editorial
കേരളം നിരാശയുടെ പടുകുഴിയില്‍
സംസ്ഥാന ബജറ്റ് പ്രായോഗികത തൊട്ടുതീണ്ടാതെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള ട്രിപ്പീസുകളി മാത്രമായി മാറിയപ്പോള്‍ കേന്ദ്രബജറ്റ് കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നത് മറന്നുപോയ തരത്തിലുള്ളതായിത്തീര്‍ന്നിരിക്കുന്നു.
ഒരാഴ്ച്ചക്കിടെ ഏല്‍ക്കേണ്ടിവന്ന ഇരട്ട പ്രഹരത്തിന്റെ ആഘാതത്തിലാണ് മലയാളികള്‍. ദിവസങ്ങളുടെ വ്യത്യാസത്തില്‍ അവതരിപ്പിക്കപ്പെട്ട കേന്ദ്ര – കേരള ബജറ്റുകള്‍ ഒരുപോലെ നിരാശാജനകവും പ്രതീക്ഷകള്‍ക്ക് ഒരു വകയും നല്കാത്തവയുമാണ്. സംസ്ഥാന ബജറ്റ് പ്രായോഗികത തൊട്ടുതീണ്ടാതെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള ട്രിപ്പീസുകളി മാത്രമായി മാറിയപ്പോള്‍ കേന്ദ്രബജറ്റ് കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നത് മറന്നുപോയ തരത്തിലുള്ളതായിത്തീര്‍ന്നിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ 24,000 കോടിയുടെ പാക്കേജ്, സില്‍വര്‍ ലൈന്‍, ഉയര്‍ന്ന ജി.എസ്.ടി വിഹിതം, എയിംസ്, റബറിന് 250 രൂപ താങ്ങുവില തുടങ്ങി പ്രതീക്ഷയുടെ നെറുകയിലിരുന്നുകൊണ്ടാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിനെ കേരളം നോക്കിക്കണ്ടിരുന്നത്.
കേരളത്തില്‍ നിന്ന് രണ്ടു സഹമന്ത്രിമാരുള്ളതും ഒരു ലോക്സഭാ എം.പിയും തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി അധികാരത്തിലെത്തിയതുമെല്ലാമാണ് പതിവിനു വിപരീതമായി രാഷ്ട്രീയ നിരീക്ഷകരും സാമ്പത്തിക വിദഗ്ധരുമെല്ലാം നിര്‍മലാ സീതാരാമനില്‍ പ്രതീക്ഷവെച്ചുപുലര്ത്താനുള്ള കാരണങ്ങളായി കണ്ടിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്നതാണ് നിലവിലെ സ്ഥിതി. സംസ്ഥാനത്തെ ഭരണ പ്രതിപക്ഷാംഗങ്ങളെക്കാള്‍ ഞെട്ടിത്തരിച്ചിരിക്കുന്നത് ബി.ജെ.പിയാണെന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച പരിതസ്ഥിതിയിലാണ് നിലവിലെ കേരള ബി.ജെപി. ദിവസങ്ങള്‍ക്ക് മുമ്പ് തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന്വേണ്ടി വലിയ പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന പ്രചണ്ഡമായ പ്രചരണങ്ങള്‍ നടത്തുകയും എന്നാല്‍ അദ്ദേഹം വികസനത്തെക്കുറിച്ച് ക, മ മിണ്ടാതെ പോവുകയും ചെയ്തതിലൂടെ അക്ഷരാര്‍ത്ഥത്തില്‍ പരിഹാസ്യരായിപ്പോയ രാജീവ് ശങ്കറിന്റെയും കൂട്ടരുടെയും അവസാനത്തെ അത്താണിയായിരുന്നു കേന്ദ്ര ബജറ്റ്. കേന്ദ്ര ബജറ്റിലും എടുത്തുപറയാന്‍ ഒരു പദ്ധതിപോലുമില്ലാത്ത സാഹചര്യത്തില്‍ തല ഉയര്‍ത്താന്‍ കഴിയാത്ത നിലയിലേക്കാണ് അവര്‍ എടുത്തെറിയപ്പെട്ടിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അതിവേഗ റെയിലിനുപകരം ഇ. ശ്രീധരന് മുന്നോട്ടുവെച്ച പദ്ധതിയെ പിന്തുണക്കുക മാത്രമല്ല, അത് എന്തു വിലകൊടുത്തും നടപ്പാക്കുമെന്ന പ്രഖ്യാപനം തന്നെ നടത്തിക്കളഞ്ഞിരുന്നു സംസ്ഥാന ബി.ജെ.പി. എന്നാല്‍ അതേക്കുറിച്ച് ഒരുപരാമര്ശംപോലുമുണ്ടായില്ലെന്നത് എത്രമാത്രം ദൈന്യതയാണ് അവര്‍ക്ക് സമ്മാനിച്ചതെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
റെയില്‍വേ പദ്ധതി ഇല്ലെന്ന് മാത്രമല്ല 12 ജലപാത പ്രഖ്യാപിച്ചതിലും കേരളമില്ല. പുതിയ ദേശീയ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രഖ്യാപിച്ചതിലും സംസ്ഥാനത്തെ കുറിച്ച് പരാമര്‍ശമില്ല. രാജ്യത്ത് ഏഴ് ഹൈസ്പീഡ് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചതില്‍ കേരളമില്ല. മുംബൈ – പൂനെ, പൂനെ- ഹൈദരാബാദ്-ചെന്നൈ, ചെന്നൈ – ബെംഗളൂരു, ഡല്‍ഹി- വാരണാസി, വാരണാസി- സിലിഗുരി എന്നിവയാണ് പുതിയ ഇടനാഴികളായി പ്രഖ്യാപിച്ചിരിക്കുന്നത്.2026-27 സാമ്പത്തിക വര്‍ഷത്തേക്ക് മൊത്തം 2.93ലക്ഷം കോടി രൂപയുടെ വിഹിതമാണ് റെയില്‍വേയ്ക്ക് മാത്രമായി ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചത്. റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിതെന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.
