Connect with us

Video Stories

വിഷപ്പുക നിറയുന്ന ഡല്‍ഹി

Published

on

വായുമലിനീകരണം എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചുകടന്നതിന്റെ അടയാളമാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കടുത്ത പുകമഞ്ഞ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലേക്ക് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയര്‍ന്നതോടെ, സ്‌കൂളുകള്‍ അടച്ചിടാനും ആളുകളെ പുറത്തിറങ്ങുന്നതില്‍നിന്ന് നിരുത്സാഹപ്പെടുത്താനുമെല്ലാം ഡല്‍ഹി ഭരണകൂടം നിര്‍ബന്ധിതമായിരിക്കുകയാണ്. രാജ്യത്തെ മറ്റ് പല നഗരങ്ങളിലേയും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കണക്കിലെടുക്കുമ്പോള്‍ ഡല്‍ഹിയുടേത് മാത്രമായി ഈ പ്രശ്‌നത്തെ ചുരുക്കിക്കാണാനാവില്ല.
ആഗോളതാപനം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമായ ഹൈഡ്രോഫ്‌ളൂറോകാര്‍ബണി(എച്ച്.എഫ്.സി)ന്റെ അളവ് നിയന്ത്രിക്കാന്‍ 197 ലോക രാഷ്ട്രങ്ങള്‍ ധാരണയില്‍ എത്തിയത് ഇക്കഴിഞ്ഞ ഒക്ടോബര്‍ മധ്യത്തോടെയാണ്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ റുവാണ്ടന്‍ നഗരമായ കിഗലിയില്‍ ചേര്‍ന്ന ഉച്ചകോടിയിലായിരുന്നു ധാരണ. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള ക്യോട്ടോ, പാരീസ് ഉടമ്പടികളുടെ തുടര്‍ച്ചയായി ഉണ്ടാക്കിയ ധാരണയില്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ചില രാഷ്ട്രങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കിയത് കരാറിന്റെ സാധ്യതകളെ ഇല്ലാതാക്കുമെന്ന വിമര്‍ശനം അന്നുതന്നെ ഉയര്‍ന്നിരുന്നു. എങ്കിലും വിദൂര ഭാവി മുന്നില്‍ കണ്ട് പ്രത്യാശാപരമായ ചുവടുവെപ്പിന് ലോകരാഷ്ട്രങ്ങള്‍ തയ്യാറായി എന്നതിനെ ഗൗരവമായിത്തന്നെ കാണണം.
അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ പ്രതിവര്‍ഷം 15 ലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. മരണഹേതുവാകുന്ന വിഷയങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് അന്തരീക്ഷ മലിനീകരണം. ആസ്മ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനും ഇത് കാരണമാകുന്നു. 2.2 ദശലക്ഷം കുട്ടികളിലെങ്കിലും അന്തരീക്ഷ മലിനീകരണം ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ശ്വാസകോശ സംബന്ധമായ ആസുഖങ്ങളാണ് ഏറെയും. ഓട്ടിസം പോലുള്ള അവസ്ഥക്കും ഇത് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു.
കാര്‍ബണ്‍ ഡൈയോക്‌സൈഡ്, ക്ലോറോഫ്‌ളൂറോ കാര്‍ബണ്‍, സള്‍ഫര്‍ ഡൈയോക്‌സൈഡ് എന്നിവയാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന പ്രധാന വിഷവാതകങ്ങള്‍. കാര്‍ബണ്‍ ഡൈയോക്‌സൈഡാണ് ഇതില്‍ ഏറ്റവും കൂടുതലായി അന്തരീക്ഷത്തില്‍ എത്തുന്നത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളെ ഇപ്പോള്‍ വരിഞ്ഞുമുറുക്കുന്ന പുകമഞ്ഞിന്റെ പ്രധാന ഹേതുവും കാര്‍ബണ്‍ ആണ്. വാഹനങ്ങളുടെ ആധിക്യം, ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ പുറംതള്ളുന്ന പുക എന്നിവയെല്ലാമാണ് ഇതില്‍ പ്രധാന ഘടകം. വ്യാവസായിക ഉത്പാദനത്തെയും ജനങ്ങളുടെ ജീവിതോപാധികളെയും നേരിട്ട് ബാധിക്കും എന്നതിനാല്‍ ഇവയെ നിയന്ത്രിക്കുക എന്നത് വെല്ലുവിളിയേറിയ ദൗത്യമാണ്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുന്നതിന് എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അഞ്ചു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം താല്‍ക്കാലിക നടപടികള്‍ മാത്രമാണ്.
അന്തരീക്ഷ മലിനീകരണം കൂടാന്‍ കാരണമായി ഡല്‍ഹി ഭരണകൂടം കുറ്റപ്പെടുത്തുന്നത് വ്യാവസായികോത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന അയല്‍ സംസ്ഥാനങ്ങളെയാണ്. മധ്യപ്രദേശിലെ ഗ്വാളിയോറും ഛത്തീസ്ഗഡിലെ റായ്പൂരുമെല്ലാം ഡബ്ല്യു.എച്ച്.ഒ തയ്യാറാക്കിയ പട്ടിക പ്രകാരം അന്തരീക്ഷ മലിനീകരണത്തിന്റെ തോതില്‍ മുന്നില്‍ നില്‍ക്കുന്ന നഗരങ്ങളുമാണ്. എന്നാല്‍ ഡല്‍ഹി സര്‍ക്കാറിന്റെ ഈ വാദം സ്വന്തം ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായേ കാണാനാവൂ. ദീപാവലി ആഘോഷത്തിന്റെ തൊട്ടടുത്ത ദിവസം മുതലാണ് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുത്തനെ ഉയര്‍ന്നത്. ദീപങ്ങളുടെ ആഘോഷത്തിന് മിഴിവേകാന്‍ കരിമരുന്ന് പ്രയോഗം വ്യാപകമായപ്പോള്‍ വലിയ തോതില്‍ വിഷവാതകം അന്തരീക്ഷത്തിലേക്ക് പമ്പ് ചെയ്യപ്പെട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം. ശൈത്യകാലം പ്രാരംഭഘട്ടത്തില്‍ എത്തിയതും വായുസഞ്ചാരം കുറവായതും കാരണം അന്തരീക്ഷ ഈര്‍പ്പം കൂടുതലായതിനാല്‍ വിഷപ്പുക അന്തരീക്ഷത്തില്‍തന്നെ തങ്ങിനില്‍ക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
വാഹനങ്ങളുടെ ആധിക്യവും അന്തരീക്ഷ മലിനീകരണം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമാണ്. ഇതിന് പരിഹാരമെന്ന നിലയില്‍ ഒറ്റ ഇരട്ട ഗതാഗത പരിഷ്‌കാരത്തിലൂടെ ഡല്‍ഹി സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം ചെയ്തിട്ടില്ലെന്നാണ് വിലയിരുത്തല്‍. അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ബീജിങ് നഗരത്തില്‍ നടപ്പാക്കിയതിനു സമാനമായ ഗതാഗത പരിഷ്‌കാരമായിരുന്നു ഡല്‍ഹി സര്‍ക്കാറും ആവിഷ്‌കരിച്ചത്. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടു ഘട്ടങ്ങളിലായി ചുരുങ്ങിയ ദിവസങ്ങളിലേക്ക് മാത്രമാണ് പദ്ധതി നടപ്പാക്കിയത്. അതുതന്നെ പ്രായോഗിക തലത്തില്‍ നേരിടാന്‍ ഇടയുള്ള വിമര്‍ശനങ്ങള്‍ ഇല്ലാതാക്കുന്നതിന് ഒട്ടേറെ ഇളവുകള്‍ നല്‍കിക്കൊണ്ടായിരുന്നു. അത്തരം കണ്‍കെട്ടു വിദ്യകള്‍ കൊണ്ട് മറികടക്കാവുന്നതല്ല അന്തരീക്ഷ മലിനീകരണം പോലുള്ള ഗൗരവമായ പ്രശ്‌നങ്ങള്‍ എന്ന് ബോധ്യപ്പെടുത്തുന്നത് കൂടിയാണ് ഇപ്പോഴത്തെ ഡല്‍ഹിയുടെ അവസ്ഥ. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ദീര്‍ഘദൃഷ്ടിയോടെയുള്ള കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യമായിരിക്കുന്നു. മെട്രോ, മോണോ റെയില്‍ സര്‍വീസുകള്‍ പോലെ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്ന കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. പശ്ചാത്യരാജ്യങ്ങള്‍ മാതൃകയാക്കിയിട്ടുള്ള സൈക്കിള്‍ സവാരി സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കാത്ത ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം സാര്‍വ്വത്രികമാക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം.

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending