Connect with us

More

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം റഫ അതിർത്തി ഇന്ന് തുറക്കും

രാജ്യം വിടുന്നവർക്ക് ഗസ്സയിലേക്ക് മടങ്ങാൻ അനുമതി ലഭിക്കുമോയെന്ന ആശങ്ക പലരെയും പുറത്തുകടക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ട്

Published

on

ഗസ്സ: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ​ഗസ്സക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിർത്തി ഇന്ന് തുറക്കും. ആംബുലൻസുകൾ, ഭക്ഷ്യവസ്തുക്കളടങ്ങിയ ട്രക്കുകൾ എന്നിവക്ക് ഇരുവശത്തേക്കും സഞ്ചരിക്കാം. ഈജിപ്ത് സുരക്ഷ ഉദ്യോഗസ്ഥർക്കൊപ്പം യൂറോപ്യൻ യൂനിയൻ ദൗത്യസംഘവും ഫലസ്തീനി സുരക്ഷ ഉദ്യോഗസ്ഥരും ചേർന്നാകും അതിർത്തി നിരീക്ഷിക്കുക.

2024 ഏപ്രിലിൽ അടച്ച അതിർത്തിയാണ് നിരന്തര സമർദങ്ങൾക്കൊടുവിൽ താൽക്കാലികമായി ഇരുവശത്തേക്കും തുറക്കുന്നത്. പ്രാഥമിക നടപടികൾ പൂർത്തിയാക്കി ഇന്നുമുതൽ വാഹനയാത്ര അനുവദിക്കുമെന്ന് ഇസ്രായേൽ സേന അറിയിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രികളിലുള്ള കുട്ടികളും സ്ത്രീകളുമടക്കം ഫലസ്തീനി രോഗികളുമായി ആംബുലൻസുകളും ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകളും ഇരുവശത്തേക്കും കടക്കും. 4500 കുട്ടികളടക്കം 20,000ത്തിലേറെ പേർ അടിയന്തര ചികിത്സ കാത്ത് ഗസ്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

ആളുകൾക്ക് പരിമിതമായി മാത്രമേ യാത്രക്ക് അനുമതി ലഭിക്കൂ എന്നാണ് സൂചന. പ്രതിദിനം 50 രോഗികൾക്ക് അതിർത്തി കടക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു. ഓരോ രോഗിക്കൊപ്പവും രണ്ട് കൂട്ടിരിപ്പുകാരെയും അനുവദിക്കും. അതേസമയം, രാജ്യം വിടുന്നവർക്ക് ഗസ്സയിലേക്ക് മടങ്ങാൻ അനുമതി ലഭിക്കുമോയെന്ന ആശങ്ക പലരെയും പുറത്തുകടക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. രണ്ടരവർഷം നീണ്ട ഇസ്രായേൽ അധിനിവേശത്തിനിടെ വിവിധ ആവശ്യങ്ങൾക്കായി പുറത്തുകടന്ന 80,000 ഓളം ഫലസ്തീനികൾ റഫ അതിർത്തി വഴി മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്. പ്രതിദിനം 50 പേരെ വീതം മടങ്ങാൻ അനുവദിക്കുമെന്ന് ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. രണ്ടു വർഷത്തിനിടെ കഴിഞ്ഞ വർഷം ചെറിയ ഇടവേളയിൽ രോഗികളെ കൊണ്ടുപോകാൻ മാത്രമാണ് റഫ അതിർത്തി തുറന്നിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പോറ്റിയും പുറത്തേക്ക്?; രണ്ടാം കേസിലെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

കേസില്‍ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്

Published

on

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിച്ചേക്കും. കട്ടിളപ്പാളി കേസിലാണ് ജാമ്യാപേക്ഷ. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടത് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസില്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

എന്നാല്‍. കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കെ പ്രധാന പ്രതിക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം തുടരും. അതേസമയം, കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജികളും ഇന്ന് പരിഗണിക്കും. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവര് ദ്വാരപാലക കേസില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും.

ഇന്നലെ നെഞ്ചുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കണ്ഠര് രാജീവരെ ഇന്ന് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും. സെന്‍ട്രല്‍ ജയിലില്‍ അഡ്മിഷന്‍ ബ്ലോക്കിലാണ് തന്ത്രിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് കട്ടിളപ്പാളി കേസിലെ തന്ത്രിയുടെ ജാമ്യഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്. രണ്ട് കേസുകളിലെയും അപേക്ഷകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായ മുരാരി ബാബുവും എസ് ശ്രീകുമാറും നേരത്തേ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.

Continue Reading

india

കേരളത്തെ ഒട്ടും പരിഗണിക്കാത്ത ഒരു ബജറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: ഡോ. എം.പി അബ്ദുസ്സമദ് സമദാനി

Published

on

എല്ലാവരുടെയും ക്ഷേമം എന്ന പ്രയോഗം പതിവുപോലെ അടിക്കടി പരാമര്‍ശിക്കപ്പെടുന്ന ബജറ്റ് ആ തത്ത്വത്തെ നിരാകരിക്കുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി. എല്ലാ സംസ്ഥാനങ്ങളെയും തുല്യമായി പരിഗണിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ ഇത്തവണയും കേരളത്തോട് കാട്ടിയ അവഗണന കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുപോരുന്ന ഫെഡറലിസത്തോടുള്ള അനാഭിമുഖ്യമാണ് പ്രകടമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ പരിഗണിക്കാവുന്ന വിവിധ മേഖലകളിലൂടെയും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം കടന്നുപോയി. എന്നാല്‍ ആ മേഖലകളിലൊന്നും കേരളത്തിന്റെ പേര് പോലും പരാമര്‍ശിച്ചില്ല. അതിവേഗ റെയില്‍വേയില്‍ കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല. നാളികേര സംബന്ധിയായ ക്ഷേമ പദ്ധതികള്‍ പരാമര്‍ശിച്ചപ്പോള്‍ കൂടുതല്‍ ഉല്‍പാദനമുള്ള സംസ്ഥാനങ്ങള്‍ എന്ന് പൊതുവെ പറയുകയല്ലാതെ അതിലും കേരളത്തിന്റെ പേര് വന്നില്ല. ആയുര്‍വ്വേദത്തിന്റെ വികസനത്തിനായി എടുക്കാന്‍ പോകുന്ന പദ്ധതികള്‍ വിവരിച്ചപ്പോള്‍ അതിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ കേരളത്തെപ്പറ്റി ഒരു പരാമര്‍ശവും കേട്ടില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മലയാളികളടക്കമുള്ള പ്രവാസികള്‍ക്കും ക്ഷേമ പദ്ധതികളൊന്നുമില്ല. എയിംസിന്റെയും വിഴിഞ്ഞത്തിന്റെയും കാര്യത്തിലും കേരളം പരിഗണിക്കപ്പെട്ടില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തെക്കുറിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വാചാലമാകാറുള്ളത്. ബജറ്റിലും അത്തരം അവകാശവാദങ്ങള്‍ക്ക് കുറവില്ല. എന്നാല്‍ ഫലത്തില്‍ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍, മറ്റു പാര്‍ശ്വവല്‍കൃത ജനസമൂഹങ്ങള്‍ എന്നിവരെ ഉള്‍ക്കൊള്ളുന്ന സമീപനവും രാജ്യത്തെ സകല സംസ്ഥാനങ്ങളെയും കൂടെക്കൂട്ടി എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുന്ന മനോഭാവവും പുലര്‍ത്താന്‍ കഴിയാതെ പോയത് ബജറ്റിന്റെ വലിയൊരു പോരായ്മയായിത്തീര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading

kerala

ചീട്ടുകൊട്ടാരം പോലെ ഒരു ബജറ്റ്

Published

on

പി എം എ സമീർ
2025-26 ലെ ബജറ്റ് ഐ.സി.യുവിൽ കിടക്കുന്ന ഒരു സംസ്ഥാനത്തിന്റെ ദയനീയാവസ്ഥയുടെ തുറന്നുപറച്ചിലായിരുന്നുവെങ്കിൽ, ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ 2026-27 ലെ ബജറ്റ് അവതരണം, ആ രോഗിയെക്കൊണ്ട് മാരത്തോൺ ഓടിക്കാൻ ശ്രമിക്കുന്നതുപോലൊരു വ്യാമോഹമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടതുപക്ഷത്തിന്റെ ‘പൂഴിക്കടകൻ’ എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട ഈ ബജറ്റ്, ഇഷ്ടികയും സിമന്റും കൊണ്ടല്ല, മറിച്ച് പുകമറകൾകൊണ്ട് ‘നവകേരളം’ സൃഷ്ടിക്കാനുള്ള പാഴ്‌വേലയാണ്.
കഴിഞ്ഞ വർഷം, കേന്ദ്രത്തിന്റെ അവഗണനയെ പഴിചാരുന്ന അക്കൗണ്ടന്റിന്റെ റോളിലായിരുന്നു ധനമന്ത്രി. എന്നാൽ ഇത്തവണ, ബജറ്റിന്റെ വലിപ്പം 25% വർധിപ്പിച്ച് 2.40 ലക്ഷം കോടി രൂപയാക്കി ഉയർത്തിയിരിക്കുന്നു (കഴിഞ്ഞ വർഷം ഇത് 1.92 ലക്ഷം കോടി രൂപയായിരുന്നു). എവിടെ നിന്നാണ് ഈ പണം വരുന്നത്? എന്തടിസ്ഥാനത്തിലാണ് ഈ വരുമാന പ്രതീക്ഷ മുന്നോട്ട് വെക്കുന്നത്?. ഈ ചോദ്യങ്ങൾക്ക് ബജറ്റ് അരിച്ചു പെറുക്കിയിട്ടും ഉത്തരമില്ല.
മറ്റൊരു രസകരമായ കാര്യം 16-ാം ധനകാര്യ കമ്മീഷനിൽ നിന്നുള്ള അനുകൂല തീരുമാനങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്, കേന്ദ്ര വിഹിതം 34,000 കോടിയിൽ നിന്ന് അത്ഭുതകരമായി 68,000 കോടി രൂപയായി ഇരട്ടിക്കുമെന്ന ‘ഊഹത്തെ’ അടിസ്ഥാനമാക്കിയാണ് ഈ ബജറ്റ് കെട്ടിപടുത്തിരിക്കുന്നത് എന്നതാണ് . സാമൂഹ്യ സുരക്ഷാ പെൻഷനായി 14,500 കോടി രൂപ, ആശാ-അംഗൻവാടി വർക്കർമാർക്ക് 1,000 രൂപ വർധന, സൗജന്യ ബിരുദ വിദ്യാഭ്യാസം തുടങ്ങിയ ഇലക്ഷൻ വാഗ്ദാനങ്ങൾ ഇതിലുണ്ട്. എന്നാൽ ഈ കണക്കുകൾക്കുള്ളിലെ യാഥാർത്ഥ്യം പരിശോധിച്ചാൽ, സാമ്പത്തിക യുക്തി ഉപേക്ഷിച്ച് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രം മാത്രമാണിതെന്ന് വ്യക്തമാകും.
കേന്ദ്രത്തിൽ നിന്നുള്ള ഗ്രാന്റിൽ 100% വർധനവ് ഉണ്ടാകുമെന്ന സാങ്കൽപ്പിക കണക്കിനെ ആശ്രയിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാവിയെ പണയം വെക്കുന്നത് ബജറ്റിങ്ങല്ല, ചൂതുകളിയാണ്. കഴിഞ്ഞ ബജറ്റിൽ കേന്ദ്ര വിഹിതത്തിൽ 57,400 കോടി രൂപയുടെ കുറവുണ്ടായെന്ന് പരാതിപ്പെട്ട സർക്കാർ, ഇപ്പോൾ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ മാറ്റമൊന്നും വരാതെ തന്നെ സ്ഥിതി മെച്ചപ്പെടുമെന്ന് കണക്കുകൂട്ടുന്നത് ശുദ്ധ വിഡ്ഢിത്തമാണ്. എൻ.പി.എസിനു (NPS) പകരം കൊണ്ടുവന്ന അഷ്വേർഡ് പെൻഷൻ സ്കീം ഉദാഹരണമായി എടുക്കാം. കടക്കെണിയിലായ സംസ്ഥാനം ഇതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് ബജറ്റിൽ പറയുന്നില്ല. അതുപോലെ, “റയർ എർത്ത് കോറിഡോർ”, “സൈബർ വാലികൾ” തുടങ്ങിയ പ്രഖ്യാപനങ്ങൾ മുൻകാല വ്യവസായ നയങ്ങളുടെ തനിയാവർത്തനം മാത്രമാണ്; നടപ്പിലാക്കാൻ ആവശ്യമായ മൂലധന നിക്ഷേപം (Capex) ഇതിലില്ല.
റവന്യൂ കമ്മി പിടിച്ചുനിർത്തുന്നതിൽ പരാജയപ്പെട്ടതായിരുന്നു 2025-26 ബജറ്റ് , 2026-27 ബജറ്റ് ആ യാഥാർത്ഥ്യത്തെ പൂർണ്ണമായും അവഗണിക്കുന്നു. സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം വളർച്ചാ നിരക്ക് 9.25% ആയി കുറഞ്ഞിട്ടും, ഉയർന്ന വളർച്ചാ നിരക്ക് പ്രവചിച്ചുകൊണ്ട് വായ്പാ പരിധിക്കുള്ളിൽ നിൽക്കാൻ കണക്കുകളിൽ കൃത്രിമം കാണിക്കുകയാണ്. ഇത് സാങ്കേതികമായി ഒരു ബജറ്റും , പ്രായോഗികമായി ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുമാണ്.
കഴിഞ്ഞ ബജറ്റിനെ മുൻനിർത്തി മാത്രം പരിശോധിച്ചാൽ തീരാവുന്നതാണ് ഈ ബജറ്റിന്റെ വിശ്വാസ്യത. കഴിഞ്ഞ വർഷം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നമുക്ക് വിറ്റത് “വിജ്ഞാന സമ്പദ്‌വ്യവസ്ഥ”, “വ്യവസായ ഇടനാഴികൾ” എന്നീ സ്വപ്നങ്ങളായിരുന്നു. എന്നാൽ ഒരു വർഷത്തിന് ശേഷം പരിശോധിക്കുമ്പോൾ, ഇവയൊക്കെയും ‘പ്രേത പദ്ധതികളായി’ (Ghost Projects) നമുക്ക് മുന്നിലവശേഷിക്കുന്നു. 2025 മെയ് മാസത്തിൽ വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യുന്നതോടെ, അനുബന്ധമായി വലിയൊരു “ഇൻഡസ്ട്രിയൽ & ലോജിസ്റ്റിക്സ് കോറിഡോർ” വരുമെന്ന് കഴിഞ്ഞ ബജറ്റ് വാഗ്ദാനം ചെയ്തു. വെയർഹൗസുകളും കോൾഡ് സ്റ്റോറേജ് ശൃംഖലകളും കയറ്റുമതി മേഖലകളും അവിടെ ഉയരുമെന്ന് നാം പ്രതീക്ഷിച്ചു. തുറമുഖം പ്രവർത്തിക്കുന്നുണ്ട്, പക്ഷേ ചുറ്റുമുള്ള നിഷ്ക്രിയത്വത്തിന്റെ കടലിൽ അതൊരു ഒറ്റപ്പെട്ട തുരുത്ത് മാത്രമാണ്. അനുബന്ധ വ്യവസായ മേഖലയ്ക്കായി വാഗ്ദാനം ചെയ്ത സ്ഥലമെടുപ്പ്, നോട്ടിഫിക്കേഷൻ ഘട്ടം പോലും കടന്നിട്ടില്ല. കപ്പലുകൾ അടുക്കുന്നുണ്ടെങ്കിലും, നാട്ടുകാർക്ക് വാഗ്ദാനം ചെയ്ത ‘മൂല്യവർദ്ധിത’ സമ്പദ്‌വ്യവസ്ഥ കാണാനില്ല. വെയർഹൗസുകൾ ഇല്ലാത്തതിനാൽ ചരക്കുകൾ കേരളത്തിലൂടെ വെറുതെ കടന്നു പോകുന്നു എന്നല്ലാതെ, കേരളത്തിന് ഒരു ഗുണവും ലഭ്യാമാകുന്നില്ല.
കാർഷിക മേഖലയെ ഉണർത്താൻ നാളികേരം, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കായി ‘മൂല്യവർദ്ധിത പാർക്കുകൾ’, യൂറോപ്യൻ മാതൃകയിൽ കോഴിക്കോട് ‘കോക്കനട്ട് അഗ്രോ പാർക്ക് ‘, മുതലമടയിൽ ‘മാംഗോ പാർക്ക്’ തുടങ്ങിയവയായിരുന്നല്ലോ പ്രധാന ഹൈലൈറ്റുകൾ. കോക്കനട്ട് പാർക്കിനായി ഈ നിമിഷം വരെ ഒരു കല്ലുപോലും ഇട്ടിട്ടില്ല. മാംഗോ പാർക്ക് പാരിസ്ഥിതിക അനുമതിയുടെ തർക്കങ്ങളിൽ കുടുക്കിയിട്ടു. ഭൂമി പോലും ഏറ്റെടുക്കാതെ നടത്തിയ “തള്ളുകൾ” മാത്രമായിരുന്നു ഇവ.
2025-26 ലെ ബജറ്റ് വികസനത്തിനായുള്ള ഒരു പദ്ധതിയായിരുന്നില്ല; മറിച്ച് ഫണ്ടിംഗ് ഉറപ്പില്ലാത്ത കുറെ ആഗ്രഹങ്ങളുടെ പട്ടിക മാത്രമായിരുന്നു. അതേ മുടങ്ങിയ ആശയങ്ങളെ വീണ്ടും 2026-27 ലെ “നവകേരള” കഥകളിലേക്ക് റീസൈക്കിൾ ചെയ്യുമ്പോൾ, ജനം കണക്ക് ചോദിക്കില്ലെന്ന് സർക്കാർ കരുതുന്നു. എന്നാൽ കോഴിക്കോട്ടെ ഒഴിഞ്ഞ പറമ്പുകളും വിഴിഞ്ഞത്തെ ഒഴിഞ്ഞ വെയർഹൗസുകളും സത്യമെന്താണെന്ന് വിളിച്ചു പറയുന്നുണ്ട്. ധനമന്ത്രി ബാലഗോപാലിന്റെ ആറാമത്തെ ബജറ്റ് ഈ സർക്കാരിന്റെ പ്രതിബിംബം പോലെ സാമ്പത്തിക ആസൂത്രണത്തിൽ ഒരു മഹാദുരന്തമായി പര്യവസാനിക്കുന്നു. ഫണ്ടിംഗിനെയും കടത്തെയും കുറിച്ചുള്ള കഠിനമായ ചോദ്യങ്ങൾ അടുത്ത സർക്കാരിന് വിട്ടുകൊടുത്ത്, ഖജനാവിൽ ഇല്ലാത്ത പണത്തിന് ചെക്ക് എഴുതുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്.
Continue Reading

Trending