Connect with us

Video Stories

ഉദ്യോഗസ്ഥപ്പോരില്‍ ഉലയുന്ന ഭരണം

Published

on

മുതിര്‍ന്ന ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരില്‍ ഞെരിഞ്ഞമരുകയാണ് സംസ്ഥാന ഭരണം. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ കൂനിന്മേല്‍ കുരു പോലെ ഉദ്യോഗസ്ഥപ്പോര് പ്രതിസന്ധിയുടെ പാരമ്യതയില്‍ എത്തിനില്‍ക്കുകയാണ്. ഒന്നാം വാര്‍ഷിക തലേനാള്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമിയെയും ഡയരക്ടര്‍ ബിജു പ്രഭാകറിനെയും ഇടതു സര്‍ക്കാറിന് ചുമതലകളില്‍ നിന്ന് മാറ്റേണ്ടി വന്നത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രം.
ഉന്നത ഉദ്യോഗസ്ഥരില്‍ രാഷ്ട്രീയ വകഭേദങ്ങള്‍ രൂപപ്പെടുത്തി തനിക്കാക്കി വെടക്കാക്കാനുള്ള തരംതാണ പ്രവണതകളുടെ പരിണിത ഫലമാണ് പിണറായി സര്‍ക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പരസ്പര വിശ്വാസം നഷ്ടപ്പെട്ട ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ തല്ലിത്തീരുന്നത് കയ്യുംകെട്ടി നോക്കിനില്‍ക്കുന്ന ഭരണകൂട നിസഹായത എത്രമാത്രം നാണക്കേടാണ്? സംസ്ഥാനത്തിന്റെ പൊതു താത്പര്യങ്ങളേക്കാള്‍ ഉന്നത ഉദ്യോസ്ഥര്‍ തന്‍പ്രമാണിത്വത്തിനും അന്ധമായ രാഷ്ട്രീയ വിധേയത്വത്തിനും അടിപ്പെടുന്ന അവസ്ഥ അശുഭകരമായ ഭാവിയെയാണ് അടയാളപ്പെടുത്തുന്നത്. അധികാര കേന്ദ്രങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിമറിയും. പക്ഷേ, അതിനനുസൃതമായി ആടിത്തിമിര്‍ക്കേണ്ടവരല്ല ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍; അവര്‍ അധികാര സ്ഥാപനങ്ങള്‍ ആടിയുലയാതെ കാത്തുസംരക്ഷിക്കേണ്ടവരാണ്. അത്തരം ആര്‍ജവമുള്ള ഉദ്യോഗസ്ഥരെ കണ്ട കേരളമാണ്, ഇന്ന് അധികാര ബലത്തിന്റെ അഹന്തയും അപക്വതയുടെ അടയാഭരണങ്ങളും അലങ്കാരമാക്കി നടക്കുന്നവരെ സഹിക്കേണ്ടി വരുന്നത്.
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസ്വസ്ഥതകള്‍ പുകഞ്ഞു തുടങ്ങിയിട്ടുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ.എം എബ്രഹാമിന്റേയും ടോം ജോസിന്റേയും വീടുകളില്‍ അന്നത്തെ വിജിലന്‍സ് ഡയരക്ടറായിരുന്ന ജേക്കബ് തോമസ് റെയ്ഡ് നടത്തിയതോടെ ഇത് മറനീക്കി പുറത്തുവരികയും ചെയ്തു. പ്രത്യക്ഷ സമരത്തിനിറങ്ങിയില്ലെങ്കിലും സര്‍ക്കാറുമായി നിസ്സഹകരിച്ച് മുന്നോട്ട് പോകാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ധാരണ രൂപപ്പെട്ടു. മന്ത്രിമാര്‍ക്കെതിരെയുള്ള അന്വേഷണങ്ങളില്‍ വകുപ്പു സെക്രട്ടറിമാരെ പ്രതി ചേര്‍ക്കുന്ന പ്രവണത ആവര്‍ത്തിക്കുകയും വിജിലന്‍സ് ഡയറക്ടര്‍ അതിന് കൂട്ടുനില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ നിസ്സഹകരണ സമരം ഉദ്യോഗസ്ഥര്‍ക്കിടയില്‍ പടര്‍ന്നുപടിച്ചു. ഒരു ന്യൂനത പോലും ഇല്ലാത്ത രീതിയില്‍ ഫയലുകള്‍ എത്തിയാല്‍ മാത്രമേ ഒപ്പിട്ടു നല്‍കുകയുള്ളൂ എന്ന തീരുമാനത്തില്‍ അവരെത്തി. സാമ്പത്തിക ബാധ്യതയുള്ള ഫയലുകള്‍ തീര്‍പ്പാക്കാതെ മുഖ്യമന്ത്രിക്ക് കൊടുക്കുകയും പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തിയ ശേഷം മാത്രമേ സെക്രട്ടറിമാര്‍ ഫയലുകള്‍ മുമ്പോട്ട് നീക്കുകയുള്ളൂവെന്ന് തീരുമാനിക്കുകയും ചെയ്തു. സമരത്തിനു വേണ്ടി ഒരു ദിവസം തെരഞ്ഞെടുത്തുവെങ്കിലും മുഖ്യമന്ത്രി പരിഹാരം ഉറപ്പു നല്‍കിയ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റില്‍ ഇന്നും അതിന്റെ അലയൊലികള്‍ നിലച്ചിട്ടില്ലെന്നതിന്റെ നിരവധി തെളിവുകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഭരണത്തിന്റെ തുടക്കത്തില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെതിരെ സമര രംഗത്തുവന്ന അത്യപൂര്‍വ സാഹചര്യത്തിനാണ് സംസ്ഥാന സാക്ഷ്യം വഹിച്ചത്. ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കം പിന്നീട് ഉദ്യോഗസ്ഥരും സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടലായി മാറി. ടി.പി സെന്‍കുമാറുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിന് ഒടുവില്‍ മൂക്കുകുത്തി വീഴേണ്ട ഗതിവന്നു. ചേരിപ്പോര് രൂക്ഷമായതോടെ പല ഉദ്യോഗസ്ഥരും സര്‍ക്കാറിനെ രാജി സന്നദ്ധതയോ വകുപ്പു മാറ്റമോ അറിയിച്ചു തുടങ്ങി. തത്വത്തില്‍ സെക്രട്ടറിയേറ്റു മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെ ഇതിന്റെ പ്രതിഫലനങ്ങള്‍ കാണുകയും ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിസ്സഹകരണവും ചിലരുടെ ദീര്‍ഘകാല അവധിയും സ്ഥിരമായുള്ള കെടുകാര്യസ്ഥതയും കാരണം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി സാധാരണക്കാര്‍ വിയര്‍ക്കേണ്ട അവസ്ഥവന്നു. ഉദ്യോഗസ്ഥപ്പോര് കാരണം സെക്രട്ടറിയേറ്റു മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെ ഭരണസ്തംഭനത്തിലേക്കു നീങ്ങിയെന്നര്‍ത്ഥം.
നയപരമായ തീരുമാനം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ പിടിവാശിയില്‍ നില്‍ക്കുന്നത് സര്‍ക്കാറിനെ കൂടുതല്‍ കുരുക്കിലാക്കിയിരിക്കുകയാണ്. സെക്രട്ടറിയേറ്റില്‍ നിന്ന് ഉദ്യോഗസ്ഥരുടെ വിലാപമുയരുമ്പോള്‍ മുഖ്യമന്ത്രിക്ക് മൂകസാക്ഷിയാകാനേ നിര്‍വാഹമുള്ളൂ. പല ഉന്നത ഉദ്യോഗസ്ഥരെയും വകവരുത്താന്‍ വിജിലന്‍സ് വകുപ്പ് വല വിരിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള മാനസിക സംഘര്‍ഷങ്ങളും വിവിധ വകുപ്പുകളും മന്ത്രിമാരും തമ്മിലുള്ള അനൈക്യവും ഇതിന്റെ അനന്തര ഫലങ്ങളാണ്. കിഫ്ബിയുടെ പേരില്‍ ധന-പൊതു മരാമത്ത് മന്ത്രിമാര്‍ തമ്മിലുള്ള ആഭ്യന്തര പ്രശ്‌നം വകുപ്പ് സെക്രട്ടറിമാരുടെ ‘ഈഗോ ക്ലാഷ്’ ആയി രൂപപ്പെട്ടുവെന്നതാണ് പുതിയ വര്‍ത്തമാനം. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കേണ്ടതില്ല. പക്ഷേ, അവരുടെ മനോവീര്യം തകര്‍ക്കുംവിധമായിരിക്കരുത് സര്‍ക്കാറിന്റെ സമീപനങ്ങള്‍. ഉദ്യോഗസ്ഥര്‍ക്ക് ഭീതിയോടെ ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായിക്കൂടാ. പ്രതികാര മനോഭാവത്തോടെ പെരുമാറുമ്പോഴാണ് സര്‍ക്കാറും ഉദ്യോഗസ്ഥരും രണ്ടു വഴിക്ക് നീങ്ങുന്നത്. സംസ്ഥാനം നിലവില്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധിയും ഇതാണ്. ഭരണ സ്തംഭനവും വികസന മുരടിപ്പും കേവലം പ്രതിപക്ഷ വിമര്‍ശമല്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണം. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് സക്രിയമായ ഭരണ നിര്‍വഹണത്തിന് സാധ്യതയൊരുക്കുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം പൊതുജന പ്രക്ഷോഭത്തിനു മുമ്പില്‍ സര്‍ക്കാറിന് പിടിച്ചുനില്‍ക്കാന്‍ പാടുപെടേണ്ടി വരുമെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending