Connect with us

Culture

കൊളംബിയ; അത് പന്തുകളിയായിരുന്നില്ല ഒരു പെയിന്റിങ്ങായിരുന്നു

Published

on

മുഹമ്മദ് ഷാഫി

പോളണ്ട് 0 കൊളംബിയ 3

ടാക്ടിക്കല്‍ ഫുട്‌ബോളിന്റെ വസന്തം; ആദ്യ മത്സരത്തിലെ തോല്‍വിയുടെ ഭാരമുള്ള ഹോസെ പെക്കര്‍മാന്റെ കൊളംബിയ പോളണ്ടിനെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ച മത്സരത്തിന് ഇതില്‍പ്പരമൊരു വിശേഷണം ചേരുമെന്ന് തോന്നുന്നില്ല. പെക്കര്‍മാന്‍ വരച്ചുനല്‍കിയ സ്‌കെച്ചിന് ഏറ്റവും ഉചിതമായ നിറങ്ങള്‍ നല്‍കി മനോഹരമായൊരു പെയിന്റിങ് സൃഷ്ടിച്ചെടുക്കുകയായിരുന്നു നീലക്കുപ്പായത്തില്‍ കളിച്ച കൊളംബിയന്‍ കളിക്കാര്‍ ഇന്ന് കസാന്‍ അറേനയില്‍. ഗാലറിയിലുണ്ടായിരുന്ന റെനെ ഹിഗ്വിറ്റക്കും കാര്‍ലോസ് വാള്‍ഡറമക്കും മുന്നില്‍ ഇതിലും ഭംഗിയായി എങ്ങനെയാണ് അവരുടെ പിന്മുറക്കാര്‍ക്ക് കളിക്കാന്‍ കഴിയുക?

ജപ്പാനുമായുള്ള കൊളംബിയയുടെ തോല്‍വിക്കു കാരണം നാലാം മിനുട്ടില്‍ ചുവപ്പു കാര്‍ഡിനാല്‍ നഷ്ടമായ ഒരംഗത്തിന്റെ കുറവ് മാത്രമായിരുന്നു എന്നേ ഞാന്‍ എന്നും വിശ്വസിക്കൂ. അതോടെ ഇന്നത്തെ മത്സരം അവര്‍ക്ക് ജീവന്മരണ പോരാട്ടമായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച 4231 ഫോര്‍മേഷനില്‍, ലഭ്യമായ തന്റെ എല്ലാ മികച്ച പടയാളികളെയും അണിനിരത്തിയാണ് പെക്കര്‍മാന്‍ ടീമിനെ ഒരുക്കിയത്. ഒറ്റ മത്സരം കൊണ്ടുതന്നെ മനംകവര്‍ന്ന ക്വിന്റേറോയെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ നിലനിര്‍ത്താന്‍ വേണ്ടി ഹാമിസ് റോഡ്രിഗസിനെ അയാള്‍ക്കത്ര പ്രിയമില്ലാത്ത ഇടതു മിഡ്ഫീല്‍ഡറായി വിന്യസിക്കാന്‍ വരെ അദ്ദേഹം തയ്യാറായി. ഹാമിസും ക്വഡ്രാഡോയുമൊക്കെ ഉണ്ടായിരുന്നെങ്കിലും ക്വിന്റേറോ ആയിരുന്നു ഞാനും നോട്ടമിട്ട കളിക്കാരന്‍. സ്‌െ്രെടക്കറായി ഫാല്‍ക്കാവോ. തൊട്ടുപിന്നില്‍ ക്വഡ്രാഡോ, ക്വിന്റേറോ, ഹാമിസ് എന്നിവരടങ്ങുന്ന മധ്യനിര. ഇതായിരുന്നു ആക്രമണ പ്ലാന്‍. രണ്ട് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരും നാല് ഡിഫന്റര്‍മാരും. മുറിയ്യോക്ക് പകരം സെന്‍ട്രല്‍ ഡിഫന്‍സില്‍ യെറി മിന വന്നു.

സെനഗലിനോട് തോറ്റ പോളണ്ടിന്റെ പ്ലാനുകള്‍ അവരുടെ സ്റ്റാര്‍ സ്‌െ്രെടക്കര്‍ ലെവന്‍ഡവ്‌സ്‌കിയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ഗോള്‍ ഏരിയയില്‍ ലെവന്‍ഡവ്‌സ്‌കിക്ക് പന്തെത്തും വിധത്തില്‍ 32221 എന്ന രീതിയിലായിരുന്നു വിന്യാസം.

വലതുഭാഗം കേന്ദ്രീകരിച്ചുള്ള കൊളംബിയന്‍ ആക്രമണത്തില്‍ പതിവുപോലെ ക്വഡ്രാഡോ ആയിരുന്നു ‘കാണപ്പെട്ട’ പ്രധാന താരം. വലതു വിങ്ബാക്ക് അരിയാസിന്റെയും ഹോള്‍ഡര്‍ അഗ്വിലാറിന്റെയും ക്വിന്റേറോയുടെയും പിന്തുണ കിട്ടിയതോടെ ആ വഴിക്ക് കൊളംബിയ ആക്രമണമാരംഭിച്ചു. എതിര്‍ഹാഫില്‍ വിള്ളലുണ്ടാക്കി പാസ് ചെയ്തും കളിക്കാരുടെ പ്രത്യേകിച്ച് മിഡ്ഫീല്‍ഡര്‍മാരുടെ വ്യക്തിഗത മികവ് ഉപയോഗപ്പെടുത്തിയും കൊളംബിയ കളിച്ചപ്പോള്‍ വ്യക്തമായും ആധിപത്യം അവര്‍ക്കായി. പന്തിനൊപ്പമുള്ള നൃത്തച്ചുവടുകളുമായി ഡിഫന്റര്‍മാരെ വിഷമിപ്പിച്ച ക്വഡ്രാഡോയ്‌ക്കൊപ്പം ക്വിന്റേറോയുടെ പ്രായോഗിക മികവുമുണ്ടായിരുന്നു. പോളിഷ് ഡിഫന്‍സിന്റെ മതില്‍ പൊളിച്ച് ബോക്‌സിനുള്ളിലേക്ക് ക്വിന്റേറോ ഒരു പാസ് നല്‍കിയതോടെ പോളണ്ടിന് ഇന്ന് രക്ഷയില്ലെന്ന് എനിക്കുറപ്പായി; ആ പാസ് ഗോളാക്കാന്‍ അഗ്വിലാര്‍ക്ക് കഴിഞ്ഞില്ലെങ്കിലും. അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ അഗ്വിലാര്‍ക്ക് പരിക്കുകാരണം കയറേണ്ടി വന്നെങ്കിലും പകരമെത്തിയ ഉറിബെ ആ റോള്‍ ഭംഗിയായി ഏറ്റെടുത്തു.

വലതുവശത്ത് കേന്ദ്രീകരിച്ച കളി ഒന്നുകൂടി കൊഴുപ്പിക്കാന്‍ മറുവശത്തുനിന്ന് ഹാമിസും ഇടക്കിടെ വന്നതോടെ എതിര്‍ ഗോള്‍മുഖത്ത് ആശങ്കയുടെ നിമിഷങ്ങള്‍ പരന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഹാമിസ് പന്തിന്മേല്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു എന്ന് തോന്നി. കൊളംബിയന്‍ ചെറുപ്പക്കാര്‍ക്കെതിരെ പ്രായക്കൂടുതലുള്ള പോളണ്ട് പിന്‍നിര ഏറെ പണിപ്പെട്ടാണ് പ്രതിരോധം തീര്‍ത്തത്. അതേസമയം, പന്ത് കിട്ടുമ്പോഴൊക്കെ അത് ലെവന്‍ഡവ്‌സ്‌കിക്ക് എത്തിച്ചുകൊടുക്കുക എന്ന അവരുടെ പദ്ധതി മിക്കപ്പോഴും മൈതാനമധ്യത്തു തന്നെ മുറിക്കപ്പെട്ടു. ഹാമിസ് മധ്യത്തിലേക്കു നീങ്ങിയപ്പോള്‍ വന്ന വലതുവശത്തെ ഗ്യാപ്പിലൂടെയാണ്‌പോളണ്ട് ആക്രമിച്ചത്. ഉയരക്കാരായ യെറി മിനയും സാഞ്ചസും ലെവന്‍ഡവ്‌സ്‌കിയെ നന്നായി മാര്‍ക്ക് ചെയ്യുന്നതില്‍ വിജയിച്ചു. മത്സരത്തില്‍ ഒരിക്കല്‍ മാത്രമാണ് 60ാം മിനുട്ടിലോ മറ്റോ ലെവന്‍ഡവ്‌സ്‌കിക്ക്, ഭീഷണിയുയര്‍ത്തുംവിധം ബോക്‌സില്‍വെച്ച് ലോങ്‌ബോള്‍ കളക്ട് ചെയ്യാന്‍ കഴിഞ്ഞത്. ഓസ്പിന്യ അത് വിഫലമാക്കുകയും ചെയ്തു.

പാസിങ് അറ്റാക്കിങ് ഫുട്‌ബോളില്‍ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാ സൗന്ദര്യവുമുള്ള ഗോളോടെയാണ് കൊളംബിയ അക്കൗണ്ട് തുറന്നത്. അതിനുവേണ്ടി, അനാവശ്യ ഷോട്ടുകളൊന്നുമില്ലാതെ അവര്‍ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ക്വിന്റേറോയുടെ മറ്റൊരു ഡിഫന്‍സ്‌സ്പ്ലിറ്റിങ് പാസായിരുന്നു അതിന്റെ മര്‍മം. ക്വഡ്രാഡോ എടുത്ത ഷോര്‍ട്ട് കോര്‍ണര്‍ ബോക്‌സിനു പുറത്തുവെച്ച് സ്വീകരിച്ച ക്വിന്റേറോ പ്രതിരോധക്കാര്‍ക്ക് പിടിനല്‍കാതെ, വലതുവശത്തുകൂടി ബോക്‌സിലേക്കു കയറിയ ഹാമിസിന് ഒരു ത്രൂ പാസ് നല്‍കി. ഗോളിന് സമാന്തരമായി ഹാമിസ് ഉയര്‍ത്തിവിട്ട പന്ത് യെറി മിനയുടെ തലയ്ക്കു പാകത്തിനായിരുന്നു. ഗോള്‍കീപ്പര്‍ ചെസ്‌നിക്ക് അവസരം നല്‍കാതെ മിന പന്ത് വലയിലേക്ക് കുത്തിയിട്ടു.

റഡമല്‍ ഫാല്‍ക്കാവോയുടെ കന്നി ലോകകപ്പ് ഗോളിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ക്വിന്റേറോ തന്നെ. നാല് പ്രതിരോധക്കാര്‍ മുന്നിലുണ്ടായിരിക്കെ, ഫാല്‍ക്കാവോയെ കൃത്യമായി കണ്ടെത്തിയുള്ള അളന്നുമുറിച്ച പാസ്. ചെസ്‌നിക്ക് അവസരം നല്‍കാതെ ഗോളടിക്കാന്‍ ഫാല്‍ക്കാവോക്ക് പണിപ്പെടേണ്ടി വന്നില്ല. 73ാം മിനുട്ടില്‍ ഡിഫന്‍സീവ് ആയി കളിക്കുന്ന ലെര്‍മയെ ഇറക്കി പെക്കര്‍മാന്‍ ക്വിന്റേറോയെ പിന്‍വലിച്ചത് അയാള്‍ക്ക് പരിക്കേല്‍ക്കരുത് എന്ന ചിന്തകൊണ്ടാവണം. ഏതായാലും, അധികം വൈകാതെ തന്നെ ഹാമിസിന്റെ മനോഹരമായൊരു പാസ് ഓടിപ്പിടിച്ചെടുത്ത് ഗോളടിച്ച് ക്വഡ്രാഡോ സ്‌കോര്‍ഷീറ്റില്‍ തന്റെ പേര് ചേര്‍ക്കുകയും മത്സരം പൂര്‍ണമായി തങ്ങളുടേതാക്കുകയും ചെയ്തു.

എണ്‍പത് മിനുട്ടാവും മുമ്പ് മൂന്ന് സബ്സ്റ്റിറ്റിയൂഷനുകളും ഉപയോഗിച്ചുകഴിഞ്ഞ പെക്കര്‍മാന്‍, ഗോള്‍കീപ്പര്‍ ഓസ്പിന്യക്ക് പരിക്കേറ്റതോടെ അങ്കലാപ്പിലായിരുന്നു. എന്നാല്‍, വയ്യാത്ത കാലുമായി കളിതുടരാന്‍ സമ്മതിച്ച ഓസ്പിന്യ തന്റെ സന്നദ്ധത വെളിപ്പെടുത്തി. ലെവന്‍ഡ്‌സ്‌കിയുടെ കിടിലനൊരു ലോങ് റേഞ്ചര്‍ പറന്നുയര്‍ന്ന് കുത്തിയകറ്റിയ ഓസ്പിന്യ പോളണ്ടുകാരുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തുകയും ചെയ്തു.

പരിമിത വിഭവങ്ങള്‍ മാത്രമുള്ള പോളണ്ടുകാര്‍ക്ക് ഇത്ര സമഗ്രതയോടെ കല്‍ക്കുന്ന ടീമിനെതിരെ എങ്ങനെ കളിക്കണമെന്ന ഐഡിയയുണ്ടായിരുന്നില്ല. രണ്ടാം പകുതിക്കിറങ്ങിയപ്പോള്‍ അവര്‍ മധ്യനിരയില്‍ പാസ് ചെയ്ത് കളിക്കാന്‍ തുടങ്ങിയെങ്കിലും അവ പൊളിക്കാന്‍ കൊളംബിയക്ക് അധികം പണിപ്പെടേണ്ടി വന്നില്ല.

ആക്രമിച്ച് ഗോള്‍ നേടുക, പന്തിന്മേല്‍ നിയന്ത്രണം പുലര്‍ത്തി എതിരാളികളെ തളര്‍ത്തുക, സഹികെട്ട് എതിര്‍ടീം മുന്നോട്ടുകയറുമ്പോള്‍ ക്ഷണവേഗത്തില്‍ ആക്രമിച്ച് ഗോള്‍ വര്‍ധിപ്പിക്കുക ഇതായിരുന്നു പെക്കര്‍മാന്റെ പ്ലാന്‍. അത് പ്രാവര്‍ത്തികമാക്കാന്‍ ചെറുപ്പക്കാരും പ്രതിഭകളുമായ മിഡ്ഫീല്‍ഡര്‍മാര്‍ അദ്ദേഹത്തിനുണ്ട്. മിക്കപ്പോഴും 2006ലെ അര്‍ജന്റീനയെ ഓര്‍മിപ്പിച്ച കൊളംബിയ ലോകകപ്പില്‍ ഇനിയും ദൂരങ്ങള്‍ സഞ്ചരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അന്നത്തെ റിക്വല്‍മിക്കു പകരം ഇന്ന് ഒന്നിലധികം മിഡ്ഫീല്‍ഡര്‍മാരാണ് കളി നിയന്ത്രിക്കുന്നത് എന്നൊരു പ്രകടമായ വ്യത്യാസമാണ് കൊളംബിയയുടെ കളിയുടെ ഹൈലൈറ്റ്.

പിന്‍കുറി: ഇതോടെ എല്ലാ ഗ്രൂപ്പിലെയും രണ്ടാം റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി. നാളെ മുതല്‍ നിര്‍ണായകമായ മൂന്നാം റൗണ്ട്. ഒരേസമയം രണ്ട് കളി നടക്കുന്നു എന്നതിനാല്‍ എങ്ങനെ രണ്ടുംകൂടി കാണും എന്നൊരു വിഷമം മാത്രം.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending