Culture

മലപ്പുറം ഉപതെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം ഇന്ന്; വോട്ടെടുപ്പ് മറ്റന്നാള്‍

By chandrika

April 10, 2017

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസലും, ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ എന്‍. ശ്രീപ്രകാശും പ്രചാരണത്തിന്റെ അവസാനവട്ട തിരക്കുകളിലാണ്. പ്രധാന നഗരങ്ങളില്‍ കലാശക്കൊട്ട് ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാകളക്ടര്‍ അമിത് മീണ അറിയിച്ചു.

നാളെ നിശബ്ദ പ്രചാരണമാണ്. മറ്റെന്നാളാണ് മലപ്പുറത്ത് വോട്ടെടുപ്പ് നടക്കുന്നത്. സുരക്ഷായി വിവിധ സേനകളില്‍ നിന്ന് 2,500 പേരെ മലപ്പുറത്ത് വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നബാധിതമായ 49ബൂത്തുകളില്‍ അധിക സുരക്ഷ ഒരുക്കും. ഏഴു നിയോജകമണ്ഡലങ്ങള്‍ക്കും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഇതിന്റെ പ്രവര്‍ത്തനം ഇന്നുമുതല്‍ ആരംഭിക്കും.

ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതേ ദിവസം തന്നെ തമിഴ്‌നാട്ടിലെ ആര്‍.കെ നഗറില്‍ നടക്കാനിരുന്ന ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. വോട്ടിനുവേണ്ടി വ്യാപകമായി പണം ഒഴുക്കിയ സാഹചര്യത്തിലാണ് നടപടി.