Connect with us

More

അഹന്തക്കേറ്റ അനിവാര്യ തിരിച്ചടികള്‍-എഡിറ്റോറിയല്‍

അഹങ്കാരത്തിന് കയ്യുംകാലും മുളച്ച രീതിയിലായിരുന്നു കഴിഞ്ഞ തവണത്തെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെരുമാറ്റം എന്നത് കണക്കിലെടുത്തുകൊണ്ടായിരുന്നു അവരുടെ പ്രസ്തുത മുന്നറിയിപ്പ്.

Published

on

പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം വട്ടവും അധികാരത്തിലെത്തിയാല്‍ അത് നാടിന്റെ ദുരന്തമായിരിക്കുമെന്ന് പറഞ്ഞത് കേരളത്തിലെ പ്രമുഖ ബുദ്ധിജീവികളായിരുന്നു. അഹങ്കാരത്തിന് കയ്യുംകാലും മുളച്ച രീതിയിലായിരുന്നു കഴിഞ്ഞ തവണത്തെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെരുമാറ്റം എന്നത് കണക്കിലെടുത്തുകൊണ്ടായിരുന്നു അവരുടെ പ്രസ്തുത മുന്നറിയിപ്പ്. അത് അക്ഷരംപ്രതി ശരിയായിരിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാനായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെയൊക്കെ ഫലം അനുഭവിച്ചുവരികയാണിപ്പോള്‍ ഇടതുപക്ഷ സര്‍ക്കാരും മുന്നണിയും സി.പി.എമ്മും. ഇന്നലെ മട്ടന്നൂര്‍ നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നപ്പോഴാണ് കഷ്ടിച്ച് ഭരണം ലഭിച്ചെങ്കിലും സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും തിരിച്ചടികളുടെ ആഴവും ആഘാതവും എത്രയെന്ന് തിരിച്ചറിയാനായിരിക്കുന്നത്. നഗരസഭയില്‍ പലയിടത്തും എതിര്‍ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ നിര്‍ത്തി മല്‍സരിപ്പിക്കാന്‍പോലും കഴിയാത്ത തരത്തില്‍ ഭീഷണിയും കൊലവിളികളുമാണ് കഴിഞ്ഞ കാലത്ത് മാര്‍ക്‌സിസ്റ്റുകാര്‍ ഇവിടെ കാഴ്ചവെച്ചിരുന്നത്. ഇത്തവണ അത് വിലപ്പോയില്ലെന്ന് മാത്രമല്ല, യു. ഡി.എഫിന് മിക്ക എല്‍.ഡി.എഫ് കുത്തക വാര്‍ഡുകളിലും വന്‍വിജയം നേടാനുമായിരിക്കുന്നു.

കഴിഞ്ഞ തവണ വിജയിച്ച ഏഴ് സീറ്റുകളില്‍നിന്ന് ഇരട്ടിയിലേക്ക് ഇത്തവണ യു.ഡി.എഫിന് അംഗസംഖ്യ വര്‍ധിപ്പിക്കാനായതില്‍ വളരെയേറെ അഭിമാനിക്കാന്‍ വകയും കേരള രാഷ്ട്രീയത്തിന്റെ ദിശാസൂചികയുമുണ്ട്. കോണ്‍ഗ്രസും മുസ്‌ലിംലീഗും മുമ്പത്തേതിലും ഏറെ വോട്ടുകളും സീറ്റുകളും വര്‍ധിപ്പിച്ചു. കോണ്‍ഗ്രസിന് കഴിഞ്ഞ തവണയുണ്ടായിരുന്ന നാല് സീറ്റ് ഇത്തവണ 9 ആയി വര്‍ധിപ്പിക്കാനായെങ്കില്‍ മുസ്്‌ലിംലീഗിനും മൂന്നില്‍നിന്ന് അഞ്ചു സീറ്റായി ജനസ്വാധീനം ഇരട്ടിയിലുമധികമാക്കാന്‍ കഴിഞ്ഞിരിക്കുന്നു. വെറും 165 വോട്ടിന്റെ കുറവിലാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെയും മുന്‍മന്ത്രി കെ.കെ ശൈലജ ടീച്ചറുടെയും നഗരസഭ യു.ഡി.എഫിന് നഷ്ടമായിരിക്കുന്നത്. ഇത് മുന്നണിക്കകത്തും പാര്‍ട്ടികളിലും വലിയ ആത്മവിശ്വാസത്തിന് സഹായിക്കുമെന്നതില്‍ സംശയമില്ല. സംസ്ഥാനത്ത് ഇടതുമുന്നണിയുടെയും സര്‍ക്കാരിന്റെയും നില പരുങ്ങലിലാണെന്നതിന്റെ സൂചനകള്‍ കഴിഞ്ഞ തൃക്കാക്കര നിയമസഭാഉപതിരഞ്ഞെടുപ്പില്‍തന്നെ വ്യക്തമായിരുന്നതാണ്.

അന്ന് യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ധന-അധികാര സ്വാധീനംകൊണ്ട് നടത്തിയ കാടടച്ച പ്രചാരണത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് ജനം യു.ഡി.എഫിനെ മുന്‍ തവണത്തേക്കാള്‍ ഇരട്ടി ഗംഭീര ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചത്. ഇന്നിതാ മട്ടന്നൂരിലെ ഫലവും ആ ആത്മവിശ്വാസത്തിന് കൂടുതല്‍ ശക്തി പകര്‍ന്നിരിക്കുകയാണ്. കെടുകാര്യസ്ഥതയും അഴിമതിയും നടമാടുന്ന പിണറായി ഭരണത്തെ തള്ളിപ്പറയാന്‍ സി.പി.ഐപോലും തയ്യാറായിരിക്കവെ ജനം അത്തരത്തില്‍ ചിന്തിച്ചതില്‍ അത്ഭുതം കാണാന്‍ കഴിയില്ല.
ഇന്നലെ തന്നെയാണ് സംസ്ഥാന നിയമസഭയില്‍ ലോകായുക്തയുടെ ചിറകരിയുന്നതും വൈസ്ചാന്‍സലറുടെ അധികാരം കുറയ്ക്കുന്നതുമായ ഭേദഗതി ബില്ലുകള്‍ നിയമമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള സഭാസമ്മേളനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ മുദ്രാവാക്യം മുഴക്കിയതിന് ‘കാപ്പ’കരിനിയമം ചുമത്തിക്കൊണ്ടുള്ള തീരുമാനം കനത്ത പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ തിരിച്ചുവിട്ടിരിക്കുന്നത്. കരിങ്കൊടി പ്രതിഷേധത്തിന്റെ അപ്പോസ്തലന്മാരാണ് ഇത് ചെയ്യുന്നതെന്നത് ജനങ്ങളില്‍ പ്രത്യേകിച്ചും ഇടതുപക്ഷക്കാരില്‍, ഉളവാക്കുന്ന ലജ്ജയും പശ്ചാത്താപവും തീര്‍ത്താല്‍ തീരുന്നതല്ല.

ഗവര്‍ണറോടുള്ള പ്രതിഷേധം ആ ഭരണഘടനാപദവിയുടെ മഹനീയതയെ കുറക്കാനായി ഉപയോഗിക്കുന്നതിനെ തികച്ചും താന്തോന്നിത്തം എന്നേ പറയേണ്ടതുള്ളൂ. സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും തിരുകിക്കയറ്റാനായാണ് ഗവര്‍ണറുടെ അധികാരത്തില്‍ കൈകടത്തുന്നതെന്ന ആരോപണത്തെ നേരിടാന്‍ സര്‍ക്കാരിനാവുന്നില്ല. ഇതിനിടെയാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ അസോ. പ്രൊഫസറായി സി.പി.എം മുന്‍ എം.പിയുടെ ഭാര്യയെ നിയമിക്കാനുള്ള റാങ്ക് പട്ടികയിലെ തിരിമറിക്കെതിരായി രണ്ടാം റാങ്കുകാരന്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിയിരിക്കുന്നത്. ഗവര്‍ണറും ഇക്കാര്യത്തില്‍ സ്റ്റേ നല്‍കുക മാത്രമല്ല കഴിഞ്ഞകാലങ്ങളിലെ സര്‍വകലാശാലാ അനധികൃത നിയമനങ്ങളെല്ലാം അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാനിരിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഏതായാലും ഇരു വിഭാഗവും അതിശക്തമായ നിലപാട് സ്വീകരിക്കുന്നതോടെ കേരളത്തിന്റെ മഹനീയമായ ഉന്നത വിദ്യാഭ്യാസരംഗമാണ് അവഹേളിക്കപ്പെടുന്നതെന്നത് ഓര്‍ക്കണം. ഭരണഘടനയോടും അതിനുകീഴിലെ സ്ഥാപനങ്ങളോടും പ്രതിപത്തിയോ ഉത്തരവാദിത്തമോ ഇല്ലാത്തവര്‍ക്ക് ഇതെല്ലാം വെറും കുട്ടിക്കളി മാത്രമാകുന്നതില്‍ വിസ്മയിക്കാനുമാവില്ല.

തിരിച്ചടികളുടെ വര്‍ഷമാണ് പിണറായി സര്‍ക്കാര്‍ കൊണ്ടാടേണ്ടതെന്നതിന് തെളിവാണ് വഖഫ്‌ബോര്‍ഡില്‍ പി.എസ്.സിയെ നിയോഗിച്ചതും പിന്നീട് പിന്‍വലിക്കാന്‍ ഇടവന്നതും. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനുത്തരവാദിയയാളെ പുനര്‍നിയമനം നല്‍കി ജില്ലാകലക്ടറായി നിയമിച്ചതും പിന്‍വലിച്ചോടേണ്ടി വന്നതും ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തിലെ പിന്നാക്കംപോക്കും ഈ സര്‍ക്കാരിനെ യു ടേണ്‍ സര്‍ക്കാരെന്ന വിശേഷണത്തിന് അര്‍ഹമാക്കിയിരിക്കുകയാണ്. ഈ മാസം ഒടുവില്‍ ലാവലിന്‍ കോഴക്കേസിന്റെ വിചാരണക്കുള്ള അനുമതികൂടി ലഭിക്കുന്നതോടെ പിണറായി വിജയനും സര്‍ക്കാരിനും നാണം മറയക്കാന്‍ യാതൊന്നുമില്ലാത്ത അവസ്ഥയാണ് വരാന്‍പോകുന്നതെന്നര്‍ഥം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Auto

ലാന്‍ഡ് ക്രൂയിസര്‍ സീരീസിലേക്ക് പുതിയ എസ്‌യുവി: 2028ഓടെ വിപണിയില്‍

2023ലെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ച ലാന്‍ഡ് ക്രൂയിസര്‍ SE കണ്‍സെപ്റ്റിന്റെ ഉല്‍പ്പാദന പതിപ്പായിരിക്കും ഈ പുതിയ മോഡല്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

Published

on

ടൊയോട്ടയുടെ ഐതിഹാസിക ലാന്‍ഡ് ക്രൂയിസര്‍ നിരയില്‍ ഒരു പുതിയ എസ്‌യുവി കൂടി ഇടംപിടിക്കാനൊരുങ്ങുന്നു. 2023ലെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ച ലാന്‍ഡ് ക്രൂയിസര്‍ SE കണ്‍സെപ്റ്റിന്റെ ഉല്‍പ്പാദന പതിപ്പായിരിക്കും ഈ പുതിയ മോഡല്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2028 ഓടെ ആഗോള വിപണിയില്‍ അവതരിപ്പിക്കാനുള്ള പദ്ധതികളാണ് ടൊയോട്ട തയ്യാറാക്കുന്നത്. പരമ്പരാഗത ലാന്‍ഡ് ക്രൂയിസര്‍ മോഡലുകളില്‍ കാണുന്ന പരുക്കന്‍ ബോഡിഓണ്‍ഫ്രെയിം ഘടനയ്ക്ക് പകരം, കൂടുതല്‍ ആധുനികമായ മോണോകോക്ക് പ്ലാറ്റ്‌ഫോമിലാണ് ഈ എസ്‌യുവി നിര്‍മ്മിക്കുക. ഇതുവഴി സുഖസൗകര്യങ്ങള്‍ക്കും നഗര യാത്രകള്‍ക്കും മുന്‍തൂക്കം നല്‍കുന്ന ഒരു ലക്‌സറിഓറിയന്റഡ് എസ്‌യുവി ആയി ഇത് മാറും.

ടൊയോട്ടയുടെ വരാനിരിക്കുന്ന ‘അറിനെ’ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള ഈ വാഹനം ഒരു സോഫ്റ്റ്‌വെയര്‍-ഡിഫൈന്‍ഡ് വെഹിക്കിളായിരിക്കും. ഓവര്‍ ദി എയര്‍ അപ്‌ഡേറ്റുകള്‍ വഴി വാഹനത്തിലെ സാങ്കേതികവിദ്യകളും ഫീച്ചറുകളും കാലക്രമേണ മെച്ചപ്പെടുത്താനാകും. പൂര്‍ണ്ണമായും ഇലക്ട്രിക് പതിപ്പും ഹൈബ്രിഡ് പതിപ്പും ഉള്‍പ്പെടെ വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ, ടൊയോട്ടയുടെ അടുത്ത തലമുറ ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റവും ഈ മോഡലില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഏകദേശം 4.1 മീറ്റര്‍ നീളമുള്ള ഈ വാഹനം മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലായിരിക്കും ഇടംപിടിക്കുക. കണ്‍സെപ്റ്റ് പതിപ്പില്‍ മൂന്ന് നിര സീറ്റുകളാണ് ഒരുക്കിയിരുന്നത്. വിപണിയില്‍, നിലവിലുള്ള ലാന്‍ഡ് ക്രൂയിസര്‍ 300ന് താഴെയായിരിക്കും ഈ പുതിയ മോഡലിന്റെ സ്ഥാനം.

ആധുനികമായ ഡിസൈന്‍ ഇതിന്റെ മറ്റൊരു പ്രത്യേകതയായിരിക്കും. ലാന്‍ഡ് ക്രൂയിസറിന്റെ കരുത്തും പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ട്, നഗര ജീവിതത്തിനും ദൈനംദിന യാത്രകള്‍ക്കും അനുയോജ്യമായ ഒരു ആഡംബര എസ്‌യുവി തേടുന്ന ഉപഭോക്താക്കളെയാണ് ടൊയോട്ട ഈ പുതിയ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനിടയില്‍, ലാന്‍ഡ് ക്രൂയിസര്‍ ശ്രേണിയിലെ ഏറ്റവും ചെറുതായ മോഡലായ ലാന്‍ഡ് ക്രൂയിസര്‍ FJ 2026 ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നു.

Continue Reading

india

‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരമൊന്നും മോദിക്കില്ലെന്നും എക്സ് പോസ്റ്റിൽ സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു

Published

on

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പരിഷ്‍കരിക്കുന്നതിലാണ് പ്രധാനമ​ന്ത്രി നരേന്ദ്രമോദി ഇപ്പോൾ ഊന്നൽ നൽകിയിരിക്കുന്നതെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ​സാമ്പത്തിക രംഗത്ത് മോദിയുടെ അറിവിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഡൽഹി ഐ.ഐ.ടിയിൽ പ്രഫസറായിരുന്നു സുബ്രഹ്മണ്യൻ സ്വാമി.

മാക്രോ ഇക്കണോമിക്സിനെ(സ്ഥൂല സാമ്പത്തിക ശാസ്ത്രം) കുറിച്ച് മോദിക്ക് ഒരു ചുക്കും അറിയില്ലെന്നാണ് എക്സ് പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതിനാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നയരൂപീകരണത്തിൽ നി​ർദേശം നൽകാൻ പ്രധാനമന്ത്രിക്ക് സാധിക്കില്ല. മാത്രമല്ല, ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരമൊന്നും മോദിക്കില്ലെന്നും എക്സ് പോസ്റ്റിൽ സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു.

മോദി സമ്പദ് വ്യവസ്ഥ പരിഷ്‍കരിക്കുന്നതിന് ഊന്നൽ നൽകിയിരിക്കുകയാണെന്ന റിപ്പോർട്ട് പങ്കുവെച്ചായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ എക്സ് പോസ്റ്റ്. ഈ മാസാദ്യം ​പ്രധാനമന്ത്രി തന്റെ ഭരണസഖ്യത്തിലെ നിയമസഭാംഗങ്ങളെ പാർലമെന്റ് ഹാളിൽ വിളിച്ചു കൂട്ടി സമഗ്ര സാമ്പത്തിക പരിഷ്‍കരണത്തിന് തയാറെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു.

Continue Reading

GULF

മക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം

Published

on

മക്ക: മസ്ജിദുൽ ഹറാമിൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച തീർത്ഥാടകനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സൗദി സുരക്ഷാ ഉദ്യോഗസ്ഥൻ ശ്രദ്ധേയനായി. റിയാൻ ബിൻ സഈദ് അബു ഫൈദ അൽ മഗിദി അൽ അസീരി എന്ന ഉദ്യോഗസ്ഥനാണ് സ്വന്തം ജീവൻ പണയപ്പെടുത്തി തീർത്ഥാടകനെ രക്ഷിച്ചത്. ഡിസംബർ 25-നായിരുന്നു സംഭവം.

മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയ ആളെ രക്ഷിക്കാൻ ഉദ്യോഗസ്ഥൻ അതിവേഗം ഓടിയെത്തുകയും സ്വന്തം ശരീരത്തിലേക്ക് വീഴ്ത്തുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ ദേഹത്തേക്കാണ് തീർത്ഥാടകൻ വീണത് എന്നതിനാൽ മാരകമായ അപകടം ഒഴിവായി. വീഴ്ചയുടെ ആഘാതത്തിൽ ഇരുവർക്കും പരിക്കേറ്റു. ഉദ്യോഗസ്ഥന്റെ എല്ലുകൾക്ക് പൊട്ടലും മറ്റ് പരിക്കുകളുമുണ്ടെങ്കിലും നിലവിൽ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ലോകമെമ്പാടുമുള്ളവർ ഉദ്യോഗസ്ഥന്റെ ധീരതയെ പ്രശംസിച്ചു.

സംഭവമറിഞ്ഞ സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് പരിക്കേറ്റ ഉദ്യോഗസ്ഥനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൗദി സുരക്ഷാ ഉദ്യോഗസ്ഥർ കാണിക്കുന്ന ആത്മാർത്ഥതയുടെയും ത്യാഗത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. മസ്ജിദുൽ ഹറാമിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും ആരാധനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹറം കാര്യ മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് വിശ്വാസികളെ ഓർമ്മിപ്പിച്ചു. ആത്മഹത്യ ഇസ്ലാമിക വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

Trending