News

ഡോണള്‍ഡ് ട്രംപ് ബലാത്സംഗം നടത്തിയതായി എപ്സ്റ്റീന്‍ രേഖ; ഗുരുതര പരാമര്‍ശങ്ങള്‍

By webdesk18

December 24, 2025

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബലാത്സംഗം നടത്തിയതായി എപ്സ്റ്റീന്‍ രേഖ. എന്നാല്‍, ആരോപണം നിഷേധിച്ച് യു.എസ് നീതിന്യായ വകുപ്പ് രംഗത്തെത്തിയിരുന്നു. അസത്യമായ ആരോപണമാണ് പ്രചരിക്കുന്നതെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. വെരിഫൈ ചെയ്യാന്‍ സാധിക്കാത്ത ആരോപണമെന്ന രീതിയിലാണ് ട്രംപിനെതിരായ ബലാത്സംഗ ആരോപണം എപ്സ്റ്റീനില്‍ ഉള്‍പ്പെട്ടത്.

കഴിഞ്ഞ ദിവസം എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ യു.എസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ടിരുന്നു. ഇതില്‍ ഫെഡറല്‍ അന്വേഷണസംഘങ്ങള്‍ക്ക് നല്‍കിയ മൊഴികളും ഉള്‍പ്പെട്ടിരുന്നതിലാണ് ട്രംപിനെതിരായ ആരോപണം ഉള്‍പ്പെടുന്നത്. ട്രംപും എപ്സ്റ്റീനും ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. ഇതുസംബന്ധിച്ച് ഒരു ലിമോസിന്‍ ഡ്രൈവര്‍, യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ട്രംപും എപ്സ്റ്റീനും തമ്മില്‍ ചര്‍ച്ച നടത്തുന്നത് താന്‍ കേട്ടുവെന്ന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ മൊഴികളില്‍ എഫ്.ബി.ഐ തുടര്‍ പരിശോധന നടത്തിയോയെന്ന് വ്യക്തമല്ല.

പക്ഷേ രേഖകളിലെ പരാമര്‍ശങ്ങളെ പൂര്‍ണമായും തള്ളുകയാണ് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്. 30,000ത്തോളം രേഖകളാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവിട്ടത്. അതില്‍ ട്രംപിനെതിരായ സ്‌ഫോടനാത്മകമായ ചില പരാമര്‍ശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. 2020 തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ഈ രേഖകള്‍ എഫ്.ബി.ഐക്ക് മുമ്പാകെ സമര്‍പ്പിക്കപ്പെട്ടത്. ഇത് പൂര്‍ണമായും വ്യാജമാണെന്ന് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.