Connect with us

Views

അമേരിക്കയും ഇറാനും നീളുന്ന കരിമ്പട്ടികയും

Published

on

കരിമ്പട്ടികയുമായി വൈറ്റ്ഹൗസും തെഹ്‌റാനും വാക്‌പോരില്‍ ഏര്‍പ്പെടുന്നത് കൗതുകത്തോടെയും അതിലേറെ ആശങ്കയോടെയുമാണ് ലോക സമൂഹം വീക്ഷിക്കുന്നത്. നാല് പതിറ്റാണ്ടോളമെത്തി നില്‍ക്കുന്ന അമേരിക്ക-ഇറാന്‍ സംഘര്‍ഷം ഒരു വര്‍ഷത്തെ ശാന്തതക്ക് ശേഷം പതിന്മടങ്ങ് ശക്തിയില്‍ ആളിക്കത്തുമോ എന്ന ഉത്കണ്ഠ പരക്കെയുണ്ട്. ഇറാന്‍ വിപ്ലവത്തിന്റെ നട്ടെല്ലായ റവല്യൂഷനറി ഗാര്‍ഡ്‌സിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അമേരിക്കന്‍ സൈന്യത്തിന്റെയും സി.ഐ.എയുടെയും നീക്കം ദുഷ്ടലാക്കോടെയാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തുന്നു. ഇസ്‌ലാമിക വിപ്ലവത്തിന്റെ സംരക്ഷകരായ ഗാര്‍ഡ്‌സിനെ ഞെക്കിക്കൊല്ലാന്‍ ഇറാന്‍ ജനത ആരേയും അനുവദിക്കില്ല. അവര്‍ നെഞ്ചോട് ചേര്‍ത്ത പ്രസ്ഥാനമാണത്. വിപ്ലവ നായകന്‍ ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ അരുമ സന്താനങ്ങള്‍. ഈ നീക്കത്തിന് എതിരെ ഇറാനും ഒതുങ്ങിനിന്നില്ല. വ്യക്തികളും പ്രശസ്ത കമ്പനികളുമായി പതിനഞ്ച് സ്ഥാപനങ്ങള്‍ അവര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചു. ഫലസ്തീന്‍കാരെ കൊന്നൊടുക്കുന്ന ഇസ്രാഈലിനെ സഹായിക്കുന്നുവെന്നാണ് ഈ കമ്പനികള്‍ക്ക് എതിരായ ഇറാന്‍ നീക്കത്തിന് കാരണമായി വിശദീകരിക്കുന്നത്. യുനൈറ്റഡ് ടെക്‌നോളജീസ്, മിലിട്ടറി ആര്‍മന്റ് കോര്‍പറേഷന്‍, ബുഷ് മാസ്റ്റര്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം ബലാസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് ഇറാനെ സഹായിക്കുന്ന സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി അമേരിക്ക കരിമ്പട്ടിക നീട്ടാന്‍ തയാറാകുന്നുണ്ടത്രെ. വിപ്ലവ ഗാര്‍ഡുകളെ ആക്രമിക്കുന്നതിന് അമേരിക്ക ഏതവസരവും ഉപയോഗപ്പെടുത്തുമെന്ന് സംശയിക്കണം. അത്തരം നീക്കം മേഖലയുടെ അശാന്തിക്ക് കൂടുതല്‍ സങ്കീര്‍ണ ഭാവം കൈവരുത്തുമെന്ന് തീര്‍ച്ചയാണ്. വിപ്ലവ ഗാര്‍ഡുകള്‍ക്ക് നേരെ വിരല്‍ അനങ്ങിയാല്‍ ഇറാന്‍ സമൂഹം പൊറുക്കില്ല. ഇറാന്റെ തിരിച്ചടി ഏത് സ്വഭാവത്തിലാകുമെന്ന് ഊഹിക്കാവുന്നതിലും അപ്പുറത്താണ്. ഇറാന്‍ സമൂഹത്തിന്റെ വിശ്വാസമാര്‍ജ്ജിച്ച ഭരണകൂടവും സൈന്യവും സദാ ജാഗരൂഗരാണ്. ഇറാനിയന്‍ സൈനിക ശക്തിയില്‍ പ്രബലരാണ് ഒന്നര ലക്ഷം വരുന്ന വിപ്ലവ ഗാര്‍ഡുകള്‍. 1979ലെ കുര്‍ദ്ദിഷ് കലാപം, ലബനാനിലെ ആഭ്യന്തര യുദ്ധം, ഇറാന്‍-ഇറാഖ് യുദ്ധം എന്നിവയില്‍ പങ്കാളികളാണവര്‍. അതേസമയം, ഭീകരര്‍ക്ക് എതിരെ സന്ധിയില്ലാ പോരാളികള്‍ കൂടിയായ ഗാര്‍ഡുകള്‍ ഐ.എസിന് എതിരായ പോരാട്ടത്തില്‍ ശക്തമായി നിലയുറപ്പിക്കുന്നു. പാശ്ചാത്യരുടെ കളിപ്പാവയായ സേച്ഛാധിപതി ഷാ പഹ്‌ലവിയുടെ ഭരണകൂടത്തെ പിഴുതെറിഞ്ഞ്, വിപ്ലവ നായകന്‍ ആയത്തുല്ല ഖുമൈനി 1979 ഫെബ്രുവരി ഒന്നിന് തെഹ്‌റാനില്‍ വന്നിറങ്ങിയപ്പോള്‍ ആദ്യം രൂപീകരിച്ച ഘടകങ്ങളിലൊന്ന് വിപ്ലവ ഗാര്‍ഡ് കോര്‍ ആയിരുന്നു. വിപ്ലവ ഗാര്‍ഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കിയത് ഇറാന്‍ പ്രസിഡണ്ട് മഹ്മൂദ് അഹമ്മദി നെജാദായിരുന്നു.

