Connect with us

kerala

തോല്‍ക്കുമ്പോള്‍ കൂടാരത്തിന് തീ കൊളുത്തുകയാണ് സിപിഎം: കെ എം ഷാജി

ഭരണം കൊണ്ട് ജയിക്കാനായില്ലെങ്കില്‍ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാനെങ്കിലും സാധിക്കുമോ എന്ന അവസാനത്തെ അടവിലാണ് സി പി എമ്മെന്നും കെ.എം ഷാജി പറഞ്ഞു

Published

on

തോറ്റു പോകുമ്പോള്‍ കൂടാരത്തിന് തീ കൊടുക്കുന്ന രാഷ്ട്രീയമാണ് അവര്‍ പയറ്റുന്നതെന്നും പിണറായി വിജയന് മൂന്നാമതും മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാന്‍ കേരളത്തെ കത്തിക്കാനാണ് സി.പി.എം ശ്രമം നടത്തുന്നതെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. നിയമസഭ തെരഞ്ഞെടുപ്പ് കഴിയും വരെ മതേതര കേരളം ജാഗ്രതയിലാവേണ്ട കാലമാണ്. തോല്‍വി ഭയക്കുന്ന സി പി എം പിച്ചുംപേയും പറയുന്നത് കേരളത്തിന്റെ സെക്കുലര്‍ ഫാബ്രിക്കിനെ വലിച്ചു കീറിക്കൊണ്ടാണ്. മതേതര കേരളം ഇത് ഗൗരവമായി കണ്ടില്ലെങ്കില്‍ നാടിന്റെ അമൂല്യ സമ്പത്തായ സൗഹൃദങ്ങളാണ് നശിച്ചു പോവുക. മുതിര്‍ന്ന സി പി എം നേതാക്കള്‍ പോലും പത്രക്കാര്‍ക്ക് മുന്നില്‍ വന്ന് ഇസ്ലാമോഫോബിയ പരത്തുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എ കെ ബാലന്‍ പറഞ്ഞ മാറാട് സ്റ്റേറ്റ്മെന്റ്.

സാംസ്‌കാരിക കേരളം ഒന്നിച്ചു നിന്ന് പ്രതിരോധിച്ച സംഭവങ്ങളില്‍ ഒന്നാണത്. ഈ സംഭവം ജനങ്ങളുടെ ഓര്‍മയിലേക്ക് കൊണ്ടു വന്ന് ചര്‍ച്ചക്ക് വെക്കാനുള്ള എന്ത് രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്? അന്ന് ജനിച്ചിട്ടില്ലാത്ത കുട്ടികള്‍ പോലും ഇന്ന് വോട്ടര്‍മാരാണ്. അവര്‍ കേരളത്തിന്റെ ഭാവിയില്‍ ക്രിയാത്മകമായി ഇടപെടേണ്ടവരാണ്. രാജ്യപുരോഗതിയില്‍ പങ്കാളിത്തം വഹിക്കേണ്ടവരാണ്. ഒരു ദുരന്തമുഹൂര്‍ത്തം ഓര്‍മ്മിപ്പിച്ച് അവരെ നെഗറ്റീവ് ആക്കുന്നതാണോ ഡെവലപ്പ്മെന്റിനെ കുറിച്ച് പറഞ്ഞു കൊണ്ട് അവരെ കര്‍മ്മ രംഗത്ത് സജീവമാക്കുന്നതാണോ ഗുണപരമായ രാഷ്ട്രീയം.

സി പി എമ്മിന് വോട്ട് തേടി വീട് കയറിയ സാധാരണ പ്രവര്‍ത്തകര്‍ക്ക് ‘കടക്ക് പുറത്ത് ‘ എന്ന കേള്‍ക്കാനായിട്ടുണ്ട്. എ കെ ബാലനും സംഘവും അത് കേള്‍ക്കാത്തത് അവര്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങാത്തത് കൊണ്ടാണ്. പിണറായി വിജയന്‍ എന്ന ബിംബത്തിന് ചുറ്റും വലംവെച്ച് തലചുറ്റിപ്പോയ നേതാക്കള്‍ പറയുന്ന വിടുവായത്തം നമ്മള്‍ ഏറെ കേട്ടതാണ്. അത്ര നിസ്സാരമല്ല പുതിയ വര്‍ത്തമാനങ്ങള്‍. വളരെ ആസൂത്രിതമായി, പാര്‍ട്ടി കമ്മറ്റി ചേര്‍ന്ന് തന്നെയാണ് വര്‍ഗീയത പറയുന്നത് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഇത് ലക്ഷ്യം വെക്കുന്നത് ലീഗിനെ ആണെന്നത് തോന്നിപ്പിക്കല്‍ മാത്രമാണ്. ‘നിങ്ങള്‍ ഇത് മറന്നു പോയോ’ എന്ന് മറ്റാരെയോ വിളിച്ചുണര്‍ത്തി ചോദിക്കുകയാണ്. സി പി എം നേതാക്കള്‍ വായുവില്‍ എറിയുന്ന വിഷവിത്തുകള്‍ പെറുക്കിയെടുക്കുന്നത് സാമാന്യജനങ്ങള്‍ അല്ല. ബി ജെ പി കേന്ദ്രങ്ങള്‍ തന്നെയാണ്. അവരത് മുളപ്പിച്ചെടുക്കുന്നുമുണ്ട്. തിരുവനന്തപുരത്തും പാലക്കാട്ടും കോഴിക്കോട്ടും മുളപൊട്ടിയത് ബി ജെ പി അദ്ധ്വാനിച്ചതിന്റെ ഫലമല്ല. അത്രയേറെ ദുര്‍ബലമായ ബി ജെ പി നേതൃത്വത്തെ സി പി എം നന്നായി സഹായിച്ചിട്ടുണ്ട്. അവര്‍ വര്‍ഗീയമായി ഉഴുതു മറിച്ച മണ്ണില്‍ ചെറിയ പണി മാത്രമേ ബിജെപിക്ക് ചെയ്യേണ്ടി വന്നിട്ടുള്ളൂ.

ആ അപകടം ഈ രീതിയില്‍ ഒതുക്കിയതിന് കേരളത്തിന്റെ മതേതര മനസ്സിന് നന്ദി പറയാതിരിക്കാന്‍ ആവില്ല. ഭരണം കൊണ്ട് കേരളം പൊറുതി മുട്ടിയതിന്റെ പ്രതികരണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ പ്രധാനമായത്. അതിനുള്ള പരിഹാരം വര്‍ഗീയത പറയലാണെന്ന കേവല ധാരണയല്ല എ കെ ബാലനെപ്പോലുള്ളവര്‍ നടത്തുന്ന, വിഷം വമിക്കുന്ന പ്രസ്താവനകള്‍ക്ക് പിറകില്‍ എന്നത് വ്യക്തമാണ്. അതൊന്നും ‘നിഷ്‌കളങ്കമായ വിവരക്കേടില്‍’ ഉള്‍പ്പെടുത്തി തള്ളിക്കളയേണ്ടതല്ല. വള്ളിപുള്ളി വിടാതെ അവയെ ഏറ്റെടുക്കുന്ന മുഖ്യമന്ത്രിയുടെ മറുപടികളില്‍ നിന്ന് തന്നെ അത് ബോധ്യമാവും. വിലപറഞ്ഞ് ഉറപ്പിച്ച വര്‍ഗീയ ധ്രുവീകരണത്തിന്റെ ഡീല്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഭരണം കൊണ്ട് ജയിക്കാനായില്ലെങ്കില്‍ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാനെങ്കിലും സാധിക്കുമോ എന്ന അവസാനത്തെ അടവിലാണ് സി പി എമ്മെന്നും കെ.എം ഷാജി പറഞ്ഞു.

kerala

എസ്.ഐ.ആര്‍; ‘പ്രവാസികളുടെ പേര് ചേര്‍ക്കുന്നതിലെ സാങ്കേതിക പ്രശ്‌നം പരിഹരിക്കണം’

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തയച്ച് പി.കെ കുഞ്ഞാലിക്കുട്ടി

Published

on

എസ്.ഐ.ആറില്‍ പ്രവാസികള്‍ക്ക് പുതുതായി പേര് ചേര്‍ക്കുന്നതില്‍ നിലനില്‍ക്കുന്ന സാങ്കേതിക പ്രശ്നങ്ങള്‍ക്ക് അടിയന്തര ഇടപെടലും പരിഹാരവും ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ കത്ത്. 1955-ലെ പൗരത്വ നിയമ ത്തിലെ സെക്ഷന്‍ നാല് പ്രകാരം, മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യന്‍ പൗരനാണെങ്കില്‍ വിദേശത്ത് ജനിച്ച വ്യക്തിയും പിന്തുടര്‍ച്ചാവകാശം വഴി ഇന്ത്യന്‍ പൗരനാണ്. ഇന്ത്യയില്‍ സ്ഥിരതാമ സക്കാരായ ആളുകള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ഫോം 6-ഉം, പ്രവാസികള്‍ ഫോം 6എയുമാണ് സമര്‍പ്പിക്കേണ്ടത്. ഇത്തരം അപേക്ഷകള്‍ ജനുവരി 22ന് മുന്‍പ് സമര്‍പ്പിക്കുകയും വേണം. അതേ സമയം വിദേശ വോട്ടര്‍മാര്‍ ജനനസ്ഥലം വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഫോം 6 എയിലും ഓണ്‍ ലൈന്‍ പോര്‍ട്ടലിലും ഗുരുതരമായ പോരായ്മ നിലനില്‍ക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഫോം 6 എയിലെ കോളം എഫില്‍ ജനിച്ച സംസ്ഥാനം, ജില്ല, ഗ്രാമം എന്നിവ രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമുണ്ട്. എന്നാല്‍ നിലവിലെ ഫോമിലോ ഓണ്‍ലൈന്‍ പോര്‍ട്ടലിലോ ഇന്ത്യയ്ക്ക് പുറത്തുള്ള ജനനസ്ഥലം രേഖപ്പെടുത്താന്‍ വ്യവസ്ഥയില്ലാത്തത് വിദേശത്ത് ജനിച്ച വ്യക്തികളെ വലയ്ക്കുകയാണ്. സംസ്ഥാനത്ത് എസ്.ഐ.ആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചത് 2025 ഡിസംബര്‍ 23നാണ്. ചട്ടപ്രകാരം, പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനായി 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കരട് പ്രസിദ്ധീകരിച്ച് 15 ദിവസം പിന്നിട്ടിട്ടും പ്രവാസികളുടെ ഈ പ്രശ്നം പരിഹരിച്ചിട്ടില്ല. പ്രവാസികളുടെ ഈ ആശങ്ക നേരത്തെ തന്നെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തില്‍ മുസ്ലിംലീഗ് പ്രതിനിധി അഡ്വ. പി.എ മുഹമ്മദ് ഷാ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആശങ്കകള്‍ യോഗത്തിന്റെ മിനിറ്റ്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസറും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഒബ്സര്‍വറും അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പ്രവാസികളുടെ ഭരണഘടനാപരമായ അവകാശം കേവലം സാങ്കേതിക കാരണങ്ങളാല്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Continue Reading

Film

അമ്മയുടെ വിയോഗത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍

”എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയില്‍ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി.

Published

on

കോഴിക്കോട്: തന്റെ അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് നടന്‍ മോഹന്‍ലാല്‍. ”എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയില്‍ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന്, എന്റെ ദുഃഖത്തില്‍ നേരിട്ടും അല്ലാതെയും പങ്കുചേര്‍ന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നു. വീട്ടിലെത്തിയും, ഫോണ്‍ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാര്‍ത്ഥന,” എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ചൊവ്വാഴ്ചയാണ് മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചത്. അന്തിമോപചാരം അര്‍പ്പിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നൂറുകണക്കിന് പേര്‍ വീട്ടിലെത്തി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, വി. അബ്ദുറഹ്‌മാന്‍ തുടങ്ങിയവരും അനുശോചനം അറിയിക്കാന്‍ എത്തിയിരുന്നു.

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; വ്യവസായി ഡി. മണിയെ തേടി എസ്.ഐ.ടി സംഘം ചെന്നൈയില്‍

2019 ലും 20 ലുമായി 4 പഞ്ചലോഹ വിഗ്രഹങ്ങള്‍ ശബരിമലയില്‍ നിന്ന് കടത്തിയെന്നായിരുന്നു ഡി മണിയുടെ മൊഴി.

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പഞ്ചലോഹ വിഗ്രഹം വാങ്ങിയതായി ആരോപണം ഉയര്‍ന്ന ഡി മണിയെ തേടി എസ് ഐ ടി ചെന്നൈയില്‍. രണ്ടു ദിവസത്തിനകം ഡി മണിയെ ചോദ്യം ചെയ്‌തേക്കും. 2019 ലും 20 ലുമായി 4 പഞ്ചലോഹ വിഗ്രഹങ്ങള്‍ ശബരിമലയില്‍ നിന്ന് കടത്തിയെന്നായിരുന്നു ഡി മണിയുടെ മൊഴി.

രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘം വ്യവസായിയെ ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനാണെന്നും, വിഗ്രഹങ്ങള്‍ വാങ്ങിയത് ‘ഡി മണി’ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയായ വ്യവസായി ആണെന്നും ചെന്നിത്തല ആരോപിച്ചിരുന്ന.

വിഗ്രഹങ്ങള്‍ കടത്തിയതിന്റെ പണം കൈപ്പറ്റിയത് ശബരിമലയുമായി ബന്ധമുള്ള ഉന്നതനെന്നും വ്യവസായി മൊഴി നല്‍കി. ദുബൈ കേന്ദ്രീകരിച്ചാണ് മണിയുടെ സാമ്പത്തിക ഇടപാടുകള്‍. പഞ്ചലോഹ വിഗ്രഹങ്ങള്‍ക്ക് പണം നല്‍കിയത് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ്. മണി വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയായിരുന്നു ഇടപാടുകള്‍.

അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ.പി ശങ്കര്‍ദാസും എന്‍.വിജയകുമാറും കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. എ.പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡില്‍ ഇരുവരും അംഗങ്ങളായിരുന്നു. കേസില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ശങ്കര്‍ദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതില്‍ എസ്‌ഐടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യ നീക്കം.

Continue Reading

Trending