Connect with us

Culture

മെഡിക്കല്‍ കോളജുകള്‍ ലക്ഷ്വറി കോട്ടജാകരുത്

Published

on

കേരളത്തിലെ എം.ബി.ബി.എസ്, ബി.ഡി.എസ് തുടങ്ങി പത്തോളം മെഡിക്കല്‍ പഠന മേഖലകളിലേക്കുള്ള പ്രവേശന നടപടികള്‍ പത്തു ദിവസത്തോളം വൈകി ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിന് അഖിലേന്ത്യാറാങ്കു പട്ടിക പുറത്തുവന്ന് പതിനഞ്ചുദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കിയ കേരളാ റാങ്കു പട്ടിക ഇത്തവണ പുറത്തുവന്നത് ഒരാഴ്ചയിലധികം വൈകിയാണ്. ശനിയാഴ്ചയാണ് പ്രവേശന നടപടികള്‍ ആരംഭിച്ചത്. ഇന്നത്തെ അവസ്ഥയില്‍ ആദ്യഘട്ട അലോട്ട്‌മെന്റ് പട്ടിക ജൂലൈ ഏഴിന് തയ്യാറാകുമെന്നാണ് അറിയിപ്പ്.

ഇത് നടന്നാല്‍തന്നെയും ഫീസിന്റെ കാര്യത്തില്‍ ഇപ്പോഴും വ്യക്തമായ തീരുമാനത്തിലെത്താന്‍ കഴിയാത്തത് വലിയ ആശങ്കയുണര്‍ത്തുന്നു. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് കഴിഞ്ഞദിവസം നിയമം പാസാക്കി ഫീസ് നിര്‍ണയ സമിതിയും പ്രവേശന മേല്‍നോട്ട സമിതിയും പുന:സംഘടിപ്പിച്ചിരിക്കുകയാണ്. ലക്ഷങ്ങള്‍ മാനേജ്‌മെന്റുകളുടെ ഇംഗിതമനുസരിച്ച് വര്‍ഷം തോറും വര്‍ധിപ്പിച്ചുകൊടുത്ത ഇടതുപക്ഷ സര്‍ക്കാര്‍ ഇത്തവണയും ഫീസ് വര്‍ധനക്ക് മൗനസമ്മതം മൂളിയതായാണ് സൂചന.

ഒരാഴ്ചക്കകം ഫീസ് തീരുമാനിക്കുമെന്ന് സമിതിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഫീസ് ഇരട്ടിയായി വര്‍ധിപ്പിക്കണമെന്നാണ് സ്വകാര്യസ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നത്. ഇതോടെ സംസ്ഥാനത്തെ അരലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളുമാണ് തീ തിന്നേണ്ടിവന്നിരിക്കുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ടവരുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണ് ഇതിനുകാരണമായത്.


എം.ബി.ബി.എസ്സിന് വാര്‍ഷിക ഫീസായി കഴിഞ്ഞവര്‍ഷം നിശ്ചയിച്ച അഞ്ചര ലക്ഷം രൂപയാണ് ഇത്തവണ 12 ലക്ഷമായി ഉയര്‍ത്തണമെന്ന് സ്വകാര്യകോളജുടമകള്‍ ആവശ്യപ്പെടുന്നത്; പ്രവാസികളുടെ മക്കള്‍ക്ക് 30 ലക്ഷവും. ബി.ഡി.എസ്, ആയുര്‍വേദം തുടങ്ങിയവയിലേക്കും ആനുപാതികമായ വര്‍ധന ആവശ്യപ്പെടുന്നു. കേരളത്തില്‍ പതിനായിരത്തിനുതാഴെ റാങ്കുള്ളവര്‍ക്ക് മാത്രമേ ഏതെങ്കിലും മെഡിക്കല്‍ കോഴ്‌സിന് ചേരാനാകു. മറ്റുള്ളവരെല്ലാം കുറഞ്ഞ ഫീസുള്ള വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും ചേക്കേറുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ അതത് സംസ്ഥാനക്കാരുടെ കുട്ടികള്‍ക്ക് രണ്ടര ലക്ഷം രൂപ മാത്രമാണ് മെറിറ്റിലെഫീസ്. എന്‍.ആര്‍.ഐ, മാനേജ്‌മെന്റ്‌സീറ്റുകളില്‍ പണമുള്ളവരില്‍നിന്ന് വന്‍തുക വാങ്ങി സീറ്റ് നല്‍കാമെന്നിരിക്കെ എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഫീസ്‌വര്‍ധനക്ക് ഒത്താശ ചെയ്യുന്നത്.

സാങ്കേതികവശാല്‍ സര്‍ക്കാരിനല്ല ഫീസ് നിര്‍ണയാധികാരമെങ്കിലും മാനേജ്‌മെന്റുകളെ വരുതിയില്‍ നിര്‍ത്തിയും വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിയാത്തതെന്തുകൊണ്ടാണ്?


1455 സീറ്റുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മുന്നാക്ക ജാതികളിലെ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്കായി പത്തു ശതമാനം സീറ്റുകള്‍ ഇത്തവണ വര്‍ധിപ്പിച്ചിട്ടുണ്ടെന്നത് അവരെ സംബന്ധിച്ച് ആശ്വാസകരമാണ്. എന്നാല്‍ മൂവായിരത്തോളം സീറ്റുള്ള 21 സ്വാശ്രയ കോളജുകളിലെ കുട്ടികള്‍ വര്‍ധിപ്പിച്ചഫീസ് നല്‍കണമെന്ന് പറയുന്നതിലെ യുക്തി നിരര്‍ഥകമായിരിക്കുന്നു. ജീവിതത്തില്‍ കഠിനാധ്വാനം ചെയ്ത് നേടിയ ഡോക്ടര്‍ സ്വപ്‌നം സര്‍ക്കാരിന്റെയും ലാഭക്കൊതിയന്മാരായ ചില വിദ്യാഭ്യാസ മുതലാളിമാരുടെയും ഒത്തുകളിമൂലം തുലയുന്നത് വിദ്യാര്‍ത്ഥികളിലുണ്ടാക്കുന്ന ആഘാതം ചെറുതാവില്ല.

താരതമ്യേന മധ്യവര്‍ഗക്കാരായവരുടെ കുട്ടികളാണ് ഉയര്‍ന്ന മാര്‍ക്ക് നേടുന്നതില്‍ മുന്നില്‍. കേരളത്തില്‍ ഇത്തവണ നീറ്റ്‌യോഗ്യത നേടിയ 70,000 കുട്ടികളില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. ഇവരോടാണ് പ്രതിവര്‍ഷം പത്തു ലക്ഷവും കോഴ്‌സ് തീരുമ്പോഴേക്ക് അറുപതു ലക്ഷവുമൊക്കെ ആവശ്യപ്പെടുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ലക്ഷങ്ങള്‍ എങ്ങനെയാണ് വഹിക്കാനാകുക. വിദ്യാഭ്യാസ വായ്പയെടുത്താല്‍തന്നെ ബാങ്കുകളുടെ തീട്ടൂരം സഹിക്കണം. സമ്പന്നര്‍ക്കു മാത്രമായി വൈദ്യ വിദ്യാഭ്യാസം മാറിയാല്‍ ഭാവിയില്‍ നാടിന്റെ പൊതുജനാരോഗ്യം എന്താകും. കൊടുക്കുന്ന ഫീസിന് ആനുപാതികമായി കഴുത്തറുപ്പന്‍ ചികില്‍സാഫീസ് വാങ്ങാനും ഡോക്ടര്‍മാര്‍ നിര്‍ബന്ധിതമാകില്ലേ?


മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിശ്ചയിച്ച രണ്ടര ലക്ഷം രൂപ വാര്‍ഷിക ഫീസാണ് പിണറായി സര്‍ക്കാര്‍ സ്വാശ്രയ മാനേജുമെന്റുകളുമായി ഒത്തുകളിച്ച് അഞ്ചരയും ആറരയുമൊക്കെ ലക്ഷമാക്കി വാങ്ങിക്കൊടുത്തത്. ഇതിനുപുറമെ പലയിനത്തിലായി പതിനായിരങ്ങളും ചില മാനേജ്‌മെന്റുകള്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് ഈടാക്കുന്നു. എന്‍ട്രന്‍സ്് കമ്മീഷണര്‍ എഴുതി നല്‍കിയ ഫീസുമായി കോളജുകളില്‍പ്രവേശനത്തിന് ചെല്ലുന്നവരോട് വീണ്ടും ലക്ഷങ്ങള്‍ പിഴിയുന്ന രീതിയും ഭരണകൂടത്തിന്റെ വീഴ്ചയാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ മുതലാളിമാര്‍ക്കാവരുത് തീരുമാനമെടുക്കാനുള്ള അന്തിമാധികാരം എന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം; അതല്ല ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്.

പകര്‍ച്ചവ്യാധികളെ നേരിടാന്‍ കഠിനപരിശ്രമം നടത്തിയെന്നവകാശപ്പെടുന്ന ആരോഗ്യവകുപ്പിനും മന്ത്രിക്കും, ഉന്നതവിദ്യാഭ്യാസമന്ത്രിക്കും അത്തരം രോഗങ്ങളെ ഭാവിയില്‍ നേരിടാന്‍ പര്യാപ്തമാകേണ്ട ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ട് പ്രായോഗികവും സമയ ബന്ധിതവുമായ തീരുമാനം കൈക്കൊള്ളാന്‍ കഴിയുന്നില്ല? വന്‍തുക നിക്ഷേപിച്ചാണ് സമ്പന്നര്‍ ഈ രംഗത്തേക്ക് വരുന്നതെന്നതുകൊണ്ട് പെട്രോളിയംവില പോലെ ഫീസ് വര്‍ധിപ്പിക്കുന്നതിലെന്ത് യുക്തിയാണുള്ളത്. മതിയായ പഠന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ എട്ടു കോളജുകളുടെ അനുമതി കേരള ആരോഗ്യ സര്‍വകലാശാല റദ്ദാക്കിയിരിക്കുകയാണിപ്പോള്‍. കഴിഞ്ഞവര്‍ഷം കോടതി റദ്ദാക്കിയ ഫീസ് ഈടാക്കി കോഴ്‌സുകള്‍ എത്രയുംവേഗം തുടങ്ങാനും അതിന് സമ്മര്‍ദം ചെലുത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. വൈദ്യ രംഗം പൂര്‍ണമായും സമ്പന്നരുടെ ലക്ഷ്വറി കോട്ടജുകളാകരുത്. വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും പ്രതിപക്ഷത്തെയും സമരരംഗത്തേക്ക് വലിച്ചിറക്കുന്നതാകരുത് ഇടതുപക്ഷ സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട്.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending