News
അണ്ടർ 19 ലോകകപ്പ് സന്നാഹം: മഴക്കളിയിൽ ഇംഗ്ലണ്ടിന് 20 റൺസ് ജയം, ഇന്ത്യക്ക് തോൽവി
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തെങ്കിലും, മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 34.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്ത നിലയിൽ നിൽക്കേ മഴ കളി തടസപ്പെടുത്തി.
അണ്ടർ 19 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 20 റൺസിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തെങ്കിലും, മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 34.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്ത നിലയിൽ നിൽക്കേ മഴ കളി തടസപ്പെടുത്തി. തുടർന്ന് മത്സരം പുനരാരംഭിക്കാനാകാതിരുന്നതോടെ ഡക്വർത്ത്–ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിനെ 20 റൺസിന് വിജയികളായി പ്രഖ്യാപിച്ചു.
296 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് വേണ്ടി ജോസഫ് മൂർസ് (46), ബെൻ മയേഴ്സ് (34), തോമസ് റ്യൂവ് (66 പന്തിൽ 71*) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. മഴ മൂലം കളി നിർത്തുമ്പോൾ ഡക്വർത്ത്–ലൂയിസ് നിയമപ്രകാരം ആവശ്യമായ സ്കോറിനെക്കാൾ 20 റൺസ് മുൻപിലായിരുന്നു ഇംഗ്ലണ്ട്. ഇന്ത്യക്കായി ഖിലൻ പട്ടേൽ രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ഇന്ത്യക്കായി അഭിഗ്യാൻ കുണ്ഡു 82 റൺസുമായി ടോപ് സ്കോററായി. ക്യാപ്റ്റൻ ആയുഷ് മാത്രെ 49 റൺസും ആർ. എസ്. അംബ്രീഷ് 48 റൺസും കനിഷ്ക് ചൗഹാൻ 45 റൺസും നേടി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറിൽ തന്നെ തിരിച്ചടിയേറ്റു. മികച്ച ഫോമിലായിരുന്ന കൗമാരതാരം വൈഭവ് സൂര്യവൻഷി നാല് പന്തിൽ ഒരു റൺ മാത്രം നേടി പുറത്തായി. കഴിഞ്ഞ സന്നാഹ മത്സരത്തിൽ 50 പന്തിൽ 96 റൺസടിച്ച് തിളങ്ങിയ വൈഭവിന് ഇംഗ്ലണ്ടിനെതിരെ ആ മികവ് ആവർത്തിക്കാനായില്ല. ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ അഞ്ച് വിക്കറ്റും സെബാസ്റ്റ്യൻ മോർഗൻ രണ്ട് വിക്കറ്റും സ്വന്തമാക്കി.
ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം സ്കോട്ലൻഡിനെതിരെയായിരുന്നു. ഇന്ത്യൻ ബാറ്റിംഗിന് ശേഷം മഴ തടസപ്പെടുത്തിയ ആ മത്സരത്തിൽ ഡക്വർത്ത്–ലൂയിസ് നിയമപ്രകാരം 121 റൺസിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.
Film
ഓണത്തിന് തിയേറ്ററിലെത്തും വിസ്മയയുടെ ‘തുടക്കം’; വമ്പൻ റിലീസുകൾക്കൊപ്പം ആദ്യ നായികാ അരങ്ങേറ്റം
സിനിമയെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റിനും മികച്ച സ്വീകാര്യത ലഭിക്കുമ്പോൾ, ഇപ്പോഴിതാ ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.
മലയാളി സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ മകൾ വിസ്മയയുടെ ആദ്യ സിനിമയായ ‘തുടക്കം’. സിനിമയെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റിനും മികച്ച സ്വീകാര്യത ലഭിക്കുമ്പോൾ, ഇപ്പോഴിതാ ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.
മലയാള സിനിമയിൽ ഓണറിലീസുകൾക്ക് എന്നും പ്രത്യേക പ്രാധാന്യമുണ്ട്. ഈ ഓണത്തിനും വമ്പൻ താരനിര ചിത്രങ്ങളുടെ തിരക്കായിരിക്കും തിയേറ്ററുകളിൽ. ബേസിലിന്റെ ‘അതിരടി’, ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’, പൃഥ്വിരാജിന്റെ ‘ഖലീഫ’ എന്നിവ ഓണം റിലീസായി എത്തും. *‘സർവ്വം മായ’യ്ക്ക് പിന്നാലെ നിവിൻ പോളിയുടെ *‘ബത്ലഹേം കുടുംബ യൂണിറ്റ്’*യും ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഈ വമ്പന്മാർക്കൊപ്പമാണ് വിസ്മയയുടെ *‘തുടക്കം’**യും പ്രേക്ഷകരിലേക്ക് എത്തുന്നത്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്നുവെന്നതും ശ്രദ്ധേയമാണ്. വലിയ അവകാശവാദങ്ങളില്ലാത്ത, ഒരു കുഞ്ഞ് സിനിമയായിരിക്കും ‘തുടക്കം’ എന്നാണ് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
ആശിർവാദ് സിനിമാസിന്റെ 37-ാം ചിത്രം കൂടിയായ ‘തുടക്കം’, ‘2018’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണ്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരെയും ഴോണറെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ആക്ഷൻ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്ന റിപ്പോർട്ടുകളും ടൈറ്റിൽ ഡിസൈനും സൂചന നൽകുന്നുണ്ട്.
മുന്‍പ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ എന്ന ചിത്രത്തിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. നായികയായി വിസ്മയയുടെ ആദ്യ അരങ്ങേറ്റം കൂടിയായ ‘തുടക്കം’, ഈ ഓണത്തിന് തിയേറ്ററുകളിൽ ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങുകയാണ്.
Health
‘തലവേദന ഭീഷണിയല്ല, ജാഗ്രതയാണ് മരുന്ന്’: മൈഗ്രെയ്ന് മുതല്‍ അപകട സൂചനകള്‍ വരെ— അറിയേണ്ടതെല്ലാം
98 ശതമാനം തലവേദനകളും അപകടകരമല്ല. ശരിയായ രോഗനിര്‍ണയവും ചികിത്സയും ഉണ്ടെങ്കില്‍ ഭൂരിഭാഗം തലവേദനകളും എളുപ്പത്തില്‍ നിയന്ത്രിക്കാനാകും.
തലവേദന അനുഭവിക്കാത്തവരായി വിരളം. ചിലപ്പോള്‍ അത്രമേല്‍ കഠിനമായ തലവേദന ദിനചര്യ തന്നെ താളം തെറ്റിക്കും. എന്നാല്‍ ആശ്വാസകരമായ വസ്തുതയുണ്ട്— 98 ശതമാനം തലവേദനകളും അപകടകരമല്ല. ശരിയായ രോഗനിര്‍ണയവും ചികിത്സയും ഉണ്ടെങ്കില്‍ ഭൂരിഭാഗം തലവേദനകളും എളുപ്പത്തില്‍ നിയന്ത്രിക്കാനാകും.
ഡോക്ടര്‍മാരുടെ വിലയിരുത്തലില്‍ തലവേദനയുടെ പ്രധാന കാരണങ്ങളില്‍ 80 ശതമാനവും പിരിമുറുക്കം മൂലമുള്ളതാണ്. മൈഗ്രെയ്ന് (ചെന്നിക്കുത്ത്) 15 ശതമാനം വരെ വരുന്നു. സൈനസൈറ്റിസ്, ക്ലസ്റ്റര്‍ തലവേദന തുടങ്ങിയവയും മറ്റു കാരണങ്ങളാണ്.
എന്നാല്‍ ചില തലവേദനകള്‍ അപകട സൂചനകളായേക്കാം. പെട്ടെന്ന് തുടങ്ങുന്ന അതികഠിന വേദന, ദിവസങ്ങളോളം ക്രമേണ വര്‍ധിക്കുന്ന തലവേദന, ഛര്‍ദ്ദി, ഫിറ്റ്സ്, ഒരു വശത്ത് ബലഹീനത, ബോധം നഷ്ടപ്പെടല്‍, കാഴ്ചയിലോ പെരുമാറ്റത്തിലോ മാറ്റങ്ങള്‍ എന്നിവയോടൊപ്പമുള്ള തലവേദനകള്‍ ഗൗരവമായി കാണണം. ലളിതമായ വേദനസംഹാരികള്‍ക്ക് വഴങ്ങാത്ത തലവേദനകളും പരിശോധന അനിവാര്യമാക്കുന്നു.
ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ബുദ്ധിമുട്ടിക്കുന്നതിലൊന്നാണ് മൈഗ്രെയ്ന്. ആഗോളതലത്തില്‍ 15 ശതമാനം ആളുകള്‍ക്ക് ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ മൈഗ്രെയ്ന് അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നെറ്റിത്തടത്തില്‍ വിങ്ങലോടെ ആരംഭിക്കുന്ന ഈ വേദന മണിക്കൂറുകളില്‍ നിന്ന് ദിവസങ്ങളോളം നീണ്ടുനില്‍ക്കാം. മനംപുരട്ടല്‍, ഛര്‍ദ്ദി, വെളിച്ചം-ശബ്ദ അസഹിഷ്ണുത എന്നിവയും അനുബന്ധമായി കാണപ്പെടും.
പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, മാനസിക സമ്മര്‍ദ്ദം, വിശപ്പ്, ഉറക്കക്കുറവ്, ചില ഭക്ഷണങ്ങള്‍, സൂര്യപ്രകാശം, രൂക്ഷഗന്ധങ്ങള്‍ തുടങ്ങിയവയാണ് മൈഗ്രെയ്ന് ഉണര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍. സ്ത്രീകളിലാണ് മൈഗ്രെയ്ന് കൂടുതലായി കണ്ടുവരുന്നത്.
ചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ട്രിഗര്‍ ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് ഒഴിവാക്കുക എന്നതാണ്. വേദന തുടങ്ങുന്ന ആദ്യഘട്ടത്തില്‍ തന്നെ മരുന്ന് കഴിക്കുമ്പോള്‍ ഫലപ്രാപ്തി കൂടുതലായിരിക്കും. ആവര്‍ത്തിച്ച് മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നത് തന്നെ പുതിയ തലവേദനയ്ക്ക് കാരണമാകുമെന്നതിനാല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് ഉപയോഗിക്കുന്നത് അപകടകരമാണെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്കുന്നു.
മരുന്നിനൊപ്പം ജീവിതശൈലി മാറ്റങ്ങളും മൈഗ്രെയ്ന് നിയന്ത്രണത്തില്‍ നിര്‍ണായകമാണ്. ആവശ്യമായ ഉറക്കം, മാനസിക സമ്മര്‍ദ്ദ നിയന്ത്രണം, വ്യായാമം, യോഗ, റിലാക്സേഷന് തെറാപ്പികള്‍ എന്നിവയും സഹായകരമാണ്.
തലവേദനയെ നിസാരമായി കാണാതെ, കാരണം കണ്ടെത്തി ശരിയായ ചികിത്സ സ്വീകരിക്കുകയാണ് ആരോഗ്യത്തിലേക്കുള്ള ഏറ്റവും സുരക്ഷിതമായ വഴി.
india
ഇന്ത്യൻ പാസ്പോർട്ടുകാർക്ക് ജർമനിയിൽ വിസാ ഫ്രീ ട്രാൻസിറ്റ്
ജർമനി വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി പ്രത്യേക ജർമൻ ട്രാൻസിറ്റ് വിസ എടുക്കേണ്ടതില്ല.
ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് വിസാ ഫ്രീ ട്രാൻസിറ്റ് അനുവദിച്ച് ജർമനി. ജർമനി വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി പ്രത്യേക ജർമൻ ട്രാൻസിറ്റ് വിസ എടുക്കേണ്ടതില്ല. ഇന്ത്യ–ജർമനി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്.
ജനുവരി 12 മുതൽ 13 വരെ നടക്കുന്ന ജർമൻ വൈസ് ചാൻസലർ ഫ്രൈഡ്റിച്ച് മെഴ്സിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഇന്ത്യ–ജർമനി സംയുക്ത പ്രസ്താവനയിലാണ് പ്രഖ്യാപനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഫെഡറൽ ചാൻസലർ ആയ ശേഷം ഏഷ്യയിലേക്കുള്ള മെഴ്സിന്റെ ആദ്യ സന്ദർശനമാണിത്.
വിസാ ഫ്രീ ട്രാൻസിറ്റ് തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈസ് ചാൻസലർക്കു നന്ദി അറിയിച്ചു. വിദ്യാർഥികൾ, ഗവേഷകർ, വിദഗ്ദ തൊഴിലാളികൾ എന്നിവരുടെ പരസ്പര കൈമാറ്റം ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ സഹകരണ രൂപരേഖ രൂപപ്പെടുത്തുന്നതിനും ഇന്ത്യയും ജർമനിയും ധാരണയിലെത്തി.
-
kerala1 day agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News1 day agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News1 day agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
News1 day agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala1 day ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
kerala1 day agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
GULF1 day agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala1 day agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
