Connect with us

kerala

പാലക്കാട് നഗരത്തിൽ നടുറോഡിൽ നമസ്‌കരിച്ച് യുവതിയുടെ പ്രതിഷേധം

പാലക്കാട് നഗരത്തിലെ തിരക്കേറിയ ഐഎംഎ ജങ്ഷനിലാണ് സംഭവം.

Published

on

പാലക്കാട്: കുടുംബസ്വത്ത് സംബന്ധിച്ച തർക്കം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി പാലക്കാട് നഗരത്തിൽ നടുറോഡിൽ നമസ്‌കരിച്ച് യുവതിയുടെ പ്രതിഷേധം. പാലക്കാട് നഗരത്തിലെ തിരക്കേറിയ ഐഎംഎ ജങ്ഷനിലാണ് സംഭവം.

യുവതിയുടെ പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഭർത്താവിന്റെ സ്വത്ത് സംബന്ധിച്ച് ഭർത്താവിന്റെ സഹോദരങ്ങളുമായി നീണ്ടുനിൽക്കുന്ന തർക്കമാണ് പ്രതിഷേധത്തിന് കാരണമെന്നാണ് യുവതി വ്യക്തമാക്കിയത്. പലവിധ ശ്രമങ്ങൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കപ്പെടാതിരുന്നതോടെ ജനശ്രദ്ധ ആകർഷിക്കാനാണ് നടുറോഡിൽ നമസ്‌കരിച്ചതെന്നും യുവതി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് സ്വദേശിനിയായ യുവതിയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഗതാഗത തടസ്സം നീക്കിയ ശേഷം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി പൊലീസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആരോഗ്യമേഖലയിലെ ഗുരുതര പിഴവുകൾ: ‘സിസ്റ്റം കൊന്നവരാണ് വേണുവും ബിന്ദുവും ബിസ്മീറും’ – പി.സി. വിഷ്ണുനാഥ്

വേണുവും ബിന്ദുവും ബിസ്മീറും ഉൾപ്പെടെ നിരവധി പേർ ആരോഗ്യ സംവിധാനത്തിന്റെ ഇരകളായതായി അദ്ദേഹം ആരോപിച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിലെ ഗുരുതര വീഴ്ചകൾ നിയമസഭയിൽ എണ്ണിപ്പറഞ്ഞ് കോൺഗ്രസ് എംഎൽഎ പി.സി. വിഷ്ണുനാഥ്. വേണുവും ബിന്ദുവും ബിസ്മീറും ഉൾപ്പെടെ നിരവധി പേർ ആരോഗ്യ സംവിധാനത്തിന്റെ ഇരകളായതായി അദ്ദേഹം ആരോപിച്ചു. അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ടായിരുന്നു വിമർശനം.

ശ്വാസതടസം നേരിട്ട ബിസ്മീറിനെ ഭാര്യ രാത്രിയിൽ സ്കൂട്ടറിൽ വിളപ്പിൽശാല സർക്കാർ ആശുപത്രിയിലെത്തിച്ചപ്പോൾ ആശുപത്രി പൂട്ടിയ നിലയിലായിരുന്നുവെന്ന് വിഷ്ണുനാഥ് പറഞ്ഞു. ‘വനിതാ ജീവനക്കാരുണ്ട്, പട്ടി വരും’ എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണമെന്നും, അടിയന്തര ചികിത്സ പോലും നൽകാതെ ബിസ്മീർ മരണപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. സിപിആർ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും, മെഡിക്കൽ കോളജിലെ ഡോക്ടർമാർ പോലും ‘സിപിആർ നൽകിയിരുന്നോ’ എന്ന് ചോദിച്ചുവെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുണ്ടായ ചികിത്സാ പിഴവുകളും അദ്ദേഹം സഭയിൽ ഉന്നയിച്ചു. കളിക്കുന്നതിനിടെ പരിക്കേറ്റ നാലാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ അണുബാധ മൂലം മുറിച്ചുമാറ്റേണ്ടിവന്ന സംഭവവും, പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവങ്ങളും, പ്രസവത്തിന് ശേഷം വയറ്റിൽ നിന്ന് തുണി കണ്ടെത്തിയ സംഭവവും സിസ്റ്റത്തിന്റെ പരാജയത്തിന്റെ ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന വേണുവിനെ അഞ്ച് ദിവസത്തോളം ആരും ശ്രദ്ധിച്ചില്ലെന്നും, ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്നും പി.സി. വിഷ്ണുനാഥ് ആരോപിച്ചു. വേണുവിന്റെ വീട്ടിൽ ആരോഗ്യമന്ത്രി സന്ദർശിച്ചിട്ടില്ലെന്നും, കുടുംബത്തിന് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന ഇന്ന് മുതൽ തിരുവനന്തപുരത്ത് സത്യാഗ്രഹം ആരംഭിക്കുമെന്നും, സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ലെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. ഇനി സർക്കാരിനോട് നടപടി ആവശ്യപ്പെടില്ല, സർക്കാരിനെതിരെ നടപടി സ്വീകരിക്കാൻ ജനം തയ്യാറായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും അപകടം; കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞുവീണ് തൊഴിലാളിക്ക് പരുക്ക്

നിര്‍മാണത്തിനിടെ പാരപ്പറ്റിന് മുകളിലേക്ക് കയറിയ സമയത്താണ് കോണ്‍ക്രീറ്റിന്റെ ഒരു ഭാഗം പെട്ടെന്ന് അടര്‍ന്നു വീണത്.

Published

on

By

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണ് ഒരു തൊഴിലാളിക്ക് പരുക്ക്. പൊളിച്ചുകളഞ്ഞ പഴയ ശുചിമുറിയുടെ ഭാഗമായ കോണ്‍ക്രീറ്റ് ഇടിഞ്ഞുവീണതാണ് അപകടത്തിന് കാരണം. ഒഡീഷാ സ്വദേശിയായ തൊഴിലാളിക്കാണ് പരുക്കേറ്റത്. നിര്‍മാണത്തിനിടെ പാരപ്പറ്റിന് മുകളിലേക്ക് കയറിയ സമയത്താണ് കോണ്‍ക്രീറ്റിന്റെ ഒരു ഭാഗം പെട്ടെന്ന് അടര്‍ന്നു വീണത്.

പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരുക്കേറ്റ തൊഴിലാളിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെ ക്യാഷ്വാലിറ്റി വിഭാഗത്തിലേക്ക് മാറ്റി ചികിത്സ നല്‍കി. അപകടം നടന്നത് മുന്‍പ് കോണ്‍ക്രീറ്റ് തകര്‍ന്ന് ബിന്ദു എന്ന യുവതി മരിച്ച അതേ കെട്ടിടത്തിന് നേരെയുള്ള ഭാഗത്താണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. നിലവില്‍ ഇതേ കെട്ടിടത്തില്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഗുരുതര ആശങ്കകളാണ് ഉയരുന്നത്. നിര്‍മാണ പ്രവൃത്തികള്‍ തുടരുന്ന സ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും, സമഗ്ര പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്.

 

Continue Reading

kerala

പാലക്കാട് പോക്സോ കേസ്; കായികാധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ പരാതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമാര്യാദയായി പെരുമാറുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തെന്ന പരാതിയിലാണ് എബിക്കെതിരെ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.

Published

on

By

പാലക്കാട് നഗരത്തിലെ ഒരു സ്‌കൂളില്‍ നടന്ന പോക്‌സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ കായികാധ്യാപകന്‍ എബിക്കെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സമാന പരാതികളുമായി രംഗത്തെത്തി. വടക്കഞ്ചേരി വടക്കേക്കര സ്വദേശിയായ എബി, നഗരത്തിലെ സ്‌കൂളില്‍ താല്‍ക്കാലിക കായികാധ്യാപകനായി ഒരു വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമാര്യാദയായി പെരുമാറുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തെന്ന പരാതിയിലാണ് എബിക്കെതിരെ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികളെ ഗ്രൗണ്ടിലേക്ക് അയയ്ക്കുന്ന സമയത്തായിരുന്നു മോശം പെരുമാറ്റമെന്നതാണ് കുട്ടിയുടെ മൊഴി. ഏകദേശം ഒരു വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ശിശു സംരക്ഷണ സമിതി സ്‌കൂള്‍ കേന്ദ്രീകരിച്ച് നടത്തിവരുന്ന സ്പെഷ്യല്‍ കൗണ്‍സലിംഗിനിടെയാണ് പെണ്‍കുട്ടി ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വിവരം തുറന്നു പറഞ്ഞത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ശിശു സംരക്ഷണ സമിതിയുടെ നിര്‍ദേശ പ്രകാരം കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ നാല് ദിവസം മുന്‍പ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് എബി പഠിപ്പിച്ചിരുന്ന സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളും സമാന അനുഭവങ്ങള്‍ പങ്കുവെച്ചത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ലൈംഗികാതിക്രമത്തില്‍ എബിക്കെതിരെ കസബ പൊലീസ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ബന്ധപ്പെട്ട സ്‌കൂളിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. കസബ പൊലീസ് കേസില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

 

 

Continue Reading

Trending