Connect with us

Video Stories

ഓ കശ്മീര്‍

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി തുടക്കം കുറിച്ചത് മെഹ്ബൂബ മുഫ്തിയുടെ മണ്ടക്ക് കിഴുക്കിയാണ്. പൊതു തെരഞ്ഞെടുപ്പ് ജയിക്കാന്‍ നരേന്ദ്രമോദിയുടെ ശീര്‍ഷാസനം മതിയാവില്ലെന്ന് വര്‍ത്തമാന ഇന്ത്യ അമിത്ഷായെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കോര്‍പറേറ്റുകളും അവര്‍ നിയന്ത്രിക്കുന്ന മാധ്യമ സിണ്ടിക്കേറ്റുകളും ഹിന്ദുത്വ അജണ്ടയും ചേര്‍ന്നതുകൊണ്ടു മാത്രമല്ല 2014ല്‍ ബി.ജെ.പി നേട്ടമുണ്ടാക്കിയത്. യു.പി.എ സര്‍ക്കാറിന്റെ ചില ദൗര്‍ബല്യങ്ങള്‍ കൂടിയായിരുന്നു. നരേന്ദ്ര മോദിയെന്ന രക്ഷകനെ കുറിച്ച പ്രതീക്ഷയും. 2019ലേക്ക് കടക്കുമ്പോള്‍ മോദി ഒരു നനഞ്ഞ പടക്കമാണ്. അദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും പ്രതീക്ഷ ഹിന്ദുത്വവാദികള്‍പോലും വെച്ചുപുലര്‍ത്തുന്നില്ല. അതുകൊണ്ടു തന്നെ ഹിന്ദുത്വത്തിലൂന്നിയ ആക്രമണോത്സുക ദേശീയതയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാണ് ബി.ജെ.പി. മെഹ്ബൂബ മുഫ്തിയുമൊത്ത് ജമ്മുകശ്മീരില്‍ ഭരണ പങ്കാളിത്തം നിലനിര്‍ത്തി അത് സാധ്യമാവില്ലെന്ന ഒറ്റ കാരണമാണ് ഇന്ത്യയിലെ രണ്ടാമത്തെ മുസ്‌ലിം വനിതാ മുഖ്യമന്ത്രിയെ വലിച്ചുതാഴെയിടാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്.
സയ്യിദ അന്‍വറ തൈമൂര്‍ ആണ് ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. കോണ്‍ഗ്രസ് നേതാവായ ഇവര്‍ അസമില്‍ ഏതാനും മാസം മുഖ്യമന്ത്രി പദത്തിലിരുന്നു. രണ്ടാമതൊരാള്‍ വരുന്നത് കശ്മീരില്‍ സയ്യിദ മെഹ്ബൂബ മുഫ്തിയാണ്. 2016ലാണ് പിതാവ് മുഫ്തി മുഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് മെഹ്ബൂബ മുഖ്യമന്ത്രിയാവുന്നത്. ബി.ജെ.പിയുമായി പിതാവ് സ്ഥാപിച്ച ബന്ധം മെഹ്ബൂബ തുടരുകയായിരുന്നു. കശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായിരുന്നു ബി.ജെ.പിയുമായുള്ള ബന്ധമെന്ന് മെഹ്ബൂബ വിലയിരുത്തുമ്പോള്‍ മെഹ്ബൂബയുമായുള്ള ബന്ധം തുടര്‍ന്നാല്‍ രാജ്യത്തിന് വലിയ അബദ്ധമാകുമായിരുന്നുവെന്നാണ് ബി.ജെ.പി നേതാവിന്റെ മതം. പിതാവ് മുഫ്തി മുഹമ്മദിന് കാഴ്ചപ്പാടും ഭരണ നൈപുണിയുമുണ്ടായിരുന്നു, ഇതു രണ്ടും മകള്‍ക്കുണ്ടായില്ലെന്ന് ബി.ജെ.പി നേതാവ് ചൗധരി ലാല്‍സിങ് കുറ്റപ്പെടുത്തുന്നു. അപ്രഗത്ഭതയാണ് മെഹ്ബൂബക്ക് നേരെ ഉന്നയിക്കുന്ന വലിയ ആക്ഷേപം. ഭീകരവാദികള്‍ക്കൊപ്പമാണ് മെഹ്ബൂബയെന്ന് പറയാനും അവര്‍ മടിക്കുന്നില്ല. കത്വയില്‍ ബാലികയെ പിച്ചിച്ചീന്തിയ സംഘിഭീകരെ ബി.ജെ.പി ആഗ്രഹിക്കുംപോലെ കൈകാര്യം ചെയ്യാന്‍ കൊടുത്തില്ലെന്നത് മെഹ്ബൂബയുടെ അപരാധം തന്നെ. റമസാനില്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ഭീകരരോടുള്ള മൃദുസമീപനത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു.
ഇതൊന്നുമല്ല, കശ്മീരിനെ മുന്‍നിര്‍ത്തി രാഷ്ട്ര സുരക്ഷയെ കുറിച്ച പ്രചാരണം ബി.ജെ.പിക്ക് സാധ്യമാവണമെങ്കില്‍ ശ്രീനഗറിലെ ഭരണപങ്കാളിത്തം അവസാനിപ്പിച്ചേ പറ്റൂ. ഇനി സംഭവിക്കാന്‍ പോകുന്നത് എന്തെന്ന് ഭക്ഷണം കഴിക്കുന്ന ആര്‍ക്കും പ്രവചിക്കാവുന്നതാണ്. രാഷ്ട്രപതി ഭരണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ അവിടത്തെ ഭരണം പൂര്‍ണമായി ഏറ്റെടുത്തിരിക്കുകയാണ്. അഥവാ സഖ്യകക്ഷിയുടെ ഇടപെടല്‍ കൂടിയില്ലാത്ത സ്വേഛാഭരണം. പട്ടാളത്തെയും ഭീകരവാദികളെയും മുന്‍നിര്‍ത്തി ജനത്തിന് നേരെയുള്ള കൈയേറ്റം. അതുവെച്ച് മോദിയും കൂട്ടരും ഇനിയും കശ്മീരിന്റെ പദവിയെക്കുറിച്ച് ചര്‍ച്ച ചെയ്യും. രാഷ്ട്ര സുരക്ഷയെപറ്റി വാഗ്‌ധോരണിയുണ്ടാവും. ആര്‍ടിക്കിള്‍ 370 ഉം ഏക സിവില്‍ കോഡും രാമക്ഷേത്രവും ഹിന്ദുത്വവുമില്ലെങ്കില്‍ 2019ല്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വലിയ തോല്‍വിയാണ്. ഗുജറാത്തില്‍ മുഖ്യമന്ത്രിയായി അഹമ്മദ് പട്ടേലിനെ കൊണ്ടുവരാന്‍ പാകിസ്താനുമായി ഇന്ത്യയിലെ മുന്‍ പ്രധാനമന്ത്രിവരെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കാന്‍ മടിക്കാത്ത നരേന്ദ്രമോദി എന്തെല്ലാം പ്രചരിപ്പിച്ചുകുടാ എന്ന് ആര്‍ക്കും തിട്ടപ്പെടുത്താനാവില്ല. മോദി അധികാരത്തില്‍ വന്ന ശേഷം രാജ്യ സുരക്ഷ യഥാര്‍ഥത്തില്‍ അപകടത്തിലായി. പത്താന്‍കോട്ടില്‍ നാവിക സേനാ ക്യാമ്പിന് നേരെ ഭീകരവാദ ആക്രണണമുണ്ടായി. നിരവധി പട്ടാളക്കാര്‍ മരിച്ച സംഭവത്തില്‍ അക്രമിയായ ഒരാളെ പോലും ജീവനോടെ പിടികൂടാന്‍ കഴിഞ്ഞില്ല. പാകിസ്താനാണ് ആക്രമണത്തിന്റെ പിന്നിലെന്ന് ആക്ഷേപിക്കുമ്പോള്‍തന്നെ അവിടെനിന്നുള്ള സംഘത്തെ പത്താന്‍കോട്ടിലെത്തി തെളിവ് ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതാണ് മഹാ വങ്കത്തം. അതിര്‍ത്തിയില്‍നിന്ന് ദിനേനയെന്നോണം പട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന ഖ്യാതി മുഫ്തി മുഹമ്മദ് സഈദിനാണ്. മകള്‍ മെഹ്ബൂബ രണ്ടാമത് മുസ്‌ലിം വനിതാ മുഖ്യമന്ത്രിയുമായി. വി.പി സിങ് സര്‍ക്കാറില്‍ മുഫ്തി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ് മുഫ്തിയുടെ മകള്‍ റുബയ്യയെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയതും ജയിലിലെ ഏതാനും ഭീകരവാദികളെ വിട്ടയച്ച് റുബയ്യയെ മോചിപ്പിച്ചതും. മുഫ്തി കോണ്‍ഗ്രസിലായിരുന്നു. പി.ഡി.പി രൂപവത്കരിക്കുന്നതിന് മുമ്പും മുഫ്തി കോണ്‍ഗ്രസ് വിടുകയും തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. 1996ല്‍ ആദ്യമായി മെഹ്ബൂബ നിയമസഭയിലെത്തുന്നത് കോണ്‍ഗ്രസ് ടിക്കറ്റിലാണ്. 1999ലാണ് മുഫ്തി പി.ഡി.പി രൂപവത്കരിക്കുന്നത്. അപ്പോള്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റാകുകയും 1999ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രീനഗറില്‍ ഉമര്‍ അബ്ദുല്ലക്കെതിരെ മത്സരിക്കുകയും ചെയ്തു. പരാജയപ്പെട്ട അവര്‍ 2002ല്‍ പല്‍ഗാമില്‍ നിന്ന് വീണ്ടും നിയമസഭയില്‍. 2004ലും 2014ലും ലോക്‌സഭാംഗമായ മെഹ്ബൂബ പക്ഷേ 2009ല്‍ മത്സരിച്ചില്ല. കശ്മീര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ മെഹ്ബൂബയെ വിവാഹം ചെയ്തത് പിതാവിന്റെ കുടുംബത്തില്‍ നിന്നുള്ള ജാവദ് ഇഖ്ബാലാണ്. ഈ ബന്ധം അധികം നീണ്ടില്ല. മകള്‍ ലിതിജ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്യുമ്പോള്‍ ഇര്‍തിഖ ബോളിവുഡിലാണ്, പ്രശസ്ത ഛായാഗ്രാഹകന്‍ മുസ്തഫ സദുഖിനൊപ്പം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending