രണ്ടുവയസുകാരന്‍ ദാരുണമായി മരിച്ചു. ജിന്‍സിടോം ദമ്പതികളുടെ മകന്‍ ആക്‌സറ്റണ്‍ പി. തോമസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.

വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ കുട്ടി കുളിമുറിയിലേക്ക് കടന്നതും അവിടെ ഉണ്ടായിരുന്ന വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണതുമാണെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെയാണ് കുളിമുറിയിലെ ബക്കറ്റില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് സംഭവസ്ഥലം പരിശോധിച്ചു. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading

kerala

സ്വര്‍ണവിലയില്‍ വര്‍ധനവ്; ഇന്ന് മൂന്നു തവണയായി കൂടി

സ്വര്‍ണം സര്‍വകാല റെക്കോഡ് നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

Published

on

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഇന്ന് മൂന്നു തവണയായി 3160 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,400 രൂപയായി. ഗ്രാമിന് 395 രൂപ വര്‍ധിച്ച് 13,800 രൂപയിലുമെത്തി. ഇന്നലെ 1,07,240 രൂപയായിരുന്നു പവന്‍ വില. ഇതോടെ സ്വര്‍ണം സര്‍വകാല റെക്കോഡ് നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

ഇന്ന് രാവിലെ 760 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയ്ക്കു മുന്‍പ് 800 രൂപ കൂടി ഉയര്‍ന്നു. ഉച്ചയ്ക്ക് ശേഷം ഒറ്റയടിക്ക് 1600 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരേ ദിവസത്തിനുള്ളില്‍ ഇത്രയും വലിയ കുതിപ്പ് അപൂര്‍വമാണെന്ന് വ്യാപാരികള്‍ പറയുന്നു.

പുതുവര്‍ഷാരംഭം മുതല്‍ സ്വര്‍ണവിലയില്‍ ശക്തമായ ഉയര്‍ച്ചയാണ് തുടരുന്നത്. ജനുവരി ഒന്നിന് 99,040 രൂപയായിരുന്നു പവന്‍ വില. വെറും 20 ദിവസത്തിനിടെ 11,360 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. നിലവിലെ വിലയും പണിക്കൂലിയും ഉള്‍പ്പെടുത്തിയാല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1.20 ലക്ഷം രൂപയ്ക്കും മുകളിലാണ് ചെലവ്.

ആഗോളതലത്തിലെ രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവില കുതിക്കാനുള്ള പ്രധാന കാരണം. ഗ്രീന്‍ലാന്‍ഡ് വിഷയവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കവും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.

Continue Reading

kerala

മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവ് പിടികൂടി; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

വെസ്റ്റ് ബംഗാൾ റാണിനഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

Published

on

കൊച്ചി: മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ റാണിനഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളിത്താഴത്ത് നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ബംഗാളിൽ നിന്ന് തീവണ്ടിയിൽ ആലുവയിലെത്തി, തുടർന്ന് ഓട്ടോറിക്ഷയിൽ കഞ്ചാവുമായി കടന്നുപോകുന്നതിനിടെയാണ് അന്വേഷണ സംഘം പിന്തുടർന്ന് ഇവരെ പിടികൂടിയത്.

ബംഗാളിൽ നിന്ന് കിലോഗ്രാമിന് ഏകദേശം 1000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങി കേരളത്തിൽ കിലോഗ്രാമിന് 25,000 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്നും, ഇവർ ഇടയ്ക്കിടെ കേരളത്തിൽ എത്താറുണ്ടെന്ന വിവരവും അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡിവൈഎസ്പി പി. എം. ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

അതേസമയം, ഈ മാസം ആദ്യം ആലുവയിൽ 69 ഗ്രാം രാസലഹരിയുമായി മൂവാറ്റുപുഴ സ്വദേശി ബിലാൽ (21), അങ്കമാലിയിൽ 19 ഗ്രാം രാസലഹരിയുമായി കോട്ടയം കങ്ങഴ സ്വദേശി അനന്ദു (26) എന്നിവരെയും റൂറൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവിൽ നിന്ന് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസിലൂടെയായിരുന്നു രാസലഹരി കടത്തിയതെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending