india

ഉന്നാവ് ബലാത്സംഗക്കേസ്; അതിജീവിതക്ക് നീതി തേടി പ്രതിഷേധിച്ച വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു

By webdesk17

December 27, 2025

ന്യൂഡല്‍ഹി: മുന്‍ ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ലൈംഗികാതിക്രമത്തിനിരയായ ഉന്നാവ് അതിജീവിതക്ക് നീതി തേടി പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധം. വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. പാര്‍ലമെന്റിന് സമീപം ആക്ടിവിസ്റ്റ് യോഗിത ഭയാനയുടെ നേതൃത്വത്തില്‍ ആയിരുന്നു കുത്തിയിരിപ്പ് സമരം. ‘ജസ്റ്റ്സ് ഫോര്‍ ഉന്നാവ് വിക്ടിം’ എന്ന പ്ലക്കാര്‍ഡുയര്‍ത്തിയായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തില്‍നിന്നും മാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും മാറാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഈ രാജ്യത്തെ പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഒപ്പിട്ട് നല്‍കിയാല്‍ സമരം അവസാനിപ്പിക്കാമെന്നും അറിയിച്ചു. ഇതോടെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

‘ഈ രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും നീതിയും സുരക്ഷയും വേണെമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഈ സര്‍ക്കാര്‍ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കണം,’ പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.

ഉന്നാവ് കൂട്ട ബലാത്സംഗ കേസില്‍ പ്രതിയായ മുന്‍ ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ ദല്‍ഹി ഹൈകോടതി കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. അതിനെതിരായാണ് പ്രതിഷേധം. ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ അതിജീവിത സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉന്നാവിലെ ബി.ജെ.പി നേതാവും എം.എല്‍.എയുമായ കുല്‍ദീപ് സിങ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.