News
ആണവായുധം പ്രയോഗിച്ച് നാമാവശേഷമാക്കും; ദക്ഷിണകൊറിയക്ക് താക്കീതുമായി കിമ്മിന്റെ സഹോദരി
സായുധ ആക്രമണത്തിന് തുനിഞ്ഞാല്‍ ദക്ഷിണ കൊറിയയുടെ മുഴുവന്‍ സൈന്യത്തേയും ആണവായുധം ഉപയോഗിച്ച് തകര്‍ക്കുമെന്ന് മുന്നറിയിപ്പുമായി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്.
പ്യാങ്യാങ്: സായുധ ആക്രമണത്തിന് തുനിഞ്ഞാല്‍ ദക്ഷിണ കൊറിയയുടെ മുഴുവന്‍ സൈന്യത്തേയും ആണവായുധം ഉപയോഗിച്ച് തകര്‍ക്കുമെന്ന് മുന്നറിയിപ്പുമായി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെയുള്ള ദക്ഷിണ കൊറിയന്‍ സൈനിക മേധാവിയുടെ പ്രസ്താവനകളാണ് കിമ്മിന്റെ സഹോദരിയെ പ്രകോപിപ്പിച്ചത്. ഉത്തരകൊറിയയുടെ ഏത് ഭാഗത്തും വളരെ വേഗത്തിലും കൃത്യതയിലും പതിക്കുന്ന മിസൈലുകള്‍ ദക്ഷിണ കൊറിയയുടെ കൈവശമുണ്ടെന്നായിരുന്നു സൈനിക മേധാവിയായ സു വൂക്കിന്റെ പ്രസ്താവന.
വളരെ വലിയ തെറ്റാണ് നിങ്ങള്‍ ചിന്തിക്കുന്നത്. ആണവ ശക്തിയായ ഉത്തരകൊറിയയെ ആക്രമിക്കാനുള്ള നിങ്ങളുടെ ചിന്തപോലും വിഭ്രാന്തിയായി മാത്രമേ കാണാന്‍ കഴിയൂ. ഒരുവേള, ഞങ്ങളുടെ രാജ്യത്തെ ആക്രമിക്കാന്‍ നിങ്ങള്‍ തയ്യാറായാല്‍ തിരിച്ച് ആണവായുധം ഉപയോഗിക്കാന്‍ ഞങ്ങള്‍ മടിക്കില്ല. അതിലൂടെ ദക്ഷിണ കൊറിയയുടെ മുഴുവന്‍ സൈന്യത്തേയും നാമാവശേഷമാക്കും, കിം യോ ജോങ് പറഞ്ഞു.
പ്രാഥമികമായി ഒരു പ്രതിരോധ ആയുധമായാണ് ആണവായുധത്തെ ഉത്തര കൊറിയ കാണുന്നത്. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ ശത്രുവിനെ നശിപ്പിക്കാനുള്ള ആയുധമായി ആണവായുധം പ്രയോഗിക്കാന്‍ ഉത്തര കൊറിയ മടിക്കില്ല, കിം യോ ജോങ് പറഞ്ഞു.
india
അസമില്‍ വീണ്ടും സംഘര്‍ഷം: രണ്ട് പേര് മരിച്ചു; രണ്ട് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം
സംഘർഷം വ്യാപിക്കാതിരിക്കാൻ കർബി ആംഗ്ലോങ്, പടിഞ്ഞാറൻ കർബി ആംഗ്ലോങ് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു.
ഗുവാഹത്തി: അസമിലെ കർബി ആംഗ്ലോങ് മേഖലയിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഘർഷം വ്യാപിക്കാതിരിക്കാൻ കർബി ആംഗ്ലോങ്, പടിഞ്ഞാറൻ കർബി ആംഗ്ലോങ് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണങ്ങളിൽ നിരവധി വീടുകൾക്ക് തീയിടുകയും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകളും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിക്കുന്നത് തടയുന്നതിനായാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
സംഘർഷം നിലനിൽക്കുന്ന മേഖലകളിൽ സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ കൂട്ടംകൂടുന്നത് തടയാനും പൊതുമുതൽ നശിപ്പിക്കുന്നത് ഒഴിവാക്കാനും പൊലീസിന് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണെന്നും അധികൃതർ അറിയിച്ചു.
രണ്ട് വംശീയ വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക വിവരം. അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് നൂറുകണക്കിന് ആളുകൾ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ട്. അസം പൊലീസിനൊപ്പം അർദ്ധസൈനിക വിഭാഗവും പ്രദേശത്ത് എത്തി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വിവിധ സമുദായ നേതാക്കളുമായി ജില്ലാ ഭരണകൂടം ചർച്ചകൾ നടത്തിവരികയാണ്. സ്ഥിതിഗതികൾ വിലയിരുത്തി വരും ദിവസങ്ങളിലും നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
kerala
കണ്ണൂരിൽ കാർ–സ്കൂട്ടർ കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു; മറ്റൊരു കുട്ടിക്ക് ഗുരുതര പരിക്ക്
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം അപകടം നടന്നത്.
കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മട്ടന്നൂർ നെല്ലൂന്നി ലോട്ടസ് ഗാർഡനിലെ നിവേദിത രഘുനാഥ് (44)യും മകൻ സാത്വിക് (9)ഉം ആണ് മരിച്ചത്. മറ്റൊരു മകൻ ഋതിക് (11)നെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാത്വിക്കും ഋതിക്കും മട്ടന്നൂർ ശങ്കര വിദ്യാപിഠം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം അപകടം നടന്നത്. ചാലോട് നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ കാറിന്റെ അടിയിൽ കുടുങ്ങി ഏകദേശം 50 മീറ്റർ വരെ കാർ മുന്നോട്ടുനീങ്ങി.
കാറിന്റെ അടിയിൽ കുടുങ്ങിയ സാത്വിക്കിനെ വാഹനം ഉയർത്തിയാണ് പുറത്തെടുത്തത്. നിവേദിത കാറിനടുത്തും ഋതിക് റോഡരികിലും തെറിച്ചുവീണു. ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ഉടൻ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ സ്കൂട്ടർ പൂർണമായും കാറിന്റെ മുൻഭാഗവും തകർന്നു.
കുറ്റ്യാട്ടൂരിലെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നിവേദിതയും കുട്ടികളും അപകടത്തിൽപ്പെട്ടത്.
കുഞ്ഞമ്പുവിന്റെയും കമലയുടെയും മകളാണ് മരിച്ച നിവേദിത. ഖത്തറിൽ ജോലി ചെയ്യുന്ന കെ.പി. രഘുനാഥാണ് ഭർത്താവ്. വൈഷ്ണവ് മൂത്ത മകനാണ്. സഹോദരി: ഗൗരി. ഉളിയിൽ പടിക്കച്ചാൽ സ്വദേശികളായ ഇവർ കുറച്ചുകാലമായി നെല്ലൂന്നിയിലാണ് താമസം. സംസ്കാരം ബുധനാഴ്ച 2.30ന് പൊറോറ നിദ്രാലയത്തിൽ നടക്കും.
News
ടെക്സസിൽ മെഡിക്കൽ വിമാനം തകർന്നു വീണു; രണ്ട് വയസുകാരൻ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു
മെക്സിക്കൻ നാവിക സേനയുടെ ഇരട്ട ടർബോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. രണ്ടു വയസുള്ള കുട്ടിയുൾപ്പെടെ അഞ്ച് പേർക്ക് ജീവൻ നഷ്ടമായി
ടെക്സസ്: പൊള്ളലേറ്റ രോഗിയുമായി മെക്സിക്കയിൽ നിന്ന് ടെക്സസിലേക്ക് വന്ന വിമാനം അമേരിക്കയിൽ തകർന്നു വീണു. മെക്സിക്കൻ നാവിക സേനയുടെ ഇരട്ട ടർബോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. രണ്ടു വയസുള്ള കുട്ടിയുൾപ്പെടെ അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. അപകടസമയത്ത് വിമാനത്തിൽ ആകെ എട്ട് പേരാണ് ഉണ്ടായിരുന്നത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.17ഓടെ ടെക്സസിലെ ഗാൽവെസ്റ്റൺ ബേയിലായിരുന്നു അപകടം. മെക്സിക്കയിലെ യുകാറ്റൻ സംസ്ഥാനത്തെ മെറിഡയിൽ നിന്ന് പറന്നുയർന്ന വിമാനം ഗാൽവെസ്റ്റൺ സ്കോൾസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തൊട്ടുമുമ്പാണ് കടലിൽ പതിച്ചത്.
അപകടത്തിൽപ്പെട്ട വിമാനത്തിൽ നാല് മെക്സിക്കൻ നാവിക സേനാംഗങ്ങളും നാല് സാധാരണ പൗരന്മാരുമുണ്ടായിരുന്നുവെന്ന് മെക്സിക്കൻ നാവിക സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇവരിൽ രണ്ടുപേരെ ജീവനോടെ കണ്ടെത്തി രക്ഷപ്പെടുത്തി. ഒരാളിനായി തിരച്ചിൽ തുടരുകയാണ്.
മെക്സിക്കൻ സന്നദ്ധ സംഘടനയായ ‘മിച്ചൗ ആൻഡ് മൗ ഫൗണ്ടേഷൻ’ നടത്തുന്ന മെഡിക്കൽ മിഷന്റെ ഭാഗമായാണ് പൊള്ളലേറ്റ രോഗികളെ ചികിത്സയ്ക്കായി ഗാൽവെസ്റ്റണിലെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതെന്ന് അധികൃതർ അറിയിച്ചു.
വിമാനം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നുവെങ്കിലും സമീപവാസികളും യുഎസ് കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് രണ്ട് പേരെ രക്ഷിക്കാൻ സാധിച്ചത്. അപകടസമയത്ത് പ്രദേശത്ത് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.
അപകടത്തിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
-
kerala1 day agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala9 hours agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala1 day agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala2 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
india2 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
india3 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
