Connect with us

Video Stories

ഇന്ത്യ തിരിഞ്ഞു നടക്കുന്ന കാലത്ത് ഒരൊറ്റ ചോദ്യം; രാഹുലോ മോദിയോ

Published

on

ലുഖ്മാന്‍ മമ്പാട്
ആദിമ മനുഷ്യന്റെ ചരിത്രത്തോളം വേരുകളുള്ള പൈതൃകങ്ങളുടെ മഹാഭൂമിയാണ് അഭിഭക്ത ഇന്ത്യ. മാനവ കുലത്തിന്റെ പരിണാമ ഘടനയുടെ നവരസങ്ങളും മേളിച്ച മഴവില്ലഴകുള്ള സംസ്‌കൃതിയുടെ ഈറ്റില്ലം. ലോകത്തെ ഏറ്റവും പുരാതനമായ ശരീര മാനസിക ഭൗതിക ഘടനയുടെ സ്വത്വം പ്രബുദ്ധത വരുത്തിയപ്പോള്‍ വിദ്വേശത്തിനു പകരം സ്‌നേഹ പൊയ്കയായ ഉപഭൂഖണ്ഡം. വ്യതിരിക്തതകളെ സ്വാംശീകരിക്കാനുള്ള വിശാലത നവീകരിച്ച ചിന്തകളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ഈറ്റില്ലവും പോറ്റില്ലവുമാക്കിയ ഭൂമിക.
ആയിരകത്താണ്ടായി വൈദേശികവും തദ്ദേശീയവുമായ എല്ലാ ഭരണാധികാരികളും വൈവിധ്യങ്ങളുടെ കലവറയില്‍ അഭിരമിച്ച ജനപഥത്തോട് ഏറെക്കുറെ നീതി പുലര്‍ത്താന്‍ ശ്രമിച്ചു. ആര്യാകമന ഘട്ടത്തിലെ ദ്രാവിഡ വേട്ടകളും വര്‍ണ്ണ വ്യവസ്ഥയുടെ ചൂഷിത ക്രമത്തിന്റെ മേല്‍ക്കോയ്മകളും തുടങ്ങി ഒറ്റപ്പെട്ട അപവാദങ്ങളുണ്ടാവാം. എന്നാല്‍, അഭിഭക്ത ഉപഭൂഖണ്ഡമായിരുന്നപ്പോഴും ആയിരക്കണക്കിന് ചെറു നാട്ടുരാജ്യങ്ങളായിരുന്നപ്പോഴും കാണാചരടില്‍ കോര്‍ത്ത ഏകഘടനയുടെ പൊതു അന്തര്‍ധാരയുണ്ടായിരുന്നു.
ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രത്തെ അതിജീവിച്ച് രാജ്യം സ്വന്ത്രമായപ്പോഴും ആ പക്വത മുഴങ്ങിക്കേട്ടു. താഴ്‌വേരിന്റെ ബലത്തില്‍ എഴുപതു വര്‍ഷമായി ഒന്നായി നില്‍ക്കുകയും സഹിഷ്ണുതകൊണ്ട് വിസ്മയിപ്പിച്ച് പുരോഗതിയിലേക്ക് ചുവടുവെക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. നാനാത്വത്തില്‍ ഏകത്വത്തില്‍ ഊട്ടിയെടുത്ത മഹത്തായൊരു ഭരണഘടയെ ആത്മാംശമായി സ്വീകരിച്ച് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി തലയെടുപ്പോടെ നിന്നു നാം. സാമ്പത്തിക മാന്ദ്യത്തിന്റെ രോഗപീഡകളില്‍ ലോക ശക്തികള്‍ കിതച്ചപ്പോഴും അതിജീവിക്കാനുള്ള കരുത്ത് നമുക്കുണ്ടായി.
നമ്മള്‍ ഓര്‍ക്കുകയാണ്; നാലര വര്‍ഷം മുമ്പ് ലോകത്തിന്റെ നെറുകയില്‍ സഹിഷ്ണുതയുടെയും ആത്മവിശ്വാസത്തിന്റെയും തലയെടുപ്പോടെ നിന്ന ഗാന്ധിജിയുടെ ഇന്ത്യയെ. അമേരിക്കയെയും ബ്രിട്ടനെയും ചൈനയെയും റഷ്യയെയും ഗള്‍ഫ് രാജ്യങ്ങളെയുമെല്ലാം സാമ്പത്തികമാന്ദ്യം പിടികൂടി തൊഴിലില്ലായ്മയും പട്ടിണിയും മഹാമാരിപോലെ പടര്‍ന്നു പിടിച്ചപ്പോള്‍ തറവാടിയായി നിന്ന ഭാരതത്തെ. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ ഉപദേശത്തിനായി ക്യൂ നിന്ന ലോക രാജ്യങ്ങളെ.
തൊഴിലുറപ്പിലൂടെ പട്ടിണിക്കെതിരെ കോട്ടകെട്ടിയ, വിവരാവകാശ നിയമത്തിലൂടെ സുതാര്യത ഉറപ്പാക്കിയ, ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള ദൗത്യത്തിലൂടെ അമ്പളിമാമനെ തൊടാന്‍ യുവത്വത്തെ പ്രചോദിപ്പിച്ച നേതൃം. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യ എല്ലാ ലോക രാജ്യങ്ങളെയും പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നുവെന്ന ആധികാരിക പഠനങ്ങള്‍ പുറത്തുവന്ന കാലം. എവിടെയാണ് നമുക്ക് പിഴച്ചത്. എപ്പോഴാണ് നമുക്ക് ഇന്ത്യയെ കൈമോശം വന്നു തുടങ്ങുന്നുവോ എന്ന ആധി പടര്‍ന്നത്.
അടുക്കള പുകയുന്നുണ്ടോ എന്നു നോക്കേണ്ട ഭരണകൂടം കഴിക്കുന്നതില്‍ ബീഫുണ്ടോ എന്നു നോക്കി ആളെ കൊല്ലുന്നവര്‍ക്ക് ജോലിയും സ്വീകരണവും ഒരുക്കാന്‍ തുടങ്ങിയത് എപ്പോഴാണ്. ലോക ചാമ്പ്യനെ മലര്‍ത്തിയടിക്കാനുള്ള ചങ്കൂറ്റവുമുണ്ടായിരുന്ന ഇന്ത്യന്‍ സാമ്പത്തിക മല്ലന്റെ കൈകാല്‍ ബന്ധിച്ചതാരാണ്. നോട്ടു നിരോധനവും അശാസ്ത്രീയ ജി.എസ്.ടി.യും നടപ്പാക്കി ചെറുകിട വ്യവസായവും വ്യാപാരവും നശിപ്പിച്ചപ്പോള്‍ ആയിരം കോടിക്കാരുടെ പട്ടിക ഇരട്ടിയായതാണോ വികസനം.
അമ്പാനിമാര്‍ക്കും അദാനിമാര്‍ക്കും രാജ്യത്തെ തീറെഴുതിയവര്‍ പാവപ്പെട്ടവന്റെ കീശയിലെ പണം നോട്ടുനിരോധനത്തിലൂടെ കൊള്ളയടിച്ചതാണോ അഛാദിന്‍. പൊതു ഖജനാവിലെ പണം പലപേരില്‍ കൈപറ്റിയ നാടുവിട്ട മോദിമാര്‍ക്ക് സുഖവാസം ഉറപ്പാക്കാനാണോ കോടികള്‍ പൊടിച്ച് പ്രധാനമന്ത്രി അടിക്കടി വിദേശത്തേക്ക് പറക്കുന്നത്. സ്വിസ് ബാങ്കിലെ കോടികളുടെ കള്ളപ്പണം തിരിച്ചുകൊണ്ടു വരുന്നതിന് പകരം വെള്ളപ്പണം നല്‍കി ശതകോടാശ്വരന്മാരാക്കി കയറ്റി അയക്കുന്നതാണോ മെയ്ക്ക് ഇന്‍ ഇന്ത്യ.
ഭരണഘടനയെ നോക്കുകുത്തിയാക്കി ഭരണഘടനാ സ്ഥാപനങ്ങളെ വരിഞ്ഞുമുറുക്കി ഫാഷിസത്തിന്റെ സര്‍വ്വ ലക്ഷണങ്ങളുമൊത്ത ഭരണകൂടത്തിന് ആരോടാണ് ഉത്തരവാദിത്വം. ജനദ്രോഹത്തിന്റെയും കോര്‍പ്പറേറ്റ് ദാസ്യത്തിന്റെയും അഴിമതിയുടെയും മഞ്ഞുമലകളെ മറച്ചുപിടിക്കാന്‍ മതവെറിയും വംശവെറിയും ഉയര്‍ത്തിവിടുമ്പോള്‍ ഒരു ചാണ്‍ കയറില്‍ ഒടുങ്ങുന്ന കര്‍ഷക ലക്ഷങ്ങളുടെ രോദനത്തിന് 16.50 രൂപയാണോ വില.
എങ്കിലും, ഒന്നുറപ്പാണ്; സഹിഷ്ണുത പോറ്റിയ പൈതൃകങ്ങളിലേക്ക് ആണ്ടിറങ്ങിയ വേരുകളുടെ ബലത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് തിരിച്ചുവരാന്‍ പ്രാപ്തിയുണ്ടെന്ന വലിയ പ്രത്യാശയുടെ വെളിച്ചക്കീറ് കണ്ടു തുടങ്ങിയിരിക്കുന്നു. കൃത്യമായ രോഗനിര്‍ണ്ണയവും ചികിത്സയുമാണ് അനിവാര്യം.
നൂലുപൊട്ടുന്ന ഭരണഘടന
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മാറ്റാന്‍ കഴിയില്ല എന്ന് കേശവാനന്ദ ഭാരതി കേസിന്റെ വെളിച്ചത്തില്‍ വ്യക്തമാക്കപ്പെട്ടതാണ്. ആ കേസില്‍ വാദം നടത്തിയ പല്‍ക്കിവാല കോടതിയോട് പറഞ്ഞത് ‘നിങ്ങള്‍ എത്ര ഉയരത്തിലെത്തുന്നുവോ അതിനേക്കാളും ഉയരത്തിലായിരിക്കും രാജ്യത്തെ ഭരണഘടനയും നിയമ വ്യവസ്ഥയും എന്നാണ്’. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നതാണ് ഭരണഘടന ആമുഖമായി പറയുന്നത്. മതവിശ്വാസത്തെ ഓരോ വ്യക്തികള്‍ക്കും സ്വതന്ത്രമായി അനുഭവിക്കാനുള്ള അവകാശങ്ങള്‍ ഭരണഘടനയില്‍ എഴുതിവെച്ചിട്ടുണ്ട്.
നിയമങ്ങള്‍ ലംഘിക്കുക എന്നതില്‍ നിന്ന് ഒരു പരിധികൂടി കടന്ന് ഭരണഘടനയെത്തന്നെ ലംഘിക്കുകയെന്നതാണ് സംഘ്പരിവാര്‍ ചെയ്യുന്നത്. മതേതര ജനാധിപത്യം (സെക്യുലര്‍ ഡെമോക്രസി) എന്ന ആശയത്തിലധിഷ്ഠിതമാണ് നമ്മുടെ ഭരണഘടന. ഇതില്‍ വളരെ ശ്രദ്ധാപൂര്‍വ്വം ആത്മാംശംപോലെ ഉള്‍ ചേര്‍ത്ത മൗലികമായ ഭാഗങ്ങളാണ് അതിന്റെ ആത്മാവ്. ന്യൂനപക്ഷങ്ങളുടെ അവസരം എന്നതാണ് ഭൂരിപക്ഷത്തിന്റെ കളിയായ ജനാധിപത്യത്തിന്റെ അപവാദം. അതിനെ മറികടക്കാന്‍ ഇന്ത്യന്‍ ഭരണഘടന ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തിയെന്നതാണ് അതിനെ പ്രൗഢവും പക്വവുമാക്കുന്നത്.
ആര്‍ട്ടിക്കിള്‍ 14: ഇക്വാലിറ്റി (തുല്യത), ആര്‍ട്ടിക്കിള്‍ 15: വിദ്യാഭ്യാസം തുടങ്ങിയ അവസരങ്ങളിലെ സംവരണം, ആര്‍ട്ടിക്കിള്‍ 25: ഫ്രീഡം ഓഫ് ഫെയ്ത്ത് (വിശ്വാസ സ്വാതന്ത്ര്യം), ആര്‍ട്ടിക്കിള്‍ 30: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടും നീതിനിഷേധം തടയാനുദ്ദേശിച്ചും ജനാധിപത്യത്തിലെ തുല്യനീതിക്ക് അപവാദമായതെന്തെ അതിനെ ലഘൂകരിക്കുന്നതുമായ ഭരണഘടനയിലെ വകുപ്പുകളാണിവ. ഇവയെ അട്ടിമറിച്ച് നിയമപരവും ഭരണഘടനാപരവുമായ എല്ലാ അനുകൂല സാഹചര്യങ്ങളും നിഷേധിക്കുകയാണ് ബി.ജെ.പി ഭരണകൂടം.
മികച്ച പ്രധാനമന്ത്രി എന്ന മാതൃക സമ്മാനിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേര്‍വിപരീതമായി ഏറ്റവും മോശപ്പെട്ട പ്രധാനമന്ത്രിയെന്ന പദവിയോടെയാണ് നരേന്ദ്രമോദി അഞ്ചുവര്‍ഷം തീര്‍ക്കുന്നത്്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും ഭരണഘടനയുടെ രൂപഘടനയില്‍ പങ്കുവഹിക്കുകയും ശേഷം രാജ്യത്തിന്റെ സ്വഭാവം തന്നെ പണിതുയര്‍ത്തുകയും ചെയ്ത നെഹ്‌റുവിനെയും അദ്ദേഹത്തിന്റെയും പാരമ്പര്യത്തെയും തുടച്ചുനീക്കാനാണ് മോദി പണിപ്പെട്ടത്്. ഒരു മതവിശ്വാസിയല്ലാതിരുന്നിട്ടും എല്ലാ മതങ്ങള്‍ക്കും മതിയായ പരിഗണന നല്‍കി അവയെയൊക്കെ പരിലാളിച്ച നെഹ്‌റുവില്‍ നിന്ന്് മോദിയിലെത്തുമ്പോള്‍ എല്ലാ മതപാരമ്പര്യങ്ങളും ക്രൂരമായ രീതിയില്‍ ആക്രമിക്കപ്പെട്ടിരിക്കുകയാണ്.

പൗരത്വ ഭേതഗതിയും
ലൗജിഹാദ് ബോംബും

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന മുസ്്‌ലിം ജനസംഖ്യാ വിസ്‌ഫോടനത്തെ കുറിച്ചുള്ള കള്ള കണക്കുകള്‍ പടക്കുന്ന സംഘ്പരിവാര്‍ 2040 ഓടെ ഹിന്ദുക്കള്‍ ഇന്ത്യയില്‍ ന്യൂനപക്ഷമാകുമെന്നും പ്രചരിപ്പിക്കുന്നു. മുസ്്‌ലിം ജനന സംഖ്യ എത്ര ഉയര്‍ന്ന നിരക്കാണെങ്കിലും ആകെ ഇന്ത്യന്‍ ജനസംഖ്യയുടെ പതിനെട്ട് ശതമാനമേ അന്നും ഉണ്ടാകൂ എന്ന് കണക്കുകള്‍ ആധികാരികമായി പറയുമ്പോഴാണ് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നുണബോംബ് വര്‍ഷം.
ആസ്സാമിലെ പൗരത്വ രജസ്റ്റര്‍ പ്രശ്‌നവും നിര്‍ദ്ദിഷ്ട പൗരത്വ ഭേദഗതി ബില്ലും കൂട്ടി വായിക്കേണ്ടതാണ്. മുസ്്‌ലിംകളെ ഒളിമറയില്ലാതെ അപര വല്‍ക്കരിക്കുന്നതും രണ്ടാം തരം പൗരന്മാരാക്കുന്നതുമാണ് പൗരത്വ ഭേതഗതി ബില്‍. വായിക്കേണ്ടതുണ്ടെന്നും രാജ്യത്തെ സങ്കീര്‍ണ്ണമാക്കുന്ന നീക്കങ്ങളാണ് ഗവണ്‍മെന്റ് നടത്തുന്നത്. ഇതോടെ ഇവിടെ കുടിയേറിയവരെന്ന് പറയപ്പെടുന്നവരില്‍ മുസ്‌ലിംകളില്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം ലഭിക്കും. വിവിധ പ്രശ്‌നങ്ങളാണ് മുസ്‌ലിംകള്‍ പൗരത്വ ഭേതഗതി നിയമം മൂലം അഭിമുഖീകരിക്കാന്‍ പോകുന്നത്. 1) മുസ്‌ലിംകള്‍ രണ്ടാം തരം പൗരന്മാരാണെന്ന അപകര്‍ഷത, 2) കുടിയേറിയവരില്‍ നിന്ന് പിന്നീട് ഇസ്‌ലാമില്‍ ചേര്‍ന്നാല്‍ പൗരത്വത്തിന്റെ സാധുത, 3) ഇസ്‌ലാമില്‍ നിന്നുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം, 4) വര്‍ഷങ്ങളായി ഇവിടെ തങ്ങുന്ന പൗരത്വം നിഷേധിക്കപ്പെട്ടവരുടെ സുരക്ഷയും വിസയും ജയില്‍ വാസവും, 5) ഒരാനുകൂല്ല്യവുമില്ലാതെ ഒതുങ്ങിക്കഴിയുന്നതോടെ തലമുറകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍.

ഗോരക്ഷകരുടെ
ദളിത് മുസ്‌ലിം വേട്ട

അഖ്‌ലാഖ്, ജുനൈദ്, അഫ്‌റസൂല്‍ ഖാന്‍, സിദ്ധാര്‍ഥ് സോളങ്കി, സുശീല്‍ ജാദവ്, സഫര്‍ ഖാന്‍, നീലം അഹിര്‍വാര്‍, മുഹമ്മദ് സമീറുദ്ധീന്‍, ഷെയ്ഖ് സിറാജ്, ഷെയ്ഖ് സജ്ജു, ഷെയ്ഖ് നെയിം, അഹ്മദ് ഖാന്‍, ഹാഫിസുല്‍ ഷെയ്ഖ്, മണ്ഡേവി, അന്‍വര്‍ ഹുസൈന്‍, ഒട്ടേറ ബീബി, നസീര്‍, നസീറുല്‍ ഹഖ്, അസ്ഗര്‍ അലി അന്‍സാരി, കാര്‍ത്തിക് ഘോഷ്, ഉമര്‍ ഖാന്‍, പെഹ്ലു ഖാന്‍, പ്രവീണ്‍ പൂജാരി തുടങ്ങി ഗോ രക്ഷയുടെ പേരില്‍ കൊന്നു തള്ളിയവരുടെ പട്ടിക നീളുകയാണ്. മനുഷ്യനെക്കാള്‍ വില പശുവിന് നല്‍കുന്നു എന്നതിനെക്കാള്‍ പ്രധാനമാണ് ദളിതനെയും മുസ്‌ലിമിനെയും മനുഷ്യന്‍ എന്ന ഗണത്തില്‍ പെടുത്തുന്നില്ല എന്നതും.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 68 അക്രമങ്ങളാണ് ബീഫിന്റെ പേരില്‍ അരങ്ങേറിയത്. മൂന്ന് വര്‍ഷം കൊണ്ട് 35 പേരാണ് പശുവിന്റെ പേരില്‍ അരും കൊല ചെയ്യപ്പെട്ടത്. ഇന്ത്യയിലങ്ങോളമിങ്ങോളം ഗോരക്ഷക് സംഘങ്ങള്‍ എന്ന പേരില്‍ സംഘപരിവാറുകാര്‍ നിയമം കൈയ്യിലെടുത്ത് അഴിഞ്ഞാടുമ്പോള്‍ പിടിച്ചു കെട്ടുന്നില്ലെന്ന് മാത്രമല്ല. പ്രതികള്‍ക്ക് സര്‍ക്കാര്‍ ജോലിയും ആനുകൂല്ല്യങ്ങളും നല്‍കി യോഗി സര്‍ക്കാര്‍ ആദരിക്കുന്നതും നമ്മള്‍ കണ്ടു.
വിവിധ വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിട്ട റിപോര്‍ട്ടുകള്‍ അനുസരിച്ചു കഴിഞ്ഞ എട്ടു വര്‍ഷത്തില്‍ പശു വിഷയത്തില്‍ ഉണ്ടായിട്ടുള്ള അതിക്രമങ്ങളില്‍ ഇരയാക്കപ്പെട്ടവരില്‍ 51 % മുസ്ലിംകള്‍ ആയിരുന്നു. ഈ വിഷയത്തില്‍ ആകെകൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ 84 % ഇസ്്‌ലാം മത വിഭാഗത്തില്‍ പെട്ടവരാണ്. അതില്‍ 97 % അക്രമം റിപ്പോര്‍ട്ട് ചെയ്തത് 2014 മുതല്‍ ആണ്.ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തു വിട്ട കണക്കനുസരിച്ച് മോദി ഭരണത്തിന്‍ കീഴില്‍ പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യത്ത് ഇരട്ടിയോളം വര്‍ധിച്ചു.
2013 ല്‍ 6793 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ 2014 ല്‍ അത് 11451 ആയി. പട്ടിക ജാതിക്കാര്‍ക്കെതിരെ 2012 ല്‍ 33655 അക്രമങ്ങളും 2013 ല്‍ 39408 അക്രമങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2014 ല്‍ അത് 47064 ആയി. ഓരോ ദിവസവും ശരാശരി രണ്ടു ദലിതുകള്‍ ഇന്ത്യയില്‍ കൊല്ലപ്പെടുന്നു. 2014ല്‍ നിന്ന് 2015 ലേക്ക് എത്തുമ്പോള്‍ മാനത്തിന്റെ പേരിലുള്ള കൊലകളില്‍ ഉണ്ടായത് 800 ശതമാനം വര്‍ദ്ധനവ്. 2014 ഇല്‍ 28 ആയിരുന്നെങ്കില്‍ 2015ല്‍ അത് 251 ലെത്തി.

വിത്തെടുത്ത് കുത്തലും
കൂട്ടിലടച്ച തത്തയും

ഭരണ ഘടന സ്ഥാപനങ്ങളായ തെരഞ്ഞെടുപ്പ് കമ്മീഷന്‍, സുപ്രീം കോടതി, റിസര്‍വ് ബാങ്ക്, സി.ബി.ഐ തുടങ്ങിയവയിലെല്ലാം കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറി ചൊല്‍പ്പടിക്ക് നിര്‍ത്തുന്ന അപൂര്‍വ്വമായ ദശാസന്ദിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പെ ബി.ജെ.പി തെരഞ്ഞെടുപ്പ് തിയതി പുറത്തു വിടുന്നത് ആകസ്മികമാണോ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് എതിരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചപ്പോള്‍ മോദിയുടെ അരമന കുലുങ്ങിയത് മടിയിലെ കനമല്ലാതെ മറ്റെന്താണ്.
ഡയറക്ടറെ നട്ടപ്പാതിരക്ക് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ കൂട്ടിലടച്ച തത്തയെന്ന് കോടതി പോലും വിമര്‍ശിച്ച സി.ബി.ഐയെ വരുതിയിലാക്കി റഫേല്‍ കേട്ട് അട്ടിമറിച്ച് വിശ്വാസ്യത തകര്‍ത്തിരിക്കുന്നു. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള ചെലവു കുറഞ്ഞ ആയുധം എന്ന നിലക്കാണ് സി.ബി.ഐയെയും എന്‍ഫോഴ്‌സ്‌മെന്റിനെയും ഉപയോഗപ്പെടുത്തുന്നത്. എന്‍.ഡി.എ സഖ്യം വിട്ട ഉടനെ ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രയില്‍ വസതിയിലും ഓഫീസിലും റെയ്ഡിനെത്തിയ സി.ബി.ഐ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കിടപ്പുമുറിയില്‍ വരെ കയറി പകപോക്കിയത് രാജ്യം കണ്ടതാണ്.
പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലിറങ്ങിയ വാര്‍ത്ത വന്ന അടുത്ത ദിവസം ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളുടേയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടേയും ഓഫീസുകളില്‍ റെയ്ഡിനെത്തിയതും അഖിലേഷ് മായാവതി സഖ്യം രൂപപ്പെട്ട ഉടനെ ഇരുവര്‍ക്കുമെതിരായ പഴയ കേസുകളുടെ പേരില്‍ കുറ്റപത്രം പുതുക്കിയതും അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന്റെ പേരു പറയാന്‍ നിര്‍ബന്ധിച്ചതും ഇതേ സി.ബി.ഐയാണ്. കൊല്‍ക്കത്തയില്‍ മമതയെ പൂട്ടാന്‍ ഇറങ്ങിപ്പുറപ്പെട്ട് പുലിവാല് പിടിച്ചതും മറ്റാരുമല്ല,
ഇതിനു പുറമെയാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയിലെ അനധികൃത കയ്യിട്ടു വാരല്‍ ശ്രമം. ആര്‍.ബി.ഐ ഗവര്‍ണ്ണറെ നോക്കുകുത്തിയാക്കി നോട്ടു നിരോധിച്ച് രാജ്യത്തെ പാപ്പരാക്കിയവര്‍ കരുതല്‍ ധനം പോലും ബലമായി പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട 1991 ,2008 വര്‍ഷങ്ങളില്‍ ഉള്‍പ്പെടെ പ്രയോഗിക്കാത്ത ആര്‍.ബി.ഐ ആക്ടിലെ സെക്ഷന്‍ 7(1) അധികാരം ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ പ്രയോഗിക്കുന്നത് വിത്തെടുത്ത് കുത്താനാണ്. രാജ്യത്തെ മുച്ചൂടും നശിപ്പിച്ച മോദിയും കൂട്ടരും ആരുടെ ഏജന്റാണ്.

നോട്ടു നിരോധനമെന്ന
കോട്ടിട്ടു കുളി

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടൊല്ലൊടിക്കുകയാണ് നോട്ടു നിരോധനം എന്ന തുഗ്‌ളക്ക് പരിഷ്‌കാരത്തിലൂടെ മോദി ചെയ്തത്. 2016 നവംബര്‍ എട്ടിന് രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഏക പക്ഷീയമായ പ്രഖ്യാപനത്തിലൂടെ പിന്‍വലിച്ചത്. ഇതില്‍, 99 ശതമാനം (15.28 ലക്ഷം കോടി) തിരിച്ചെത്തി. 8000 കോടി രൂപയാണ് പുതിയ നോട്ട് അച്ചടിക്കാന്‍ ചിലവായത്. 120 ഓളം പേര്‍ നോട്ടു മാറാനുള്ള ക്യുവില്‍ നിന്ന് മരണമടഞ്ഞു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ തൊഴിലസവരങ്ങള്‍ ഏറ്റവും കുറഞ്ഞത് നോട്ടു നിരോധനത്തിന് ശേഷമായിരുന്നു. 1.28 ലക്ഷം കോടിയുടെ നഷ്ടമാണ് നോട്ടു പിന്‍വലിച്ചത് മൂലം രാജ്യത്തിനുണ്ടായത്.
യു.പി.എ കാലഘട്ടത്തില്‍ ശരാശരി 7.8 ശതമാന വളര്‍ച്ച കൈവരിച്ച ഇന്ത്യന്‍ സമ്പദ്ഘടന കൂപ്പുകുത്തിയിരിക്കുന്നു. രാജ്യത്തെ ദുരിതത്തിലാഴ്ത്തിയ നോട്ട് നിരോധനവും, ജി.എസ്.ടി യുമാണ് ഇതിനു കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. തുടര്‍ച്ചയായി സാമ്പത്തിക വളര്‍ച്ചാനിരക്കു താഴോട്ടാണ്. ആഗസ്ത് മാസം ആയപ്പോള്‍ തന്നെ ധനകമ്മിയുടെ 97 ശതമാനവും സര്‍ക്കാര്‍ ഉപടയോഗപെടുത്തി എന്നത് സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയാണ് വ്യക്തമാക്കുന്നത്. രാജ്യത്തൊരു മഹാദുരന്തമോ യുദ്ധമോ നേരിട്ടല്ല ഈ തളര്‍ച്ചയുണ്ടായത്. മോദിക്കൂട്ടം ഭരിച്ചു എന്നതൊന്ന് മാത്രമാണ് ഹേതു.
നവംബര്‍ എട്ട് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ്ക്കും ഇന്ത്യന്‍ ജനാധിപത്യത്തിനും കറുത്ത ദിനമാണ്. 86 ശതമാനം കറന്‍സിയും പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം ഇന്ത്യയില്‍ അല്ലാതെ ലോകത്ത് വേറൊരിടത്തും നടപ്പാക്കിയിട്ടില്ല. ഈ നടപടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ പ്രത്യക്ഷത്തില്‍ പ്രഖ്യാപിച്ച ലക്ഷ്യങ്ങളിലൊന്ന് പോലും നേടിയില്ല. പണരഹിത സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാന്‍ നോട്ട് നിരോധനം ഒട്ടും ഫലപ്രദമായില്ല. നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടായ ദുരന്തങ്ങളാണ്.
ഗുജറാത്തിലെ സൂറത്ത് നഗരത്തില്‍ മാത്രം അഞ്ച് ലക്ഷം പേരാണ് തുണി വിപണനഅനുബന്ധ വ്യവസായങ്ങളില്‍ ജോലി ചെയ്യുന്നത്. നിത്യേന ആയിരം കോടി രൂപയുടെ ബിസിനസ് നടക്കുന്ന സ്ഥലം. നോട്ട് റദ്ദാക്കലും ധിറുതി പിടിച്ച് നടപ്പാക്കിയ ജി.എസ്.ടിയും ഇന്ത്യയുടെ വ്യവസായവാണിജ്യ രംഗങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് മനസ്സിലാക്കാന്‍ സൂറത്തിന്റെ കാര്യം മാത്രം പരിശോധിച്ചാല്‍ മതി.
90,000 നെയ്ത്തു ശാലകള്‍ പൂട്ടി, അര ലക്ഷം പേര്‍ തൊഴില്‍ രഹിതരായി. അഞ്ച് ശതമാനം മാര്‍ജിനില്‍ കച്ചവടം ചെയ്യുന്നവര്‍ എങ്ങനെ ഇരുപതും അതിലേറെയും ശതമാനം ജി.എസ്.ടി നല്‍കുമെന്നതാണ് വ്യാപാരികളുടെ പ്രധാന ചോദ്യം. ഇതിന്റെ അനുബന്ധമാണ് ഇന്ത്യയുടെ ബനിയന്‍ തലസ്ഥാനമായ കോയമ്പത്തൂരിനടുത്തുള്ള തിരുപ്പൂരിന്റെ ചിത്രം. കഴുതപ്പുറത്ത് അസംസ്‌കൃത പദാര്‍ഥങ്ങളെത്തിച്ചും ബാലവേല ചെയ്യിച്ചും കുറഞ്ഞ ചെലവില്‍ പടര്‍ന്നു പന്തലിച്ച കുടില്‍ വ്യവസായ കേന്ദ്രം. പണ പ്രവാഹം കുറഞ്ഞതിനാല്‍ ഇവിടത്തെ നാല്‍പത് ശതമാനം യൂനിറ്റുകളും കനത്ത നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയിലെ ചെറുകിട വ്യവസായ മേഖലയില്‍ നിന്നാണ് ജി.ഡി.പിയുടെ നാല്‍പത്തിയഞ്ച് ശതമാനവും. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്ന കോടിക്കണക്കിനാളുകള്‍ക്ക് തൊഴിലവസരമൊരുക്കുന്ന രംഗമാണിത്. നോട്ട് റദ്ദാക്കലിന്റേയും ജി.എസ്.ടിയുടേയും പ്രഹരമേറ്റു വാങ്ങിയ മറ്റൊരു പ്രധാന മേഖലയാണ് റിയല്‍ എസ്‌റ്റേറ്റ്ഭവന നിര്‍മാണ രംഗം. ഉയര്‍ന്ന മൂല്യമുള്ള രണ്ട് കറന്‍സി റദ്ദാക്കിയപ്പോള്‍ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളില്‍ എണ്‍പത്തിയാറ് ശതമാനത്തോളം അസാധുവായി മാറി.
ഇന്ത്യയിലെ ബാങ്ക് ശാഖകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ ജനങ്ങള്‍ നോട്ടിനായി ക്യൂ നിന്നു. പ്രാബല്യത്തിലുള്ള 86 ശതമാനം നോട്ടുകള്‍ അസാധുവാക്കുമ്പോള്‍ അത് 90 ശതമാനം പാവങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചില്ല. 50 ദിനങ്ങള്‍ തരൂ, പരിഹാരമായില്ലെങ്കില്‍ പച്ചക്ക് കത്തിച്ചോളൂ എന്നാണ് മോദി രാജ്യത്തോട് പറഞ്ഞത്. വര്‍ഷം മൂന്നാകുമ്പോഴും പ്രതിസന്ധി രൂക്ഷമാണ്. പക്ഷെ, ഇതിന്റെ പേരില്‍ രാജ്യം പാപ്പറായെങ്കിലും ബി.ജെ.പിയും അവരോട് ഒട്ടിനില്‍ക്കുന്നവരും എമ്പാടും തടിച്ചു കൊഴുത്തു.
വീണ്ടുവിചാരവുമില്ലാത്ത നടപടിയായിരുന്നു നോട്ട് അസാധുവാക്കലെന്ന് ധനകാര്യ വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗ് തുറന്നടിച്ചത്. നോട്ട് നിരോധനമെന്നത് സംഘടിത കൊള്ളയും നിയമ വിധേയമായ പിടിച്ചുപറിയുമാണ്. എന്നാല്‍, ലോകം ആദരിക്കുന്ന സാമ്പത്തിക പണ്ഡിതനായ മന്‍മോന്‍ സിംഗിനെ പാര്‍ലമെന്റില്‍ പോലും അവഹേളിക്കാനും ‘കോട്ടിട്ടു കുളിക്കുന്നവന്‍’ എന്ന് പരിഹസിക്കാനുമാണ് മോദി ശ്രമിച്ചത്. വര്‍ഷം ഒന്നു പിന്നിട്ടപ്പോള്‍ അനുഭവത്തിലൂടെ എല്ലാം ബോധ്യമായ ജനം ദുരിതത്തിന്റെ നിലയില്ലാകയത്തില്‍ രക്ഷകനുവേണ്ടി കൈ നീട്ടുകയാണ്.

തൊഴിലില്ലായ്മയും കര്‍ഷക ആത്മഹത്യയും
തെരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തെ മൂന്നില്‍ രണ്ടു വരുന്ന യുവാക്കളെ ആകര്‍ഷിക്കാന്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു കോടി ജോലി വാഗ്ദാനം ചെയ്ത മോദിക്കു ഇതുവരെ അഞ്ചു ലക്ഷത്തില്‍ താഴെ തൊഴിലുകള്‍ മാത്രമേ നല്‍കാനായുള്ളു. യു.പി.എ കാലഘട്ടത്തില്‍ വര്‍ഷത്തില്‍ ശരാശരി 9.5 ലക്ഷം തൊഴിലുകള്‍ നല്‍കിയിരുന്ന സ്ഥാനത്താണിത്.
അര നൂറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യത്തുള്ളത്. സാമ്പത്തിക രംഗം കൂപ്പുകുത്തിയിട്ടും ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്നും ലോകത്തിലെ ആറാം സാമ്പത്തിക ശക്തിയാണെന്നുമുള്ള അവകാശ വാദങ്ങള്‍ നിരത്തിയാണ് മോദി കബളിപ്പിക്കുന്നത്. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് മൂടിവെച്ചുകൊണ്ടുള്ള ഈ കള്ളക്കളി ആ സമിതിയിലെ അംഗങ്ങള്‍ തന്നെ പരസ്യമാക്കിയപ്പോഴാണ് 54 ഇഞ്ച് നെഞ്ചളവിന്റെ പൊയ്മുഖവും കഴിവുകേടും ബോധ്യമായത്.
നേരത്ത തൊഴിലില്ലായ്മ രൂക്ഷമായി അനുഭവപ്പെട്ട 1972-73ന് ശേഷം വീണ്ടും വലിയ തോതില്‍ തൊഴിലില്ലായ്മയാണ് നോട്ട് നിരോധനത്തിന് ശേഷം രാജ്യം നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2011-12 കാലയളവിലെ തൊഴിലില്ലായ്മ 2.2% എന്ന മികച്ച നിലയില്‍ നിന്നാണ് അഞ്ചു വര്‍ഷത്തെ മോദി ഭരണം 6.1ലെത്തിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് യുവാക്കള്‍ക്കിടയിലെ തൊഴിലില്ലാ്മാ നിരക്ക് ഭീതിപ്പെടുത്തുന്നതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഗ്രാമീണ മേഖലയില്‍ 15നും 29നുമിടയില്‍ പ്രായമുള്ള പുരുഷന്മാരിലെ തൊഴിലില്ലായ്മാ നിരക്ക് 17.4 ശതമാനമാണ്. 2011ല്‍ ഇത് അഞ്ച് ശതമാനമായിരുന്നു. സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് 2011ലെ 4.8 ശതമാനത്തില്‍ നിന്ന് 2017-18ല്‍ ഇത് 13.6 ശതമാനമായി കൂടി. നഗര പ്രദേശങ്ങളില്‍ 2017-18ല്‍ പുരുഷന്മാരില്‍ 18.7 ശതമാനവും, സ്ത്രീകളില്‍ 27.2 ശതമാനവുമാണ് തൊഴിലില്ലാത്തവര്‍.
ജനാധിപത്യ മര്യാദകളെയും ഭരണപരമായ പതിവ് കീഴ്‌വഴക്കങ്ങളെയും രാഷ്ട്രീയ ലക്ഷ്യത്തോടെ അട്ടിമറിക്കുന്നത് പതിവാക്കിയ മോദി സര്‍ക്കാറിന്റെ ഏറ്റവും അവസാനത്തെ നീക്കമാണ് സാമ്പത്തിക സര്‍വേഫലം പൂഴ്ത്തിവെച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം. നോട്ട് നിരോധനത്തിനു ശേഷം 2017-18ല്‍ രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനത്തിലെത്തി എന്നും കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇതെന്നും മോദി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ വ്യക്തമായി.
സാധാരണ ഗതിയില്‍ ബജറ്റിന് തൊട്ടുമുമ്പ് പുറത്തുവരുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടാണ് രാജ്യത്തിന്റെ സാമ്പത്തിക നില വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് പുറത്തുവന്നാല്‍ തിരഞ്ഞെടപ്പ് ഗിമ്മിക്കായ ബജറ്റിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും ഇത് തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു മറച്ചുവെച്ചത്. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് ബജറ്റ് അവതരിപ്പിച്ച മന്ത്രി പീയൂഷ് ഗോയലിനു പോലും ചിലപ്പോഴെങ്കിലും ചിരി നിയന്ത്രിക്കാനായില്ലെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ പറഞ്ഞുവെച്ചത്.
കാര്‍ഷിക ഉല്‍പ്പനങ്ങള്‍ക്ക് മതിയായ വില കിട്ടാതിരിക്കുകയും കടങ്ങള്‍ പെരുകുകയും ചെയ്തതോടെ കര്‍ഷകര്‍ക്ക് ആത്മഹത്യയില്‍ അഭയം തേടേണ്ടി വന്നു. കര്‍ഷകആത്മഹത്യാനിരക്ക് കുത്തനെ കൂടി പ്രതിവര്‍ഷം രാജ്യത്ത് മരിക്കുന്ന കര്‍ഷകരുടെ സംഖ്യ മുപ്പതിനായിരമാണ്. 2014ലേതിനേക്കാള്‍ 42 ശതമാനത്തിന്റെ വര്‍ധനയാണിപ്പോഴുണ്ടായത്. മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്‍ തോതില്‍ കര്‍ഷക ആത്മഹത്യകള്‍ അരങ്ങേറി. ഇതിനെ തുടര്‍ന്ന് മധ്യപ്രദേശിലും, മഹാരാഷ്ട്രയിലും മറ്റും കര്‍ഷക പ്രക്ഷോഭം പടര്‍ന്നു പിടിച്ചു. അവിടുത്തെ ബി.ജെ.പി സര്‍ക്കാരുകള്‍ ക്രൂരമായാണ് കര്‍ഷകരുടെ പ്രക്ഷോഭം അടിച്ചമര്‍ത്തിയത്. മദ്ധ്യപ്രദേശില്‍ അഞ്ചു കര്‍ഷക പ്രക്ഷോഭകരെയാണ് പൊലീസ് വെടിവച്ചു കൊന്നത്.
ഒടുവില്‍ ഇപ്പോള്‍, കര്‍ഷകര്‍ക്ക് പ്രതിദിനം 16.50 രൂപ (പ്രതിവര്‍ഷം 6000 രൂപ) നല്‍കുമെന്നതാണ് വലിയ മോഹന വാഗ്ദാനം. നാലേ മുക്കാല്‍ വര്‍ഷം കയ്യിലുണ്ടായിട്ടും അമ്പാനി അദാനിമാരെ വിരുന്നൂട്ടുന്നതില്‍ മാത്രം മുഴുകിയവര്‍ കര്‍ഷകര്‍ക്ക് കുമ്പിളില്‍ പോലും ഇത്തിരി കഞ്ഞി കൊടുത്തില്ല. 70% ജനങ്ങളുടെ ഉപജീവനമായ കാര്‍ഷിക വൃത്തിയെ ഗൗരവത്തോടെ സമീപിക്കാനോ ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കാനോ ഒരു ശ്രമവും മോദി സര്‍ക്കാര്‍ കൈകൊണ്ടില്ല. 16.50 രൂപയുടെ വാഗ്ദാനം പോലും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും പഞ്ചാബിലെയും കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയപ്പോഴാണെന്നത് ഓര്‍ക്കണം. 15 കോടി തൊഴിലുകള്‍ ഇല്ലാതാക്കിയവരാണ് മുന്നോക്കക്കാര്‍ക്ക് പത്തു ശതമാനം സംവരണം നടപ്പാക്കുന്നത്. ലക്ഷം ജോലികള്‍ ഇല്ലാതാക്കിയവര്‍ ഏതാനും അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് വിപ്ലവകരമെന്ന് കൊട്ടിഘോഷിക്കുന്നത്.

റാഫേല്‍ അഴിമതി
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് മോദിയുടെ ഏറ്റവും വലിയ വാഗ്ദാനം ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഓരോ ഇന്ത്യാക്കാരന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നായിരുന്നു. എന്നാല്‍, മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എ.ബി.പി ന്യുസ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ അഭിമുഖത്തില്‍ സ്വിസ് ബാങ്ക് വാഗ്ദാനം ഒരു തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നാണ് തുറന്നു പറഞ്ഞത്. ഇതോടെ അഛാ ദിന്‍, സബ്കാ സാഥ്, സബ്കാ വികാസ് തുടങ്ങിയ ബി.ജെ.പി മുദ്രാവാക്യങ്ങളെല്ലാം ജനങ്ങളെ പറ്റിക്കാനുള്ള വെറും തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ മാത്രമായിരുന്നുവെന്ന് വ്യക്തമാവുകയാണ്. റഫാല്‍ അനില്‍ അമ്പാനിക്ക് കോടികള്‍ തട്ടാനുള്ള മോദിയുടെ കൂട്ടു കച്ചവടമാണെങ്കില്‍ പെട്രോളിയം വില വര്‍ധനവിലൂടെ മുകേഷ് അമ്പാനിയുടെ ആസ്തി വര്‍ധിപ്പിച്ച് വീതം പറ്റുകയാണ് ബി.ജെ.പി.
പെട്രോളിന്റെയും ഡീസലിന്റെയും മറവില്‍ നടത്തുന്നത് പകല്‍ കൊള്ളയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില താഴുന്നതനുസരിച്ച് വില കൂട്ടുന്ന ലോകത്തെ ഒരേയൊരു രാജ്യമാണ് ഇന്ത്യ. 2012 ല്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 150 ഡോളറായിരുന്നപ്പോള്‍ പെട്രോള്‍ വില ലിറ്ററിന് 75 രൂപക്ക് മുകളിലെത്തി. എന്നാല്‍, ക്രൂഡ് ഓയില്‍ വില 50 രൂപക്ക് താഴെക്ക് ഇടിഞ്ഞിട്ടും പെട്രോള്‍ വില 75 രൂപ തന്നെ. അതായത് ക്രൂഡ് ഓയില്‍ വില മൂന്നിലൊന്നായി ചുരുങ്ങിയിട്ടും പെട്രോള്‍ വില കുറയുന്നില്ല.
ലിറ്ററിന് 20 രൂപക്കടുത്ത് വില വരുന്ന ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് മതിയായ ലാഭവുമെടുത്ത് കഴിഞ്ഞാല്‍ 30 രൂപ്ക്ക് വില്‍ക്കാവുന്ന പെട്രോളിനാണ് 75 രൂപ. ഒരു ലിറ്റര്‍ പെട്രോളിന്മേല്‍ കേന്ദ്രം 29.69 രൂപയും സംസ്ഥാനം 16.44 രൂപയും നികുതി ചുമത്തുന്നു. കേന്ദ്രം പെട്രോളില്‍ നിന്നുള്ള നികുതിയിനത്തില്‍ പ്രതിവര്‍ഷം രണ്ടര ലക്ഷം കോടി നേടുന്നു. കേരള സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുക്കുന്നത് 6200 ലധികം കോടി രൂപയാണെന്നതും കൂട്ടി വായിക്കണം.
എന്നാല്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചക്രവാള സീമയില്‍ ഉരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ സ്ഥായിയല്ലെന്നാണ് ദേശീയ രാഷ്ട്രീയത്തിന്റെ പൊതു വീക്ഷണം. പ്രത്യാശയുടെ പുലരി അരികെയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending