Connect with us

kerala

കെടി ജലീല്‍ പ്രസ്ഥാനമല്ല,വ്യക്തി മാത്രം; ജലീലിനെ തള്ളി കാനം

അദ്ദേഹം അനുഭവത്തില്‍നിന്ന് ആയിരിക്കും ഇത്തരം കാര്യങ്ങള്‍ പറയുന്നത് കാനം രാജേന്ദ്രന്‍ പറഞ്ഞു.

Published

on

ലോകായുക്ത വിഷയത്തില്‍ ജലീലിനെ തള്ളി സിപിഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. കെ ടി ജലീല്‍ ഒരു പ്രസ്ഥാനമല്ല ഒരു വ്യക്തി മാത്രമാണ്. ഉയരുന്ന ആക്ഷേപത്തില്‍ പരിഹാരം കാണാനുള്ള വ്യവസ്ഥ ആ നിയമത്തില്‍ തന്നെയുണ്ട്.അദ്ദേഹം അനുഭവത്തില്‍നിന്ന് ആയിരിക്കും ഇത്തരം കാര്യങ്ങള്‍ പറയുന്നത് കാനം രാജേന്ദ്രന്‍ പറഞ്ഞു.

ലോകായുക്തക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ജലീല്‍ നിലവില്‍ ഉന്നയിച്ചിരിക്കുന്നത്.അതെസമയം
ജസ്റ്റിസ് സിറിയക് ജോസഫിന് എതിരായി മുന്‍ മന്ത്രി കെ.ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ ആക്ഷേപങ്ങള്‍ കോടതിയലക്ഷ്യമെന്ന് വിലയിരുത്തല്‍. സിറിയക് ജോസഫിന് എതിരായി വ്യക്തിപരമായി നടത്തിയ പരാമര്‍ശമാണെങ്കിലും വിധി ഉദ്ധരിച്ചതോടെ കോടതിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. സിറിയക് ജോസഫ് എന്ന വ്യക്തിയല്ല ഹൈക്കോടതിയാണ് വിധിക്കുന്നത്. അതില്‍ ആക്ഷേപമുള്ളവര്‍ മേല്‍ക്കോടതിയെയാണ് സമീപിക്കേണ്ടത്.

അതിന് പുറമെ ലോകായുക്തയുടെ വിധിയെ ആക്ഷേപിച്ചതും ജനപ്രതിനിധിയെന്ന നിലയില്‍ ജലീല്‍ ചെയ്തത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ലോകായുക്തയെ ഇടിച്ചുതാഴ്ത്തി പൊതു ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കും വിധം പ്രസ്താവന ഇറക്കുന്നത് ലോകായുക്ത നിയമമനുസരിച്ച് നടപടിയെടുക്കാവുന്നതാണ്. ലോകായുക്ത നിയമം 19 വകുപ്പ് ഇക്കാര്യം പ്രത്യേകം വിവക്ഷിക്കുന്നുണ്ട്. അത്തരം വിഷയങ്ങളില്‍ ലോകായുക്തക്ക് ഹൈകോടതിയുടെ അതേസ്ഥാനം തന്നെയാണ്. മാത്രമല്ല ബോധപൂര്‍വം അവമതിപ്പുളവാക്കുംവിധം പൊതുജനമധ്യേ ഇടിച്ചു താഴ്ത്തിക്കൊണ്ടു പരസ്യ പ്രസ്താവനയിറക്കുന്നതു ഒരു വര്‍ഷം വരെ തടവുശിക്ഷ വിധിക്കാവുന്ന കുറ്റമാണെന്ന് ലോകായുക്ത നിയമം 18 വകുപ്പ് പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ജലീലിനെതിരെ ലോകായുക്തയുടെ വിധി ശരിയാണെന്നു ഹൈക്കോടതിയും വിധിയെഴുതി. ആ വിധി സുപ്രീംകോടതിയും ശരിവെച്ചതോടെ ജലീല്‍ പരമോന്നത നീതിപീഠത്തെ കൂടി അപമാനിക്കുകയായിരുന്നു.ലോകായുക്ത വിധി തെറ്റാണെന്നും നിയമ വിരുദ്ധമാണെന്നും ഹൈക്കോടതിയോ സുപ്രീംകോടതിയോ ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍ ജലീലിന്റെ നിലപാട് ശരിയാകുമെന്നുമാണ് വിലയിരുത്തല്‍. അതിനിടെ, മുന്‍ മന്ത്രി ജലീലിന്റെ ആരോപണങ്ങള്‍ എം.ജി സര്‍വകലാശാല മുന്‍ വി.സി ഡോ. ജാന്‍സി ജെയിംസ് തള്ളിയിട്ടുണ്ട്. പേ വാക്ക് പറയുമ്പോള്‍ പൊട്ടനെപോലെ അഭിനയിക്കുകയാണ് നല്ലത്. ആരോപണത്തെ പൂര്‍ണ്ണമായും അവഗണിക്കുന്നു. ജലീലിന്റെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളോട് സഹതാപമെന്നും ഡോ. ജാന്‍സി ജെയിംസ് പറഞ്ഞു. യു.ഡി.എഫ് നേതാവിനെ പ്രമാദമായ കേസില്‍ നിന്നും രക്ഷിക്കാന്‍ സിറിയക് ജോസഫ് സഹോദര ഭാര്യക്ക് എം.ജി വിസി പദവി വിലപേശി വാങ്ങിയ ഏമാന്‍, തക്ക പ്രതിഫലം കിട്ടിയാല്‍ ആര്‍ക്കെതിരെയും എന്ത് കടും കയ്യും ചെയ്യുമെന്നായിരുന്നു ജലീലിന്റെ വിമര്‍ശനം.നേരിട്ട് പേര് പറയാതെ സിറിയക് ജോസഫ് എന്ന എല്ലാ സൂചനകള്‍ നല്‍കി കൊണ്ടാണ് ജലീലിന്റെ വിമര്‍ശനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുഖ്യപ്രതിയുമായി അടുത്ത ബന്ധം; പോലീസ് ഉദ്യോഗസ്ഥനെ ഡിറ്റക്ടിങ് ഓഫീസറാക്കിയതില്‍ പരാതി

എസ്എച്ച്ഒ അബ്ബാസലിയെയാണ് കേസില്‍ ഡിറ്റക്ടിങ് ഓഫീസറായി നിയോഗിച്ചിരിക്കുന്നത്

Published

on

മലപ്പുറം: ലഹരി കേസിലെ മുഖ്യപ്രതിയുമായി അടുത്ത ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനെ തന്നെ ഡിറ്റക്ടിങ് ഓഫീസറാക്കിയ നടപടിയില്‍ ഗുരുതര ആരോപണങ്ങള്‍. എസ്എച്ച്ഒ അബ്ബാസലിയെയാണ് കേസില്‍ ഡിറ്റക്ടിങ് ഓഫീസറായി നിയോഗിച്ചിരിക്കുന്നത്. ഇയാള്‍ അടുത്തകാലം വരെ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് ഇന്നലെ 40 ഗ്രാം എംഡിഎംഎ പിടികൂടിയത്.

ലഹരി മാഫിയ ബന്ധമുള്ള പ്രതി മുഹമ്മദ് കബീറിന്റെ വാടകവീട്ടില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. ഈ മൊല വീട്ടില്‍ ഏകദേശം മൂന്ന് മാസത്തോളം എസ്എച്ച്ഒ അബ്ബാസ് അലി താമസിച്ചിരുന്നതായാണ് വിവരം. മുഹമ്മദ് കബീറുമായി എസ്എച്ച്ഒയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന കാര്യം എസ്എസ്ബി നേരത്തെ തന്നെ എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നാണ് സൂചന.

ഇത്രയും ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കേ, ആരോപണവിധേയനായ എസ്എച്ച്ഒ അബ്ബാസലിയെ തന്നെ കേസില്‍ ഡിറ്റക്ടിങ് ഓഫീസറാക്കിയതാണ് വിവാദമായത്. പ്രതിയുടെ വാടകവീട്ടില്‍ നിന്ന് മാറിത്താമസിക്കണമെന്ന് മൂന്ന് മാസം മുന്‍പ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും, ഇത് അവഗണിച്ച് മാസങ്ങളോളം അബ്ബാസ് അലി അതേ വീട്ടില്‍ തുടരുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് വീടൊഴിഞ്ഞത്.

എസ്പിയുടെ ഡാന്‍സാഫ് സംഘമാണ് മുഹമ്മദ് കബീര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. നാര്‍കോട്ടിക് ഡിവൈഎസ്പിയും സ്ഥലത്തെത്തിയിരുന്നു. മുഖ്യപ്രതിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥനെ തന്നെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതില്‍ അന്വേഷണത്തിന്റെ സുതാര്യതയെക്കുറിച്ച് സംശയങ്ങള്‍ ശക്തമാകുകയാണ്.

Continue Reading

kerala

ഭൂമിവില സർട്ടിഫിക്കറ്റിന് കൈക്കൂലി ആരോപണം: ആലപ്പുഴ റവന്യൂ ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി

കുട്ടനാട് തഹസിൽദാറായിരുന്ന പി.ഡി. സുധിയുടെയും ആലപ്പുഴ കലക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് എസ്. സുഭാഷിന്റെയും പേരിൽ ആലപ്പുഴ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്.

Published

on

കൊച്ചി: ഭൂമിയുടെ മൂല്യം നിർണയിച്ച് സർട്ടിഫിക്കറ്റ് അനുവദിക്കാൻ കോഴ ആവശ്യപ്പെട്ടെന്ന പരാതിയിൽ ആലപ്പുഴയിലെ രണ്ട് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കുട്ടനാട് തഹസിൽദാറായിരുന്ന പി.ഡി. സുധിയുടെയും ആലപ്പുഴ കലക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് എസ്. സുഭാഷിന്റെയും പേരിൽ ആലപ്പുഴ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്.

കേസ് കെട്ടിച്ചമച്ചതാണെന്നടക്കമുള്ള വാദങ്ങൾ ഉന്നയിച്ച് ഇരുവരും സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. കുട്ടനാട് നീരേറ്റുപുറത്ത് 12 സെന്റ് പുറമ്പോക്ക് പതിച്ച് ലഭിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് തലവടി സ്വദേശിയായ അപേക്ഷകൻ നൽകിയ പരാതിയിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

ഹരജിക്കാരെ കൈയോടെ പിടികൂടാനുള്ള വിജിലൻസിന്റെ ശ്രമം പരാജയപ്പെട്ടിട്ടും കേസ് മുന്നോട്ട് കൊണ്ടുപോയതായി കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കൈക്കൂലി ആരോപണം ഉയരുന്നതിന് മുമ്പേ തന്നെ ഭൂമിവില നിർണയ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നതായും കോടതി വിലയിരുത്തി. ആരോപണവിധേയരെ തെളിവുകളോടെ പിടികൂടുന്നതിൽ വിജിലൻസ് പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.

മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചതെങ്കിലും, പരാതിക്കാരന്റെ ഭാര്യ മന്ത്രിക്ക് അയച്ച കത്തിൽ ആറു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു ആരോപണം. ഇത്തരം ഗൗരവമുള്ള പൊരുത്തക്കേടുകൾ നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേസ് റദ്ദാക്കുകയായിരുന്നു.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി

ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് നടപടി.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് നടപടി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശങ്കരദാസിനെ ജയിലിലെ ആശുപത്രി സെല്ലില്‍ പ്രവേശിപ്പിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് മുതല്‍ ശങ്കരദാസ് ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശങ്കരദാസിന്റെ ആരോഗ്യനില സംബന്ധിച്ച് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ പ്രത്യേക അന്വേഷണസംഘത്തെ ഹൈക്കോടതി ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ അന്വേഷണസംഘം ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് കോടതി റിമാന്‍ഡ് ചെയ്തതോടെ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ജയിലിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് പരിഗണിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു മെഡിക്കല്‍ കോളജിലേക്കുള്ള മാറ്റം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിലവില്‍ ശങ്കരദാസിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ജയിലിലേക്ക് മാറ്റാവുന്നതാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഇയാളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

Continue Reading

Trending