എയിംസിന്റെ കാര്യത്തില്‍ കേന്ദ്രം പറഞ്ഞ എല്ലാ നിബന്ധനകളും കേരളം അനുസരിച്ചിട്ടും സംസ്ഥാനത്തിന് ഒന്നും ലഭിച്ചില്ല. കോഴിക്കോട് കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ ഭൂമി വിട്ടുനല്‍കുകയും എല്ലാ നടപടികളും പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും ബജറ്റില്‍ കേരളത്തിന്റെ പേരില്ല. ധാതു ഖനനത്തിന് റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനം പൊതുമേഖലയില്‍ പ്രഖ്യാപിച്ച അതേ പദ്ധതിയാണ് കേന്ദ്രം സ്വകാര്യമേഖലക്ക് തീറെഴുതിക്കൊടുക്കാന്‍ ശ്രമിക്കുന്നത്. സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്ക്കലെത്തിനില്ക്കുമ്പോഴുള്ള ഈ അവഗണന കേരളത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ഒരു പ്രതീക്ഷയുമില്ലെന്ന രാഷ്ട്രീയമാനം കൂടി ഈ ബജറ്റ് സമ്മാനിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്ന സ്കൂള്‍ വിദ്യാഭ്യാസ മേഖലയെ കേന്ദ്രം മറന്നുപോയിരിക്കുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനോ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കുന്നതിനോ വ്യക്തമായ പദ്ധതികളില്ല. നിലവിലുള്ള ‘സമഗ്ര ശിക്ഷാ’ തുടങ്ങിയ പദ്ധതികള്‍ക്ക് നാമമാത്രമായ വര്‍ദ്ധനവ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. അതാകട്ടെ കേരളത്തിന് നല്‍കുന്നുമില്ല. ചുരുക്കത്തില്‍ കശുവണ്ടി നാളികേര സംരക്ഷണം, കടലാമ സംരക്ഷണം എന്നിവ പോലുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ പൊതുവായ പ്രഖ്യാപനങ്ങളില്‍ ആശ്വാസം കൊള്ളാനാണ് സംസ്ഥാനത്തിന്റെ വിധി.
editorial
സഭയില്‍ സ്തംഭിക്കുന്ന സര്‍ക്കാര്‍
ഭരണപക്ഷ എം.എല്‍.എമാരെ നിയമവും ചട്ടവും പഠിപ്പിക്കേണ്ട ഗതികേടിലാണ് സഭാധ്യക്ഷന് എത്തിപ്പെട്ടിരിക്കുന്നത്.
സംസ്ഥാനം ഭരണപരാജയത്തിന്റെ ഘോഷയാത്രക്ക് സാക്ഷ്യംവഹിക്കുമ്പോള്‍ വിവിധ വകുപ്പുകളുടെ വീഴ്ച്ചകള്‍ തുറന്നുകാട്ടി പ്രതിപക്ഷം സര്‍ക്കാറിന്റെ തൊലിയുരിക്കുന്ന കാഴ്ച്ചക്കാണ് നിയമസഭ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതെ തീര്‍ത്തും പ്രതിരോധത്തിലായിപ്പോയ ഭരണപക്ഷത്തിന്റെ സമനിലപോലും തെറ്റിപ്പോകുന്ന അവസ്ഥാ വിശേഷമാണ് നിലനില്‍ക്കുന്നത്. ഭരണപക്ഷ എം.എല്‍.എമാരെ നിയമവും ചട്ടവും പഠിപ്പിക്കേണ്ട ഗതികേടിലാണ് സഭാധ്യക്ഷന് എത്തിപ്പെട്ടിരിക്കുന്നത്. ആലപ്പുഴയില്‍ നിന്നുള്ള പി.പി ചിത്തരഞ്ജന് എം.എല്‍.എ യെ സ്പീക്കര്‍ക്ക് കടുത്ത ഭാഷയില്‍ ശാസിക്കേണ്ടിവന്നത് ഇതിന്റെ ഉദാഹരണമാണ്.
പതിവിനു വിപരീതമായ നാടകീയ രംഗങ്ങളാണ് ഈ സമ്മേളനക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ അരങ്ങേറിയത്. ശബരിമല സ്വര്‍ണമോഷണത്തിന്റെ പേരില്‍ പ്രതിപക്ഷം സഭസ്തം ഭിപ്പിച്ചപ്പോള് അനിതരസാധാരണമായി ഭരണപക്ഷംതന്നെ ഓടിയെത്തി മാധ്യമങ്ങളെ കാണുകയായിരുന്നു. അതിന് നേതൃത്വം നല്‍കിയതാകട്ടേ രണ്ടാം പിണറായി സര്‍ക്കാറില്‍ ഒരിക്കല്‍പോലും പ്രതിഷേധത്തിനോ പ്രതിരോധത്തിനോ മുന്‍നിരയില്‍ നിലയുറപ്പിച്ചിട്ടില്ലാത്ത മുന്‍ആരോഗ്യ മന്ത്രികൂടിയായ കെ.കെ ശൈലജയും. സഭക്കുള്ളില്‍ നടത്തിയ പ്രതിഷേധത്തിന്റെ പ്രതിഫലനം ചൂടുംചൂരും ചോര്‍ന്നുപോകാതെ പ്രതിപക്ഷം മാധ്യമങ്ങള്‍ക്കുമുന്നിലും അവതരിപ്പിക്കുന്നതിന് തടയിടലായിരുന്നു ഈ നീക്കത്തിന്റെ ഒന്നാമത്തെ ലക്ഷ്യമെങ്കില്‍ കെ.കെ ശൈലജയെ മുന്നില്‍ നിര്‍ത്തിയതിലൂടെ ജനങ്ങളെ അഭിമുഖീകരിക്കാനുള്ള സര്‍ക്കാറിന്റെ ആത്മവിശ്വാസക്കുറവാണ് പ്രകടമായിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ ഈ സര്ക്കാറിനെതിരാ യ വികാരത്തിന്റെ ചൂടറിഞ്ഞ ഇടതുപക്ഷം പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിനോക്കിയത്.
എന്നാല്‍ എല്ലാം വൃഥാവിലാവുകയും ഇത്തരം നീക്കങ്ങളിലൂടെ സര്‍ക്കാര്‍ കൂടുതല്‍ അപഹാസ്യമായിത്തീര്ന്നിരിക്കുകയുമാണ്.ഒരേവിഷയത്തില്‍ ഭരണപക്ഷം രണ്ടുതട്ടിലാകുന്നതിനും സഭസാക്ഷ്യംവഹിക്കുകയുണ്ടായി. പ്രത്യേകിച്ചും ശബരിമല വിഷയത്തില്‍. എസ്.ഐ.ടി അന്വേഷണത്തിന്റെ ഭാഗമായി സോമിയാഗാന്ധിയെ ചോദ്യം ചെയ്യണമെന്ന സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ആവശ്യം മന്ത്രി വി. ശിവന്‍കുട്ടി ഉന്നയിച്ചപ്പോള്‍ അത്തരമൊരാവശ്യം ഞങ്ങള്‍ക്കില്ലെന്ന നിലപാടിലായിരുന്നു ഭരണപക്ഷത്തെ മറ്റുള്ളവര്‍. ഇന്നലെ നടന്ന ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്റെ കാര്യത്തിലും സമാനമായിരുന്നു സ്ഥിതിഗതികള്‍.
സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാപിഴവ് എണ്ണിപ്പറഞ്ഞ് പി.സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. വിളപ്പില്‍ശാല ആശുപത്രി കവാടം രാത്രി മൂന്ന് പൂട്ടിട്ട് പൂട്ടിയ നിലയിലാണെന്നും എന്തിനാണ് ആശുപത്രി പൂട്ടുന്നതെന്നും പട്ടി കടിക്കാന്‍ വരുമെങ്കില്‍ സുരക്ഷാ ജീവനക്കാരനെ നിയോഗിച്ചുകൂടെയെന്നുമുള്ള വിഷ്ണുവി ന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഭരണപക്ഷത്ത് ആരുമുണ്ടായിരുന്നില്ല. വിളപ്പില്‍ ശാല ചികിത്സ പിഴവ്, ഹര്‍ഷിന, പാലക്കാട് കൈ മുറിച്ചു മാറ്റേണ്ടിവന്ന കുട്ടി, മാനന്തവാടിയില്‍ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയുടെ വയറ്റില്‍ തുണികൂട്ടി തുന്നിയത്, എസ്.എ.ടി ആശുപത്രിയില്‍ അണുബാധയെതുടര്‍ന്ന് യുവതി മരിച്ചത്, മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ വേണു മരിച്ച സംഭവം, ഡോക്ടര്‍ ഹാരിസിന്റെ വെളിപ്പെടുത്തല്‍ എന്നിവയെല്ലാം വിഷ്ണുനാഥ് അക്കമിട്ടുനിരത്തുമ്പോള് ഭരണപക്ഷത്തിന്റെ ശിരസ്സ് അറിയാതെ താഴ്ന്നുപോകുന്നതിനാണ് സഭ സാക്ഷ്യംവഹിച്ചത്.
വേണുവിനെ കൊന്നത് ആ രോഗ്യവകുപ്പല്ലേയെന്നും കൊല്ലം വഴി എത്ര തവണ ആരോഗ്യമന്ത്രി പോയെന്നും ഒരു തവണയെങ്കിലും വേണു വിന്റെ കുടുംബത്തെ കണ്ടോയെന്നുമുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ ചങ്കില്തറക്കാന് പര്യാപ്തമായിരുന്നു. മാതൃ മരണനിരക്ക് ഓരോ വര്‍ഷവും കൂടിക്കൂടി വരികയാണെന്നും കേരളത്തില്‍ ഒരു ജില്ലാ ജനറല്‍ ആശുപത്രിയിലും ക്രിട്ടിക്കല്‍ കെയര്‍ സംവിധാനമില്ലെന്നും സംസ്ഥാനത്ത് ആകെയുള്ളത് 50 സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ മാത്രമാണെന്നുമുള്ള മാത്യു കുഴല്‍നാടന്റെ കൂട്ടിച്ചേര്‍ക്കലും സര്‍ക്കാറിനെ തീര്‍ത്തും പ്രതിരോധത്തിലാക്കാന്‍ പര്യാപ്തമായിരുന്നു.ആരോഗ്യവകുപ്പ് വെന്റ്റിലേറ്ററിലാണെന്ന തന്റെ ആരോപണം പ്രതിപക്ഷനേതാവ് കൂടുതല്‍ കടുപ്പിക്കുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം യു.ഡി.എഫ് കാലത്തേക്ക് ഊളിയിടാനും വസ്തുതാവിരുദ്ധമായ കാര്യങ്ങളില്‍ അഭയംതേടാനുമാണ് വകുപ്പ് മന്ത്രി തയാറായത്. ധിക്കാരവും ധാര്‍ഷ്ട്യവും മന്ത്രി പദവിയുടെ ഭാഗമാണെന്ന് ധരിച്ചുവശായ അവര്‍ വക്കുംമുനയും തേഞ്ഞുപോയ പഴമ്പുരാണങ്ങള് ആവര്‍ത്തിക്കുമ്പോള്‍ ഭരണപക്ഷത്തിനു തന്നെ അതെല്ലാം അരോചകമായിത്തീര്ന്നിരുന്നു. ഏതായാലും ഉത്തരങ്ങളോ മറുപടികളോ ഇല്ലാതെ നിരന്തരമായി പ്രതിരോധത്തിലായിപ്പോകുന്ന സര്‍ക്കാര്‍ ഈ സഭാ കാലാവധി കൂടുതല്‍ പരിക്കുകളില്ലാതെ എങ്ങനെ അവസാനിപ്പിക്കുമെന്ന ചിന്തയിലായിരിക്കുമെന്ന കാര്യത്തിലായിരിക്കും.
കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ അച്ചടക്കത്തിന്റേയും വ്യവസ്ഥാപിത പ്രവര്‍ത്തനത്തിന്റെയും മാതൃകയായി സ്വയം അവകാശപ്പെടുന്ന സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകളാണ് വടക്കന്‍ കേരളത്തില്‍നിന്നും നിരന്തരം പുറത്തുവരുന്നത്. വയനാട്ടിലെ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ ക്രമക്കേടുകള്‍ക്ക് പിന്നാലെ, പയ്യന്നൂരില്‍ രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കാനായി സമാഹരിച്ച ഫണ്ടില്‍ നടന്ന വെട്ടിപ്പും പുറത്തുവരുമ്പോള്‍ അത് കേവലം ഒരു പ്രാദേശിക സാമ്പത്തിക തിരിമറി എന്നതിലുപരി പാര്‍ട്ടിയുടെ ധാര്മ്മികാടിത്തറയെത്തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി മാറുന്നു. ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അവരുടെ രക്തസാക്ഷികള്‍ വൈകാരികമായ ഒന്നാണ്. അവരുടെ കുടുംബങ്ങളെ സംരക്ഷിക്കുക എന്നത് പ്രസ്ഥാനത്തിന്റെ ബാധ്യതയുമാണ്. എന്നാല്‍ പയ്യന്നൂരിലെ ധനരാജ് കുടുംബ സഹായ ഫണ്ടില്‍ നടന്നുവെന്ന് പറയപ്പെടുന്ന വെട്ടിപ്പ് ഈ വൈകാരികതയെപ്പോലും പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂഷണോപാധിയാക്കുന്നു എന്നതിന്റെ തെളിവാണ്. ധനരാജിന്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കാനും കടം വീട്ടാനും പൊതുജനങ്ങളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും പിരിച്ചെടുത്ത പണം അഴിമതിക്കാരുടെ കൈകളിലെത്തിയത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.
പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ മധുസൂദനനും സംഘവും പാര്‍ട്ടി രക്തസാക്ഷി ഫണ്ടില്‍ ഉള്‍പ്പെടെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന് നടത്തിയത്. ധന്‍രാജ് രക്തസാക്ഷി ഫണ്ടിനുപുറമെ തിരഞ്ഞെടുപ്പ് ഫണ്ട്, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ട് എന്നിങ്ങനെ മൂന്ന് ഫണ്ടുകളില്‍ നിന്നാണ് തിരിമറി നടത്തിയത്. ബാങ്ക് സ്റ്റേറ്റ്മെന്റ് ഉള്‍പ്പെടെ തെളിവ് സഹിതം സംസ്ഥാന നേത്യത്വത്തിന് പരാതി നല്‍കിയിട്ടും നടപടി എടുക്കാതെ പാര്‍ട്ടി തന്നെ നിശബ്ദനാക്കാനാണ് ശ്രമിച്ചതെന്നും വി. കുഞ്ഞിക്കഷ്ണന്‍ വെളിപ്പെടുത്തി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരേ വിമതന് മത്സരിച്ച് ജയിച്ചതിലെ തിരിച്ചടിയുംകൂടി നിലനില്‍ക്കെയാണ് രക്തസാക്ഷി ഫണ്ടില്‍ പാര്‍ട്ടി തിരിമറി നടത്തിയെന്ന പരസ്യ വെളിപ്പെടുത്തല്‍.
ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍, 2016 ജൂലൈ 11നാണ് പയ്യന്നൂരിലെ സി.പി.എം പ്രവര്‍ത്തകനായ സി.വി ധനരാജ് കൊല്ലപ്പെടുന്നത്, ധനരാജിന്റെ കടങ്ങള്‍ വീട്ടാനും വീട് നിര്‍മിച്ചുനല്‍കാനുമാണ് രക്തസാക്ഷി ഫണ്ട് സമാഹരണം നടത്തിയത്. ഒരു കോടിയോളം രൂപ സമാഹരിച്ചതായാണ് വിവരം. വീട് നിര്‍മാണത്തിന് 25 ലക്ഷത്തിലധികം രൂപ ചെലവായി ഭാര്യയുടെയും രണ്ട് മക്കളുടെയും പേരില്‍ അഞ്ച് ലക്ഷം രൂപ വിതവും അമ്മയുടെ പേരില്‍ മൂന്നു ലക്ഷം രൂപയും (ആകെ 18 ലക്ഷം രു പ) സ്ഥിര നിക്ഷേപം നടത്തി. ബാക്കി 42 ലക്ഷം രൂപ പയ്യന്നൂരിലെ രണ്ടു നേതാക്കളുടെ ജോയിന്റ് അക്കൗണ്ടില്‍ സ്ഥിര നിക്ഷേപമാക്കി. പാര്‍ട്ടി ഭാരവാഹികളെന്ന നിലയിലല്ലാതെ, സ്വകാര്യ ജോയിന്റ അക്കൗണ്ട് ആയിരുന്നു ഇത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരായ കേസുകള്‍ നടത്താന്‍ ഈ പണം വിനിയോഗിക്കുമെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. ധനരാജിന് ഉണ്ടായിരുന്ന 15 ലക്ഷത്തോളം രൂപയുടെ ബാധ്യത ഫണ്ടില്‍ നിന്നു വീട്ടിയില്ല. ധനരാജിന്റെ ഭാര്യക്കു പാര്‍ട്ടി ജോലി നല്‍കിയിട്ടുണ്ടെന്നും ബാധ്യത ശമ്പളത്തില്‍ നിന്ന് അടച്ചുതീര്ക്കാമെന്നുമായിരുന്നു ചില നേതാക്കളുടെ ന്യായം. 42 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിനു ലഭിച്ച അഞ്ച് ലക്ഷം രൂപയുടെ പലിശ ഒരു ഏരിയ നേതാവിന്റെ സ്വകാര്യ അക്കൗണ്ടിലേക്കാണു മാറ്റിയതെന്നും വ്യക്തമായിട്ടുണ്ട്. മൂന്നു ലക്ഷം രൂപ, രണ്ട് ലക്ഷം രൂപ എന്നിങ്ങനെ രണ്ട് തവണകളായാണു പലിശ മാറ്റിയത്. അധികം വൈകാതെ, നേതാക്കളുടെ പേരിലുള്ള 42 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും പിന്‍വലിച്ചു. ഈ തുക പാര്‍ട്ടി പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിട നിര്‍മാണ ഫണ്ടിലേക്ക്, ഏരിയ കമ്മിറ്റിയുടെ തീരുമാനപ്രകാരം മാറ്റിയ താണെന്നു ചില നേതാക്കള്‍ വിശദീകരിച്ചുവെങ്കിലും ഏരിയ കമ്മിറ്റി യോഗത്തിന്റെ മിനുട്സില്‍ ഈ തീരുമാനം രേഖപ്പെടുത്തിയതായി തെളിവില്ല. ചര്‍ച്ച ചെയ്തതായി പല അംഗങ്ങള്‍ക്കും അറിവുമില്ല. ഏരിയ കമ്മിറ്റി കെട്ടിടം 2018 ല്‍ പൂര്‍ത്തിയായെങ്കിലും നിര്‍മാണ ഫണ്ടിന്റെ വരവ് ചെലവു കണക്ക് ഇതുവരെ പൂര്‍ണമായി അവതരിപ്പിച്ചിട്ടില്ല. അവതരിപ്പിച്ച ചെലവു കണക്കിലാകട്ടെ, 26 ലക്ഷത്തോളം രൂപയുടെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുമുണ്ട്. പല ചെലവുകള്‍ക്കും രേഖയില്ല. എട്ട് ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങിയ ഒരു ഇടപാടിന് ഒറ്റ രസിതു പോലുമില്ല.
തിരഞ്ഞെടുപ്പ് ഫണ്ടില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നെന്ന ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷന് രക്തസാക്ഷി ഫണ്ടിലെ വെട്ടിപ്പും കണ്ടെത്തിയിരുന്നു. പണം എവിടെയുണ്ടോ അവിടെ പാര്‍ട്ടി സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന തോന്നല്‍ സാധാരണക്കാരായ അണികള്‍ക്കിടയില്‍പ്പോലും അവിശ്വാസം വളര്‍ത്തുന്നു. അഴിമതി പുറത്തുവരുമ്പോള്‍ അന്വേഷണ കമ്മിഷനുകളെ വെക്കുന്നതും കീഴ്ഘടകങ്ങളെ പിരിച്ചുവിടുന്നതും സി.പി.എമ്മിന്റെ പതിവുരീതിയാണ്. എന്നാല്‍, പൊതുജനങ്ങളില്‍നിന്ന് സമാഹരിക്കുന്ന പണം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. അത് പാര്‍ട്ടി അന്വേഷിച്ചതുകൊണ്ട് മാത്രം അവസാനിക്കേണ്ട ഒന്നല്ല, രാജ്യത്തെ നിയമവ്യവസ്ഥക്ക് മുന്നില്‍ ഇത്തരം കൊള്ളുകള്‍ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. ‘അടിമുടി അഴിമതിയില്‍ മുങ്ങിയ ഒരു പാര്‍ട്ടിയെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും’ എന്ന ചോദ്യം ഇന്ന് കേരളം ഗൗരവത്തോടെ ചോദിക്കുന്നുണ്ട്. അയ്യപ്പന്റെ സ്വര്‍ണം പോലും കട്ടെടുക്കുന്നവര്‍ക്ക് ഇതെല്ലാം നിസ്സാര സംഭവങ്ങളായിരിക്കും. എന്നാല്‍ വയറ് മുറുക്കിയുടുത്ത് ഓരോ ചില്ലിക്കാശും സ്വരുക്കൂട്ടി വെക്കുന്ന സാധാരണക്കാരുടെ വിയര്‍പ്പിന്റെ ഉപ്പുനീര് പതിഞ്ഞ പണമാണിതെന്ന് പാര്‍ട്ടി ഓര്‍ക്കുന്നത് നല്ലതാണ്. ജനകീയ അടിത്തറയുള്ള ഒരു പ്രസ്ഥാനം കോര്‍പ്പറേറ്റ് ശൈലിയിലേക്കും സാമ്പത്തിക സുതാര്യതയില്ലാത്ത അവസ്ഥയിലേക്കും മാറുമ്പോള്‍ നഷ്ടപ്പെടുന്നത് ജനാധിപത്യത്തിന്റെ അന്തസ്സാണ്. പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിക്കുന്ന മൂല്യങ്ങള്‍ പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ നേതൃത്വത്തിന് കഴിയാത്ത പക്ഷം, അണികളുടെ വിശ്വാസവും ജനങ്ങളുടെ പിന്തുണയും ഇല്ലാതാകാന്‍ അധികകാലം വേണ്ടിവരില്ല.
editorial
നയപ്രഖ്യാപനത്തിലെ പൊരുത്തക്കേട്
സര്‍ക്കാര്‍ എഴുതിക്കൊടുത്ത നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഗവര്‍ണര്‍ വിട്ടുകളയുകയും പ്രസ്തുത ഭാഗം പിന്നീട് മുഖ്യമന്ത്രി സഭയില്‍ വായിച്ചതുമാണ് വിവാദങ്ങളുടെ തീപന്തമാക്കിമാറ്റാന്‍ ഇരുകൂട്ടരും ശ്രമിച്ചത്.
അസാധാരണ സംഭവവികാസങ്ങളാല്‍ അമ്പരപ്പുളവാക്കിയെന്ന് വരുത്തിത്തീര്‍ക്കുകയും, എന്നാല്‍ പതിവുപോലെ സര്‍ക്കാര്‍ ഗവര്‍ണര്‍ ഒത്തുകളി പ്രകടമാകുകയും ചെയ്തിരിക്കുകയാണ് സര്‍ക്കാറിന്റെ നയപ്രഖ്യാപനം. സര്‍ക്കാര്‍ എഴുതിക്കൊടുത്ത നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഗവര്‍ണര്‍ വിട്ടുകളയുകയും പ്രസ്തുത ഭാഗം പിന്നീട് മുഖ്യമന്ത്രി സഭയില്‍ വായിച്ചതുമാണ് വിവാദങ്ങളുടെ തീപന്തമാക്കിമാറ്റാന്‍ ഇരുകൂട്ടരും ശ്രമിച്ചത്. എന്നാല്‍ ഗവര്‍ണറുടെ നിലപാടും നയപ്രഖ്യാപനത്തിന്റെ അകക്കാമ്പും പരിശോധിക്കുമ്പോള്‍ തന്നെ ഈ വേഷംകെട്ട് വ്യക്തമാണ്. സര്‍വകലാശാലകളിലെ വി.സി നിയമനവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരുമുണ്ടാക്കിയ കോലാഹലങ്ങളുടെയും പിന്നീടുനടന്ന ഒത്തുതീര്‍പ്പിന്റെയും ചൂരും ചൂടും അടങ്ങുന്നതിന്റെ മുമ്പ് തന്നെയാണ് സമാനമായ രീതിയില്‍ മറ്റൊരു കണ്കെട്ട് വിദ്യകൂടി അരങ്ങേറിയത്.
മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുണ്ടാക്കിയ അന്നത്തെ നീക്കുപോക്കുകളില്‍ സി.പി.എമ്മിന്റെയും, കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവര്‍ണറെ പിന്തുണക്കുന്ന ബി.ജെ.പിയുടെയും അണികള്‍ മാത്രമല്ല, ഇരുവരുടെയും ഉപജാപക സംഘങ്ങള്‍ പോലും തലയില്‍ കൈവെച്ചുപോയിരുന്നു. എന്നാല്‍ ഈ അന്തര്‍ നാടകങ്ങള്‍ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ ജനങ്ങള്‍ ഒരേ മാളത്തില്‍ നിന്ന് രണ്ടുതവണ പാമ്പുകടിക്കില്ലെന്ന ആപ്തവാക്യം കണക്കെ ഈ പൊറാട്ടു നാടകം പുറംകാല്‍കൊണ്ട് തള്ളിമാറ്റുകയും ചെയ്യുകയാണ്.
നയപ്രഖ്യാപനത്തിലെ 12, 15, 16 ഖണ്ഡികകളിലാണ് ഗവര്‍ണറുടെ ‘കൈകടത്തല്‍’ ഉണ്ടായത്. ‘ഭരണഘടനാതത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യൂണിയന് ഗവണ്മെന്റിന്റെ തുടര്‍ച്ചയായ പ്രതികൂല നടപടികളുടെ ഭാഗമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിടുകയാണ്’, ‘സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്‍ എന്റെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ഭരണഘടനാ ബെഞ്ചിന് കേസ് റഫര്‍ ചെയ്തിരിക്കുകയുമാണ്’. എന്നീ വാചകങ്ങളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. എന്നാല്‍ ‘നികുതി വിഹിതവും ധനകാര്യ കമ്മീഷന് ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും ഔദാര്യമല്ലാത്തതും ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏതൊരു സമ്മര്‍ ദ്ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബ്ബലപ്പെടുന്നതുമാണ്’ എന്ന വാചകത്തിനോടൊപ്പം ‘എന്റെ സര്‍ക്കാര്‍ കരുതുന്നു’ എന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുകയുണ്ടായി.
പ്രസംഗം കഴിഞ്ഞ് ഗവര്‍ണര്‍ മടങ്ങിയശേഷം സഭയില്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിക്കുകയും മന്ത്രി സഭ അംഗീകരിച്ച പ്രസംഗത്തിന് അംഗീകാരം നല്‍കണമെന്ന് സ്പീക്കറോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തില്‍ വായിക്കാതെ വിട്ട ഭാഗങ്ങ ളില്‍ അവാസ്തവമായ വിവരങ്ങള്‍ ഉണ്ടെന്നും അവ മാറ്റാ മെന്ന് സര്‍ക്കാര്‍ നേരത്തെ സമ്മതിച്ചിരുന്നുവെന്നും നിര് ദേശം അംഗീകരിക്കാത്തത് കൊണ്ടാണ് ആ ഭാഗം വായിക്കാതിരുന്നതെന്നും പിന്നീട് ഗവര്‍ണര്‍ വിശദീകരണം നല്കുകയുമുണ്ടായി.
പ്രസംഗത്തെക്കുറിച്ച് ഇരുകൂട്ടരും തമ്മില്‍ നേരത്തെ തന്നെ ധാരണയുണ്ടായിരുന്നുവെന്നത് ഗവര്‍ണറുടെ വിശദീകരണത്തില്‍ നിന്ന് വ്യക്തമാണ്. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമുള്‍പ്പെടെയുള്ള കേന്ദ്രത്തെ വിമര്‍ശിക്കുന്ന മറ്റുഭാഗങ്ങള്‍ വായിക്കാന്‍ ഗവര്‍ണര്‍ തയാറായതിലൂടെ പ്രസംഗത്തോട് കാതലായ വിയോജിപ്പൊന്നും അദ്ദേഹത്തിനില്ലെന്നതും പ്രകടമാണ്. അതോടൊപ്പം പ്രസംഗം പൂര്‍ണമായും വായിക്കണമെന്ന് സര്‍ക്കാറിന് ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ അതിനുപയുക്തമായ സാധ്യതകള്‍ തേടാനുള്ള ശ്രമങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടാകുകയും ചെയ്യുമായിരുന്നു. പ്രത്യേകിച്ചും ഗവര്‍ണര്‍ നേരത്തെതന്നെ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍. മുഖം രക്ഷിക്കാന്‍ ചെന്നുകാണാനും കാലില്‍ വീഴാനുമൊന്നും ഒരു മടിയുമില്ലെന്ന് പലവട്ടം തെളിയിച്ച മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും ഈ വി ഷയത്തില്‍ മാത്രം പ്രത്യേകമായി അപകര്‍ഷബോധം തോന്നേണ്ടതുമില്ല. ഇതെല്ലാം തെളിയിക്കുന്നത് ഉഭയസമ്മതപ്രകാരമുള്ള ഏറ്റുമുട്ടലിനാണ് ഇന്നലെ സംസ്ഥാന നിയമസഭ സാക്ഷ്യംവഹിച്ചിട്ടുള്ളത് എന്നതാണ്. ചുരുക്കത്തില്‍ അ സത്യങ്ങള്‍ കുത്തിനിറച്ചതും എല്ലാ മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരിന്റെ തെറ്റായ അവകാശവാദങ്ങളും ഒരിക്കലും ചര്‍ച്ചചെയ്യപ്പെടരുതെന്ന നിര്‍ബന്ധബുദ്ധിയാണ് ഈ കുബുദ്ധിയിലേക്ക് നയിച്ചതെന്നതാണ് യാഥാര്‍ത്ഥ്യം.
-
News21 hours agoഇറാനിന് പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാം; ഇന്ത്യയോട് നിർദേശവുമായി ട്രംപ്
-
kerala21 hours agoകൈമുറിച്ചുമാറ്റിയ സംഭവം: പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു
-
kerala20 hours agoചീട്ടുകൊട്ടാരം പോലെ ഒരു ബജറ്റ്
-
india19 hours agoകേരളത്തെ ഒട്ടും പരിഗണിക്കാത്ത ഒരു ബജറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
-
News21 hours agoചിക്കന്‍പോക്സ് പടരുന്നു; ജാഗ്രത നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
-
News20 hours agoസഹോദരങ്ങള്‍ കിണറ്റില്‍ വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം
-
News22 hours agoദുബൈക്ക് ചരിത്ര നേട്ടം; അഭ്യന്തര സാമ്പത്തിക വളര്‍ച്ചയില്‍ ഉയരം കീഴടക്കി
-
News21 hours agoറമദാന് സ്പോര്‍ട്സ് ടൂര്‍ണ്ണമെന്റ്: റജിസ്ട്രേഷന് ആരംഭിച്ചു
