Connect with us

More

ക്യൂവലയം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Published

on

പി.കെ.ഫിറോസ്
രാഷ്ട്രം നേരിട്ട ഗുരുതരമായ സാമ്പത്തിക ആഘാതമാണ് നോട്ട് നിരോധനം വഴി സംഭവിച്ചത്. കഴിഞ്ഞുപോയ അമ്പത് ദിനങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ ഗുരുതരമായ നയരാഹിത്യത്തിന്റെയും ആസുത്രണ പാളിച്ചയുടെയും നേര്‍ചിത്രങ്ങളാണ് വരച്ചുകാട്ടിയത്. സാമ്പത്തിക രംഗത്ത് മാത്രമല്ല, രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികപരവുമായ മേഖലകളില്‍ അതിവിദൂരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ഒരു നീക്കമായിരുന്നു മോദിയുടെ നോട്ട് നിരോധന നാടകം. സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ മൊത്ത അഭ്യന്തര ഉല്‍പാദനം രണ്ട് ശതമാനം കുറഞ്ഞു. കാര്‍ഷിക മേഖലയില്‍ ഭീമമായ നഷ്ടങ്ങളുണ്ടായി. കര്‍ഷകര്‍ക്ക് വിളവെടുത്ത ധാന്യങ്ങള്‍ക്ക് കമ്പോളം നഷ്ടപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് വാങ്ങല്‍ ശേഷി നഷ്ടപ്പെട്ടതോടെ ചെറുകിട കച്ചവടക്കാര്‍ ഭീമമായ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. റീട്ടെയില്‍ മേഖലയിലും ആഘാതം ചില്ലറയായിരുന്നില്ല. വ്യാവസായിക മേഖലകള്‍ കനത്ത ഇടിവിലേക്ക് വീണു. ഓഹരി കമ്പോളം താളം തെറ്റി. ഒരു ഏകാധിപതിയുടെ ദീര്‍ഘവീക്ഷണമില്ലാത്ത നയം രാജ്യത്തിന് നല്‍കിയ ആഘാതം ചില്ലറയല്ലെന്ന് ലോകത്തെ പ്രഗത്ഭരായ സാമ്പത്തിക ചിന്തകര്‍ തുറന്നെഴുതി. പക്ഷ, എല്ലാറ്റിനും കാരണക്കാരായ നമ്മുടെ പ്രധാനമന്ത്രിക്ക് മാത്രം ഒരു കുലുക്കവുമില്ലായിരുന്നു. ബസ്സിലെ യാത്രക്കാരന്റെ പോക്കറ്റടിച്ച കഥയിലെ നായകനെ പോലെയായിരുന്നു അദ്ദേഹം. പോക്കറ്റടിക്കപ്പെട്ടതു മൂലം പണം നഷ്ടപ്പെട്ട യാത്രക്കാരന്‍ തന്റെ കയ്യില്‍ പണമില്ലെന്നറിയിച്ചതോടെ കണ്ടക്ടര്‍ അയാളെ ബസ്സില്‍ നിന്നും പുറത്താക്കി. ഇത് കണ്ട ദയനീയത തോന്നിയ പോക്കറ്റടിക്കാരന്‍ അയാളുടെ പണം താന്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞതു പോലെ, അമ്പതു ദിവസങ്ങളുടെ കൊടിയ പീഡനം അനുഭവിച്ച നൂറ്റിരുപത് കോടി ഇന്ത്യക്കാര്‍ക്ക് മോദി പുതിയ ആനുകൂല്യ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന രംഗം ഏറെ ദയനീയമാണെന്ന് പറയാതെ വയ്യ.
കള്ളപ്പണം ഇല്ലാതാക്കി രാഷ്ട്രത്തിന്റെ സാമ്പത്തികാവസ്ഥ മുഴുവന്‍ വെടിപ്പാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രഖ്യാപനം. പക്ഷ, അമ്പതു ദിവസങ്ങള്‍ക്കു ശേഷം നിരോധിച്ച നോട്ടുകളില്‍ 97ശതമാനവും തിരിച്ച് ബാങ്കുകളിലെത്തിയതോടെ പ്രഖ്യാപനങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമായി. കേവലം മൂന്ന് ശതമാനം നോട്ടുകള്‍ മാത്രമാണ് ഇനി തിരിച്ചുവരാനുള്ളതെന്നാണ് ഒടുവില്‍ പുറത്തുവന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്. അപ്പോഴാണ് പ്രധാനമന്ത്രി വാക്കുകള്‍ മാറ്റി രാഷ്ട്രത്തിന്റെ ക്യാഷ് എക്കോണമിയില്‍ നിന്ന് ക്യാഷ്‌ലെസ് എക്കോണമിയിലേക്കുള്ള യാത്രയാണെന്ന പൊടിവിദ്യയുമായി വന്നത്. ഇതും ചെലവാകാതെ വന്നതോടെയാണ് പുതിയ ആനുകൂല്യങ്ങളും ചെപ്പടി വിദ്യകളുമായി പ്രധാനമന്ത്രി രംഗത്തിറങ്ങിയത്.
രാജ്യത്തെ ജനങ്ങളില്‍ 90 ശതമാനം സാധാരണക്കാരും അവരുടെ ദിവസവേതനം ഇന്നും കൈപ്പറ്റുന്നത് കറന്‍സിയിലാണെന്ന കാര്യമാണ് വിസ്മരിക്കപ്പെട്ടത്. കേവലം പതിനാറ് ശതമാനം ജനങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ ഒരിക്കലെങ്കിലും ഇലക്‌ട്രോണിക് മീഡിയ വഴി പേമെന്റുകള്‍ നടത്തിയ പരിചയമുള്ളത്. എന്നിരിക്കെ ഇന്ത്യപോലെ ഇത്രയും വൈവിധ്യം നിറഞ്ഞ ഒരു രാഷട്രത്തില്‍ ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷമുള്ള തീരുമാനമെടുക്കുമ്പോള്‍ നടത്തേണ്ടിയിരുന്ന മുന്നൊരുക്കങ്ങള്‍ നടത്താതെ പോയത് ഗുരുതരമായ പാളിച്ചയായി.
കള്ളപ്പണക്കാരെ തുറുങ്കിലടക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും വെറുതെയായി. ഏഴായിരം കോടി രൂപ വായ്പയെടുത്ത വിജയ്മല്യയുടെ കടം എഴുതിത്തള്ളിയതിലൂടെ ഒരിക്കല്‍ കൂടി ഭരണകൂടം കോര്‍പറേറ്റ് പ്രീണന നയം പച്ചയായി അവതരിപ്പിച്ചു. വിവിധ ഇളവുകളിലൂടെ കോര്‍പറേറ്റ് മേഖലകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന തുകയുടെ കണക്ക് മാത്രമെടുത്താല്‍ ഇന്ത്യയുടെ മൊത്തം അഭ്യന്തര ഉല്‍പാദനത്തിന്റെ രണ്ട് ശതമാനം വരുമത്രെ. ഈ ഇളവില്‍ യാതൊരു മാറ്റങ്ങളും വരുത്താതെ സാധാരണക്കാരന്റെ അന്നം മുട്ടിക്കുന്ന കാഴ്ച ദിനേനെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. തങ്ങള്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ സാധാരണക്കാര്‍ ബാങ്കുകളിലും കറന്‍സികളിലും അവര്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസം ഏറെ പ്രധാനമാണ്. ഒറ്റ ദിവസത്തെ പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി തകര്‍ത്തത് പൗരന്റെ ഈ വിശ്വാസമാണ്. എത്ര കാലം കഴിഞ്ഞാലും ഈ വിശ്വാസം തിരിച്ചുപിടിക്കാന്‍ ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് കഴിയില്ല. സാംസ്‌കാരികമായ ഈ ആഘാതമാണ് നോട്ട് നിരോധനം നല്‍കുന്ന ഏറ്റവും പ്രധാന ഇടിവ്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് അതിനെ ഒോര്‍ഗനൈസ്ഡ് ലൂട്ട് (തീരുമാനിച്ചുറപ്പിച്ച കൊള്ള) എന്ന് വിശേഷിപ്പിച്ചത്. ഇത്രയേറെ പ്രത്യാഘാതമുള്ള തീരുമാനമെടുത്തിട്ടും ഇതിന്റെ യാതൊരു ആഘാതവും അറിയാത്ത വണ്ണം ജപ്പാനില്‍ പോയ മദ്ദളം കൊട്ടിയ പ്രധാനമന്ത്രിയുടെ മനക്കട്ടി സമ്മതിക്കുക തന്നെ വേണം.
നോട്ട് നിരോധനത്തിന് നല്‍കിയ പ്രഥമ ന്യായം വ്യാജ കറന്‍സികള്‍ക്കെതിരായ പോരാട്ടമായിരുന്നു. രണ്ടായിരത്തിന്റെ പുതിയ നോട്ടുകള്‍ അവതരിപ്പിച്ചതിലൂടെ ഉയര്‍ന്ന മൂല്യമുള്ള വ്യാജകറന്‍സികള്‍ ഇനിയും പെരുകാനുള്ള സാധ്യത അവശേഷിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. രാജ്യത്ത് നിലനില്‍ക്കുന്ന കള്ളപ്പണ്ത്തിന്റെ എണ്‍പത് ശതമാനവും കറന്‍സിയിലല്ല, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, സ്വത്ത് തുടങ്ങിയ രീതികളിലാണെന്ന മിനിമം എക്‌ണോമിക്‌സ് മനസ്സിലാക്കാനുള്ള ശേഷി പോലും നമ്മുടെ പ്രധാനമന്ത്രിക്കില്ലാതെ പോയത് ഏറെ ദയനീയമായി. ഭീകരര്‍ക്ക് പണം ലഭിക്കുന്നുവെന്ന് രാജ്യത്തെ മുഴുവന്‍ വിശ്വസിപ്പിച്ച് ഒരു പ്രത്യേകമായ മിത്ത് പണിതുണ്ടാക്കുകയാണ് പ്രധാനമന്ത്രി. ആ മിത്തില്‍ രാജ്യത്തിന്റെ മസ്തിഷ്‌കത്തെ ഉറക്കിക്കിടത്തി തന്റെ ഹിഡന്‍ അജണ്ടകള്‍ പുറത്തിറക്കുകയാണ്. യഥാര്‍ത്ഥത്തില്‍ മോദി ലക്ഷ്യം വെച്ചത് സാധാരണക്കാരുടെ നാണയത്തുട്ടുകളില്‍ കോര്‍പറേറ്റുകള്‍ക്ക് കയ്യിട്ടുവാരാനുള്ള അവസരമൊരുക്കുകയാണ്. ഇതിന് അദ്ദേഹം പലപ്പോഴും വിളിക്കുന്ന ഓമനപ്പേരുകള്‍ മാത്രമാണ് ഡിജിറ്റല്‍ എക്കോണമിയും ക്യാഷ്‌ലെസ് എക്കോണമിയും.
ഏതൊരു തീരുമാനമെടുക്കുമ്പോഴും ജനങ്ങളിലേ ഏറ്റവും ദരിദ്രരെയാണ് മനസ്സില്‍ കാണേണ്ടതെന്ന രാഷ്ട്ര പിതാവിന്റെ വാക്കുകള്‍ മുഖവിലക്കെടുക്കുന്നതിന് പകരം അംബാനിമാരെയും കോര്‍പറേറ്റുകളെയും മാത്രം മനസ്സില്‍ കണ്ടതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്. അതാണ് രാജ്യം ദര്‍ശിച്ച ഏറ്റവും വലിയ കൊള്ളയായി ഇതിനെ സാമ്പത്തിക വിദഗ്ധര്‍ വിശേഷിപ്പിക്കാന്‍ കാരണവും.
കള്ളപ്പണത്തിനും നികുതിവെട്ടിപ്പിനെതിരെയുമുള്ള പോരാട്ടങ്ങള്‍ക്ക് ദീര്‍ഘമായ സാമ്പത്തികാസൂത്രണവും പരിപൂര്‍ണ്ണമായ ഗൃഹപാഠവും ആവശ്യമാണ്. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലായി ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നടപ്പിലാക്കിയ പദ്ധതികള്‍ അതിലേക്കുള്ള മാര്‍ക്ഷരേഖഖളാണ്. ലോകബാങ്കും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും അതിനുവേണ്ട നിരവധി നടപടി ക്രമങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിലെ ഓരോ നടപടിയും ദീര്‍ഘകാലം ഹോംവര്‍ക്ക ചെയ്ത് നടപ്പാക്കേണ്ട സംഗതികളാണ്. ദീര്‍ഘദൃഷ്ടിയോടെ അവ നടപ്പാക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നത്. പക്ഷേ, ഒരു സുപ്രഭാതത്തില്‍ നോട്ട് നിരോധനമെന്ന പൊറാട്ട് നാടകം പ്രഖ്യാപിക്കുക വഴി രക്തസാക്ഷികളായ എണ്‍പതോളം സാധാരണക്കാരുടെ ആത്മാവുകളോട് നമ്മുടെ പ്രധാനമന്ത്രി എങ്ങനെ മറുപടി പറയുമെന്നാണ് രാഷ്ട്രം ഉറ്റുനോക്കുന്നത്. പാര്‍ലമെന്റില്‍ പോലും ചര്‍ച്ചക്ക് തയാറാകാതെ ഏകാധിപതിയായി പെരുമാറുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിക്കെതിരെ ജനങ്ങള്‍ ഉയര്‍ത്തുന്ന പെരുവിരല്‍ കൂടിയാണ് എടിഎമ്മുകള്‍ക്ക് മുന്നില്‍ കാണുന്ന നീണ്ട ക്യൂ. ആ ക്യൂവിന്റെ പ്രതീകാത്മക അവതരണമാണ് യൂത്ത് ലീഗിന്റെ ക്യൂ വലയം. ഇന്ന് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും മുസ്‌ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ ക്യൂവലയം തീര്‍ക്കുകയാണ്.
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തിന്റെയും പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതിന്റെയും സ്വാധീനഫലമായി വെള്ളിയാഴ്ച വരെ അതിതീവ്രവും തീവ്രവുമായ മഴയ്ക്ക് (kerala rain) സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴ കണക്കിലെടുത്ത് ഇന്ന് പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകൡും വെള്ളിയാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 204.4 mmല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഞായറാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഞായറാഴ്ച കണ്ണൂരിലും കാസര്‍കോടിലും തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. കാലവര്‍ഷത്തിന്റെ ഭാഗമായി അടുത്ത അഞ്ചു ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമായി തുടരാനും സാധ്യതയുണ്ട്. അതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ – ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദമാണ് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചത്. പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം, വടക്കു ഭാഗത്തേക്ക് നീങ്ങി അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം സാഗര്‍ ദ്വീപിനും (പശ്ചിമ ബംഗാള്‍) ഖെപ്പു പാറയ്ക്കും (ബംഗ്ലാദേശ്) ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ അതിതീവ്രമഴ തുടരുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Continue Reading

kerala

‘തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം കുറച്ച് നാള്‍ തുടരും, മടുക്കുമ്പോള്‍ നിര്‍ത്തിക്കോളും’: റാപ്പര്‍ വേടന്‍

Published

on

കൊച്ചി: തനിക്കെതിരായ സംഘപരിവാർ ആക്രമണം കുറച്ച് നാൾ തുടരുമെന്നും അവർക്ക് മടുക്കുമ്പോൾ നിർത്തിക്കൊള്ളുമെന്നും വേടൻ. നാല് വർഷം മുമ്പുള്ള പാട്ടിനെതിരെയാണ് എൻഐഎക്ക് പരാതി നൽകിയിരിക്കുന്നത്. NIA ക്ക് നൽകിയ പരാതി വൈകിയെന്നാണ് തോന്നുന്നതെന്നും വേടൻ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണിത്. ആ വിശ്വാസത്തിലാണ് പാട്ട് ചെയ്തത്. അത് ഇനിയും തുടരും. എതിർക്കുന്ന രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർ പോലും വ്യക്തിപരമായി വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്.

തുഷാർ വെള്ളാപ്പള്ളിയുടെ പിന്തുണയുടെ കാരണം അറിയില്ലെന്നും പഞ്ചായത്ത് തെരുഞ്ഞെടുപ്പൊക്കെ വരുവല്ലെയെന്നും കൂട്ടിച്ചേർത്തു. കേസുകൾവന്നത് പരിപാടിയെ ബാധിച്ചിട്ടുണ്ട്. അത് മറികടക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടനാട് റെയ്ഞ്ച് ​ഫോറസ്റ്റ് ഓഫീസിൽ വെച്ചാണ് വേടൻ മാധ്യമങ്ങളെ കണ്ടത്. നാല് വർഷം മുമ്പ് പാടിയ പാട്ടിന്റെ പേരിൽ വേടനെതിരെ ബിജെപി പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാറാണ് എൻഐഎക്ക് പരാതി നൽകിയത്.

പുല്ലിപ്പല്ല് കേസിലെ വിവാദത്തിൽ റേഞ്ച് ഓഫീസറെ വനംവകുപ്പ് നേരത്തെ സ്ഥലംമാറ്റി. കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്‍പാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസര്‍ അധീഷീനെ‍ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റിയത്.

Continue Reading

Article

കപ്പല്‍ ദുരന്തത്തില്‍ കരുതല്‍ വേണം

EDITORIAL

Published

on

വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ മുങ്ങിയത് തീരമേഖലയേയും സംസ്ഥാനത്തെ ഒന്നടങ്കവും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. കൊച്ചിയിലേക്കു വന്ന എം.എ സ്.സി എല്‍.സ 3 എന്ന ലൈബീരിയന്‍ കപ്പലായിരുന്നു തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ ആദ്യഘട്ടത്തിലും, മുങ്ങുമെന്നുറപ്പായതോടെ കപ്പിത്താന്‍ ഉള്‍പ്പെടെ മൂന്നുപേരെ പിന്നീടും രക്ഷപ്പെടുത്തിയിരുന്നതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കൊളംബോ, തൂത്തുക്കുടി, വിഴിഞ്ഞം, കൊച്ചി, പനമ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ചു ചരക്കു കടത്തുന്ന കപ്പലില്‍ റഷ്യന്‍ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീന്‍സ് സ്വദേശികളും യുക്രെയ്‌നില്‍ നിന്നുള്ള 2 പേരും ഒരു ജോര്‍ജിയന്‍ സ്വദേശിയുമാണുണ്ടായിരുന്നത്.

കപ്പല്‍ച്ചേതം മൂലം 700 – 1,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എം.എസ്.സിയുടെ (മെഡിറ്ററേ നിയന്‍ ഷിപ്പിങ് കമ്പനി) കണ്ടെയ്നര്‍ ഫീഡറില്‍ ഏകദേശം 600 കോടി രൂപയിലേറെ മൂല്യമുള്ള വിവിധ ഇനംചര ക്കുകളാണ് 550 കണ്ടെയ്നറുകളില്‍ നിറച്ചിരുന്നത്. ഇവയ്ക്കു പുറമേ, ഒഴിഞ്ഞ 73 കണ്ടെയ്നറുകളുമുണ്ടായിരുന്നു. ഒട്ടേറെ കണ്ടെയ്നറുകളിലായി ഏകദേശം 25 ടണ്‍ അസംസ്‌കൃത കശുവണ്ടി കപ്പലിലുണ്ടായിരുന്നുവെന്നാണു സൂചന. കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസ വസ്തുക്കളുമുണ്ടായിരുന്നു. കപ്പലിന് ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ നഷ്ടപരിഹാരത്തുക ലഭിക്കും. എന്നാല്‍, ചരക്കിന്റെ കാര്യത്തില്‍ ഈ ഉറപ്പില്ല. മിക്കവാറും അസംസ്‌കൃത വസ്തുക്കള്‍ (റോ മെറ്റീരിയല്‍സ്) ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് അയയ്ക്കുന്നതെന്നാണു സൂചന. സിമന്റും അസംസ്‌കൃത ഭക്ഷ്യവസ്തുക്കളുമൊക്കെ എല്ലാ വ്യാപാരികളും ഇന്‍ഷുര്‍ ചെയ്യണമെന്നില്ല. ചെലവു കൂടുമെന്നതിനാലാണ് അസംസ്‌കൃത വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യാതെ അയയ്ക്കുന്നത്. ഇന്‍ഷുറന്‍സ് ബാധ്യത കൂടി വരുമ്പോള്‍ അന്തിമ ഉല്‍പന്നനാലാണ് അസംസ്‌കൃത വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യാതെ അയയ്ക്കുന്നത്. ഇന്‍ഷുറന്‍സ് ബാധ്യത കൂടി വരുമ്പോള്‍ അന്തിമ ഉല്‍പന്നങ്ങള്‍ (ഫിനിഷ്ഡ് പ്രോഡക്ട്‌സ്) ഇന്‍ഷുര്‍ ചെയ്തതായാണ് അയക്കാറ്.

സാമ്പത്തിക നഷ്ടത്തേക്കാള്‍ ഈ ദുരന്തം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഏറ്റവും ഭീതിതവും നഷ്ടങ്ങള്‍ കണക്കാക്കാന്‍ കഴിയാത്തതും. 13 ഹാനികരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകളും 12 കാല്‍ഷ്യം കാര്‍ബൈഡ് കണ്ടെയ്നറുകളും അടക്കം 643 കണ്ടയ്നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ വെള്ളത്തോട് ചേര്‍ന്നാല്‍ തീ പിടിക്കുന്ന കാല്‍ഷ്യം കാര്‍ബൈഡിന്റെ സാന്നിധ്യം കൂടുതല്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. കപ്പല്‍ മുങ്ങിയിടത്തു നിന്ന് മൂന്നു കിലോമീറ്ററോളം എണ്ണ പടര്‍ന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്. കോസ്റ്റ്ഗാര്‍ഡിന്റെ സക്ഷം, വിക്രം, സമര്‍ഥ് എന്നീ മൂന്ന് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ പടരുന്നത് തടയാന്‍ സാധിച്ചത് ആശ്വാസകരമാണ്. ഇന്‍ഫ്രാറെഡ് ക്യാമറയുടെ സഹായത്തോടെ എണ്ണ പടര്‍ന്നിട്ടുള്ളത് കണ്ടെത്തുകയും അവയെ നശിപ്പിച്ചു കളയുന്ന ‘ഓയില്‍ സ്പില്‍ ഡിസ്‌പേഴ്സന്റ’ ഡ്രോണിയര്‍ വിമാനം ഉപയോഗിച്ച് കലര്‍ത്തുകയുമാണ് ചെയ്യുന്നത്. 60 മണിക്കൂറോളം നടന്ന ഈ പ്രവൃത്തി ഏറെക്കുറെ വിജയകരമായിത്തീര്‍ന്നിട്ടുണ്ട്.

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ തീരങ്ങളില്‍ കണ്ടെയ്നറുകള്‍ അടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കളാണ് ഇവയിലുണ്ടായിരുന്നത്. നൂറു ക്കണക്കിന് കണ്ടെയ്നറുകള്‍ കടലിലൂടെ ഒഴുകിനടക്കുന്ന ത് ഗുരുതരമായ സുരക്ഷാപ്രശ്നമാണ് സൃഷ്ടിക്കുന്നത്. മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകള്‍ ഇതിലിടിച്ചാല്‍ വലിയ അപകടമുണ്ടാകും. തീരപ്രദേശങ്ങളിലെ പലഭാഗത്തും പ്ലാസ്റ്റിക്ക് അടക്കമുള്ള വസ്തുക്കള്‍ തീരത്തടിയുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെങ്കിലും തീര നിവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി ശക്തമായ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്കയും ഏറ്റവും ഗൗരവതരമായ വിഷയമാണ്. ഏതാനും ദിവസങ്ങള്‍ക്കകം സംസ്ഥാനം ട്രോളിങ് നിരോധനത്തിലേക്ക് നീങ്ങാനിരിക്കെയാണ് ഇടിത്തീപോലെ ഈ ദുരന്തം കടലിന്റെ മക്കളുടെ മേല്‍ വന്നുപതിച്ചിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ വന്നതിന് പുറമെ ശാരീരകമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ഭയവും ഇവരെ അലട്ടുകയാണ്. അതിനിടെ കപ്പല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങള്‍ കഴിക്കെരുതെന്നുള്ള വ്യാപകമായ പ്രചരണങ്ങളും മത്സ്യമേഖലക്ക് ഇരുട്ടടിയായിത്തീര്‍ന്നിട്ടുണ്ട്. നിലവില്‍ ഔദ്യോഗികമായ ഒരു നിര്‍ദ്ദേശവുമില്ലാതിരിക്കെയാണ് തെറ്റിദ്ധാരണ പരത്തുന്ന ഈ പ്രചരണം. ഇക്കാര്യത്തിലും സര്‍ക്കാറിന്‍രെ ഇടപെടല്‍ അനിവാര്യമാണ്.

Continue Reading

Trending