Connect with us

india

മഹാരാഷ്ട്രയിൽ മുസ്‌ലിം സംവരണം റദ്ദാക്കി; നടപടി ന്യൂനപക്ഷ വിരുദ്ധമെന്ന് പ്രതിപക്ഷം

നേരത്തെ കോൺഗ്രസ്-എൻസിപി സഖ്യസർക്കാരാണ് മറാത്ത വിഭാഗത്തിന് 16 ശതമാനവും മുസ്‌ലിം വിഭാഗത്തിന് അഞ്ച് ശതമാനവും സംവരണം അനുവദിച്ച് ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നത്

Published

on

മുംബൈ: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‌ലിം വിഭാഗത്തിനുണ്ടായിരുന്ന സംവരണം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. സംവരണം പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. അഞ്ച് ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള മുൻപത്തെ ഓർഡിനൻസിന്റെ കാലാവധി അവസാനിച്ചതും കോടതിയുടെ ഇടക്കാല സ്റ്റേ നിലനിൽക്കുന്നതും ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ കോൺഗ്രസ്-എൻസിപി സഖ്യസർക്കാരാണ് മറാത്ത വിഭാഗത്തിന് 16 ശതമാനവും മുസ്‌ലിം വിഭാഗത്തിന് അഞ്ച് ശതമാനവും സംവരണം അനുവദിച്ച് ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നത്.

ബിജെപി നേതൃത്വം നൽകുന്ന മഹായുതി സർക്കാരിന്റെ ഈ നീക്കം ന്യൂനപക്ഷ വിരുദ്ധമാണെന്ന് പ്രതിപക്ഷം പറഞ്ഞു. പുതിയ ഉത്തരവ് പ്രകാരം, പ്രത്യേക പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി മുസ്‌ലിംകൾക്ക് നൽകിയിരുന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കിയിട്ടുണ്ട്. 2014 മുതലുള്ള എല്ലാ ഉത്തരവുകളും സർക്കുലറുകളും ഇതോടെ ഇല്ലാതാകും. ജാതി സർട്ടിഫിക്കറ്റുകളും ക്രീമിലെയർ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതും സർക്കാർ നിർത്തിവെച്ചിട്ടുണ്ട്.

സർക്കാർ തീരുമാനം ജനാധിപത്യത്തിന് ഹാനികരമാണെന്നും മുസ്‌ലിം സമൂഹത്തെ മുഖ്യധാരയിൽ നിന്ന് അകറ്റുന്നതാണെന്നും മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയ്ക്വാദ് പറഞ്ഞു. ‘ഒരു വശത്ത് ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന് പറയുകയും മറുവശത്ത് സംവരണത്തിനാവശ്യമായ രേഖകൾ നിഷേധിക്കുകയും ചെയ്യുകയാണ് ബിജെപി. വിദ്യാഭ്യാസ മേഖലയിലെ അഞ്ച് ശതമാനം സംവരണം ബോംബെ ഹൈക്കോടതി ശരിവെച്ചിട്ടും അത് നടപ്പിലാക്കാൻ സർക്കാർ തയ്യാറായില്ല,’ എന്നും വർഷ ഗെയ്ക്വാദ് പറഞ്ഞു. സ്വന്തം പാർട്ടിയിലെയോ സഖ്യകക്ഷികളിലെയോ മുസ്‌ലിം നേതാക്കൾക്ക് ബിജെപി യാതൊരു വിലയും നൽകുന്നില്ലെന്നതിന് തെളിവാണ് ഈ തീരുമാനമെന്ന് എൻസിപി (ശരദ് പവാർ വിഭാഗം) വക്താവ് ക്ലൈഡ് ക്രാസ്റ്റോ പ്രതികരിച്ചു. ബിജെപിയിൽ നിന്ന് ഈ നേതാക്കൾക്ക് നീതി ലഭിക്കില്ലെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എപ്സ്റ്റീനെ 14 തവണ കണ്ടു, 62 തവണ സന്ദേശം അയച്ചു; ഹര്‍ദീപ് സിങ് പുരി ഉടന്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

അന്താരാഷ്ട്ര തലത്തില്‍ വിവാദമായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയന്നെ ആരോപണവുമായി കോണ്‍ഗ്രസ്.

Published

on

ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ വിവാദമായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയന്നെ ആരോപണവുമായി കോണ്‍ഗ്രസ്. ഇരുവരും തമ്മില്‍ 62 തവണ ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറിയെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വെളിപ്പെടുത്തി. മന്ത്രി ഉടന്‍ രാജി വെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

2014-നും 2017-നും ഇടയില്‍ 14 തവണ ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നും മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014-ല്‍ മാത്രം ജൂണ്‍, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി 9 കൂടിക്കാഴ്ചകള്‍ നടന്നെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഹര്‍ദീപ് സിങ് പുരി 32 ഇമെയിലുകള്‍ എപ്സ്റ്റീന് അയച്ചപ്പോള്‍ 30 ഇമെയിലുകള്‍ തിരികെ ലഭിച്ചു. ആകെ 62 ഇമെയില്‍ ആശയവിനിമയങ്ങള്‍ നടന്നതായും പവന്‍ ഖേര വ്യക്തമാക്കി.

ഒരു സാധാരണ പൗരനായിരുന്ന കാലത്ത് എന്തിനാണ് സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് എപ്സ്റ്റീനുമായി ചര്‍ച്ച നടത്തിയതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. മന്ത്രി ഇക്കാര്യത്തില്‍ നുണ പറയുകയാണെന്നും പവന്‍ ഖേര ആരോപിച്ചു.

ആരോപണങ്ങള്‍ നിഷേധിച്ച മന്ത്രി ഹര്‍ദീപ് സിങ് പുരി, എപ്സ്റ്റീന്‍ ചെയ്ത കുറ്റകൃത്യങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞു.

 

Continue Reading

india

പാരലല്‍ വേള്‍ഡില്‍ പുതിയ കേരളം? വിവാദരംഗങ്ങളുമായി കേരള സ്റ്റോറി 2 ട്രെയിലര്‍, വ്യാപക വിമര്‍ശനം

ആദ്യഭാഗത്തിന് സമാനമായി വര്‍ഗീയത നിറഞ്ഞ ഡയലോഗുകളാലും രംഗങ്ങളാലും കുത്തിനിറച്ചാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.

Published

on

കനത്ത വിവാദത്തിന് ഇടയായ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ കേരള സ്റ്റോറി ബിയോണ്ട് ദ കേരള സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ വീണ്ടും വ്യാപക വിമര്‍ശനം. ആദ്യഭാഗത്തിന് സമാനമായി വര്‍ഗീയത നിറഞ്ഞ ഡയലോഗുകളാലും രംഗങ്ങളാലും കുത്തിനിറച്ചാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഫെബ്രുവരി 27 നാണ് സിനിമയുടെ റിലീസ്. വിപുല്‍ അമൃത് ലാല്‍ ഷായും സണ്‍ഷൈന്‍ പിക്ചേഴ്സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. കാമാഖ്യ നാരായണ സിങ് ആണ് സിനിമയുടെ സംവിധാനം. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത് പുതുമുഖങ്ങളാണ്. മൂന്ന് പെണ്‍കുട്ടികളിലൂടെയാണ് ചിത്രം കഥ പറയുന്നത്. ‘ഇതൊരു കഥ മാത്രാമാണെന്ന് അവര്‍ പറഞ്ഞു. അവരതിനെ നിശബ്ദമാക്കാന്‍ ശ്രമിച്ചു. അവരതിനെ അവഹേളിക്കാന്‍ ശ്രമിച്ചു. പക്ഷെ സത്യം നിലയ്ക്കുന്നില്ല. കാരണം ചില കഥകള്‍ അവസാനിക്കുന്നില്ല. ഇത്തവണ കൂടുതല്‍ ആഴത്തിലേക്ക് പോകുന്നു. കൂടുതല്‍ വേദനിപ്പിക്കുന്നു’ എന്നാണ് ട്രെയിലര്‍ പങ്കുവച്ചു കൊണ്ട് നിര്‍മാതാക്കള്‍ കുറിച്ചത്.

അതേസമയം, ട്രെയിലറിനെതിരെ രൂക്ഷവിമര്‍ശനവുമായി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ട്രെയിലര്‍ കണ്ടപ്പോള്‍ തോന്നി ഞാന്‍ ജീവിക്കുന്ന കേരളവും സിനിമയില്‍ കാണിക്കുന്ന കേരളവും ഭയങ്കരം വ്യത്യസ്ഥമാണെന്ന് ….. പാരലല്‍ വേള്‍ഡില്‍ വേറെ കേരളം ഉണ്ടെന്ന് തോന്നുന്നു’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ട്രെയിലറിലെ ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങള്‍ വലിയ വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. വീണ്ടും ഒരു ദേശീയ അവാര്‍ഡ് കിട്ടാന്‍ സാധ്യതയുണ്ടെന്നായിരുന്നു മലയാളികള്‍ പരിഹസിച്ചത്. ‘വെറും ബീഫ് കൊടുത്താല്‍ എങ്ങനെയാ കഴിക്കുന്നത് രണ്ട് പൊറൊട്ടയും കുറച്ചോ ഉള്ളിയും കൊടുക്കണ്ടെ’ എന്നും ചോദിക്കുന്നു.

2023 മേയ് 5നാണ് കേരള സ്റ്റോറി തിയറ്ററുകളിലെത്തിയത്. സുദിപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ നിര്‍മിച്ചത് വിപുല്‍ അമൃത്ലാല്‍ ഷായാണ്.കേരളത്തില്‍നിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. വിവാദങ്ങള്‍ക്ക് പിന്നാലെ യൂട്യൂബ് വിവരണത്തില്‍ മാറ്റം വരുത്തി മൂന്നു പെണ്‍കുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.

 

Continue Reading

india

മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങള്‍ നടന്ന ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 63 ലക്ഷം രൂപ

മാധ്യമസ്ഥാപനമായ ‘ദി ക്വിന്റ്’ (The Quint) വിവരാവകാശ നിയമപ്രകാരം (RTI) നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

Published

on

ന്യൂഡല്‍ഹി: മുസ്‌ലിംകളെ ഇന്ത്യയില്‍നിന്ന് പുറത്താക്കാനും കൂട്ട മതപരിവര്‍ത്തനം നടത്താനും ആഹ്വാനം ചെയ്ത ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്ര സര്‍ക്കാര്‍ 63 ലക്ഷം രൂപ ധനസഹായം നല്‍കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബര്‍ 13, 14 തീയതികളില്‍ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ‘സനാതന്‍ രാഷ്ട്ര ശംഖനാദ് മഹോത്സവം’ എന്ന പരിപാടിക്കാണ് ഈ തുക അനുവദിച്ചത്. മാധ്യമസ്ഥാപനമായ ‘ദി ക്വിന്റ്’ (The Quint) വിവരാവകാശ നിയമപ്രകാരം (RTI) നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

സനാതന്‍ സന്‍സ്ത സംഘടിപ്പിച്ച ഈ പരിപാടിയില്‍ ഭരണഘടനാ വിരുദ്ധവും മതവിദ്വേഷം വളര്‍ത്തുന്നതുമായ പ്രസംഗങ്ങള്‍ നടന്നതായാണ് കണ്ടെത്തല്‍. ഇന്ത്യയിലെ 25 ശതമാനം മുസ്‌ലിംകളും പാകിസ്താനില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ ഉള്ള നുഴഞ്ഞുകയറ്റക്കാരാണെന്നും അവരെ എന്‍.ആര്‍.സി വഴി പുറത്താക്കണമെന്നും സുദര്‍ശന്‍ ടിവി അവതാരകന്‍ സുരേഷ് ചാവങ്കെ ആഹ്വാനം ചെയ്തതായും കണ്ടെത്തി.

ഓരോ ഹിന്ദുവും ഒരു മുസ്‌ലിമിനെയെങ്കിലും മതം മാറ്റാന്‍ ശ്രമിക്കണമെന്നും ബിസിനസുകാര്‍ തങ്ങളുടെ കീഴിലുള്ള മുസ്‌ലിം ജീവനക്കാരോട് മതം മാറാന്‍ ആവശ്യപ്പെടണമെന്നും ബിജെപി നേതാവ് അശ്വിനി ഉപാധ്യായ പറഞ്ഞിരുന്നു.

ഇന്ത്യയെ ഭരണഘടനാപരമായ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ആക്രമണാത്മക തന്ത്രങ്ങള്‍ ആവശ്യമെന്ന് ഹിന്ദു ഫണ്ട് നേതാവ് രാഹുല്‍ ദിവാന്‍ പറഞ്ഞു.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെയും ഡല്‍ഹി ടൂറിസം മന്ത്രാലയത്തിന്റെയും പിന്തുണയോടെയാണ് പരിപാടി നടന്നത്. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ശ്രീപദ് നായിക്, സഞ്ജയ് സേത്ത് തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

അതേസമയം ഒരു മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രസംഗങ്ങള്‍ നടന്ന സമ്മേളനത്തിന് പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Continue Reading

Trending