Connect with us

kerala

കിളിമാനൂരില്‍ ദമ്പതികളുടെ അപകട മരണം; കേസില്‍ ആദ്യ അറസ്റ്റ്

തിരുവനന്തപുരം കിളിമാനൂരില്‍ രജിത് -അംബിക ദമ്പതികള്‍ അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.

Published

on

തിരുവനന്തപുരം കിളിമാനൂരില്‍ രജിത് -അംബിക ദമ്പതികള്‍ അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര സ്വദേശി ആദര്‍ശാണ് അറസ്റ്റിലായത്. അപകടത്തിനു കാരണമായ വാഹനം ഓടിച്ചയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച ആളാണ് ആദര്‍ശ്. കേസിലെ രണ്ടാം പ്രതിയാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം അപകടം ഉണ്ടാക്കിയ പ്രതികളെ ഇതുവരെ പൊലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ തമിഴ്നാട്ടില്‍ ഒളിവിലാണെന്നാണ് സൂചന. ഇവര്‍ക്കായി അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു.

ജനുവരി നാലിനാണ് പാപ്പാല ജംഗ്ഷനില്‍ മഹീന്ദ്ര ഥാര്‍ വാഹനം കുന്നുമ്മല്‍ സ്വദേശികളായ രഞ്ജിത്ത് അംബിക ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച് അപകടം ഉണ്ടായത്. അംബിക അപകടത്തിന് മൂന്നു ദിവസത്തിനു ശേഷവും രജിത്ത് കഴിഞ്ഞ ദിവസവും മരിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്കെതിരെ കേസെടുക്കാതെ പൊലീസ് ഒത്തു കളിക്കുന്നത് ആരോപിച്ച് രജിത്തിന്റെ മൃതദേഹവുമായി കിളിമാനൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ വലിയ പ്രതിഷേധം ബന്ധുക്കള്‍ സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് വര്‍ക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസന്വേഷണം ആരംഭിച്ചത്.

kerala

‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍

സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.

Published

on

കൊച്ചി: സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കിഴക്കമ്പലത്തെ സാബു മുതലാളിയും ഡല്‍ഹിയിലെ രാജീവ് ചന്ദ്രശേഖരന്‍ മുതലാളിയും കൂടി കൈകോര്‍ക്കുമ്പോള്‍ അവിടെ സംഭവിക്കുന്നത് രാഷ്ട്രീയമല്ല, ഒരു ഒന്നാന്തരം ‘ബിസിനസ് മെര്‍ജര്‍’ ആണെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒരാള്‍ കിറ്റും പച്ചക്കറിയും വിറ്റ് വോട്ട് പിടിക്കാന്‍ നോക്കുന്നു, മറ്റൊരാള്‍ കോര്‍പ്പറേറ്റ് പവറും കേന്ദ്ര സ്വാധീനവും ഉപയോഗിച്ച് കേരളത്തെ വിലയ്‌ക്കെടുക്കാമെന്ന് മോഹിക്കുന്നു. ഇതിനെ ‘അവിശുദ്ധ കൂട്ടുകെട്ട്’ എന്ന് വിളിക്കുന്നത് പഴയ സ്‌റ്റൈലാണ്. ഇതിപ്പോള്‍ ഒരു ‘സ്ട്രാറ്റജിക് കോര്‍പ്പറേറ്റ് പാര്‍ട്ണര്‍ഷിപ്പ്’ ആണെന്ന് സന്ദീപ് പരിഹസിച്ചു. കമ്പനിയുടെ ഷെയര്‍ ഹോള്‍ഡേഴ്‌സിനെ മാറ്റുന്നത് പോലെ വോട്ടര്‍മാരെയും മാറ്റാമെന്നാണ് ഇവരുടെ വിചാരം. ഇത് പ്രബുദ്ധമായ കേരളമാണ്. ഇവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ കിറ്റിലിട്ടോ വര്‍ഗീയത കലര്‍ത്തിയോ വിലയ്‌ക്കെടുക്കാം എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറും വ്യാമോഹം മാത്രമാണെന്നും സന്ദീപ് കുറിച്ചു. കോര്‍പ്പറേറ്റ് താല്പര്യങ്ങളും വര്‍ഗീയതയും ഒരു പാത്രത്തില്‍ വിളമ്പിയാല്‍ അത് വിഴുങ്ങാന്‍ ഇവിടെ ആരെയും കിട്ടില്ലെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കിഴക്കമ്പലത്തെ സാബു മുതലാളിയും ഡല്‍ഹിയിലെ രാജീവ് ചന്ദ്രശേഖരന്‍ മുതലാളിയും കൂടി കൈകോര്‍ക്കുമ്പോള്‍ അവിടെ സംഭവിക്കുന്നത് രാഷ്ട്രീയമല്ല, ഒരു ഒന്നാന്തരം ‘ബിസിനസ് മെര്‍ജര്‍’ ആണ്.
രാഷ്ട്രീയത്തെ പ്യുവര്‍ ബിസിനസ്സായി കാണുന്ന രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതത്തെക്കുറിച്ച് മാത്രമേ അവര്‍ക്ക് ചിന്തിക്കാനാവൂ. ഒരാള്‍ കിറ്റും പച്ചക്കറിയും വിറ്റ് വോട്ട് പിടിക്കാന്‍ നോക്കുന്നു, മറ്റൊരാള്‍ കോര്‍പ്പറേറ്റ് പവറും കേന്ദ്ര സ്വാധീനവും ഉപയോഗിച്ച് കേരളത്തെ വിലയ്‌ക്കെടുക്കാമെന്ന് മോഹിക്കുന്നു.ഇതിനെ ‘അവിശുദ്ധ കൂട്ടുകെട്ട്’ എന്ന് വിളിക്കുന്നത് പഴയ സ്‌റ്റൈലാണ്. ഇതിപ്പോള്‍ ഒരു ‘സ്ട്രാറ്റജിക് കോര്‍പ്പറേറ്റ് പാര്‍ട്ണര്‍ഷിപ്പ്’ ആണ്. കമ്പനിയുടെ ഷെയര്‍ ഹോള്‍ഡേഴ്‌സിനെ മാറ്റുന്നത് പോലെ വോട്ടര്‍മാരെയും മാറ്റാമെന്നാണ് ഇവരുടെ വിചാരം. തൊഴിലാളികളെ തഞ്ചത്തില്‍ നിര്‍ത്തുന്നത് പോലെ വോട്ടര്‍മാരെയും വരുതിയിലാക്കാം എന്ന് കരുതുന്ന ഈ ‘മുതലാളിത്ത ബുദ്ധി’ക്ക് മുന്നില്‍ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍..
മുതലാളിമാരേ, ഒരു കാര്യം ഓര്‍മ്മിപ്പിക്കാം… ഇത് പ്രബുദ്ധമായ കേരളമാണ്. ഇവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ കിറ്റിലിട്ടോ വര്‍ഗീയത കലര്‍ത്തിയോ വിലയ്‌ക്കെടുക്കാം എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറും വ്യാമോഹം മാത്രമാണ്.
കോര്‍പ്പറേറ്റ് താല്പര്യങ്ങളും വര്‍ഗീയതയും ഒരു പാത്രത്തില്‍ വിളമ്പിയാല്‍ അത് വിഴുങ്ങാന്‍ ഇവിടെ ആരെയും കിട്ടില്ല. നാട്ടുകാരെ വെറും ഉപഭോക്താക്കളായി കാണുന്ന നിങ്ങളുടെ ഈ ‘ഡീല്‍ രാഷ്ട്രീയം’ അറബിക്കടലില്‍ തള്ളാന്‍ കേരളം തയ്യാറെടുത്തു കഴിഞ്ഞു. ഈ കളി ഇവിടെ വിലപ്പോകില്ല മുതലാളിമാരേ

 

Continue Reading

kerala

‘വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കും’: മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി

2026 ഫെബ്രുവരി 13ന് പുതുയുഗയാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിക്കും.

Published

on

പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കുമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. 2026 ഫെബ്രുവരി 13ന് പുതുയുഗയാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. യാത്ര ചരിത്രസംഭവമാക്കുവാന്‍ മലപ്പുറത്ത് ചേര്‍ന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. ഫെബ്രുവരി 13, 14 തിയ്യതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. താഴെ പറയുന്ന കേന്ദ്രങ്ങളിലായിരിക്കും ജാഥക്ക് സ്വീകരണം നല്‍കുക.
ഫെബ്രുവരി 13ന് വെള്ളിയാഴ്ച രാവിലെ 09.30ന് കൊണ്ടോട്ടിയില്‍ ജില്ലയിലെ സ്വീകരണങ്ങള്‍ക്ക് തുടക്കംകുറിക്കും. ഉച്ചക്ക് ശേഷം 02.30ന് അരീക്കോട്, 03.30 നിലമ്പൂര്‍, 04.30 വണ്ടൂര്‍, 05.30 മഞ്ചേരി 06.30ന് മലപ്പുറം എന്നിവിടങ്ങളിലാണ് മറ്റു സ്വീകരണങ്ങള്‍. മലപ്പുറത്തെ സമാപന സ്വീകരണത്തില്‍ മലപ്പുറം നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്ക് പുറമെ മങ്കട, പെരിന്തല്‍മണ്ണ നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തര്‍കൂടി പങ്കെടുക്കും.
ജില്ലയിലെ രണ്ടാംദിവസമായ 14ന് ശനിയാഴ്ച രാവിലെ 10 വേങ്ങര, 11 പടിക്കല്‍, ഉച്ചക്ക് ശഷം 3ന് തിരൂരങ്ങാടി, 4ന് താനൂര്‍, 5 തിരൂര്‍, 6ന് എടപ്പാളില്‍ സമാപിക്കും. എടപ്പാളിലെ സംഗമത്തില്‍ കോട്ടക്കല്‍, പൊന്നാനി, തവനൂര്‍ നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകരാണ് പങ്കെടുക്കുക.

ജാഥയുടെ വിജയത്തിനായി ജനുവരി 27ന് വള്ളിക്കുന്ന്, ഏറനാട്, 29ന് പൊന്നാനി, തിരൂരങ്ങാടി, 30ന് കോട്ടക്കല്‍, വേങ്ങര, മലപ്പുറം, കൊണ്ടോട്ടി, മങ്കട, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, താനൂര്‍, തവനൂര്‍, തിരൂര്‍ നിയോജകമണ്ഡലങ്ങളില്‍ കണ്‍വെന്‍ഷന്‍ നടക്കും. ഫെബ്രുവരി 2നകം പഞ്ചായത്ത് – മുനിസിപ്പല്‍ കണ്‍വെന്‍ഷനുകളും, 10നകം ബൂത്ത്കണ്‍വെന്‍ഷനുകളും നടക്കും. മേല്‍ കണ്‍വെന്‍ഷനുകള്‍ക്ക് പുറമെ ഫെബ്രുവരി 1ന് വൈകുന്നേരം 4 മണിക്ക് മലപ്പുറം മേഖലയുടെയും ഫെബ്രുവരി 2ന് വൈകുന്നേരം 4 മണിക്ക് എടപ്പാള്‍ മേഖലാ സ്വാഗതസംഘയോഗം ചേരും. മലപ്പുറം മേഖലാ കണ്‍വെന്‍ഷനില്‍ മലപ്പുറം, പെരിന്തല്‍മണ്ണ, മങ്കട നിയോജകമണ്ഡലങ്ങളിലെയും എടപ്പാള്‍ മേഖലാ കണ്‍വെന്‍ഷനില്‍ തവനൂര്‍, പൊന്നാനി, കോട്ടക്കല്‍ നിയോജകമണ്ഡലങ്ങളിലെ പഞ്ചായത്ത്- മുനിസിപ്പല്‍, നിയോജകമണ്ഡലം യു.ഡി.എഫ് ഭാരവാഹികളും ജനപ്രതിനിധികളുമാണ് സ്വാഗതസംഘം യോഗത്തില്‍ പങ്കെടുക്കുക.
യോഗത്തില്‍ ചെയര്‍മാന്‍ പി.ടി അജയ്മോഹന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഷ്റഫ് കോക്കൂര്‍ സ്വാഗതം പറഞ്ഞു. ഡി.സി.സി സെക്രട്ടറി അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. കെ.പി അബ്ദുല്‍ മജീദ്, ഇസ്മായില്‍ മൂത്തേടം, എം.എ ഖാദര്‍, മാത്യു വര്‍ഗീസ്, വാസു കാരയില്‍, വി.കെ.എം ഷാഫി, സി.എം.കെ മുഹമ്മദ്, കെ.പി അനസ്, പി.പി.എ റഷീദ് എന്നിവര്‍ സംസാരിച്ചു.

Continue Reading

kerala

‘ബസ് യാത്രയില്‍ ഒരാള്‍ ശല്യം ചെയ്തു’; പൊലീസില്‍ പരാതി നല്‍കി ഷിംജിതയുടെ സഹോദരന്‍

ഷിംജിത മുസ്തഫയുടെ പേരില്‍ പരാതി നല്‍കി ഷിംജിതയുടെ സഹോദരന്‍.

Published

on

കണ്ണൂര്‍: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ പ്രതി ഷിംജിത മുസ്തഫയുടെ പേരില്‍ പരാതി നല്‍കി ഷിംജിതയുടെ സഹോദരന്‍. പയ്യന്നൂര്‍ പൊലീസിലാണ് പരാതി നല്‍കിയത്. റെയില്‍വെ സ്റ്റേഷനില്‍ നിന്നും പയ്യന്നൂര്‍ സ്റ്റാന്റിലേക്കുള്ള ബസ് യാത്രയില്‍ ഒരാള്‍ ശല്യം ചെയ്‌തെന്നാണ് പരാതി. ഇന്ന് ഇ-മെയില്‍ വഴിയാണ് പൊലീസിന് പരാതി ലഭിച്ചത്.

അതേസമയം, കേസില്‍ പ്രതിയായ ഷിംജിതയുടെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. ബസ്സിലെ സിസിടിവി ദൃശ്യങ്ങളില്‍ അസ്വാഭാവികമായ യാതൊരു സംഭവങ്ങളും നടന്നിട്ടില്ലെന്ന് കണ്ടെത്തി. മരിച്ച ദീപക്കിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. ഷിംജിത ബിരുദാനന്തര ബിരുദധാരിയാണെന്നതിനാല്‍ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ഒരാളുടെ ആത്മഹത്യയ്ക്ക് കാരണമായേക്കാം എന്ന ബോധ്യം പ്രതിക്ക് ഉണ്ടായിരുന്നു.

ദീപക്കിനെ ഉള്‍പ്പെടുത്തി ഏഴോളം വീഡിയോകള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായും ശേഷം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതായും കണ്ടെത്തി. പൊതുജനങ്ങള്‍ വളരെ ഗൗരവത്തോടെ സമൂഹമാധ്യമങ്ങളെ നോക്കി കാണുന്ന ഈ കാലഘട്ടത്തില്‍ പ്രതിക്ക് ജാമ്യം നല്‍കുന്ന പക്ഷം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പൊലീസ് പറഞ്ഞു.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 108 ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ഡിലീറ്റ് ചെയ്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ നടന്നുവരുന്നു. നിലവില്‍ മഞ്ചേരി വനിതാ ജയിലില്‍ കഴിയുന്ന ഷിംജിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിന്റെ നീക്കം. ഷിംജിത വീഡിയോ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അടക്കം ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളും പൊലീസ് പരിശോധിക്കും.

ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവില്‍ പോയ ഷിംജിതയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് ഇന്നലെ പൊലീസ് പിടികൂടിയത്. യുവതിക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്.

Continue Reading

Trending