Connect with us

Video Stories

പ്ലസ്ടു പഠന സൗകര്യവും മലബാര്‍ മേഖലയും

Published

on


എസ്.എസ്.എല്‍.സി പരീക്ഷാഫലം വന്നാലുടന്‍ മലബാറിലെ പ്ലസ്ടു സീറ്റുകളുടെ കുറവുകള്‍ ചര്‍ച്ചയാകും. കുറെ കൊല്ലങ്ങളായുള്ള ആചാരമാണിത്. സ്ഥിതിവിവര കണക്കുകളുമായി സര്‍ക്കാറിനെ സമീപിക്കുമ്പോള്‍ അല്ലെങ്കില്‍ പഠിക്കാനാവശ്യമായ സീറ്റനുവദിക്കണമെന്ന ആവശ്യവുമായി ആരെങ്കിലും സമരത്തിനിറങ്ങുമ്പോള്‍ ഉടന്‍ വരും ഒരു ചോദ്യം: ‘വിദ്യാഭ്യാസ വകുപ്പ് ഭരിച്ച മുസ്‌ലിംലീഗിന്റെ മന്ത്രിമാര്‍ എന്തു ചെയ്യുകയായിരുന്നു’? അതോടെ ന്യൂ ജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ സംഗതി പ്ലിംഗ്! ഇടതുപക്ഷം ഭരിക്കുമ്പോഴൊക്കെ സ്ഥിരം നടത്തിവരുന്ന മറ്റൊരു കലാപരിപാടിയാണിത്. ഇതു കേട്ടാല്‍ തോന്നും 1956ല്‍ ഐക്യകേരളം രൂപീകരിക്കപ്പെട്ടതു മുതലുള്ള ഇക്കഴിഞ്ഞ 63 വര്‍ഷവും മുസ്‌ലിംലീഗാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത് എന്ന്. സി.എച്ച് മുഹമ്മദ് കോയ, ചാക്കീരി അഹമ്മദ്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, നാലകത്ത് സൂപ്പി, പി.കെ അബ്ദുറബ്ബ് എന്നിവരാണ് മുസ്‌ലിംലീഗിന്റെ പ്രതിനിധികളായി ഇക്കാലത്തിനിടയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരായത്. തെരഞ്ഞെടുപ്പ് കേസിനെ തുടര്‍ന്ന് സി.എച്ച് രാജിവെച്ച ഒഴിവില്‍ അല്‍പ്പകാലം യു.എ ബീരാന്‍ സാഹിബും വിദ്യാഭ്യാസ വകുപ്പ് ഭരിച്ചിട്ടുണ്ട്. ഇതെല്ലാംകൂടി എടുത്താലും കേരളം രൂപീകരിക്കപ്പെട്ടതിനുശേഷം ആകെ 27 വര്‍ഷമാണ് മുസ്്‌ലിംലീഗ് മന്ത്രിമാര്‍ വിദ്യാഭ്യാസ വകുപ്പ് ഭരിച്ചത്. ബാക്കിയുള്ള 36 വര്‍ഷവും വകുപ്പ് ഭരിച്ചത് മറ്റ് പാര്‍ട്ടികളായിരുന്നു. ഇതില്‍ കൂടുതലും ഇടതുപക്ഷ മന്ത്രിസഭകളുമായിരുന്നു. ഇക്കൂട്ടത്തില്‍ മലബാറുകാരായ മുഖ്യമന്ത്രിമാര്‍ ഇ.കെ നായനാരും പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരനുമൊക്കെ ഉള്‍പ്പെടും. മുസ്‌ലിംലീഗ് 27 വര്‍ഷം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ചെയ്ത കാര്യങ്ങളുടെ പകുതിയെങ്കിലും മുസ്‌ലിംലീഗിതര വിദ്യാഭ്യാസ മന്ത്രിമാര്‍ ചെയ്തിരുന്നുവെങ്കില്‍ ഇവിടത്തെ കുട്ടികള്‍ പ്ലസ്ടു സീറ്റുകള്‍ക്ക്‌വേണ്ടി നെട്ടോട്ടമോടേണ്ട അവസ്ഥയില്ലായിരുന്നു.
പഴയ കാര്യങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ. പിണറായി സര്‍ക്കാര്‍ കേരളം ഭരിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ മൂന്നു വര്‍ഷം പൂര്‍ത്തിയായല്ലോ? കണ്ണൂരുകാരനായ മുഖ്യമന്ത്രിക്ക് മലബാറിന്റെ വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ? എന്നിട്ട് വല്ലതും നടന്നോ? മലബാറില്‍ എവിടെയെങ്കിലും കോളജോ കോഴ്‌സോ കൊടുത്തോ? ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മലപ്പുറത്തുകാരനായ മന്ത്രി ജലീല്‍ വല്ലതും ചെയ്‌തോ? ഇനി രണ്ട് വര്‍ഷം കൂടിയാണല്ലോ ഈ സര്‍ക്കാറിനുള്ളത്. ഇതുവരെ ഒന്നും ചെയ്യാത്തവര്‍ ഇനിയുള്ള രണ്ട് കൊല്ലംകൊണ്ട് മല മറിക്കാനൊന്നും പോകുന്നില്ല എന്ന് നമുക്കറിയാം. എല്ലാ തവണയും ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇതുതന്നെയാണ് അവസ്ഥ. ഇനി ഭരണം മാറി ഐക്യജനാധിപത്യ മുന്നണി ഭരിക്കാന്‍ തുടങ്ങുമ്പോള്‍ മലബാറിന്റെ പിന്നാക്കാവസ്ഥ മാറ്റാന്‍ കുറച്ച് പ്ലസ്ടു സീറ്റോ കോളജോ അനുവദിക്കാന്‍ തുടങ്ങുമ്പോഴോ? വിദ്യാഭ്യാസ കച്ചവടം വര്‍ഗീയവത്കരണം എന്ന് ആര്‍ത്തട്ടഹസിച്ച് സമരവുമായി മന്ത്രിമാരെ വഴി തടയാനിറങ്ങുകയും ചെയ്യും. സി.എച്ചിന്റെ കാലം മുതല്‍ തുടങ്ങിയതാണ് ഇടതുപക്ഷത്തിന്റെ ഈ കലാപരിപാടി. ഇ.ടി ബഷീറും നാലകത്ത് സൂപ്പിയുമൊക്കെ മലബാറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതിനെതിരെ വര്‍ഗീയ പ്രീണനാരോപണവുമായി ഗവര്‍ണറെ കാണാന്‍ കത്തുമായി പോയത് വി.എസ് അച്യുതാനന്ദനാണ്.
പഴയ കാര്യങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ. ഇക്കൊല്ലത്തെ കണക്കുകളിലേക്ക് വരാം. മലപ്പുറത്ത് ഇത്തവണ എസ്.എസ്.എല്‍.സി വിജയിച്ചത്. 78335 കുട്ടികളാണ്. ഇവിടെ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലായി ആകെയുള്ളത് 52775 പ്ലസ് വണ്‍ സീറ്റുകള്‍. 25560 വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ല. ഇതിന് പുറമെ ഇവിടത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.എസ്.ഇ സ്‌കൂളുകളിലും വിദേശത്ത്‌നിന്ന് എസ്.എസ്. എല്‍.സി പരീക്ഷയെഴുതി വിജയിച്ചവരുമായ അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ വേറെയുമുണ്ട്. അപ്പോള്‍ മലപ്പുറത്ത് മാത്രം പ്ലസ്‌വണിന് സീറ്റ് കിട്ടാത്ത മുപ്പതിനായിരത്തോളം വിദ്യാര്‍ത്ഥികളുണ്ടാകും. കോഴിക്കോട് ജില്ലയില്‍ 44074 വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി വിജയിച്ചത്. ആകെ ലഭ്യമായ സീറ്റുകള്‍ 34522. 9552 സീറ്റിന്റെ കുറവ്. സി.ബി.എസ്.ഇകാരെകൂടി കൂട്ടുമ്പോള്‍ ഇത് പന്ത്രണ്ടായിരമെങ്കിലും ആകും. കണ്ണൂരില്‍ 33908 പേര്‍ വിജയിച്ചു. പ്ലസ്‌വണ്‍ സീറ്റുകള്‍ ആകെയുള്ളത് 27967. 5941 സീറ്റിന്റെ കുറവുണ്ട്. കേന്ദ്ര സിലബസുകാരെകൂടി കൂട്ടുമ്പോള്‍ ഇത് ഏഴായിരമാകും. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലെ സ്ഥിതിയാണിത്. പാലക്കാട് 39815 പേര്‍ വിജയിച്ചപ്പോള്‍ ആകെയുള്ള പ്ലസ്‌വണ്‍ സീറ്റ് 28206. 11609 സീറ്റിന്റെ കുറവ്. വി. എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായതും ഇപ്പോള്‍ എം.എല്‍.എ ആയിരിക്കുന്നതും പാലക്കാട് നിന്നാണ് എന്നോര്‍ക്കണം. ഇനി സേ പരീക്ഷയെഴുതി വിജയിച്ചുവരുന്നവരുടെ എണ്ണം കൂടി കൂട്ടണം. ഇതെല്ലാംകൂടി ചേരുമ്പോള്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ മലബാര്‍ ജില്ലകളില്‍നിന്ന് എസ്.എസ്.എല്‍.സി വിജയിച്ചവരുടെ എണ്ണം രണ്ട് ലക്ഷം വരും. ഇവര്‍ക്ക് പഠിക്കാന്‍ ലഭ്യമായ ആകെ പ്ലസ്‌വണ്‍ സീറ്റുകള്‍ 1,43,470. അര ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്‌വണിന് പഠിക്കാന്‍ സീറ്റില്ല. ഇവര്‍ക്ക് പഠിക്കാന്‍ സീറ്റെവിടെ എന്ന് ചോദിക്കുമ്പോള്‍ അതൊക്കെ ഇ.ടിയും സൂപ്പിയും അബ്ദുറബ്ബും നേരത്തെതന്നെ അനുവദിച്ചുവെക്കാത്തതെന്തേ എന്നാണ് ഇടതുപക്ഷക്കാരുടെ മറു ചോദ്യം. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുന്നത്‌പോലെ. ആശയക്കുഴപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷം എപ്പോഴും ഈ ചോദ്യം എടുത്തെറിയുന്നത്. എങ്കിലും സ്ഥിതിവിവരകണക്കുകളുടെ അടിസ്ഥാനത്തില്‍ അതിന് കൃത്യമായ മറുപടിയുണ്ട്.
1998 മുതലാണ് പ്രീഡിഗ്രി കോളജുകളില്‍ നിന്ന് വേര്‍പെടുത്തി സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി പ്ലസ്ടു കോഴ്‌സാക്കി മാറ്റിയത്. 1998 ലും 2000ലും കേരളത്തില്‍ വ്യാപകമായി പ്ലസ്ടു കോഴ്‌സുകള്‍ അനുവദിച്ചപ്പോള്‍ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ പിന്നാക്ക ജില്ലകളോടും പിന്നാക്ക സമുദായങ്ങളോടും വലിയ വിവേചനം കാണിച്ചു. ഈ രണ്ട് വര്‍ഷങ്ങളിലായി അണ്‍എയ്ഡഡ് മേഖലയില്‍ 397 പ്ലസ്ടു സ്‌കൂളുകള്‍ അനുവദിച്ചപ്പോള്‍ ക്രിസ്ത്യന്‍ സമുദായത്തിന് 183, നായര്‍ സമുദായ മാനേജ്‌മെന്റുകള്‍ക്ക് 92, ഈഴവ-71, മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് 51 എന്നിങ്ങനെയാണ് ലഭിച്ചത്. ക്രിസ്ത്യന്‍, ഈഴവ, നായര്‍ മാനേജ്‌മെന്റുകള്‍ക്ക് അന്ന് അനുവദിച്ച സ്‌കൂളുകള്‍ അധികവും തെക്കന്‍ ജില്ലകളിലായിരുന്നു. മലബാറിന് ആകെ ലഭിച്ചത് 50ല്‍ താഴെ സ്‌കൂളുകള്‍. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ അന്ന് തെക്കന്‍ ജില്ലകളില്‍ അനുവദിച്ചതിന്റെ ഇരട്ടിയിലേറെ പ്ലസ്ടു സ്‌കൂളുകള്‍ മലബാറില്‍ അനുവദിക്കേണ്ടതായിരുന്നു. മലബാറുകാരനായ മുഖ്യമന്ത്രി ഇ.കെ നായനാര്‍ക്ക് പോലും അത് ചെയ്യാന്‍ കഴിഞ്ഞില്ല. മുസ്്‌ലിംലീഗിന്റെ വിദ്യാഭ്യാസ മന്ത്രിമാര്‍ എന്ത് ചെയ്തു എന്ന് ചോദിക്കുന്ന ഇടതുപക്ഷക്കാര്‍ക്ക് ഇതും ഓര്‍മ്മയുണ്ടാകണം.
2001ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ നാലകത്ത് സൂപ്പിയുടെ നേതൃത്വത്തില്‍ ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഇക്കാലത്ത് മലപ്പുറം ജില്ലയില്‍ മാത്രം 49 ഗവണ്‍മെന്റ് ഹൈസ്‌കൂളുകളെ ഹയര്‍ സെക്കന്ററികളാക്കി ഉയര്‍ത്തി. ഇതിനെതിരെയും വര്‍ഗീയ പ്രീണനാരോപണവുമായി ഇടതുപക്ഷമുണ്ടായിരുന്നു എന്ന കാര്യം മറക്കരുത്. മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വിജയഭേരി പദ്ധതിയിലൂടെ എസ്.എസ്.എല്‍.സി വിജയശതമാനം ഓരോ വര്‍ഷവും കൂടിവരികയും കൂടുതല്‍ കൂടുതല്‍ പ്ലസ്ടു സീറ്റുകള്‍ ആവശ്യമായി വരികയും ചെയ്തു. 2006 മുതല്‍ 2011 വരെ കേരളം ഭരിച്ച ഇടതുപക്ഷ സര്‍ക്കാര്‍ ഇതിനുവേണ്ടി ഒന്നും ചെയ്തില്ല. 2011ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായ പി.കെ അബ്ദുറബ്ബിനായിരുന്നു ഇത് പരിഹരിക്കാനുള്ള നിയോഗം ലഭിച്ചത്. 2011ല്‍ 552 പ്ലസ്ടു ബാച്ചുകളാണ് അബ്ദുറബ്ബ് അനുവദിച്ചത്. 33120 സീറ്റുകളാണ് ഇതിലൂടെ അധികമായി ലഭിച്ചത്. 2014ല്‍ പുതിയ 97 പ്ലസ്ടു സ്‌കൂളുകള്‍ ഉള്‍പ്പെടെ 850 പ്ലസ്ടു ബാച്ചുകള്‍കൂടി അനുവദിക്കപ്പെട്ടു. 51000 സീറ്റുകള്‍ കൂടി അധികമായി ലഭ്യമായി. 2011ലും 2014 ലുമായി പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ആകെ 84000 പതിയ പ്ലസ്ടു സീറ്റുകള്‍ അനുവദിക്കപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലസ്ടു സീറ്റുകള്‍ അനുവദിച്ച വിദ്യാഭ്യാസ മന്ത്രിയാണ് അബ്ദുറബ്ബ്. മലബാര്‍ ജില്ലകളിലെ പ്ലസ്ടു സീറ്റുകളുടെ കുറവ് പരിഹരിക്കാനായിരുന്നു ഇവയില്‍ ഏറെയും അനുവദിച്ചത്. മുസ്്‌ലിംലീഗിന്റെ വിദ്യാഭ്യാസ മന്ത്രിമാര്‍ എന്തു ചെയ്തു എന്നു ചോദിച്ചു വെറുതെ ആശയക്കുഴപ്പമുണ്ടാക്കാതെ കണക്കുകളൊക്കെ പരിശോധിക്കാന്‍ തയ്യാറാകണം വിമര്‍ശകര്‍.
ഈ വര്‍ഷം പ്ലസ്‌വണിന് പഠിക്കാനുള്ള സീറ്റുകള്‍ വേണമെന്നാണ് മലബാറിലെ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇങ്ങനെയൊരു സാഹചര്യമില്ല. പലയിടത്തും സീറ്റുകള്‍ അധികമാണ്. പത്തനംതിട്ട ജില്ലയില്‍ ഈ വര്‍ഷം എസ്.എസ്.എല്‍. സി വിജയിച്ചത് 10780. അവിടെ 14931 സീറ്റുണ്ട് പ്ലസ് വണിന്. 4151 സീറ്റുകള്‍ ബാക്കിയാണ്. കോട്ടയത്ത് 20141 പേര്‍ ജയിച്ചു. 22136 സീറ്റുണ്ട്. 1995 സീറ്റ് അധികമുണ്ട്. എറണാകുളത്ത് 32082 വിജയിച്ചപ്പോള്‍ 32598 സീറ്റുണ്ട്. ആലപ്പുഴയില്‍ 22552 വിജയികളെ കാത്ത് 22839 സീറ്റുണ്ട്. ഈ നാല് ജില്ലകളിലും പ്ലസ്‌വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. മലബാറിലെ നാലു ജില്ലകളില്‍ അരലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ പ്ലസ്‌വണ്‍ സീറ്റില്ലാതെ അലയുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ പഠിക്കാന്‍ കുട്ടികളില്ലാത്ത പ്ലസ്‌വണ്‍ ക്ലാസുകള്‍.
പുരപ്പുറത്ത് കയറി പ്രസംഗിച്ചാലോ വനിതാ മതില്‍ കെട്ടിയാലോ നവോത്ഥാനമുണ്ടാകില്ല. അതിന് വിദ്യാഭ്യാസം നല്‍കണം. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും അത് നേടാനുള്ള സൗകര്യം ലഭിക്കണം. അതിന് ഇച്ഛാശക്തിയുള്ള ഭരണാധികാരികള്‍ വേണം. മന്ത്രിപദം അലങ്കാരമായി മാത്രം കാണാത്ത മന്ത്രിമാര്‍ വേണം. ഇതിനൊന്നും പറ്റില്ലെങ്കില്‍ മുസ്്‌ലിംലീഗിന്റെ വിദ്യാഭ്യാസ മന്ത്രിമാര്‍ എന്തു ചെയ്യുകയായിരുന്നു എന്ന ആ ചോദ്യം ചോദിക്കല്‍ പരിപാടിയെങ്കിലും നിര്‍ത്തണം. എന്നിട്ട് വല്ലതും ചെയ്ത് കാണിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണം. ഇനി ഈ സര്‍ക്കാറിന് രണ്ട് വര്‍ഷം കൂടിയേ ബാക്കിയുള്ളു എന്ന കാര്യം കൂടി മുഖ്യമന്ത്രിയും പൊതു ഉന്നത വിദ്യാഭ്യാസ മന്ത്രിമാരും ഓര്‍ക്കണം. മുഖ്യന്‍ കണ്ണൂര്‍കാരനും ഉന്നത വിദ്യാഭ്യാസമന്ത്രി മലപ്പുറത്തുകാരനും പൊതുവിദ്യാഭ്യാസ മന്ത്രി മലപ്പുറത്തിന്റെ തൊട്ടടുത്ത തൃശൂര്‍കാരനുമാണ് എന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ. ഇവിടെയൊക്കെയാണ് കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റില്ലാത്തത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending