columns
മെസ്സിക്ക് ബിഷ്ത് ധരിപ്പിച്ച് ഖത്തര്‍ അമീര്‍ നല്കിയ സന്ദേശം
ഒരു ലോകകപ്പ് ആതിഥ്യത്തിലൂടെ അത്യപൂര്‍വ്വമായ പല നിമിഷങ്ങളിലേക്കും ലോക ജനതയെ ആനയിച്ച ഖത്തര്‍ ഇന്നലെ മറ്റൊരു മനോഹര സന്ദര്‍ഭം കൂടി സമ്മാനിച്ചിരിക്കുന്നു.

അശ്റഫ് തൂണേരി,ദോഹ
ഒരു ലോകകപ്പ് ആതിഥ്യത്തിലൂടെ അത്യപൂര്‍വ്വമായ പല നിമിഷങ്ങളിലേക്കും ലോക ജനതയെ ആനയിച്ച ഖത്തര്‍ ഇന്നലെ മറ്റൊരു മനോഹര സന്ദര്‍ഭം കൂടി സമ്മാനിച്ചിരിക്കുന്നു. ലുസൈല്‍ ഐക്കണിക് സ്റ്റേഡിയത്തിലെ പതിനായിരങ്ങളെ സാക്ഷിയാക്കി 22ാമത് ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റീനക്ക് സുവര്‍ണ്ണ ട്രോഫി കൈമാറുന്നതിന്റെ തൊട്ടു മുമ്പാണത് സംഭവിച്ചത്. അതിഗംഭീര പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സുമായി 3 ഗോള്‍ സമനില പാലിച്ചശേഷം നടന്ന പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 2-നെതിരെ 4 ഗോള്‍നേടി വിജയിക്കുകയായിരുന്നു അര്‍ജന്റീന. വിജയികളെ ഓരോരുത്തരേയായി പേരുപറഞ്ഞാണ് സംഘാടകര്‍ സമ്മാനദാന ചടങ്ങിലേക്ക് വിളിച്ചത്. അവസാനമായി ലയണല്‍ മെസ്സിയെന്ന ക്യാപ്റ്റനെ ക്ഷണിച്ചു. വിനയത്തോടെ വേദിയിലേക്ക് കയറിയ മെസ്സിയെ ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോ ആശീര്‍വദിക്കുന്നു.
ശേഷം ഖത്തര്‍ അമീര്‍ നിറപുഞ്ചിരിയോടെ മെസ്സിയുടെ അടുത്തെത്തി പിന്നില്‍ നിന്നു. ശേഷം ഖത്തറിലെ പരമോന്നത ഖത്തരി ഗൗണ്‍ ആയ ബിഷ്ത് അണിയിച്ചു. സന്തോഷത്തേരിലേറി ഇരുകൈകളും കൂട്ടിത്തിരുമ്മി മെസ്സി അടുത്തുതന്നെ നിന്നു. പിന്നീട് ഇന്‍ഫാന്റിനോ സുവര്ണ്ണട്രോഫി കൈമാറി. ആ ട്രോഫിയുമായി പ്രത്യേക താളത്തില്‍ നടന്ന് ടീമംഗങ്ങളുടെ അടുത്തെത്തി ട്രോഫിയുമായി തുള്ളിച്ചാടി മെസ്സി. ഒപ്പം ചാടി സഹതാരങ്ങള്‍. പിന്നില്‍ പൂത്തിരിവെളിച്ചം. സ്റ്റേഡിയവും സ്റ്റേഡിയത്തിന്റെ ആകാശവും വെടിക്കെട്ടിന്റെ തെളിച്ചത്തില്‍ ജ്വലിച്ചുനിന്നു. ആ സമയത്തെ ആരവങ്ങള്‍ക്കും താളമേളങ്ങള്‍ക്കമപ്പുറത്ത് വലിയൊരു സന്ദേശം കൂടി ഖത്തര്‍ കൈമാറുകയാണ് ചെയ്തത്. ബിഷ്ത് മേല്‍ക്കുപ്പായം വെറുതെ നല്കുന്ന ഒന്നല്ല. ഒരു അറബ് രാജ്യം ആദ്യമായി ഒരു ലോകകപ്പ് ഏറ്റെടുത്ത് നടത്തി വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ നല്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണത്. ഖത്തരി പൈതൃകവും പാരമ്പര്യവുമനുസരിച്ച് ഏറ്റവും ഉന്നതപദവിയിലുള്ളവര്‍ സവിശേഷ സന്ദര്‍ഭത്തില്‍ മാത്രം ധരിക്കുന്ന വസ്ത്രമാണ് ബിഷ്ത്. ഭരണാധികാരികള്‍ക്കു പുറമെ ഉന്നത കുടുംബങ്ങളിലെ ശൈഖുമാരും വിവാഹം, പെരുന്നാള്‍ നമസ്കാരം, ജുമുഅ നമസ്കാരം എന്നിവക്കാണ് ഇത് ധരിക്കുന്നത്. വെള്ളിയാഴ്ച ഖുതുബ നിര്‍വ്വഹിക്കുന്ന ഇമാമുമാര്‍ക്കും ഈ രാജകീയ മേല്‍ക്കുപ്പായം ധരിക്കുന്നതിന് അനുമതി നല്കുന്നു. സഹിഷ്ണുതയുടേയും ലോകമാനവികതയുടേയും അടയാളമായ ബിഷ്ത് മെസ്സിക്ക് കൈമാറിയിരിക്കുകയാണ്. ആയതിനാല്‍ തന്നെയാണ് പല നിലകളില്‍ ഖത്തറിനെതിരെ വാര്‍ത്തപ്രചരിപ്പിക്കുന്ന ചില പാശ്ചാത്യന്‍, യൂറോപ്യന്‍ മാധ്യമങ്ങള്‍ ഇക്കാര്യത്തിലും കരട് ചികഞ്ഞെടുത്തത്. ചാനല്‍ സെവന്റെ ഹാരിസണ്‍ റീഡ് നല്കിയ തലക്കെട്ട് തന്നെ അസഹിഷ്ണുതയുടെ നേര്‍വാക്യമാണ്. ”ലോകകപ്പ് ട്രോഫി വിതരണ സന്ദര്‍ഭത്തില്‍ പരമ്പരാഗത അറബ് വസ്ത്രം ധരിപ്പിച്ച് ലയണല്‍ മെസ്സിയെ ഹൈജാക്ക് ചെയ്തു” എന്ന ഹെഡ്ലൈന് കീഴെ തുടക്കത്തില്‍ തന്നെ ‘വിവാദ’ ആതിഥേയ രാജ്യമെന്ന പതിവു അഭിസംബോധനയും കാണാം.
Qatar World Cup ends with greatest final and a coronation for Lionel Messi…എന്ന തലക്കെട്ടിലും ഉള്ളടക്കത്തിന്റെ തുടക്കത്തിലും നല്ലതെന്ന് വായനക്കാരെ തോന്നിപ്പിക്കുകയും അനാവശ്യ സന്ദര്‍ഭങ്ങള്‍ മെനഞ്ഞ് ഖത്തറിനെതിരെ കഥ മെനയുകയും ചെയ്യുന്നു ദി ഗാര്ഡിയന്. ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്നാണത്രെ ദി ഗാര്ഡിയന് പ്രതിനിധി ബാര്‍ണി റോണെയുടെ ‘ഗവേഷണം’. നേരത്തെ തുടര്‍ച്ചയായി ആരോപിച്ച കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം ഊതിവീര്പ്പിക്കാന് റോണെ മറന്നിട്ടില്ല. ആയിരക്കണക്കിന് പേര് ഖത്തറില്‍ ലോകകപ്പ് സ്റ്റേഡിയം നിര്‍മ്മാണത്തിനിടെ മരിച്ചെന്ന് ആദ്യം തലവാചകം നല്‍കുകയും പിന്നീട് പത്തുവര്‍ഷത്തിനിടെ എന്ന് തിരുത്തുകയും അതിന് പോലും കൃത്യമായ തെളിവ് ഹാജരാക്കാന്‍ കഴിയാതെ പോവുകയും ചെയ്തതാണ് ഗാര്‍ഡിയന്റെ പഴയ വ്യാജ കഥ. ഇന്ത്യയിലെ ചില ദേശീയമെന്ന ബ്രാന്‍ഡ് സ്വയമണിഞ്ഞ മാധ്യമങ്ങളും ഓണ്‍ലൈന്‍ തള്ളുകാരും വായില്‍തോന്നിയത് കോതക്ക് പാട്ടായി അവതരിപ്പിക്കുന്നതില്‍ പാശ്ചാത്യരോട് മത്സരിച്ച കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസവും. സ്പാനിഷ് ഫുട്ബോള്‍ താരം അകേര്‍ കാസില്ലാസിനൊപ്പം 2022 ലോകകപ്പ് സ്റ്റേഡിയത്തിലേക്ക് എത്തിച്ചത് ബോളിവുഡ് നടി ദീപികാ പദുകോണ്‍ ആയിരുന്നു. ദീപിക എത്തുന്നുവെന്നറിഞ്ഞതു മുതല്‍ അവര്‍ക്കെതിരെ അധിക്ഷേപങ്ങളുമായി ചില മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളിലെ ഗ്രൂപ്പുകളും രംഗത്തെത്തി.
ഖത്തര്‍ ദേശീയ ദിനം കൂടിയായിരുന്നു ലോകകപ്പ് ഫൈനല്‍ നടന്ന ഡിസംബര്‍ 18. ദിനാചരണ ചടങ്ങുകള്‍ പല നിലകളില്‍ നടന്നപ്പോള്‍ കുട്ടികളോടൊപ്പം ഫുട്ബോള്‍ കളിച്ച അമീറും ജിയാനി ഇന്‍ഫാന്റിനോയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തൊട്ടുതലേ ദിനത്തില്‍ പരമ്പരഗാത ഖത്തരി നൃത്തമായ അര്‍ദയും അവര്‍ ആടി. ഒപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാര്‍ക്കോണും മറ്റ് പ്രതിനിധികളും വാളെടുത്ത് പിന്നോട്ടും മുന്നോട്ടും പാട്ടുപാടിയുള്ള അര്‍ദ നൃത്തത്തിന്റെ ഭാഗമായി. ദോഹ സൂഖ് വാഖിഫ്, മെട്രോ, മുശൈരിബ് ഡൗണ്ടൗണ്, പേള്‍ ഖത്തര്‍, വില്ലേജിയോ, അല്‍ബിദ ഫാന്‍വില്ലേജ്, കോര്‍ണിഷ് തീരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അറബ് വേഷവിധാനങ്ങളില്‍ വിദേശികള്‍ സ്ഥിരം കാഴ്ചയായി മാറിയിട്ട് ദിനങ്ങളായി. അവര്‍ക്കായി വേഷം ധരിക്കാന്‍ പഠിപ്പിക്കുന്ന സ്വദേശീയരുടേയും വീഡിയോ ദൃശ്യങ്ങളും നേര്‍ക്കാഴ്ചകളും അനവധി. അറബ് രുചികളാസ്വദിക്കുന്നവരും പള്ളികള്‍ സന്ദര്‍ശിച്ച് ഇസ്ലാം മതത്തിന്റെ മാനവികതയന്വേഷിക്കുന്നവരും നിരവധിയായിരുന്നു. ഖത്തര്‍ ലോകകപ്പ് ചിഹ്നവും ഭാഗ്യചിഹ്നവുമെല്ലാം ഖത്തരി പൈതൃകപ്പെരുമയെ വിളിച്ചോതിയപ്പോള്‍ അറബ് പാരമ്പര്യത്തിന്റെ താളലയങ്ങളായി ലോകകപ്പ് ഔദ്യോഗിക സംഗീത ട്രാക്കുകളും മാറി. വിദേശ ഗായകര്‍ക്കൊപ്പം ഖത്തരി ഗായിക ആയിഷ ട്രെന്‍ഡായി മാറി. അമേരിക്കന്‍ സിനിമാ ഇതിഹാസം മോര്‍ഗാന്‍ ഫ്രീമാനൊപ്പം ഖത്തരിലെ പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ പ്രതിനിധി ശരീരത്തിന്റെ കീഴ്ഭാഗമില്ലാത്ത ഗാനിം അല്‍മുഫ്ത ഉദ്ഘാടന ചടങ്ങില്‍ അതിഥികളായി ജനങ്ങളെ സംബോധന ചെയ്യുക മാത്രമല്ല ഈ ലോകകപ്പില്‍ സാധ്യമായത്. അതൊരു തുടക്കമായിരുന്നു. ഗാനം അല്‍മുഫ്തയെപ്പോലുള്ളവരെ പരിഗണിക്കാനും അര്‍ഹമായത് നല്‍കാനുമുള്ള വിളംബരം കൂടിയായിരുന്നു അത്. ലോക കപ്പ് മത്സരങ്ങളിലുടനീളം ശാരീരിക മാനസിക അവശതയുള്ളവര്‍ സ്റ്റേഡിയങ്ങളിലും അതിഥികള്‍ക്കൊപ്പവും പ്രത്യേക ഇടവും സൗകര്യങ്ങളും നല്കി ആദരിക്കപ്പെട്ടു. എന്തിനധികം കഴിഞ്ഞ ദിവസം ഖത്തര്‍ ലോകകപ്പിന്റെ അനുബന്ധ പരിപാടിയായി 974 സ്റ്റേഡിയത്തില്‍ നടത്തിയ ലോകത്തെ 50 രാഷ്ട്രങ്ങള്‍ പങ്കെടുത്ത ഖത്തര്‍ ഫാഷന്‍ യുണൈറ്റഡ് എന്ന ഫാഷന്‍ഷോയിലും ഇത്തരക്കാര്‍ക്കായി പ്രത്യേക സെഷന് തന്നെ അവതരിപ്പിക്കപ്പെട്ടു. ആരും വികലാംഗരായില്ല. ബധിരരോ മൂകരോ ആയില്ല. അവശരായില്ല. എല്ലാവരും ഒരേ തലത്തില്‍ പരിഗണിക്കപ്പെടുകയും അര്‍ഹമായി അംഗീകരിക്കപ്പെടുകയും ചെയ്ത ആദ്യ ലോകകപ്പ് കൂടിയായി ഖത്തര്‍ ലോകകപ്പ് മാറുമ്പോള്‍ അവയെ വംശീയമായ കണ്ണിലൂടെ തന്നെ കാണുന്നത് ചിലര്‍ തുടരുകയാണ്. ഖത്തറിന് ലോകകപ്പ് ബിഡ് കിട്ടയതു മുതല്‍ ആരംഭിച്ച ഈ വംശീയാക്രമണം വിജയകരമായി ലോകകപ്പ് അവസാനിച്ചിട്ടും അന്ത്യമില്ല. പക്ഷെ ഖത്തര്‍ ലോകകപ്പിനെത്തിയ ലക്ഷക്കണക്കിന് ആരാധകര്‍ ഇവയ്ക്ക് പല തലങ്ങളില്‍ മറുപടി പറയുന്നുണ്; അനുഭവത്തിന്റെ ഭൂമിയും ആകാശവും അത്രമേല്‍ വിശാലമായിരുന്നു അവര്‍ക്ക്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
Video Stories3 days ago
50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
News3 days ago
ചിറയ്ക്കല്‍, വെള്ളറക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചു പൂട്ടില്ല; ഹാള്‍ട്ട് സ്റ്റേഷനുകളാക്കും
-
kerala3 days ago
വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി