Video Stories
വൈറ്റ് ഹൗസിലെ അജ്ഞാതനെ തേടി ട്രംപ്

കെ. മൊയ്തീന്‍കോയ
ട്രംപ് ഭരണകൂടത്തിന്റെ നയവൈകല്യത്തിന് എതിരെ ആഞ്ഞടിച്ച് ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ വൈറ്റ് ഹൗസിലെ ‘അജ്ഞാതനായ ഉന്നതന്’ എഴുതിയ ലേഖനം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്‍ വിവാദമായി. കഴിഞ്ഞാഴ്ച അമേരിക്കന്‍ തീരത്ത് വീശിയടിച്ച കൊടുങ്കാറ്റിനേക്കാള്‍ ട്രംപ് ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നുണ്ട് സെപ്തംബര്‍ മൂന്നിന് പ്രസിദ്ധീകരിച്ച ലേഖനം. വൈറ്റ് ഹൗസില്‍ ഭരണകൂടത്തിലിരുന്ന് എതിരാളികള്‍ക്ക് ആയുധം നല്കുന്ന ഉന്നതന് ആരാണ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കാര്യങ്ങള്‍ നിസ്സാരവത്കരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അഗ്നിപര്‍വതത്തിന് മുകളിലിരുന്നാണ് ട്രംപ് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്മാര്ക്ക് തിരിച്ചടി ലഭിക്കാന്‍ സാഹചര്യം ഒരുക്കുന്ന ഈ വിവാദം അവസാനം ട്രംപിന്റെ ഇംപീച്ച്മെന്റിലേക്ക് എത്തിക്കുമോ? ആശങ്ക ഉയര്‍ന്നിട്ടുണ്ട്, റിപ്പബ്ലിക്കന്‍ ക്യാമ്പില്‍.
‘ട്രംപ് രാജ്യത്തെ വിഭജിക്കുന്നു. പ്രതിലോമപരവും വീണ്ടുവിചാരമില്ലാത്തതുമാണ് ട്രംപിന്റെ പല തീരുമാനങ്ങളും. കഴിവുകെട്ട നിലപാട്. നിന്ദ്യമായ എടുത്തുചാട്ടം. എഫ്.ബി.ഐ ഡയരക്ടറെ മാറ്റിയത്, പാരീസ് ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റം, സഖ്യരാഷ്ട്രങ്ങളെ അകറ്റിയത്, ഷാര്‍ലറ്റ്വില്ലില്‍ വര്ണവെറിയന്മാര് അഴിഞ്ഞാടിയത് ന്യായീകരിച്ചത്, അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ റഷ്യയുടെ പ്രസിഡണ്ട് വഌഡ്മിര്‍ പുടിനുമായുള്ള ചങ്ങാത്തം, ഭരണരംഗത്തെ അധാര്‍മ്മികത’ തുടങ്ങിയവയെല്ലാം ലേഖനത്തില്‍ തുറന്നെഴുതുന്നു. വൈറ്റ് ഹൗസിലെ ‘പ്രതിരോധ പോരാളി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അജ്ഞാതനായ ഉന്നതന്റെ ലേഖനം വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രസിദ്ധീകരിച്ചതെന്നാണ് ടൈംസിന്റെ അവകാശവാദം. ‘ധൈര്യം ഉണ്ടെങ്കില്‍ നേരിട്ട് വരണമെന്ന്’ ട്രംപ് വെല്ലുവിളിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ട്. സ്ഥാനം നിലനിര്‍ത്താന്‍ അദ്ദേഹം ചെയ്യേണ്ടുന്ന നാളുകളാണ് ട്രംപിനെ കാത്തിരിക്കുന്നത്. ലേഖനം രാഷ്ട്രീയ രംഗത്ത് വിവാദ കൊടുങ്കാറ്റ് സൃഷ്ടിച്ചു. വൈസ് പ്രസിഡണ്ട് മുതല്‍ താഴെ ജീവനക്കാര്‍ വരെ ദിനംപ്രതി ലേഖനത്തിന് പിന്നില്‍ ‘ഞാനല്ല’ എന്ന് വ്യക്തമാക്കി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നുണ്ടെങ്കിലും ‘അജ്ഞാതനെ’ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം ട്രംപിന്റെ പല തീരുമാനങ്ങളോടും മന്ത്രിസഭയിലെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും പ്രമുഖര്‍ക്ക് വിയോജിപ്പുണ്ടെന്ന് പരസ്യമായ രഹസ്യമാണല്ലോ. ഭരണകൂടത്തില്‍ നിന്ന് നിരവധി സെക്രട്ടറിമാര്‍ രാജിവെച്ചൊഴിഞ്ഞത് ഇതിന് തെളിവാണ്.
നവംബര്‍ ആറിന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടായാല്‍ ട്രംപിനെ ഇംപീച്ച് ചെയ്യുമെന്ന് ഉറപ്പാണ്. 435 അംഗ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലെ നൂറില്‍ 35 സ്ഥാനങ്ങളിലേക്കും സംസ്ഥാന ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാന്‍ മുന്‍ പ്രസിഡണ്ട് ഒബാമ രംഗത്തിറങ്ങിയത് ഡമോക്രാറ്റുകളെ ആവേശഭരിതരാക്കി. സ്ഥാനം ഒഴിഞ്ഞ പ്രസിഡണ്ടുമാര്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുക അത്യപൂര്‍വമാണ്. നേതൃ ദാരിദ്ര്യം അനുഭവിക്കുന്ന ഡമോക്രാറ്റുകള്‍ക്ക് ഒബാമയുടെ രംഗപ്രവേശം ആവേശവും പ്രതീക്ഷയും നല്കി. ഇംപീച്ച്മെന്റിനുള്ള സാധ്യത ഉയര്‍ത്തിപ്പിടിച്ചാണ് ഡമോക്രാറ്റിക് നീക്കം. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വേളയില്‍ എതിരായി രംഗത്ത് വരാതിരിക്കാന്‍ നീലച്ചിത്ര നടിക്ക് പണം നല്‍കിയിരുന്നുവെന്ന് മുന്‍ ഇലക്ഷന് സഹായി മൈക്കിള്‍ കപ്യൂട്ടോവിന്റെയും മുന്‍ അഭിഭാഷകന് മൈക്കിള്‍ കോവിന്റെയും കുറ്റസമ്മതമൊഴി തന്നെ ഇംപീച്ച്മെന്റിന് ധാരാളം. ബാങ്കില്‍ വ്യാജരേഖ സമര്‍പ്പിച്ച കേസ് ഉള്‍പ്പെടെ മറ്റ് എട്ട് കേസുകള്‍ ട്രംപിനെ അസ്വസ്ഥനാക്കുന്നു. തെരഞ്ഞെടുപ്പിലെ ‘റഷ്യന്‍ ഇടപെടല്‍’ നടന്നുവെന്ന് അന്വേഷണ കമ്മീഷന് കണ്ടെത്തിയിട്ടുമുണ്ട്. അതേസമയം, തെരഞ്ഞെടുപ്പില്‍ പരാജയം ഒഴിവാക്കാന്‍ അവസാന അടവും ട്രംപ് പയറ്റി തുടങ്ങിയെന്നതിന് തെളിവാണ് വൈറ്റ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ക്രിസ്ത്യന്‍ സുവിശേഷ സംഘമായ ഇവഞ്ചെലിക്കല്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ച. മാധ്യമങ്ങള്‍ ചര്‍ച്ചയുടെ ശബ്ദരേഖ പുറത്തുവിട്ടത് മറ്റൊരു വിവാദമായി. ‘തന്റെ സ്വീകാര്യത അളക്കുന്നത് മാത്രമല്ല, മത (ക്രിസ്ത്യന്‍) സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ ആശയവിനിമയത്തിനും വേണ്ടിയുള്ള ഹിതപരിശോധന കൂടിയാണ് ഇടക്കാല തെരഞ്ഞെടുപ്പ്’ എന്ന ട്രംപിന്റെ പ്രസംഗത്തിന്റെ ദുഷ്ടലാക്ക് ഞെട്ടിപ്പിക്കുന്നു. (ഇന്ത്യയില്‍ ബി.ജെ.പിയുടെ ഇലക്ഷന് തന്ത്രത്തിന് സമാനമായ രീതി) ‘ഡമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചാല്‍ തന്റെ നയം (?!) അക്രമപരമായി അവര്‍ മറിച്ചിടും. അവ നഷ്ടമാകുന്നതില്‍ നിന്ന് ഒരു വോട്ട് മാത്രം അകലെയാണ്. 200 ദശലക്ഷത്തോളം ആളുകളെ ഉപദേശിക്കുന്ന നിങ്ങള്‍ (ഇവലെഞ്ചലിക്കല്‍ നേതാക്കള്‍) ആ വിശേഷാധികാരം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കണം’- ട്രംപിന്റെ അഭ്യര്‍ത്ഥനയിലെ താല്പര്യം ഊഹിക്കാവുന്നതാണല്ലോ.
നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പ് ട്രംപിന്റെ ഭാവിയില്‍ നിര്‍ണായകമാണ്. ഡമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചാല്‍ ട്രംപ് ഇംപീച്ച്മെന്റിന് വിധേയനാകേണ്ടിവരും. അമേരിക്കന്‍ താല്പര്യം മാത്രം ഉയര്‍ത്തിപ്പിടിച്ചുള്ള ട്രംപിന്റെ തന്ത്രം സമൂഹത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് തെളിയിക്കും. ഇടക്കാല തെരഞ്ഞെടുപ്പ് ഫലം അനുകൂലമായാല്‍ കൂടുതല്‍ പ്രതിലോമവും അക്രമപരവുമായ നയ-സമീപനമായിരിക്കും ട്രംപ് ഭരണകൂടത്തില്‍ നിന്നുണ്ടാവുക. ലോക ക്രമത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാകുന്നതും സമൂല മാറ്റം സൃഷ്ടിക്കുന്നതുമായിരിക്കും അമേരിക്കയുടെ തീരുമാനങ്ങള്‍ എന്ന് തീര്‍ച്ച.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന് ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന് അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന് മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
-
kerala11 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
kerala3 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
kerala2 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala2 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
india3 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