Connect with us

Video Stories

വിഷപ്പുക നിറയുന്ന ഡല്‍ഹി

Published

on

വായുമലിനീകരണം എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചുകടന്നതിന്റെ അടയാളമാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കടുത്ത പുകമഞ്ഞ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലേക്ക് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയര്‍ന്നതോടെ, സ്‌കൂളുകള്‍ അടച്ചിടാനും ആളുകളെ പുറത്തിറങ്ങുന്നതില്‍നിന്ന് നിരുത്സാഹപ്പെടുത്താനുമെല്ലാം ഡല്‍ഹി ഭരണകൂടം നിര്‍ബന്ധിതമായിരിക്കുകയാണ്. രാജ്യത്തെ മറ്റ് പല നഗരങ്ങളിലേയും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കണക്കിലെടുക്കുമ്പോള്‍ ഡല്‍ഹിയുടേത് മാത്രമായി ഈ പ്രശ്‌നത്തെ ചുരുക്കിക്കാണാനാവില്ല.
ആഗോളതാപനം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമായ ഹൈഡ്രോഫ്‌ളൂറോകാര്‍ബണി(എച്ച്.എഫ്.സി)ന്റെ അളവ് നിയന്ത്രിക്കാന്‍ 197 ലോക രാഷ്ട്രങ്ങള്‍ ധാരണയില്‍ എത്തിയത് ഇക്കഴിഞ്ഞ ഒക്ടോബര്‍ മധ്യത്തോടെയാണ്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ റുവാണ്ടന്‍ നഗരമായ കിഗലിയില്‍ ചേര്‍ന്ന ഉച്ചകോടിയിലായിരുന്നു ധാരണ. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള ക്യോട്ടോ, പാരീസ് ഉടമ്പടികളുടെ തുടര്‍ച്ചയായി ഉണ്ടാക്കിയ ധാരണയില്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ചില രാഷ്ട്രങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കിയത് കരാറിന്റെ സാധ്യതകളെ ഇല്ലാതാക്കുമെന്ന വിമര്‍ശനം അന്നുതന്നെ ഉയര്‍ന്നിരുന്നു. എങ്കിലും വിദൂര ഭാവി മുന്നില്‍ കണ്ട് പ്രത്യാശാപരമായ ചുവടുവെപ്പിന് ലോകരാഷ്ട്രങ്ങള്‍ തയ്യാറായി എന്നതിനെ ഗൗരവമായിത്തന്നെ കാണണം.
അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ പ്രതിവര്‍ഷം 15 ലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. മരണഹേതുവാകുന്ന വിഷയങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് അന്തരീക്ഷ മലിനീകരണം. ആസ്മ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനും ഇത് കാരണമാകുന്നു. 2.2 ദശലക്ഷം കുട്ടികളിലെങ്കിലും അന്തരീക്ഷ മലിനീകരണം ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ശ്വാസകോശ സംബന്ധമായ ആസുഖങ്ങളാണ് ഏറെയും. ഓട്ടിസം പോലുള്ള അവസ്ഥക്കും ഇത് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു.
കാര്‍ബണ്‍ ഡൈയോക്‌സൈഡ്, ക്ലോറോഫ്‌ളൂറോ കാര്‍ബണ്‍, സള്‍ഫര്‍ ഡൈയോക്‌സൈഡ് എന്നിവയാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന പ്രധാന വിഷവാതകങ്ങള്‍. കാര്‍ബണ്‍ ഡൈയോക്‌സൈഡാണ് ഇതില്‍ ഏറ്റവും കൂടുതലായി അന്തരീക്ഷത്തില്‍ എത്തുന്നത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളെ ഇപ്പോള്‍ വരിഞ്ഞുമുറുക്കുന്ന പുകമഞ്ഞിന്റെ പ്രധാന ഹേതുവും കാര്‍ബണ്‍ ആണ്. വാഹനങ്ങളുടെ ആധിക്യം, ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ പുറംതള്ളുന്ന പുക എന്നിവയെല്ലാമാണ് ഇതില്‍ പ്രധാന ഘടകം. വ്യാവസായിക ഉത്പാദനത്തെയും ജനങ്ങളുടെ ജീവിതോപാധികളെയും നേരിട്ട് ബാധിക്കും എന്നതിനാല്‍ ഇവയെ നിയന്ത്രിക്കുക എന്നത് വെല്ലുവിളിയേറിയ ദൗത്യമാണ്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുന്നതിന് എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അഞ്ചു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം താല്‍ക്കാലിക നടപടികള്‍ മാത്രമാണ്.
