Connect with us

More

വിടവാങ്ങിയത് പാലായുടെ മാണിക്യം

Published

on

കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയും പാലാ മണ്ഡലത്തിന്റെ തുടക്കം മുതലുള്ള ജനപ്രതിനിധിയുമായ കെ.എം മാണി അന്തരിച്ചു. കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ 4.57നായിരുന്നു മരണം. ശ്വാസകോശത്തിലെ അണുബാധ മൂലം ഏപ്രില്‍ ആദ്യം മുതല്‍ എറണാകുളത്ത് ചികിത്സയിലായിരുന്നു.

തോല്‍വിയറിയാതെ ഒരേ മണ്ഡലത്തില്‍ നിന്ന് നിയമസഭയില്‍ അരുനൂറ്റാണ്ട് തികച്ച നേതാവാണ് മാണി. പാലാ മരങ്ങാട്ടുപള്ളി കരിങ്ങോഴയ്ക്കല്‍ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 നാണ് ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കുറവിലങ്ങാട്, പാലാ എന്നിവിടങ്ങളില്‍. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ്, തേവര സേക്രഡ് ഹാര്‍ട്ട് എന്നീ കോളേജുകളിലായി സര്‍വകലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മദ്രാസ് ലോ കോളേജില്‍ നിന്ന് 1955 -ല്‍ നിയമ ബിരുദം നേടി. മദ്രാസ് ഹൈക്കോടതിയില്‍ 1956 ല്‍ എന്റോള്‍ ചെയ്തു. പില്‍ക്കാലത്ത് ഹൈക്കോടതി ജഡ്ജിയായ അഡ്വ. പി ഗോവിന്ദ മേനോന്റെ ജൂനിയറായി കോഴിക്കോട് ജില്ലാ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. പാലാ സബ്കോര്‍ട്ടിലും കോട്ടയം ജില്ലാ കോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

1958 -ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ രംഗത്തേക്ക്. കെപിസിസി അംഗവും കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയുമായി. 1964 -ല്‍ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ രൂപീകരിച്ച കേരളാ കോണ്‍ഗ്രസ് പാര്‍ടിയിലെത്തി. പിന്നീട് കേരള കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതൃനിരയിലേക്കും.1979ല്‍ പാര്‍ടിയില്‍ ആദ്യ ചേരിതിരിവ്. പി ജെ ജോസഫുമായി തെറ്റി. കെ എം മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം രൂപീകൃതമായി. അന്നുമുതല്‍ ഇന്നുവരെ പാര്‍ടിയുടെ ചെയര്‍മാന്‍. ഇക്കാലത്തിനിടെ പല പിളര്‍പ്പുകളും ലയനങ്ങളും പാര്‍ടി കണ്ടു. വ്യക്തി പാര്‍ടിയെന്ന വിമര്‍ശനം നേരിടാന്‍ ‘അധ്വാനവര്‍ഗ സിദ്ധാന്തം’ രചിച്ച് ആശയാവിഷ്‌ക്കാരം നല്‍കാനും അദ്ദേഹം ശ്രമിച്ചു.

പാലാ നിയമസഭാ നിയോജക മണ്ഡലം നിലവില്‍ വന്ന 1965 -നു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പാലായുടെ എംഎല്‍എ ആയി. തുടര്‍ച്ചയായി 54 വര്‍ഷം പാലായെ പ്രതിനിധീകരിച്ചു. രാജ്യത്തെ നിയമസഭകളുടെ ചരിത്രത്തിലെ തന്നെ റെക്കോഡാണിത്. അടിയന്തരാവസ്ഥക്കാലത്ത് 1975 -ല്‍ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി ആദ്യമായി മന്ത്രിയായി. 1980 -ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി. പിന്നീട് ആ സ്ഥാനത്തും റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധന മന്ത്രിയെന്ന റെക്കോര്‍ഡ് പേരുനേടി. 13 എണ്ണം. കൈവയ്ക്കാത്ത വകുപ്പുകള്‍ അപൂര്‍വ്വം. ആഭ്യന്തരം, നിയമം, റവന്യു, ജലസേചനം, വൈദ്യുതി, നഗര വികസനം, ഇന്‍ഫര്‍മേഷന്‍, ഹൗസിങ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. കേരളത്തില്‍ ഏറ്റവുമധിക കാലം മന്ത്രിയായിരുന്നതും കെ എം മാണിയാണ്.

നാലുതവണ ലോകപര്യടനം നടത്തി. പൊതുപ്രവര്‍ത്തകനുള്ള വി പി മേനോന്‍ അവാര്‍ഡ് രാഷ്ട്രപതി കെ ആര്‍ നാരായണനില്‍നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്, ജര്‍മന്‍ മലയാളി അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങള്‍ നേടി. ‘ജനക്ഷേമം ജനങ്ങളുടെ അവകാശം’, ‘കാര്‍ഷിക സമ്പദ്ഘടനയും കേരളവും’, ‘വികസനവും വിഭവശേഷിയും’ എന്നീ പുസ്തകങ്ങള്‍ എഴുതി. 1967 മുതല്‍ നിയമസഭയില്‍ നടത്തിയ പ്രസംഗങ്ങള്‍ ‘കെ എം മാണിയുടെ നിയമസഭാ പ്രസംഗങ്ങള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: കുട്ടിയമ്മ, മക്കള്‍: ജോസ് കെ മാണി എംപി, എല്‍സമ്മ, സാലി, ആനി, ടെസ്സി, സ്മിത
മരുമക്കള്‍: നിഷ ജോസ് കെ മാണി, ഡോ. തോമസ് കവലയ്ക്കല്‍ (ചങ്ങനാശ്ശേരി), എം പി ജോസഫ് (തൃപ്പൂണിത്തറ- മുന്‍ തൊഴില്‍വകുപ്പ് സെക്രട്ടറി), ഡോ. സേവ്യര്‍ ഇടയ്ക്കാട്ടുകുടി (എറണാകുളം), ഡോ. സുനില്‍ ഇലവനാല്‍ (കോഴിക്കോട്), രാജേഷ് കുരുവിത്തടം.

kerala

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു

Published

on

കട്ടപ്പന: കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട സീത ( 54) യാണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മീന്‍മുട്ടി വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാനായിട്ടാണ് വനത്തില്‍ പോയത്.

Continue Reading

kerala

രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ

താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്

Published

on

കാസർകോട്:  അഹമ്മദാബാദ് വിമാനാപകടത്തില്‍  മരിച്ച  രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാർ എ പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്. രജിതയ്ക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ വിവിധ സംഘടനകൾ കാസർകോട് എസ്പിക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പവിത്രനെതിരെ പരാതി നൽകിയതായാണ് വിവരം.

ഫെയ്‌സ്ബുക്ക് വഴിയാണ് കാസര്‍കോട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍, വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ചത്. രഞ്ജിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് പവിത്രനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അധിക്ഷേപം ശ്രദ്ധയിൽപ്പെട്ട റവന്യൂമന്ത്രി കെ രാജന്റെ നിർദേശപ്രകാരമാണ്, ജില്ലാ കലക്ടര്‍ ഇമ്പശേഖരന്‍ പവിത്രനെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

വിമാനാപകടത്തിലെ അനുശോചന പോസ്റ്റിന് താഴെയായിരുന്നു പവിത്രന്‍ മോശമായ കമന്റിട്ടത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പവിത്രൻ മുമ്പും പലരെയും അധിക്ഷേപിച്ചിരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ ചന്ദ്രശേഖരനെ അധിക്ഷേപിച്ചതിന് കഴിഞ്ഞ സെപ്റ്റംബറില്‍ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading

crime

ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കി; പ്രതി ലിവിയ അറസ്റ്റിൽ

Published

on

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പൊലീസ് കസ്റ്റഡിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ലിവിയ പിടിയിലായത്. ദുബായില്‍ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു ശ്രമം ഇതിനിടയിലാണ് എസ്‌ഐടി ലിവിയയെ പിടികൂടിയത്.

ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. നേരത്തെ ലിവിയയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ലിവിയ മുൻപ് ജോലി ചെയ്തിരുന്നത്. സഹോദരിയുടെ ഭർത്താവിന്റെ അമ്മയായ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരിക്കേസിൽ പ്രതിയാക്കുകയായിരുന്നു ലിവിയ എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്യാൻ‌ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് കടന്നുകളയുകയായിരുന്നു. ലിവിയയെ നാളെ തൃശൂരിൽ എത്തിക്കും. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.

എന്‍ എസ് ഡി സ്റ്റാമ്പ് ലിഡിയ സമ്പാദിച്ചത് വിദേശ മയക്കുമരുന്നു വിപണനക്കാരില്‍ നിന്നായിരുന്നു. 10000 രൂപയ്ക്കാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ സ്റ്റാമ്പ് ഒറിജിനല്‍ ആയിരുന്നില്ല. ഇതാണ് ഷീല സണ്ണിക്ക് രക്ഷയായത്.ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കള്ളക്കേസിന് പിന്നില്‍. ഷീലയുടെ ഇറ്റലി യാത്ര മുടക്കലും പ്രതികളുടെ ലക്ഷ്യമായിരുന്നു. ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ കേസില്‍ രണ്ടാം പ്രതിയാണ്. ഷീലയെ കള്ളക്കേസില്‍ കുടുക്കിയതില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ ലിവിയ ദുബായിലേക്കു കടന്നിരുന്നു.

 

Continue Reading

Trending