തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുഡ്സ് ട്രെയിനിലെ ഇന്ധന ടാങ്കറിന് തീപിടിത്തമുണ്ടായ സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. തമ്പാനൂരിനടുത്തുള്ള ഉപ്പിടാമൂട് പാലത്തിന് താഴെ, ഓവർഹെഡ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ ഒരു കാക്ക ടാങ്കറിന്റെ മുകളിലെ മൂടിക്ക് സമീപം വീണതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി.
ഇരുമ്പനത്തിൽ നിന്ന് തിരുനെൽവേലിയിലേക്കു ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിലെ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും യാത്രക്കാരും ഉടൻ ലോക്കോപൈലറ്റിനെ വിവരമറിയിച്ചതോടെ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു.
തീപിടിത്തത്തെ തുടർന്ന് ട്രെയിൻ ഗതാഗതം ഏകദേശം രണ്ട് മണിക്കൂറോളം സ്തംഭിച്ചു. തുടർന്ന് റെയിൽവേ സുരക്ഷാ വിഭാഗം വാഗൺ പരിശോധിച്ചു. പരിശോധനയിൽ യാതൊരു കേടുപാടുകളോ ഇന്ധന ചോർച്ചയോ മറ്റ് സുരക്ഷാ പ്രശ്നങ്ങളോ കണ്ടെത്തിയില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
വാഗണിലെ ഇന്ധനം പ്രത്യേകം രൂപകൽപ്പന ചെയ്ത സീൽ ചെയ്ത സ്റ്റീൽ ടാങ്കിനുള്ളിലാണെന്നും, ചെറിയ തീപ്പൊരികളോ തീപിടിത്തമോ മൂലം അപകടസാധ്യതയില്ലെന്നും റെയിൽവേ വ്യക്തമാക്കി. വാഗണിന്റെ മുകളിൽ വീണ വസ്തുവിലാണ് തീ കത്തിയതെന്നും, അകത്തുള്ള ടാങ്കും ഇന്ധനവും പൂർണമായും സുരക്ഷിതമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.