അന്തരീക്ഷ മലിനീകരണം കൂടാന്‍ കാരണമായി ഡല്‍ഹി ഭരണകൂടം കുറ്റപ്പെടുത്തുന്നത് വ്യാവസായികോത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന അയല്‍ സംസ്ഥാനങ്ങളെയാണ്. മധ്യപ്രദേശിലെ ഗ്വാളിയോറും ഛത്തീസ്ഗഡിലെ റായ്പൂരുമെല്ലാം ഡബ്ല്യു.എച്ച്.ഒ തയ്യാറാക്കിയ പട്ടിക പ്രകാരം അന്തരീക്ഷ മലിനീകരണത്തിന്റെ തോതില്‍ മുന്നില്‍ നില്‍ക്കുന്ന നഗരങ്ങളുമാണ്. എന്നാല്‍ ഡല്‍ഹി സര്‍ക്കാറിന്റെ ഈ വാദം സ്വന്തം ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായേ കാണാനാവൂ. ദീപാവലി ആഘോഷത്തിന്റെ തൊട്ടടുത്ത ദിവസം മുതലാണ് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുത്തനെ ഉയര്‍ന്നത്. ദീപങ്ങളുടെ ആഘോഷത്തിന് മിഴിവേകാന്‍ കരിമരുന്ന് പ്രയോഗം വ്യാപകമായപ്പോള്‍ വലിയ തോതില്‍ വിഷവാതകം അന്തരീക്ഷത്തിലേക്ക് പമ്പ് ചെയ്യപ്പെട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം. ശൈത്യകാലം പ്രാരംഭഘട്ടത്തില്‍ എത്തിയതും വായുസഞ്ചാരം കുറവായതും കാരണം അന്തരീക്ഷ ഈര്‍പ്പം കൂടുതലായതിനാല്‍ വിഷപ്പുക അന്തരീക്ഷത്തില്‍തന്നെ തങ്ങിനില്‍ക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
വാഹനങ്ങളുടെ ആധിക്യവും അന്തരീക്ഷ മലിനീകരണം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമാണ്. ഇതിന് പരിഹാരമെന്ന നിലയില്‍ ഒറ്റ ഇരട്ട ഗതാഗത പരിഷ്‌കാരത്തിലൂടെ ഡല്‍ഹി സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം ചെയ്തിട്ടില്ലെന്നാണ് വിലയിരുത്തല്‍. അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ബീജിങ് നഗരത്തില്‍ നടപ്പാക്കിയതിനു സമാനമായ ഗതാഗത പരിഷ്‌കാരമായിരുന്നു ഡല്‍ഹി സര്‍ക്കാറും ആവിഷ്‌കരിച്ചത്. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടു ഘട്ടങ്ങളിലായി ചുരുങ്ങിയ ദിവസങ്ങളിലേക്ക് മാത്രമാണ് പദ്ധതി നടപ്പാക്കിയത്. അതുതന്നെ പ്രായോഗിക തലത്തില്‍ നേരിടാന്‍ ഇടയുള്ള വിമര്‍ശനങ്ങള്‍ ഇല്ലാതാക്കുന്നതിന് ഒട്ടേറെ ഇളവുകള്‍ നല്‍കിക്കൊണ്ടായിരുന്നു. അത്തരം കണ്‍കെട്ടു വിദ്യകള്‍ കൊണ്ട് മറികടക്കാവുന്നതല്ല അന്തരീക്ഷ മലിനീകരണം പോലുള്ള ഗൗരവമായ പ്രശ്‌നങ്ങള്‍ എന്ന് ബോധ്യപ്പെടുത്തുന്നത് കൂടിയാണ് ഇപ്പോഴത്തെ ഡല്‍ഹിയുടെ അവസ്ഥ. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ദീര്‍ഘദൃഷ്ടിയോടെയുള്ള കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യമായിരിക്കുന്നു. മെട്രോ, മോണോ റെയില്‍ സര്‍വീസുകള്‍ പോലെ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്ന കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. പശ്ചാത്യരാജ്യങ്ങള്‍ മാതൃകയാക്കിയിട്ടുള്ള സൈക്കിള്‍ സവാരി സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കാത്ത ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം സാര്‍വ്വത്രികമാക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം.

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending