Connect with us

News

ഇന്ത്യയും ഇറാനും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം; ഇറാന്റെ പരമോന്നത നേതാവിന്റെ വക്താവ്

ഇന്ത്യയുമായി നിലവിലുള്ളത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ വക്താവ് അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി.

Published

on

ഇന്ത്യയുമായി നിലവിലുള്ളത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ വക്താവ് അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി. ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെയും സഹകരണത്തിന്റെയും ചരിത്രം നൂറുകണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്ന് അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി പറഞ്ഞു.

ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലെ ഇന്ത്യയുടെ നേട്ടങ്ങള്‍ ഇറാനില്‍ പഠിച്ചിട്ടുണ്ടെന്നും രണ്ട് പുരാതന നാഗരികതകള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇറാനിലെ ജനങ്ങള്‍ എപ്പോഴും പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാനും ഇന്ത്യയും തമ്മില്‍ നല്ല ബന്ധവും സഹകരണവും വേണമെന്ന് ഇറാന്റെ പരമോന്നത നേതാവ് എപ്പോഴും നിര്‍ബന്ധിക്കുന്നു…ചാബഹാറില്‍ അവര്‍ നന്നായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു…ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെയും സഹകരണത്തിന്റെയും ചരിത്രം  3,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണ്. ആ സമയത്തും ഞങ്ങള്‍ ഇന്ത്യയുടെ തത്വശാസ്ത്ര പുസ്തകങ്ങള്‍ ഉപയോഗിച്ചിരുന്നു.

‘സര്‍വകലാശാലയില്‍ പോലും ഞങ്ങള്‍ ഇന്ത്യയുടെ ദാര്‍ശനിക ഗ്രന്ഥങ്ങള്‍ പഠിച്ചു, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലും ഞങ്ങള്‍ നിങ്ങളുടെ നാഗരികത, നിങ്ങളുടെ അറിവ് എന്നിവ ഉപയോഗിച്ചു, ഞങ്ങളുടെ സ്‌കൂളുകളിലൂടെ ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ഞങ്ങള്‍ എല്ലായ്‌പ്പോഴും പഠിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനിലെ സാഹചര്യം ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പറയുന്നത് പോലെയല്ല. മാധ്യമങ്ങള്‍ ഉള്‍പ്പടെ ഭാവനാപരമായ കാര്യങ്ങളാണ് ഇറാനെ കുറിച്ച് പ്രചരിപ്പിക്കുന്നത്. ഇറാനില്‍ ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍ നടന്ന കലാപങ്ങളില്‍ ചില ആളുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം എത്രയാണെന്ന് പ്രവചിക്കാനാവില്ല. ആദ്യം ഇറാനിലെ സിവിലയന്‍സിനെയും പൊലീസുകാരേയും ബിസിനസുകാരേയും ആക്രമിച്ച് അവര്‍ കൊല്ലപ്പെടുത്തി. യു.കെയിലേയും യു.എസിലേയും യുറോപ്യന്‍ രാജ്യങ്ങളിലേയും ചില സംഘടനകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Film

‘ഈ ഭൂമീന്റെ പേരാണ് നാടകം’; നാടക കലാകാരന്‍ വിജേഷ് കെ വി അന്തരിച്ചു

എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

Published

on

കോഴിക്കോട്: നാടകപ്രവര്‍ത്തകനും അഭിനയപരിശീലകനും ചലച്ചിത്ര ഗാനരചയിതാവുമായ വിജേഷ് കെവി അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു

തകരച്ചെണ്ടയിലെ ‘കുഞ്ഞു കുഞ്ഞു പക്ഷി’, ‘നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ.. , പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്’ തുടങ്ങി മലയാളികള്‍ക്കെപ്പോഴും സുപരിചിതമായ ഏറ്റുപാടിയ നിരവധി നാടക ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. തകരച്ചെണ്ട എന്ന ചിത്രത്തില്‍ പാട്ടെഴുതിയാണ് വിജേഷ് ആദ്യമായി സിനിമ രംഗത്തേക്കെത്തുന്നത്.

കോഴിക്കോട് സ്വദേശിയായ വിജേഷ് കെവി സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനശേഷമാണ് നാടക മേഖലയില്‍ സജീവമാകുന്നത്. വിവാഹ ശേഷം ഭാര്യയും നാടകപ്രവര്‍ത്തകയുമായ കബനിയുമായി ചേര്‍ന്ന് രൂപം നല്‍കിയ ‘തിയ്യറ്റര്‍ ബീറ്റ്സ്’ എന്ന ഗ്രൂപ്പിലൂടെ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് നാടക പരിശീലനവുമായി രംഗപ്രവേശം ചെയ്യുകയായിരുന്നു. നിരവധി സിനിമകള്‍ക്ക് വേണ്ടിയുള്ള അഭിനയ പരിശീലന കളരികളുടെ നേതൃത്വവും അദ്ദേഹം വഹിച്ചു. മങ്കിപ്പെന്‍, മാല്‍ഗുഡി ഡെയ്സ്, മൈ ഗോഡ്, മൈഗ്രേറ്റ് ഫാദര്‍, ഗോള്‍ഡ് കോയിന്‍, മഞ്ചാടിക്കുരു പുള്ളിമാന്‍ ആമി, ക്ലിന്റ് തുടങ്ങിയ അനേകം ചിത്രങ്ങളുമായി ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു. സൈറയാണ് ഏകമകള്‍.

 

Continue Reading

kerala

ബസിലെ ലൈംഗികാതിക്രമാരോപണം; ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കുന്നമംഗലം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

Published

on

കോഴിക്കോട്: ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിലൂടെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതില്‍ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കുന്നമംഗലം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

എന്നാല്‍ ബസില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് യുവതി. ഇതേ നിലപാട് കോടതിയിലും സ്വീകരിക്കും. അതേസമയം സംഭവം നടന്ന ബസിലെ സിസിടിവിയില്‍ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല.ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാകും പ്രോസിക്യൂഷന്റെ വാദം.

യുവതിയുടെ പേരില്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷിംജിതയുടെ സഹോദരനാണ് പരാതി നല്‍കിയത്. റെയില്‍വെ സ്റ്റേഷനില്‍ നിന്നും പയ്യന്നൂര്‍ സ്റ്റാന്റിലേക്കുള്ള ബസ് യാത്രയില്‍ ഒരാള്‍ ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി. എന്നാല്‍ പരാതിയില്‍ ആരുടെയും പേര് വ്യക്തമാക്കിയിട്ടില്ല. ഇ-മെയില്‍ വഴിയാണ് പൊലീസിന് പരാതി ലഭിച്ചത്.

കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ വീഡിയോ സഹിതം ഷിംജിത സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു. ഇതോടെ ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഞായറാഴ്ചയാണ് ദീപക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയില്‍ യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ഷിംജിതയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഷിംജിതയുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.

അതേസമയം യുവതിയുടെ ആരോപണത്തെ തള്ളുന്ന വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ബസില്‍വെച്ച് അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Continue Reading

kerala

കുഞ്ഞ് രാത്രി കരഞ്ഞെഴുന്നേറ്റു; ഉറക്കം നഷ്ടപ്പെട്ടതോടെ ദേഷ്യത്തില്‍ ഉപദ്രവിച്ചു, മൊഴി

നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്‍ മരിച്ച സംഭവത്തില്‍ നടുക്കം മാറാതെ നാട്. 

Published

on

നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്‍ മരിച്ച സംഭവത്തില്‍ നടുക്കം മാറാതെ നാട്.  ഇഹാന്ററെ വയറ്റില്‍ പിതാവായ ഷിജില്‍ ഇടിച്ചതാണ് മരണകാരണമെന്നായിരുന്നു കഴിഞ്ഞദിവസം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഷിജിലിന്റെ കുറ്റസമ്മത മൊഴിയില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങളാണ് വരുന്നത്. കാഞ്ഞിരംകുളം സ്വദേശിയായ ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും ഏകമകനായിരുന്നു ഇഹാന്‍.

ജനുവരി പതിനാറിന് പുലര്‍ച്ചെ മൂന്ന് മണിയോടെ കുഞ്ഞ് കരഞ്ഞെഴുന്നേറ്റ് കട്ടിലില്‍ മലമൂത്ര വിസര്‍ജനം നടത്തി. എന്നാല്‍ കുഞ്ഞിന്റെ കരച്ചില്‍കേട്ട് എഴുന്നേറ്റ ഭാര്യ മുറിയിലെ ലൈറ്റ് ഇട്ട് കുഞ്ഞിനെ ശുചിമുറിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതോടെ ദേഷ്യത്തിലായ ഷിജില്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ പറഞ്ഞ് ബഹളമുണ്ടാക്കി. കുട്ടിയെ വൃത്തിയാക്കിയ ശേഷം ഭാര്യ കുഞ്ഞിനെ കട്ടിലില്‍ കൊണ്ട് കിടത്തി. എന്നാല്‍ കുട്ടി കാരണം ഉറക്കം പോയെന്ന് പറഞ്ഞ് ഷിജില്‍ വീണ്ടും ബഹളം വെക്കുകയും ശേഷം കുട്ടിയെ മടിയില്‍ ഇരുത്തി വയറ്റില്‍ കൈകൊണ്ട് ഇടിക്കുകയുമായിരുന്നു. കുട്ടി വേദന കൊണ്ട് കരഞ്ഞെങ്കിലും തിരിഞ്ഞു നോക്കാതെ ഷിജില്‍ ഉറങ്ങി. എന്നാല്‍ പുറമേ മുറിവ് കാണാതിരുന്നതിനാല്‍ കൃഷ്ണപ്രിയയും കുട്ടിയെ ഉറക്കുകയായിരുന്നു. അന്ന് വൈകിട്ടോടെയാണ് കുട്ടിയുടെ അവസ്ഥ മോശമാവുകയും ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മരിക്കുകയും ചെയ്തു. ഇക്കാര്യം ഇരുവരും പൊലീസിനോട് സമ്മതിച്ചു.

അതേസമയം കുട്ടിയെ ഷിജിലിന് ഇഷ്ടമുണ്ടായിരുന്നില്ല എന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. നേരത്തെയും കൊലപാതകശ്രമം നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുകയാണ്. ദമ്പതികള്‍ തമ്മില്‍ പിണക്കമുണ്ടായതിനെ തുടര്‍ന്ന് ഇടക്കാലത്ത് മാറിത്താമസിച്ചിരുന്നു. പിന്നീട് കുടുംബം ഇടപെട്ടതോടെയാണ് ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയത്.

ആദ്യം പുറത്തുവന്ന വിവരമനുസരിച്ച് സംഭവദിവസം രാത്രി എട്ടരയോടെ കുഞ്ഞിന് ഷിജില്‍ ബിസ്‌കറ്റും മുന്തിരിയും കൊടുത്തുവെന്നും പിന്നാലെ കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വന്നെന്നും പറയുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയുമായിരുന്നു എന്നും പറഞ്ഞിരുന്നു. എന്നാല്‍ ഒരു വയസുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചുവെന്നതില്‍ ആശുപത്രി അധികൃതര്‍ സംശയം പ്രകടിപ്പിച്ചതോടെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിന്റെ വയറ്റില്‍ ക്ഷതം കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തതോടെ കുട്ടിയുടെ പിതാവ് കുറ്റം സമ്മതിക്കുകയായിരുന്നു.

 

Continue Reading

Trending