india
ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങള്‍ രേഖകളില്‍ വെളിപ്പെടുത്തരുത്: പോലീസിനോട് ഡല്‍ഹി ഹൈക്കോടതി
ഒരു പോക്സോ (POCSO) കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ന്യൂഡല്‍ഹി: ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവരുടെ പേര്, മാതാപിതാക്കളുടെ വിവരങ്ങള്‍, മേല്‍വിലാസം എന്നിവ കോടതികളില്‍ സമര്‍പ്പിക്കുന്ന ഒരു രേഖയിലോ റിപ്പോര്‍ട്ടിലോ വെളിപ്പെടുത്താന്‍ പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നഗര പോലീസിന് നിര്‍ദ്ദേശം നല്കി. അതിജീവിച്ചവരുടെ സ്വകാര്യത സംരക്ഷിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ എസ്.എച്ച്.ഒമാര്‍ക്കും (SHO) അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ ഡല്‍ഹി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.
ഒരു പോക്സോ (POCSO) കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ അതിജീവിതയുടെ പേര് പരാമര്‍ശിച്ചത് കോടതി ഗൗരവത്തോടെ നിരീക്ഷിച്ചു.
‘തന്റെ പരിധിയിലുള്ള എല്ലാ എസ്.എച്ച്.ഒമാരെയും ബോധവല്‍ക്കരിക്കാന്‍ ബന്ധപ്പെട്ട ഏരിയയിലെ ഡി.സി.പിക്ക് നിര്‍ദ്ദേശം നല്കുന്നു. ലൈംഗിക അതിക്രമത്തിന് ഇരയായ വ്യക്തിയുടെ പേരോ മേല്‍വിലാസമോ കോടതിയില്‍ ഫയല്‍ ചെയ്യുന്ന ഒരു രേഖയിലും വെളിപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കണം,’ ജനുവരി 14-ലെ ഉത്തരവില്‍ കോടതി വ്യക്തമാക്കി.
2021-ല്‍ 12-13 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കബളിപ്പിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്. പെണ്‍കുട്ടിയെ ഒരു മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നും പിന്നീട് വീട്ടുകാര്‍ കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയെന്നുമാണ് പരാതി. എന്നാല്‍ കുട്ടിയുടെ അമ്മയുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും, ഇതിലുള്ള വിരോധം കാരണം കുട്ടിയെക്കൊണ്ട് കള്ളക്കേസ് കൊടുപ്പിച്ചതാണെന്നുമാണ് പ്രതി വാദിച്ചത്. കൂടാതെ കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന കാലമായതിനാല്‍ കുറ്റകൃത്യം നടക്കാന്‍ സാധ്യതയില്ലെന്നും പ്രതിഭാഗം അവകാശപ്പെട്ടു.
എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളി. പാന്‍ഡെമിക് കാലമായതുകൊണ്ട് മാത്രം കുറ്റകൃത്യം നടക്കില്ലെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടി തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെന്നും അതിന് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്നും കോടതി പറഞ്ഞു.
‘താന്‍ വിശ്വസിക്കുകയും ‘ചാച്ച’ (അങ്കിള്‍) എന്ന് വിളിക്കുകയും ചെയ്ത, പിതൃതുല്യനായ ഒരാളാണ് തന്നെ പീഡിപ്പിച്ചത് എന്ന് പെണ്‍കുട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അമ്മയുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റങ്ങള്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയെ സംശയിക്കാന്‍ കാരണമാകുന്നില്ല. ഒരു കുട്ടി നേരിട്ട അതിക്രമത്തിന്റെ ഗൗരവം മൂന്നാമതൊരാളുടെ പെരുമാറ്റം വെച്ച് വിലയിരുത്താനാകില്ല,’ കോടതി നിരീക്ഷിച്ചു.
ഈ കാരണങ്ങളാല്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
india
ഇനി മുതല്‍ പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രം; ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളില്‍ ഇതരമതസ്ഥര്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: ഹിമാലയ സാനുക്കളില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രമായി പരിമിതിപ്പെടുത്തി. ചതുര്‍ധാം യാത്രയുടെ ഭാഗമായ ഈ രണ്ടുക്ഷേത്രങ്ങളിലും ഹിന്ദു ഇതര മതസ്ഥര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.
ബദരീനാഥ്-കേദാര്‍നാഥ് ധാം ഉള്‍പ്പെടെ ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി നിയന്ത്രിക്കുന്ന എല്ലാ ക്ഷേത്രങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. ക്ഷേത്ര സമിതിയുടെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം നിരോധിക്കുമെന്ന് ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു.
ഇതുസംബന്ധിച്ച നിര്‍ദ്ദേശം വരാനിരിക്കുന്ന ക്ഷേത്ര കമ്മിറ്റി ബോര്‍ഡ് യോഗത്തില്‍ പാസാക്കും. ആറ് മാസത്തെ ശീതകാല അവധിക്ക് ശേഷം ഏപ്രില്‍ 23-ന് ബദരീനാഥ് ക്ഷേത്രത്തിന്റെ നട തുറക്കും. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ നട തുറക്കുന്ന തീയതി ശിവരാത്രി ദിനത്തില്‍ പ്രഖ്യാപിക്കും.
കേദാര്‍നാഥും ബദരീനാഥും കൂടാതെ ഗംഗോത്രി, യമുനോത്രി എന്നിവയാണ് ചാര് ധാമിലെ മറ്റ് രണ്ട് ക്ഷേത്രങ്ങള്‍. ഇവയുടെ നടകള്‍ അക്ഷയതൃതീയ പ്രമാണിച്ച് ഏപ്രില്‍ 19-ന് തുറക്കും.
india
ഗുജറാത്തിലെ എസ്ഐആറിൽ പത്മശ്രീ ജേതാവ് ഷഹാബുദ്ദീൻ റാത്തോഡിന്റെ പേര് വെട്ടി
അഹമ്മദാബാദ്: ഗുജറാത്തിലെ എസ്ഐആറിൽ പത്മശ്രീ ജേതാവ് ഷഹാബുദ്ദീൻ റാത്തോഡിന്റെ പേര് വെട്ടി. ഫോം 7 ദുരുപയോഗം ചെയ്താണ് തന്റെ പേര് നീക്കം ചെയ്തതെന്ന് റാത്തോഡ് പറഞ്ഞു. വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഒരാളുടെ പേരില്‍ ആരെങ്കിലും ഫോം പൂരിപ്പിച്ചു നൽകിയാൽ പോലും, കൃത്യമായ പരിശോധന കൂടാതെ വോട്ടർ രജിസ്ട്രേഷൻ റദ്ദാക്കാൻ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.
ഫോമിലുള്ള മൊബൈൽ നമ്പർ ഉൾപ്പെടെ വ്യാജമാണ്. ഗുജറാത്തിലെ താനെയിലാണ് റാത്തോഡ് താമസിക്കുന്നത്. അതേസമയം, പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേരുകൾ തിരഞ്ഞുപിടിച്ച് നീക്കം ചെയ്യുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ബോധപൂർവവും എന്നാല്‍ അപകടകരവുമായ പ്രവണതയാണ് റാത്തോഡിന് സംഭവിച്ചതെന്ന് മുൻ കോൺഗ്രസ് എംഎൽഎ ഋത്വിക് മക്വാന പറഞ്ഞു. റാത്തോഡ് സംഭവം ഒരു മുന്നറിയിപ്പായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നം ഒരു പ്രമുഖ വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് കോൺഗ്രസ് പറയുന്നത്. ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. വോട്ടര്‍മാരുടെ സമ്മതമില്ലാതെ ‘ഫോം നമ്പർ 7’ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് എസ്ഐആറെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.
‘ഗുജറാത്തിൽ എസ്ഐആര്‍ എന്ന പേരിൽ നടക്കുന്നത് കേവലമൊരു ഭരണപരമായ നടപടിയല്ല, മറിച്ച് വോട്ടുകൾ മോഷ്ടിക്കുന്നതിനായി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന തന്ത്രപരമായ നീക്കമാണ്. എവിടെയെല്ലാം എസ്ഐആര്‍ ഉണ്ടോ അവിടെയെല്ലാം വോട്ട് മോഷണവുമുണ്ട്”- രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി എവിടെയൊക്കെ പരാജയം ഭയപ്പെടുന്നുവോ, അവിടെയൊക്കെ വോട്ടർമാരെ നീക്കം ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
india
രാജസ്ഥാനില്‍ അസ്വസ്ഥ മേഖല പ്രഖ്യാപനം; പുതിയ നിയമവുമായി സര്‍ക്കാര്‍
സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്കിയ ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് നിയമമന്ത്രി ജോഗാറാം പട്ടേല്‍ അറിയിച്ചു.
ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിലവിലുള്ള മാതൃകയില്‍ ചില പ്രദേശങ്ങളെ ‘അസ്വസ്ഥ മേഖല’കളായി പ്രഖ്യാപിച്ച് സ്ഥാവര സ്വത്തുക്കളുടെ കൈമാറ്റം നിയന്ത്രിക്കുന്ന നിയമം കൊണ്ടുവരാന്‍ രാജസ്ഥാന് സര്‍ക്കാര്‍. സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്കിയ ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് നിയമമന്ത്രി ജോഗാറാം പട്ടേല്‍ അറിയിച്ചു.
ജനസംഖ്യാ ആനുപാതികമല്ലാത്ത രീതിയില്‍ കൂട്ടംകൂടിയുള്ള ജനവാസവും ആവര്‍ത്തിച്ചുണ്ടാകുന്ന സംഘര്‍ഷങ്ങളും മൂലം അസ്വസ്ഥമാകുന്ന പ്രദേശങ്ങളെ ‘അസ്വസ്ഥബാധിത’ മേഖലകളായി പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ചില മേഖലകളില്‍ പ്രത്യേക സമുദായങ്ങളുടെ ജനസംഖ്യ അതിവേഗം വര്‍ധിക്കുന്നത് ജനസംഖ്യാപരമായ അസന്തുലനത്തിനും സ്ഥിരതാമസക്കാര്‍ക്ക് അസ്വസ്ഥതയും സൃഷ്ടിക്കുന്നുവെന്നും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ ബില്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമം നിലവില്‍ വന്നാല്‍ ‘അസ്വസ്ഥ മേഖല’കളില്‍ ബന്ധപ്പെട്ട അധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ നടക്കുന്ന സ്ഥാവര സ്വത്ത് കൈമാറ്റങ്ങള്‍ക്ക് നിയമസാധുത ഉണ്ടാകില്ല. നിയമലംഘനം ജാമ്യമില്ലാത്ത കുറ്റകൃത്യമായി കണക്കാക്കുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.
വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന ബില്ലിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു. സംസ്ഥാനത്തെ ”വര്‍ഗീയ പരീക്ഷണശാല”യാക്കാനുള്ള ശ്രമമാണിതെന്ന് മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പാരമ്പര്യത്തിന് പേരുകേട്ട രാജസ്ഥാനെ ‘അസ്വസ്ഥ’മെന്ന് മുദ്രകുത്തുന്നത് ലജ്ജാകരമാണെന്നും നൂറ്റാണ്ടുകളായി ഒരുമിച്ചു ജീവിക്കുന്ന സമൂഹങ്ങളെ നിയമം വിഭജിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ബി.ജെ.പിയുടെ ”ഗുണ്ടായിസത്തിന് നിയമസാധുത” നല്കുന്ന നീക്കമാണിതെന്നും രാജസ്ഥാന് പോലുള്ള സമാധാനപരമായ സംസ്ഥാനത്തെ അസ്ഥിരപ്പെടുത്തുമെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊടാസ്ര വിമര്‍ശിച്ചു.
-
News24 hours agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala23 hours agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala23 hours agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
-
News21 hours agoസിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത
-
News21 hours agoഗസ്സ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമ്മർദം; നെതന്യാഹുവുമായി അമേരിക്കൻ ദൂതരുടെ കൂടിക്കാഴ്ച
-
kerala20 hours agoനെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്
-
kerala21 hours agoവളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ
-
kerala20 hours agoശബരിമല സ്വർണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു
