kerala

‘ഇത്രനാളും പോരാടിയത് വെറുതെയായി, മറ്റൊരു കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചു, അന്വേഷണം പുകമറ മാത്രം’; നിതിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനെത്തി സിദ്ധാര്‍ഥിന്റെ അമ്മ

By webdesk14

April 12, 2026

തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ച കണ്ണൂര്‍ ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആര്‍എല്‍ നിതിന്‍ രാജിന് അന്ത്യാഞ്‌ലി അര്‍പ്പിക്കാനെത്തി പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ. നിതിന്‍റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനായി എത്തിയതെന്ന് സിദ്ധാര്‍ഥിന്‍റെ അമ്മ പറഞ്ഞു. ഇത്രനാളും പോരാടിയത് വെറുതെയായി, മറ്റൊരു കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചിരുന്നു. അതുതന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു സിദ്ധാര്‍ഥന്റെ അമ്മ പറഞ്ഞു. അന്വേഷണത്തില്‍ ഒന്നും നടക്കില്ല. അധ്യാപകരെ സസ്‌പെന്റ് ചെയ്ത നടപടി വെറും പുകമറ മാത്രമാണെന്നും അമ്മ പറഞ്ഞു.

‘റിസര്‍വേഷനിലൂടെ സീറ്റ് കിട്ടുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. ഇത് മൂലം മറ്റുള്ളവരുടെ ചാന്‍സ് നഷ്ടമാകുന്നതുകൊണ്ടാണോയെന്ന് അറിയില്ല. ഇത്തരം കേസുകളില്‍ ചെറിയ ശിക്ഷ ലഭിക്കുന്നിടത്തോളം കാലം ഒരു മാറ്റവും ഉണ്ടാകില്ല. സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദികളായവരെ തന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ തിരിച്ചെടുത്തില്ലേ?, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്താല്‍ കുറച്ചെങ്കിലും മാറ്റമുണ്ടാകുമായിരുന്നു. ആര്‍ക്കും പേടിയില്ല. ഗവര്‍ണര്‍ ഇടപെട്ടതുകൊണ്ടാണ് അല്‍പമെങ്കിലും നീതിയെങ്കിലും കിട്ടിയത്. സ്വാഭാവികമരണമാണ് എന്നാണ് അദ്യം പറഞ്ഞത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ മനസിലായത്. ഇത്രനാളും പോരാടിയത് വെറുതെയായി.’ അമ്മ പറഞ്ഞു.