ആണവ പ്രശ്‌നത്തില്‍ കഴിഞ്ഞ വര്‍ഷം ജനുവരി 16ന് ലോക ശക്തികളുമായി ഇറാന്‍ ഒപ്പ്‌വെച്ച കരാര്‍ പാശ്ചാത്യലോകവും വിശേഷിച്ചും അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ് വരുത്തി. വരുന്ന ജൂണ്‍ 30ന് അന്തിമ കരാര്‍ നിലവില്‍ വരേണ്ടതുണ്ട്. ഒബാമ ഭരണകൂടത്തിന്റെ വലിയ നേട്ടമായി കരാര്‍ വിശേഷിപ്പിക്കപ്പെട്ടു. 1979ലെ ഇസ്‌ലാമിക വിപ്ലവത്തെ തുടര്‍ന്നാണ് ഇറാനുമായി അമേരിക്കയുടെ ബന്ധം തകര്‍ന്നത്. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ സംഘര്‍ഷം വര്‍ധിപ്പിച്ചു. ആണവ പ്രശ്‌നവും കൂടിയായതോടെ യുദ്ധ സമാന സാഹചര്യവും സൃഷ്ടിക്കപ്പെട്ടു.
അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രക്ഷാസമിതി സ്ഥിരാംഗങ്ങളും ജര്‍മനിയും യൂറോപ്യന്‍ യൂണിയനും സംയുക്തമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചയിലാണ് ഇറാന്‍ ആണവ പ്രശ്‌നത്തില്‍ കരാറ് നിലവില്‍ വന്നത്. ഒബാമ ഭരണകൂടത്തിന്റെ ശക്തമായ നീക്കത്തിന്റെ ഫലം കൂടിയായിരുന്നു ഈ ധാരണ. എന്നാല്‍ ഡോണാള്‍ഡ് ട്രംപ് തുടരുന്ന വികലമായ വിദേശ നയം ഇറാന്‍ ബന്ധത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ആണവ കരാറില്‍ നിന്ന് പിറകോട്ട് പോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇതിന് പുറമെ, ഇറാനുമായി വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ സംഭവത്തില്‍ കൂടി കൊമ്പ് കോര്‍ക്കാനാണ് ട്രംപ് തയാറെടുക്കുന്നത്. ആക്രമണത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം ഇറാനില്‍ നിന്നും പിടിച്ചുവാങ്ങാനാണ് വിചിത്ര പദ്ധതി. ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് 7000 കോടി ഡോളര്‍ നഷ്ടപരിഹാരം ഇറാന്‍ നല്‍കണമെന്ന് 2012ല്‍ ന്യൂയോര്‍ക്ക് കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒബാമ ഭരണകൂടം അത് നടപ്പാക്കിയില്ല. പ്രതികളായ അല്‍ഖാഇദക്കാര്‍ ഇറാനിലൂടെ സഞ്ചരിച്ചിട്ടുണ്ടെന്നും ഇറാന്‍ അവരെ തടഞ്ഞില്ലെന്നുമുള്ള വിചിത്രമായ വാദമയായിരുന്നു അമേരിക്കയുടേത്. തങ്ങള്‍ക്ക് ബന്ധമില്ലാത്ത ആക്രമണത്തിന് ഉത്തരവാദികളല്ലെന്ന നിലപാടില്‍ ഇറാന്‍ ഉറച്ച് നിന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് മൗനാനുവാദം നല്‍കിയ രാഷ്ട്രങ്ങളില്‍ ഇറാനും ഉള്‍പ്പെടും. ഇറാന്‍ അനുകൂലികളായ ‘വടക്കന്‍ സംഖ്യം’ എന്ന പ്രതിപക്ഷ മുന്നണിയായിരുന്നു അമേരിക്കന്‍ നീക്കത്തെ അഫ്ഗാനില്‍ സഹായിച്ചിരുന്നത്. അമേരിക്ക ലക്‌സംബര്‍ഗ് ബാങ്കിലുള്ള ഇറാന്റെ 1600 കോടി ഡോളര്‍ ട്രംപ് ഭരണകൂടം മരവിപ്പിച്ചത് ഇറാന്‍ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. സമാന സ്വഭാവത്തിലുള്ള നീക്കം അമേരിക്ക സഊദി അറേബ്യക്ക് എതിരായി നേരത്തെ നടത്തിയതാണ്. പ്രതികളില്‍ ഭൂരിപക്ഷവും സഊദികള്‍ ആയതിനാല്‍ സഊദി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇതിന് ആവശ്യമായ നിയമനിര്‍മ്മാണം അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ചതും വിവാദമായതാണ്. പ്രസിഡണ്ട് ഒബാമയുടെ വീറ്റോ അധികാരത്തെ മറികടന്നായിരുന്നു കോണ്‍ഗ്രസില്‍ നിയമ നിര്‍മ്മാണം നടന്നത്.
ഒരിടവേളക്ക് ശേഷം അമേരിക്ക-ഇറാന്‍ ബന്ധം വഷളാകുന്നതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. ദീര്‍ഘകാലത്തെ കാത്തിരിപ്പിനും ചര്‍ച്ചക്കും ശേഷമാണ് ഇറാന്‍ ആണവ പ്രശ്‌നത്തില്‍ ധാരണക്ക് തയാറായത്. മിതവാദിയായ ഹസന്‍ റൂഹാനി 2013 ജൂണ്‍ 14ന് പ്രസിഡണ്ട് പദവിയിലെത്തിയതോടെ പാശ്ചാത്യ ലോകവുമായി സൗഹൃദത്തിന് അദ്ദേഹം ശ്രമം തുടങ്ങി. അതോടൊപ്പം ഗള്‍ഫ് നാടുകളുമായി ബന്ധം സുദൃഢമാക്കാന്‍ ഒമാനും ജോര്‍ദ്ദാനും സന്ദര്‍ശിച്ചത് രണ്ട് മാസം മുമ്പ് ആണ്.
സൗഹൃദ നീക്കവുമായി ഇറാന്‍ മുന്നോട്ട് വരുമ്പോള്‍ പുറംതിരിഞ്ഞ് നില്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന് താല്‍പര്യമില്ല. അമേരിക്കയുടെ സൗഹൃദ രാഷ്ട്രങ്ങളില്‍ മഹാ ഭൂരിപക്ഷത്തിനും ഇതേ സമീപനം തന്നെയാണ്. നാറ്റോ സൈനിക സഖ്യത്തിലെ അമേരിക്ക ഒഴികെ രാഷ്ട്രങ്ങള്‍ക്ക് ഏറ്റുമുട്ടലിന്റെ പാതയിലേക്ക് പ്രശ്‌നങ്ങള്‍ വലിച്ചിഴക്കുന്നതിനോട് വിയോജിപ്പാണ്. ഈ ആഴ്ച നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ ഡോണാള്‍ഡ് ട്രംപ് സംബന്ധിക്കുന്നുണ്ട്. നാറ്റോ സഖ്യസേനയുടെ ചെലവിലേക്ക് അമേരിക്ക നല്‍കാറുള്ള തുക വെട്ടിക്കുറക്കുമെന്നുള്ള ട്രംപിന്റെ ഭീഷണി അംഗരാഷ്ട്രങ്ങളെ വരുതിയിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി കാണുന്നവരുമുണ്ട്.
ലോക പൊലീസിന്റെ ധാര്‍ഷ്ട്യത്തിന് ട്രംപിന്റെ വികല ബുദ്ധി കൂടിയായതോടെ പ്രശ്‌നപരിഹാരത്തിനല്ല, മറിച്ച് സങ്കീര്‍ണമാക്കുകയാണ്. പരിഹരിക്കപ്പെട്ടവയേയും ട്രംപ് പുനരവലോകനം ചെയ്യുന്നു. ഇറാനുമായി വീണ്ടും കൊമ്പ് കോര്‍ക്കാനുള്ള അമേരിക്കയുടെ നീക്കം മേഖലയെ കൂടുതല്‍ അശാന്തിയിലേക്ക് നയിക്കും. അമേരിക്ക ഭീകര സംഘടനകളായി കാണുന്ന ഹിസ്ബുല്ല, ഹമാസ്, അല്‍ഖാഇദ പട്ടികയിലേക്ക് ഇറാന്‍ വിപ്ലവ ഗാര്‍ഡുകളെയും ഈജിപ്തിലെ മുന്‍ ഭരണകക്ഷിയായ ബ്രദര്‍ഹുഡിനെയും ഉള്‍പ്പെടുത്താനുള്ള വൈറ്റ് ഹൗസിന്റെ നീക്കം കനത്ത പ്രത്യാഘാതം ക്ഷണിച്ചുവരുത്തും. ഇസ്രാഈലിന്റെ താല്‍പര്യത്തിന് വേണ്ടി അമേരിക്ക മേഖലയില്‍ നടത്തുന്ന ഇത്തരം നീക്കം വിജയിക്കില്ല. മധ്യപൗരസ്ത്യ ദേശത്ത് വിഭാഗീയത സൃഷ്ടിച്ച് തമ്മിലടിപ്പിക്കുവാനുള്ള അമേരിക്കന്‍ കുതന്ത്രം തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂട.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending