Connect with us

Video Stories

ബാബരി മസ്ജിദ്: കോടതി വിധി തരുന്ന ശുഭസൂചന

Published

on

രാജ്യത്തിന്റെ സാംസ്‌കാരിക-മതേതര സ്തംഭങ്ങളിലൊന്നായ ഉത്തര്‍പ്രദേശിലെ ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനാകേസില്‍ നിന്ന് മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അഡ്വാനിയടക്കം 13 പേരെ ഒഴിവാക്കിയതിനെതിരായ ഉന്നത നീതി പീഠത്തിന്റെ പുതിയ ഉത്തരവ് കീഴ്‌കോടതിക്കുള്ള താക്കീതുപോലെ തന്നെ രാജ്യത്തെ മതേതര വിശ്വാസികളെയും രാജ്യസ്‌നേഹികളെയും സംബന്ധിച്ചിടത്തോളം ഏറെ ശുഭോദര്‍ക്കമായ ഒന്നായിരിക്കുന്നു. നീണ്ട ഇരുപത്തഞ്ചു വര്‍ഷത്തിന് ശേഷമാണെങ്കിലും കേസിലെ ഗൂഢാലോചന പുറത്തുവരാനും പ്രതികള്‍ക്ക് പരമാവധി ശിക്ഷലഭിക്കാനും ഈ ഉത്തരവ് ഉപകരിക്കുമെന്നു തന്നെയാണ് പൊതു സമാധാനകാംക്ഷികളായ ഏവരും പ്രതീക്ഷിക്കുന്നത്.
1992 ഡിസംബര്‍ ആറിന് അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ബാബരി മസ്ജിദിന്റെ പൈശാചികമായ ധ്വംസനത്തിന് നേതൃത്വം നല്‍കിയവരില്‍ മുന്നില്‍ രാജ്യത്തെ പ്രമുഖ ബി.ജെ.പി നേതാക്കളായിരുന്നുവെന്ന് അന്നുതന്നെ തെളിഞ്ഞിരുന്നതാണ്. ബാബരി മസ്ജിദിന് വലിയ അകലെയല്ലാതെ സ്ഥാപിച്ച വേദിയില്‍ നിന്ന് അക്രമികളെ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു ഈ നേതാക്കള്‍. എല്‍.കെ അഡ്വാനിക്കു പുറമെ ബി.ജെ.പി അധ്യക്ഷന്‍ ഡോ. മുരളീമനോഹര്‍ ജോഷി, വി.എച്ച്.പി നേതാവ് അശോക് സിംഗാള്‍, മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി, അന്നത്തെ യു.പി മുഖ്യമന്ത്രിയും ഇപ്പോള്‍ രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍സിങ്, വിനയ് കത്യാര്‍, സാധ്വി ഋതാംബര, ഗിരിരാജ് കിഷോര്‍, വിഷ്ണുഹരി ഡാല്‍മിയ തുടങ്ങിയവര്‍ക്കെതിരെയാണ് അന്നത്തെ അയോധ്യ പൊലീസ് ഗൂഢാലോചനാകുറ്റം ചുമത്തി കേസെടുത്തിരുന്നത്. ശിവസേനാ തലവന്‍ ബാല്‍താക്കറെ പ്രതിയായിരുന്നെങ്കിലും മരണപ്പെട്ടതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ആര്‍.എസ്.എസ്, വിശ്വഹിന്ദുപരിഷത്ത്, ബജ്‌റംഗ്ദള്‍, ശിവസേന തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകളുടെ കീഴിലെ കര്‍സേവകരാണ് സംഭവത്തിന് ഉത്തരവാദികളെന്നുകാട്ടി അവര്‍ക്കെതിരെയും അന്നുതന്നെ കേസെടുത്തിരുന്നു. ബാബരി മസ്ജിദ് ധ്വംസനക്കുറ്റം ലഖ്‌നോ കോടതിയിലും ഗൂഢാലോചനാകുറ്റം റായ്ബറേലി കോടതിയിലുമാണ് നടന്നത്. 2010ല്‍ റായ്ബറേലി വിചാരണ കോടതിയാണ് ഗൂഢാലോചനാകുറ്റം റദ്ദാക്കിയത്. ഇതിനെതിരെ സി.ബി.ഐ അലഹബാദ് കോടതിയെ സമീപിച്ചെങ്കിലും 2010 മെയ് 20ന് കീഴ്‌കോടതി വിധി ശരിവെക്കുകയായിരുന്നു. തുടര്‍ന്ന് 2011ല്‍ യു.പി.എ ഭരണകാലത്ത് സി.ബി.ഐ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ബെഞ്ച് പുതിയ പരാമര്‍ശം പുറപ്പെടുവിച്ചിരിക്കുന്നത്. ലഖ്‌നോവില്‍ പ്രത്യേക കോടതി സ്ഥാപിച്ചതിനെതിരെ നിയമപ്രശ്‌നം ഉന്നയിച്ചായിരുന്നു കോടതിയുടെ വിടുതല്‍. എന്നാല്‍ ഈ കാരണം കേസില്‍ നിന്ന് ഒഴിവാകാന്‍ മതിയായതല്ലെന്ന നിഗമനമാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്. ഈ രീതിയില്‍ സാങ്കേതിക കാരണം പറഞ്ഞ് പ്രതികള്‍ കേസില്‍ നിന്ന് ഒഴിവാക്കപ്പെടരുതെന്ന കോടതിയുടെ പരാമര്‍ശം അന്വേഷണ ഏജന്‍സികള്‍ക്കും കോടതികള്‍ക്കുമുള്ള താക്കീതുകൂടിയായി കാണണം. സമാനമായ വിധിയാണ് അനധികൃത സ്വത്തുകേസില്‍ കണക്കിലെ കൃത്രിമം കൊണ്ട് കുറ്റവിമുക്തമാക്കപ്പെട്ട ജയലളിതയുടെയും ശശികലയുടെയും കാര്യത്തില്‍ അടുത്തിടെ സുപ്രീം കോടതിയില്‍ നിന്നുണ്ടായതും ശശികലക്ക് ജയിലിലേക്ക് തിരിച്ചുപോകേണ്ടിവന്നതും.
പ്രതികള്‍ക്കെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ പിനാകിചന്ദ്ര ഘോഷ്, രോഹിന്റണ്‍ നരിമാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് സി.ബി.ഐയോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉപപ്രധാനമന്ത്രിയായിരിക്കെയാണ് ലളിതമായ സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി കേസില്‍നിന്ന് അഡ്വാനിയടക്കമുള്ളവരെ ഹൈക്കോടതി ഒഴിവാക്കിയത്. മാത്രമല്ല സി.ബി.ഐ വളരെ വൈകിയാണ് അപ്പീല്‍ സമര്‍പ്പിച്ചതെന്ന അഡ്വാനിയുടെയും മറ്റു അഭിഭാഷകരുടെയും വാദം കോടതി അംഗീകരിച്ചതുമില്ല. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തന്നെ കോടതിയുടെ നിരീക്ഷണത്തെ ശരിവെക്കുകയായിരുന്നു.
ബാബരി മസ്ജിദ് തകര്‍ത്തതും ക്രിമിനല്‍ ഗൂഢാലോചനയും സംബന്ധിച്ച രണ്ടു കേസുകളുടെ വിചാരണ ലഖ്‌നോ വിചാരണക്കോടതിയില്‍ ഒരുമിച്ച് നടത്താവുന്നതാണെന്നും കോടതി സി.ബി.ഐയോട് ആവശ്യപ്പെടുകയുണ്ടായി. മാര്‍ച്ച് 22ന് കേസ് വീണ്ടും കേള്‍ക്കാന്‍ വെച്ചിരിക്കയാണ്. അഡ്വാനിയെയും മറ്റും വിട്ടയച്ചതിനെതിരെ 2015ല്‍ മഹ്മൂദ് അഹമ്മദ്ഹാജി നല്‍കിയ ഹര്‍ജിയെതുടര്‍ന്നാണ് സി.ബി.ഐ കോടതിയിലെത്തിയത്. ബി.ജെ.പി ഭരിക്കുമ്പോള്‍ സി.ബി.ഐ അലസമാകരുതെന്നായിരുന്നു ആ ഗുണകാംക്ഷിയായ വന്ദ്യവയോധികന്റെ അപേക്ഷ.
സമൂഹത്തില്‍ കലഹം പടര്‍ത്തുക, രാജ്യത്തിന്റെ അഖണ്ഡതക്ക് ഹാനികരമാകുന്ന രീതിയില്‍ പ്രസംഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഗൂഢാലോചകര്‍ക്കെതിരെ ചാര്‍ത്തപ്പെട്ടിരുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കണ്ടാലറിയാത്ത ലക്ഷക്കണക്കിനു പേര്‍ക്കെതിരെ പൊതുസ്ഥലത്ത് നിയമം ലംഘിച്ച് സംഘം ചേരല്‍, കവര്‍ച്ച, കൊലപാതകം, പിടിച്ചുപറി, മറ്റുള്ളവരെ അപായപ്പെടുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ പത്തു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന നിരവധി കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പുതിയ ഉത്തരവോടെ രണ്ടുകേസുകളും ഇനി ഒരുമിച്ച് വിചാരണ നടത്താനാവും. എന്നാല്‍ ഗൂഢാലോചനാകേസില്‍ 186 സാക്ഷികളെയും ഇനിയും വിസ്തരിക്കേണ്ടി വരുമെന്ന പ്രതിഭാഗം അഭിഭാഷകന്‍ കെ.കെ വേണുഗോപാലന്റെ വാദത്തിന് കോടതി ചെവി കൊടുത്തിട്ടില്ല.
2010 സെപ്തംബര്‍ 30ന് ബാബരി മസ്ജിദ് നിലനിന്ന സ്ഥലം മുസ്്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും സന്യാസി സഭയായ നിര്‍മോഹി അഖോരക്കുമായി വീതിച്ചു നല്‍കണമെന്ന അലഹബാദ് ഹൈക്കോടതി വിധിയിന്മേലുള്ള അപ്പീലും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 2013ല്‍ തല്‍സ്ഥിതി നിലനിര്‍ത്താനുള്ള കോടതി ഉത്തരവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ നീതിവ്യവസ്ഥയും നീതിപീഠങ്ങളും ക്രമസമാധാനവും ഇതേപടി നിലനില്‍ക്കണമെന്ന് വാദിക്കുന്നവരെ സംബന്ധിച്ചിടത്തോളം കോടതി വിധി നമ്മുടെ ജനാധിപത്യത്തിലുള്ള വിശ്വാസം കൂടുതല്‍ ഉറപ്പിക്കാനുതകുമെന്ന കാര്യത്തില്‍ സംശയമില്ല. കൂട്ടിലടക്കപ്പെട്ട തത്ത എന്ന് സുപ്രീംകോടതിയില്‍ നിന്നുതന്നെ പഴികേട്ട രാജ്യത്തെ ഒന്നാമത്തെ അന്വേഷണ ഏജന്‍സിയാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. സംഭവത്തിലെ ദൃക്‌സാക്ഷിയും എഴുപതുകാരനുമായ ഹാജി മഹ്മൂദിന്റെ സന്ദേഹം ദൂരീകരിക്കപ്പെടുകതന്നെ വേണം. ഇന്ന് രാജ്യം ഭരിക്കുന്നത് ഇതേ ഗൂഢാലോചനക്കാരുടെ അടുത്തയാളുകള്‍ തന്നെയാണ് എന്നത് കേസില്‍ ഇനിയെന്ത് സംഭവിക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുമുണ്ട്. ആര്‍.എസ്.എസുകാരനായ പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടില്‍ നീതിന്യായത്തോടുള്ള പ്രതിബദ്ധത കൊണ്ടുമാത്രമാകും ഈകേസ് ഇനി മുന്നോട്ടുപോകുക. അതുതന്നെ സംഭവിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending