kerala
അള്‍ട്രാവയലറ്റ് വികിരണം; സംസ്ഥാനത്ത് ഏഴിടത്ത് മഞ്ഞ അലര്‍ട്ട്
പകല്‍ 10 മുതല്‍ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴിടങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മുന്നാര്‍, തൃത്താല, മാനന്തവാടി എന്നീ പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. യുവി സൂചിക 6 മുതല്‍ 7 വരെയായ പ്രദേശങ്ങളാണ് അലര്‍ട്ടിന്റെ പരിധിയില്‍. കോന്നിയിലും മുന്നാറിലുമാണ് ഏറ്റവും ഉയര്‍ന്ന സൂചികയായ 7 രേഖപ്പെടുത്തിയത്. അള്‍ട്രാവയലറ്റ് രശ്മികള്‍ ദീര്‍ഘസമയം ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന് മുന്നറിയിപ്പ്.
പകല്‍ 10 മുതല്‍ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പുറംജോലിക്കാര്‍, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ത്വക്ക്-നേത്ര രോഗികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. പുറത്തേക്ക് പോകുമ്പോള്‍ തൊപ്പി, കുട, കണ്ണട എന്നിവ ഉപയോഗിക്കുക. മുഴുവന്‍ ശരീരവും മൂടുന്ന പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. ഇടവേളകളില്‍ തണലില്‍ വിശ്രമിക്കുക. മലനിരകളും ഉഷ്ണമേഖല പ്രദേശങ്ങളും ജലാശയങ്ങള്‍, മണല്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും യുവി സൂചിക കൂടുതലാകാമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
kerala
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കുഞ്ഞ് മരിച്ച സംഭവം; ആരോപണ വിധേയയായ ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി
സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിരുന്നു.
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ ആരോപണ വിധേയയായ ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിരുന്നു. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം നല്കി.
ഡോക്ടര്‍ക്ക് എതിരെ മുമ്പും രണ്ട് പരാതികള്‍ കിട്ടിയിട്ടുണ്ട്. എല്ലാ പരാതികളും അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പറഞ്ഞിരുന്നു. ഡോക്ടര്‍ക്ക് നിര്‍ബന്ധിത ലീവ് എടുക്കാന്‍ നിര്‍ദേശം നല്‍കിയതായും ഇന്ന് മെഡിക്കല്‍ കോളജില്‍ നിന്നുള്ള അന്വേഷണസംഘം ആശുപത്രിയില്‍ എത്തുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഡോക്ടറെ പുറത്താക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. നിരഞ്ജനയുടെ സിസേറിയന് വൈകിയെന്നും കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്നും ഇവര്‍ പറഞ്ഞു. പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്. മുമ്പ് ആരോപണ വിധേയായ ഡോക്ടര്‍ ബിന്ദു സുന്ദറുടെ നേതൃത്വത്തില്‍ ആയിരുന്നു സിസേറിയന്. സംഭവത്തില്‍ സൂപ്രണ്ടിന്റെ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
kerala
വിഴിഞ്ഞം ഭക്ഷ്യവിഷബാധ കേസ്; അസ്മാക് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ
ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് നിയമാനുസൃത അനുമതിയില്ലെന്നും സ്ഥാപനത്തിന് ആവശ്യമായ ലൈസന്‍സും ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.
കൊല്ലം: കൊല്ലം നിലമേലില്‍ ഭക്ഷ്യവിഷബാധ മൂലം രണ്ട് പേര് മരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അടപ്പിച്ച വിഴിഞ്ഞത്തെ അസ്മാക് ഹോട്ടല്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് കണ്ടെത്തി. ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് നിയമാനുസൃത അനുമതിയില്ലെന്നും സ്ഥാപനത്തിന് ആവശ്യമായ ലൈസന്‍സും ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. വിഴിഞ്ഞം തീരത്ത് പ്രവര്‍ത്തിക്കുന്ന 14 ഹോട്ടലുകളില്‍ 12 എണ്ണം ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിവരവും പുറത്തുവന്നു. സംഭവത്തെ തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യസാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ ഹോട്ടല്‍ പൊലീസ് അടപ്പിച്ചു. മരിച്ച റഷീദ ബീവിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധ സംശയിക്കപ്പെടുന്നുണ്ടെങ്കിലും, മരുമകന് ഷാജിയുടെ റിപ്പോര്‍ട്ടില്‍ അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇരുവരുടെയും ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചതിനും രാസപരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതിനും ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. റഷീദ ബീവിയുടെ മകള്‍ സജിമോള്‍ ചികിത്സയില്‍ തുടരുകയാണ്. കുടുംബം ഭക്ഷണം കഴിച്ചുവെന്ന് ആരോപിക്കുന്ന ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും വൃത്തിഹീന സാഹചര്യമോ പഴകിയ ഭക്ഷണമോ കണ്ടെത്താനായിട്ടില്ല. അന്വേഷണം തുടരുകയാണ്.
kerala
ഇടവേളയ്ക്കു ശേഷം മാറ്റമില്ലാതെ സ്വര്‍ണവില
ഒരിടവേളയ്ക്കുശേഷമാണ് സ്വര്‍ണവില സ്ഥിരതയില്‍ തുടരുന്നത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരിടവേളയ്ക്കുശേഷമാണ് സ്വര്‍ണവില സ്ഥിരതയില്‍ തുടരുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 1,13,080 രൂപയും ഒരു ഗ്രാമിന്റെ വില 14,135 രൂപയുമാണ്. ഇന്നലെ രണ്ടു തവണകളിലായി മൊത്തം 1,640 രൂപയാണ് കുറവുണ്ടായത്. 24 കാരറ്റ് സ്വര്‍ണത്തിന് പവന് 1,23,360 രൂപയും ഗ്രാമിന് 15,420 രൂപയുമാണ് നിലവിലെ വില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്. രണ്ടു ദിവസത്തെ ഇടിവിന് ശേഷം ശനിയാഴ്ചയാണ് അവസാനമായി വര്‍ധന രേഖപ്പെടുത്തിയത്. അന്ന് ഒറ്റയടിക്ക് 1,920 രൂപ ഉയര്‍ന്നിരുന്നു. ജനുവരി 29 ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡ് വില. ഡിസംബര്‍ 23 നാണ് പവന് വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.
-
kerala3 days ago‘എവിടെയെല്ലാം സ്വാഭാവിക നടപടികള്‍ ഉണ്ടായി, എല്ലാം ദൈവനിശ്ചയം പോലെ നടക്കും’; സജിചെറിയാന് പ്രേംകുമാറിന്റെ മറുപടി
-
kerala3 days agoജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ
-
Film1 day ago‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
-
News23 hours agoകണ്ണൂരില്‍ ദുരൂഹ മരണം; ടാപ്പിങ് തൊഴിലാളി വീടിനുള്ളില്‍ മരിച്ച നിലയില്‍
-
kerala3 days agoഎം.വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയിൽ പി.കെ ശശി പങ്കെടുക്കില്ല
-
News1 day agoപിഡബ്ല്യുഡിയുടെ അനാസ്ഥ; കലുങ്ക് നിര്‍മാണ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
-
main stories23 hours agoമുണ്ടക്കൈ-ചൂരല്‍മല ഭവന പദ്ധതി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ഫെബ്രുവരി 28ന് ശേഷം മാത്രം പ്രവേശനം – പി.എം.എ സലാം
-
News23 hours agoഉപ്പ് മുതല്‍ ഉറക്കക്കുറവ് വരെ: ഹൃദയം തകര്‍ക്കുന്ന ജീവിതശൈലികള്‍
