india
കേരളത്തിലെ യുഡിഎഫിന്റെ ചരിത്ര വിജയത്തിൽ ഐയുഎംഎൽ നേതാവ് അബ്ബാസ് അലി ശിഹാബ് തങ്ങൾക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭിനന്ദനം
കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി നേടിയ ചരിത്ര വിജയത്തിൽ ഐയുഎംഎൽ മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസ് അലി ശിഹാബ് തങ്ങൾക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
മുഖ്യമന്ത്രിയുടെ സന്ദേശം:
“കേരളത്തിൽ യുഡിഎഫ് നേടിയ ഉജ്ജ്വല ജനവിധി ജനാധിപത്യ മൂല്യങ്ങളിലും മതേതരത്വത്തിലും സമഗ്ര വികസനത്തിലുമുള്ള ജനങ്ങളുടെ വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നത്. ഈ നാഴികക്കല്ലായ വിജയത്തിന് അക്ഷീണം പ്രവർത്തിച്ച അബ്ബാസ് അലി ശിഹാബ് തങ്ങൾക്കും ഐയുഎംഎൽ നേതൃത്വത്തിനും എന്റെ അഭിനന്ദനങ്ങൾ. പുരോഗതിക്കും സാമൂഹിക സൗഹാർദത്തിനും വേണ്ടിയുള്ള യുഡിഎഫിന്റെ കാഴ്ചപ്പാടിൽ കേരള ജനത വീണ്ടും വിശ്വാസമർപ്പിച്ചിരിക്കുകയാണ്.”
ഐക്യത്തിനും ജനകീയ ഭരണത്തിനും അനുകൂലമായ ശക്തമായ സന്ദേശമാണ് യുഡിഎഫിന്റെ വിജയമെന്ന് സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. നിയുക്ത ജനപ്രതിനിധികൾക്ക് അദ്ദേഹം ആശംസകൾ നേരുകയും, കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനായി യുഡിഎഫ് പ്രവർത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
മലപ്പുറം ജില്ലയിൽ യുഡിഎഫിന്റെ പ്രചാരണം ശക്തിപ്പെടുത്തുന്നതിലും വിവിധ സമുദായങ്ങളിൽ നിന്ന് പിന്തുണ സമാഹരിക്കുന്നതിലും അബ്ബാസ് അലി ശിഹാബ് തങ്ങൾ വഹിച്ച സുപ്രധാന പങ്കിനെയും അദ്ദേഹം അംഗീകരിച്ചു.
കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ നിന്ന് ചരിത്ര ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ശ്രീ കല്ലട്ര മാഹിൻ ഹാജിയെയും സിദ്ധാരാമയ്യ അഭിനന്ദിച്ചു.
india
വിജയിയുടെ മാന്ത്രിക നീക്കം; തമിഴിനാട്ടില്‍ ആദ്യ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ടിവികെ
ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്ക്കൊടുവില് തമിഴ്നാട് രാഷ്ട്രീയത്തില് പുതിയൊരു അധ്യായം കുറിക്കപ്പെടുന്നു.
india
ജനാധിപത്യത്തിന് ഭീഷണിയായി ബിജെപിയുടെ പ്രതികാര നടപടികള്‍
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക അക്രമം. ഉത്തർപ്രദേശിലെ ‘ബുൾഡോസർ രാജി’ന് സമാനമായ നടപടികൾ ബംഗാളിലും ആരംഭിച്ചുവെന്ന സൂചന നൽകി കൊൽക്കത്തയിലെ പ്രശസ്തമായ ന്യൂ മാർക്കറ്റ് പരിസരത്തെ ഇറച്ചിക്കടകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. തൃണമൂൽ കോൺഗ്രസ് യൂണിയൻ ഓഫീസുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
നോർത്ത് 24 പർഗാനാസിലെ ബരാസത്തിൽ ‘മസ്ജിദ് ബാരി റോഡ്’ എന്ന സ്ഥലപ്പേര് മാറ്റി ‘നേതാജി പള്ളി’ എന്നാക്കി മാറ്റി. പ്രവേശന കവാടത്തിലെ അക്ഷരങ്ങൾ തകർത്ത് പുതിയ ബോർഡുകൾ സ്ഥാപിച്ചു. സിറാജ്-ഉദ്-ദൗളയുടെ സ്മാരക രൂപം തകർത്ത് പാർക്കിന് ‘ശിവാജി ഉദ്യാനം’ എന്ന് പുനർനാമകരണം ചെയ്തു. സിആർപിഎഫ് ജവാന്മാരുടെ സാന്നിധ്യത്തിലായിരുന്നു ഈ നടപടികൾ.
ബോംഗാവിലെ ഒരു ക്ഷേത്രത്തിന് സമീപമുള്ള ബിരിയാണി കട ഉടമകളോട് കട ഒഴിഞ്ഞുപോകാണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബംഗാളിന്റെ സംസ്‌കാരത്തിന് നേരെ നടക്കുന്ന ആക്രമണമാണിതെന്നും ടിഎംസി പ്രതികരിച്ചു.
മുർഷിദാബാദിലെ ലാൽബാഗിൽ തർക്കഭൂമിയിലുണ്ടായിരുന്ന ഈദ്ഗാഹിന്റെ വേലി ബിജെപി പ്രവർത്തകർ തകർത്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഭൂമിയിൽ പൊലീസ് സാന്നിധ്യത്തിലാണ് അക്രമം നടന്നതെന്ന് സിപിഎം മുർഷിദാബാദ് ജില്ലാ സെക്രട്ടറി സമീർ മൊല്ല ആരോപിച്ചു. സംഭവത്തിൽ പള്ളി കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്.
വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന ബുൾഡോസർ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ബിജെപിയുടെ വിജയത്തിന് പിന്നാലെ ബംഗാളിലും യോഗി ആദിത്യനാഥ് മോഡൽ ഭരണം വരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സുവേന്ദു അധികാരി ബംഗാളിലെ ‘യോഗി’ ആകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
india
ബംഗാളില്‍ ബി.ജെ.പിയുടെ വിജയം വോട്ടര്‍ പട്ടികയിലെ ‘വെട്ടിനിരത്തലിന്’ പിന്നാലെയോ?
അട്ടിമറി ആരോപണങ്ങള്‍ക്ക് പിന്നാലെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അട്ടിമറി വിജയത്തിന് പിന്നില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വന്‍തോതില്‍ പേരുകള്‍ വെട്ടിമാറ്റിയത് സ്വാധീനിച്ചതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘സ്‌ക്രോള്‍’ ആണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. ബി.ജെ.പി വിജയിച്ച നൂറിലധികം സീറ്റുകളില്‍ അവര്‍ക്ക് ലഭിച്ച ഭൂരിപക്ഷം, അവിടെ നിന്ന് നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരുടെ എണ്ണത്തേക്കാള്‍ കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തെ എസ്‌ഐആര്‍ നടപടികളിലൂടെ ഏകദേശം 90 ലക്ഷത്തിലധികം പേരുകളാണ് ഒഴിവാക്കപ്പെട്ടത്. ഇത് സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ 12 ശതമാനത്തോളം വരും. ബി.ജെ.പി വിജയിച്ച 105 സീറ്റുകളില്‍ അവരുടെ വിജയഭൂരിപക്ഷം അവിടെ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടുകളുടെ എണ്ണത്തേക്കാള്‍ വളരെ ചെറുതാണ്. ഇതില്‍ 86 സീറ്റുകള്‍ തൃണമൂലില്‍ നിന്ന് ബി.ജെ.പി പിടിച്ചതാണ്.
അതേസമയം വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ ഏകദേശം 27 ലക്ഷം പേര്‍ നല്‍കിയ അപ്പീലുകള്‍ ഇപ്പോഴും ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.
2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 9,000 വോട്ടിന് മുന്നിലായിരുന്ന ഇവിടെ, 7,515 വോട്ടര്‍മാരെ ഒഴിവാക്കിയതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 900 വോട്ടിന് വിജയിച്ചു. ജാദവ്പൂരില്‍ പട്ടികയില്‍ നിന്ന് 56,000 പേരെ നീക്കം ചെയ്തു. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പിയുടെ വിജയഭൂരിപക്ഷം 27,716 വോട്ടുകള്‍ മാത്രമാണ്.
ആകെ സീറ്റുകള്‍: 294
ബി.ജെ.പി: 207 സീറ്റുകള്‍
തൃണമൂല്‍ കോണ്‍ഗ്രസ്: 80 സീറ്റുകള്‍
2021-ല്‍ 212 സീറ്റുകളുമായി അധികാരത്തിലേറിയ മമതയ്ക്ക് ഇത്തവണത്തെ ഫലം വലിയ തിരിച്ചടിയാണ് നല്‍കിയത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിച്ചുവെന്ന മമതയുടെ ആരോപണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഈ റിപ്പോര്‍ട്ട്.
അതേസമയം വിജയത്തിന് പിന്നാലെ ബംഗാളില്‍ വ്യാപക അക്രമങ്ങള്‍ തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസുകളും അനുഭാവിയായവരുടെ കടകളും ബി.ജെ.പി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
-
india3 days agoജനാധിപത്യത്തിന് ഭീഷണിയായി ബിജെപിയുടെ പ്രതികാര നടപടികള്‍
-
kerala2 days agoമഴക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
main stories2 days agoനിയമസഭ തിരഞ്ഞെടുപ്പ്; മുസ്ലിം ലീഗിന് ലഭിച്ചത് കാല്‍കോടിയോളം വോട്ടുകള്‍
-
kerala2 days agoവികസന പ്രതീക്ഷകള്‍ക്ക് പുതുചിറകുകള്‍; ചെമ്മാട് ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ മാസ്റ്റര്‍ പ്ലാന്‍
-
kerala2 days agoവള്ളിക്കുന്നിനെ മാതൃകാ മണ്ഡലമാക്കും -ടി.വി ഇബ്രാഹിം
-
kerala2 days agoസാദിഖലി തങ്ങളുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; നിയമ നടപടി സ്വീകരിക്കും
-
main stories1 day agoവിമര്‍ശനത്തില്‍ വിയര്‍ക്കുന്ന സി.പി.എം
-
News1 day agoവീണയുടെ പരിക്ക് ബാധിച്ചത് പാര്‍ട്ടിയെ

