Connect with us

Video Stories

ത്രിപുര നല്‍കുന്ന പാഠം

Published

on

ബി.ജെ.പിക്കെതിരെ ആദ്യമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ആയുധം വെച്ച് കീഴടങ്ങേണ്ടി വന്നിരിക്കുകയാണ് സി.പി.എമ്മിന്. വന്‍ സന്നാഹത്തോട് കൂടി ഇടതു ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ബി.ജെ.പി എത്തിയപ്പോള്‍ മണിക് സര്‍ക്കാറെന്ന രാഷ്ട്രീയ അതികായന്റെ ജീവിത ലാളിത്യം കൊണ്ട് അതിനെ മറികടക്കാമെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിശ്വാസം മലവെള്ളപ്പാച്ചിലിനെ മുറം കൊണ്ട് തടുക്കുന്നതിന് സമാനമായി. മൂന്ന് പതിറ്റാണ്ടു കാലം കൈയ്യിലിട്ട് അമ്മാനമാടിയ സംസ്ഥാനം നമുക്ക് മാറാം എന്ന മുദ്രാവാക്യത്തിലൂടെയാണ് ബി.ജെ.പി സ്വന്തമാക്കിയത്. രണ്ടു പതിറ്റാണ്ടുകാലം മുഖ്യമന്ത്രി പദം അലങ്കരിച്ച മണിക് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെ ഇറങ്ങിയതോടെ സി.പി.എം ഭരണം കേരളത്തില്‍ മാത്രമായി അവശേഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പുറത്തുവന്ന മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ വര്‍ത്തമാനകാല രാഷട്രീയ സാഹചര്യത്തിന്റെ ഗൗരവം മതേതരവിശ്വാസികളെ ബോധ്യപ്പെടുത്താനുതകുന്നതാണ്. വിശേഷിച്ചും സി.പി.എമ്മിനെ. അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്താനും ഫാസിസ്റ്റുകള്‍ എന്തു കുതന്ത്രവും പയറ്റുമെന്നും ആരുമായും കൂട്ടുകൂടുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടതിലും അതിന് ശേഷവും ബി.ജെ.പി സ്വീകരിച്ചു കൊണ്ടിരിക്കുന്ന രീതികള്‍ രാജ്യത്തെ ബോധ്യപ്പെടുത്തിത്തരുന്നുണ്ട്. കേന്ദ്രഭരണത്തിന്റെ സ്വാധീനം പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനൊപ്പം ഓരോ പ്രദേശങ്ങളിലേക്കും തങ്ങളുടെ പ്രഖ്യാപിത നിലപാടുകളില്‍ വെള്ളം ചേര്‍ത്ത് അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള നിലപാടുകള്‍ സ്വീകരിക്കാനും അവര്‍ മടികാണിക്കുന്നില്ല. വികസനത്തിന്റെ അഭാവം മുഴച്ചുനില്‍ക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടി കോടിക്കണക്കിനു രൂപയുടെ പാക്കേജുകളാണ് പ്രധാനമന്ത്രി മാസങ്ങളായി പ്രഖ്യാപിച്ചുകൊണ്ടിരുന്നത്. ന്യൂനപക്ഷങ്ങള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശമെന്ന നിലക്ക് വിവാദങ്ങളിലൊന്നും ഇടപെടാതിരിക്കാന്‍ ബി.ജെ.പി പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ബീഫോ ഹിന്ദുത്വ വിഷയങ്ങളോ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖങ്ങളെ അവിടങ്ങളില്‍ അവതരിപ്പിക്കാനും അവര്‍ക്കു സാധിച്ചു. ആര്‍.എസ്.എസിന്റെ കൃത്യമായ മുന്‍കരുതലോടെയുള്ള അണിയറനീക്കങ്ങളും നിലവിലെ സാചര്യം സംജാതമാക്കുന്നതിന് അവര്‍ക്ക് സഹായകരമായി.
എന്നാല്‍ ഇത്രയും സന്നാഹങ്ങളോടു കൂടി, മുഴുവന്‍ സംസ്ഥാനങ്ങളും തങ്ങളുടെ കൈവെള്ളയിലൊതുക്കുകയെന്ന ലക്ഷ്യത്തോടെ വര്‍ഗീയഫാസിസ്റ്റുകള്‍ മുമ്പോട്ടു പോകുമ്പോള്‍ വൈകാരിക പ്രകടനങ്ങള്‍കൊണ്ട് അതിനെ പ്രതിരോധിക്കാമെന്ന സി.പി.എം നിലപാടിനെ ദയനീയം എന്നല്ലാതെ എന്തു വിശേഷണമാണ് നല്‍കുക. ഉരുക്കു കോട്ടയെന്ന് ഫലം പുറത്തുവരുന്നതിന്റെ തൊട്ടുമുമ്പുവരെ ഉറക്കെപ്പറഞ്ഞ സി.പി.എം ത്രിപുരയില്‍ ഫലം പുറത്തുവന്നപ്പോള്‍ വോട്ടിങ് ശതമാനക്കണക്കിലും കോണ്‍ഗ്രസിന് സീറ്റ് നഷ്ടമായതിലും അഭയം പ്രാപിക്കുന്നത് ജനാധിപത്യ വിശ്വാസികള്‍ക്ക് ആ പാര്‍ട്ടിയിലുള്ള അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെടുത്താനേ ഉപകരിക്കുകയുള്ളൂ.

ത്രിപുരയിലെ പരാജയം ഏറ്റവും വലിയ പാഠമാകേണ്ടത് സി.പി.എം കേരളഘടകത്തിനാണ്. പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ക്ക്. അന്ധമായ കോണ്‍ഗ്രസ് വിരോധത്താല്‍ നശിച്ചുപോയ തങ്ങളുടെ കാഴ്ച്ച തിരിച്ചുപിടക്കാന്‍ ഇക്കൂട്ടര്‍ക്ക് ഈഫലം പ്രചോദനമാകണം. കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നും കോണ്‍ഗ്രസിതര ബി.ജെ.പി ഇതര ജനാധിപത്യകൂട്ടായ്മയാണ് ഉയര്‍ന്നുവരേണ്ടതെന്നുമാണ് ഇവര്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഈ നിലപാട് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വിശാല മതേതരത്വ കൂട്ടായ്മ അനിവാര്യമാണെന്ന നിലപാടുള്ള ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമാക്കുകയും ഒടുവില്‍ സി.പി.എം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരളയല്ലെന്ന് വരെ യെച്ചൂരിക്ക് പറയേണ്ട സാഹചര്യം വരെ ഉണ്ടാക്കുകയും ചെയ്ത സി.പി.എം സംസ്ഥാനഘടകം ഇനിയും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണുതുറന്നിട്ടില്ലെങ്കില്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ പോലും തങ്ങളുടെ നിലപാടുകള്‍ക്ക് ഇടമുണ്ടാകില്ല. സ്വന്തം തട്ടകം പോലും പ്രതിരോധിക്കാന്‍ കഴിയത്തവര്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള സംരക്ഷണം തനിച്ച് ഏറ്റെടുക്കുന്നത് വര്‍ത്താമാന ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണ്.

മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ കഴിഞ്ഞെങ്കിലും ഈ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസും കണ്ണുതുറന്ന് കാണേണ്ടതുണ്ട്. ജനങ്ങള്‍ നല്‍കിയ അംഗീകാരം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം ആ പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന സ്ഥിതിവിശേഷം സംജാതമാക്കും. ബി.ജെ.പിയുടെ കാടടച്ച പ്രചരണത്തിനിടയിലും ജനാധിപത്യത്തിലും മതേതരത്വത്തിലുമുള്ള തങ്ങളുടെ പ്രതിബദ്ധത മാറോടുചേര്‍ത്തുവെച്ച മേഘാലയിലെ ജനങ്ങളുടെ പ്രതീക്ഷ എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ടായിരുന്നു. അധികാരം കൈപ്പിടിയിലൊതുക്കാന്‍ എന്ത് നെറികെട്ട പ്രവര്‍ത്തിക്കും തങ്ങള്‍ അറച്ചുനില്‍ക്കില്ലെന്ന് ഗോവയിലേയും മണിപ്പൂരിലേയും ഫലപ്രഖ്യാനത്തിന് ശേഷം നടത്തിയ കുതിരക്കച്ചവടത്തിലൂടെ ബി.ജെ.പി തെളിയിച്ചു കഴിഞ്ഞതാണ്. ഇരുസംസ്ഥാനങ്ങളിലും ജനവിധി അട്ടിമറിക്കപ്പെട്ടതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ നിസ്സംഗത കാണാതിരുന്നുകൂട. ചടുലമായ നീക്കങ്ങളിലൂടെ കളം നിറയുന്നതില്‍ പിന്നിലായിപ്പോയത് മൂലം തങ്ങളുടെ സ്വന്തം എം.എല്‍.എയെ പോലും കോണ്‍ഗ്രസിന് നഷ്ടമായിപ്പോയത് അതീവ ഗുരുതരമാണ്. മേഘാലയയിലും സമാന സാഹചര്യം ആവര്‍ത്തിക്കാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞ് വരുമ്പോള്‍ അത് മുന്‍കൂട്ടി കണ്ടുകൊണ്ട് പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കേണ്ടിയിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പിക്കെതിരെ നേടിയ മേല്‍ക്കൈയാണ് വടക്കുകിഴക്കന്‍ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ കോണ്‍ഗ്രസിന് നഷ്ടമായിരിക്കുന്നത്. ഇതിന് ഒരു പരിധിവരെ പ്രചാരണത്തിലെ അലംബാവം കാരണമായിട്ടുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. മേഘാലയയിലെ ഭരണത്തുടര്‍ച്ചയില്‍ മാത്രം കേന്ദ്രീകരിച്ചപ്പോള്‍ നാഗാലാന്റിലും ത്രിപുരയിലും വേണ്ടത്ര ശ്രദ്ധചെലുത്താനായില്ല. ഇതിന് നല്‍കേണ്ടി വന്ന വില എത്രവലുതാണെന്ന് ഇരു സംസ്ഥാനങ്ങളിലേയും പ്രത്യേകിച്ച് ത്രിപുരയിലെ വോട്ടിങ് ശതമാനം വ്യക്തമാക്കിത്തരുന്നുണ്ട്. ന്യൂനപക്ഷവോട്ടുകള്‍ കൈപ്പിടിയിലൊതുക്കാന്‍ ബി.ജെ.പി പതിനെട്ടടവും പുറത്തെടുത്തപ്പോള്‍ പരമ്പരാഗത വോട്ടുബാങ്ക് സുരക്ഷിതമാണെന്ന വിശ്വാസത്തില്‍ മാത്രം തെരഞ്ഞെടുപ്പിനെ നേരിട്ടതിന്റെ ശിക്ഷയാണ് ഇരു സംസ്ഥാനങ്ങളും ആപാര്‍ട്ടിക്ക് നല്‍കിയത്. സൂചനകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ മതേതര പാര്‍ട്ടികളുടെ മുന്നില്‍ ഇനിയൊരു കര്‍ണാടക മാത്രമേയുള്ളൂ എന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പിന്റ ഫലം.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending