Connect with us

Video Stories

മാര്‍ഗദര്‍ശനത്തിനായി തെരഞ്ഞെടുത്ത റമസാന്‍

Published

on

എ.എ വഹാബ്

ജീവിതം ഒരു പാഴ് വേലയല്ല. സര്‍വജ്ഞനും മഹായുക്തിമാനുമായ സ്രഷ്ടാവിന്റെ സോദ്ദേശ പദ്ധതിയാണ്. എല്ലാത്തിനെയും സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും സര്‍വശക്തനായ അല്ലാഹുവാണ്. ഭൗതിക ലോക ജീവിതകാലം സമയ ബന്ധിതമാണ്. അനന്തമായ ഒരു പാരത്രികലോക ജീവിതം പിറകെ വരാനുണ്ട്. ഇരു ലോകത്തും ജീവിത വിജയം നേടാന്‍ മനുഷ്യന് ആവശ്യമായ മാര്‍ഗദര്‍ശനോപദേശങ്ങള്‍ നല്‍കുന്നത് അല്ലാഹു സ്വന്തം ബാധ്യതയായി എടുത്തിരിക്കുന്നുവെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. വര്‍ഷത്തില്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടായി നിജപ്പെടുത്തിയത് അല്ലാഹുവാണ്. അതില്‍ മാര്‍ഗദര്‍ശനത്തിനായി തെരഞ്ഞെടുത്തത് റമസാന്‍ മാസത്തെയാണ്. അനുഗ്രഹീതമായ ആ മാസം സമാഗതമാവുകയാണ്. സല്‍കര്‍മ്മങ്ങള്‍ക്ക് വളരെയേറെ പ്രതിഫലം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മാസം. പാപക്കറകള്‍ കഴുകിക്കളയാനും ജീവിതം സംശുദ്ധമാക്കി വിജയവീഥിയിലെത്തിക്കാനും ഇത്രയേറെ സൗകര്യം നല്‍കപ്പെട്ടിട്ടുള്ള മറ്റൊരു മാസമില്ല. റമസാനില്‍ ആരോഗ്യത്തോടെ ജീവിച്ചിരിക്കുമ്പോള്‍ അത് പ്രയോജനപ്പെടുത്താത്തവന്‍ ഏറ്റവും വലിയ ദൗര്‍ഭാഗ്യവാനാണ്.
മനുഷ്യന് അല്ലാഹു നല്‍കിയ ധാരാളം ഉപദേശങ്ങളെ ചുരുക്കി മൂന്നാക്കി സൂറത്തുല്‍ ഹശ്‌റിലൂടെ അവതരിപ്പിക്കുന്നതാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ‘സത്യവിശ്വാസികളെ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവീന്‍. ഓരോരുത്തരും തങ്ങള്‍ നാളേക്കു വേണ്ടി ചെയ്തത് എന്താണെന്ന് നോക്കുക. അല്ലാഹുവിനോട് ഭക്തിയുള്ളവരാകുവീന്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചെല്ലാം അല്ലാഹുവിന് നന്നായി അറിയാം. അല്ലാഹുവിനെ മറന്നതിനാല്‍ തങ്ങളെക്കുറിച്ചു തന്നെ അല്ലാഹു മറപ്പിച്ചുകളഞ്ഞവരെ പോലെ നിങ്ങള്‍ ആകരുത്. അവരാണ് ധിക്കാരികള്‍. നരകവാസികളും സ്വര്‍ഗവാസികളും ഒരു പോലെയല്ല. സ്വര്‍ഗവാസികള്‍ തന്നെയാണ് വിജയികള്‍ (വിശുദ്ധ ഖുര്‍ആന്‍ 59:18-20)’ സ്‌നേഹമസൃണമായി സത്യവിശ്വാസികളെ എന്ന് വിളിച്ചുകൊണ്ട് അനുസരണയുള്ള അടിമകളോട് അല്ലാഹു പറയുന്നു, തഖ്‌വ ഉള്ളവരാകാന്‍. തഖ്‌വ എന്നത് ഒരു മാനസികാവസ്ഥയാണ്. മനസ്സിനെ സദാസമയവും അല്ലാഹുവുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന അവസ്ഥ. അല്ലാഹുവിന് ഇഷ്ടമില്ലാത്തത് തന്നില്‍ നിന്ന് സംഭവിക്കുന്നതിനെതിരെയുള്ള ജാഗ്രത. ഓരോ നിമിഷവും ഓരോ മനസ്സിലും അല്ലാഹുവിന്റെ ദൃഷ്ടി പതിയുന്നുണ്ടെന്നുള്ള ബോധം. അല്ലാഹുവിന് ഇഷ്ടപ്പെടാത്തത് സംഭവിച്ചാല്‍ ശിക്ഷ ലഭിക്കുമെന്ന ഭയവും ഇഷ്ടപ്പെട്ടതുണ്ടായാല്‍ പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയും. ഇവ രണ്ടിനുമിടയിലുള്ള മാനസികാവസ്ഥ. വാക്കുകള്‍ക്കപ്പുറം ജീവിതത്തിന്റെ എല്ലാ താളലയങ്ങളിലും മനസ്സ് ജാഗരൂകമായി നിലകൊള്ളുന്ന അവസ്ഥയെന്ന് ചുരുക്കം. വീഴ്ചകള്‍ കണ്ടെത്താനും പരിഹരിക്കാനും സഹായിക്കുന്നൊരു മാനസിക നിലയാണിത്. പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു നന്നായി അറിയുമെന്ന ബോധം ഹൃദയത്തിന് ഉണര്‍വും ഉന്മേഷവും ഭീതിയും ലജ്ജയും വര്‍ധിപ്പിക്കും.
തൊട്ടുടനെ വരുന്നത് ഓരോ മനുഷ്യനും നാളേക്ക് എന്താണ് ചെയ്തുവെച്ചിട്ടുള്ളതെന്ന് നോക്കാനുള്ള ആഹ്വാനമാണ്. മനുഷ്യന്റെ മനോനിലയും പ്രവര്‍ത്തനങ്ങളും അല്ലാഹു രേഖപ്പെടുത്തുന്നുണ്ട്. പ്രവര്‍ത്തനങ്ങളോടൊപ്പം അതിന്റെ അനന്തര ഫലങ്ങളും കൃത്യമായി തിട്ടപ്പെടുത്തി വ്യക്തമായ രേഖയില്‍ ഉള്‍പ്പെടുത്തുന്നു (36:12)
ഉദാഹരണത്തിന്, ഒരാള്‍ ഒരു പള്ളി ഉണ്ടാക്കിയാല്‍ അവിടെ വന്ന് അത് പ്രയോജനപ്പെടുത്തുന്നവരുടെയെല്ലാം നന്മയില്‍, അവര്‍ക്ക് ഒട്ടും കുറയാതെ തന്നെ ഒരോഹരി ഉണ്ടാക്കിയ ആളിന്റെ കര്‍മപുസ്തകത്തില്‍ രേഖപ്പെടുത്തും. കള്ളു ഷാപ്പുണ്ടാക്കിയവന് അതു പടര്‍ത്തുന്ന തിന്മയുടെ ഓഹരിയും ഉണ്ടാകും എന്നര്‍ത്ഥം. നന്മകള്‍ തല്‍ക്ഷണം അല്ലാഹുവിലേക്കാണ് എത്തിപ്പെടുക. ‘ഉത്തമ വചനങ്ങള്‍ അല്ലാഹുവിലേക്ക് കയറിപ്പോകുന്നു. സല്‍കര്‍മ്മത്തെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ദുഷിച്ച തന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരാരോ അവര്‍ക്ക് കഠിന ശിക്ഷയുണ്ട്. അവരുടെ തന്ത്രം നാശമടയുക തന്നെ ചെയ്യും (35:10)’ ഒരാള്‍ ഒരു പ്രവൃത്തി ചെയ്താല്‍ അതിന് അനന്തര ഫലമുണ്ടാകും. പ്രവര്‍ത്തിക്കും അനന്തര ഫലത്തിനും പരലോകത്ത് പ്രതിഫലമുണ്ടാവും. നന്മയായാലും തിന്മയായാലും ഒരണുത്തൂക്കം ആണെങ്കില്‍ പോലും അത് അവരവര്‍ കാണും എന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. അണുത്തൂക്കം എന്നത് മനുഷ്യമനസ്സിന്റെ സങ്കല്‍പ്പത്തിന് തന്നെ അതീതമാണ്. അത്രയേറെ ചെറുതാണ് ഒരു ഗ്രാമിനെ പതിനായിരം ലക്ഷം കോടിയായി ഭാഗിച്ചാല്‍ അതിന്റെ ഒരു ഭാഗം എന്ന് പറയുംപോലെയാണത്. നന്മയും തിന്മയും എത്ര ചെറുതായാലും രേഖപ്പെടുത്തും എന്ന് സാരം. ഈ ബോധം മനുഷ്യനെ നന്മയിലേക്ക് ശക്തമായ പ്രേരണ നല്‍കുന്നതാണ്. ‘ഓരോരുത്തരുടെയും കണക്ക് അല്ലാഹു നോക്കുന്നതിന് മുമ്പ് അവരവര്‍ സ്വയം കണക്ക് നോക്കണം’ എന്ന് ഉമര്‍ (റ) സാധാരണ പറയാറുണ്ടായിരുന്നു. നാളെ പരലോകത്തേക്കുണ്ടാക്കുന്ന സമ്പാദ്യത്തെക്കുറിച്ച് ബോധവാനായിരിക്കല്‍ സത്യവിശ്വാസിയുടെ കടമയാണ്.
മൂന്നാമത്തെ ഉപദേശം, അല്ലാഹുവിനെ മറന്നതിനാല്‍ തങ്ങളെക്കുറിച്ചു തന്നെ അല്ലാഹു മറപ്പിച്ചുകളഞ്ഞവരെപ്പോലെ നിങ്ങളാകരുത് എന്നാണ്. സ്വന്തത്തെ മറക്കുക എന്നാല്‍ തിന്നാനും കുടിക്കാനും മറ്റു ഭൗതിക ജീവിത വ്യവഹാരങ്ങള്‍ക്കും മറന്നു പോവുക എന്നല്ല. യഥാര്‍ത്ഥത്തില്‍ താനാരാണോ എന്തിന് നിയോഗിക്കപ്പെട്ടുവെന്നോ ഓര്‍ക്കാനാവാതെ ഭൗതിക ജീവിതത്തില്‍ മാത്രം കണ്ണുനട്ട് ജീവിക്കുന്ന ഒരവസ്ഥയെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. കരുണാമയന്റെ സ്മരണ വിട്ടാല്‍ പിന്നെ അവന് അടുത്ത കൂട്ടാളിയായി പിശാചിനെ നിയമിച്ചു കൊടുക്കും എന്നത് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയാണ്. ആ പിശാചുക്കള്‍ മനുഷ്യരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയും. തങ്ങള്‍ സന്മാര്‍ഗത്തിലാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യും (48:36-37). അതാണ് ഏറ്റവും വിഷമകരമായ അവസ്ഥ. പിശാചുക്കള്‍ മനുഷ്യരെ ഭൗതിക ജീവിത ലഹരിയില്‍ ആമഗ്നമാക്കും. ആസ്വാദനത്തോടെ അതില്‍ വിഹരിക്കുമ്പോള്‍ അവരുടെ മനസ്സ് പരലോക ജീവിത ചിന്തയില്‍ നിന്ന് ഏറെ വിദൂരത്താവും. ഒടുവില്‍ അക്കാര്യം തന്നെ വിസ്മരിക്കും. മനുഷ്യരിലധികം ആളുകളും അക്കൂട്ടത്തിലാണ്. അവര്‍ ധര്‍മധിക്കാരികള്‍ ആണെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. നരകവാസികളും സ്വര്‍ഗവാസികളും സമമല്ല. സ്വര്‍ഗവാസികള്‍ തന്നെയാണ് വിജയികള്‍ എന്ന പിന്‍കുറിയും ഒപ്പമുണ്ട്. സ്വര്‍ഗകവാടം മലര്‍ക്കെ തുറക്കപ്പെടുന്ന അനുഗ്രഹീത റമസാന്‍ പാപമോചനാഭ്യര്‍ത്ഥനയും പശ്ചാത്താപവുമായി പ്രപഞ്ചത്തിന്റെ പ്രവിശാലതയുള്ള സ്വര്‍ഗത്തിലേക്ക് ധൃതിയില്‍ മുന്നേറാന്‍ ഏറ്റവും പറ്റിയ അവസരമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending