Connect with us

Video Stories

പ്രാര്‍ത്ഥനകളുടെ ഇസ്‌ലാമിക മനശ്ശാസ്ത്രം

Published

on

എ.എ വഹാബ്

അത്ഭുതങ്ങളുടെ മഹാകലവറയാണ് മനുഷ്യമനസ്സ്. വികാര വിചാരങ്ങളും ആഗ്രഹാഭിലാഷങ്ങളും താല്‍പര്യങ്ങളും ചിന്തകളും ആശയങ്ങളും ആദ്യം രൂപം കൊള്ളുന്നതവിടെയാണ്. അഭിലാഷ പൂര്‍ത്തീകരണത്തിനുള്ള പ്രാര്‍ത്ഥനകളും അവിടെത്തന്നെ ഉദയം ചെയ്യുന്നു. ഓരോരുത്തരുടെയും വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രാര്‍ത്ഥന രൂപം പ്രാപിക്കുന്നത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന് ഉത്തമമായത് ആശിക്കാനും അല്ലാഹുവിന്റെ സഹായം തേടാനുമാണ് പ്രവാചകന്‍ (സ) കല്‍പിച്ചിട്ടുള്ളത്. അബൂഹുറൈറയില്‍ നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്ത പ്രസിദ്ധമായ ഹദീസില്‍ ഇങ്ങനെ കാണാം: നബി (സ) പറഞ്ഞു. ‘ബലഹീനനായ വിശ്വാസിയേക്കാള്‍ ശക്തനായ സത്യവിശ്വാസിയാണ് ഏറ്റവും ഉത്തമനും. അല്ലാഹുവിന് അധികം ഇഷ്ടമുള്ളവനും. ഇരുകൂട്ടരും നല്ലവന്‍ തന്നെയാണ്. നിനക്ക് പ്രയോജനകരമായത് ആശിക്കുകയും അല്ലാഹുവിനോട് സഹായം അപേക്ഷിക്കുകയും ചെയ്യുക. നീ അശക്തനാവരുത്. നിനക്ക് വല്ല ആപത്തും നേരിട്ടാല്‍ ഞാന്‍ ഇന്നത് ചെയ്തിരുന്നെങ്കില്‍ ഇന്നത് ഉണ്ടാകുമായിരുന്നു എന്ന് നീ പറയരുത്. മറിച്ച്, അല്ലാഹുവിന്റെ ഉദ്ദേശം പുലര്‍ന്നു, അവന്‍ ഉദ്ദേശിച്ചത് അവന്‍ ചെയ്തു എന്ന് നീ പറയുക. കാരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ ‘എങ്കില്‍’ എന്ന പദം ഉപയോഗിച്ചു കൊണ്ടുള്ള പ്രയോഗവും ചിന്തയും നിന്റെ മനസ്സില്‍ പൈശാചിക പ്രവര്‍ത്തനങ്ങള്‍ക്ക് വഴി തുറക്കുന്നതാണ്’
ആവശ്യപൂര്‍ത്തീകരണത്തിന് അല്ലാഹുവിന്റെ സഹായം തേടലാണല്ലോ പ്രാര്‍ത്ഥന, ആരാധനയുടെ സത്തയാണ് പ്രാര്‍ത്ഥന, സത്യവിശ്വാസിയുടെ ആയുധമാണ്. ദീനിന്റെ തൂണാണ്. ആകാശ ഭൂമികളുടെ പ്രകാശമാണ്. പ്രാര്‍ത്ഥന തന്നെയാണ് ആരാധന എന്നൊക്കെ പ്രവാചകന്‍ അരുളിയിട്ടുണ്ട്. അല്ലാഹു അക്കാര്യം അടിവരയിട്ടു പറയുന്നു: ‘നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു, നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ് (വിശുദ്ധ ഖുര്‍ആന്‍ 40 :60). ആരെങ്കിലും അല്ലാഹുവിനോട് ചോദിച്ചില്ലെങ്കില്‍ അവന്‍ കോപിക്കും എന്ന് പ്രവാചകന്‍ ഒരിക്കല്‍ പറയുകയുണ്ടായി. ”പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്” (25:77) എന്ന് പ്രഖ്യാപിക്കാന്‍ അല്ലാഹു നബി (സ)യോട് കല്‍പിച്ചിരിക്കുന്നു.
പ്രാര്‍ത്ഥനകള്‍ അല്ലാഹു തന്നെ പഠിപ്പിച്ചതാണ്. ആദമും ഹവ്വയും ആദ്യപാപം ചെയ്തപ്പോള്‍ അവരെ അല്ലാഹു പിടികൂടി. എന്തു ചെയ്യണമെന്നറിയാതെ അവന്‍ കുഴങ്ങി. ‘അനന്തരം ആദം തന്റെ രക്ഷിതാവില്‍ നിന്ന് ചില വചനങ്ങള്‍ പഠിച്ചു. അങ്ങനെ പശ്ചാത്തപിച്ചു. ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാണ്’ (2:37). അതാണ് രേഖപ്പെടുത്തപ്പെട്ട മനുഷ്യന്റെ ആദ്യ പ്രാര്‍ത്ഥന. അതിപ്രകാരമായിരുന്നു ‘അവര്‍ രണ്ടു പേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തു തരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും (7: 23) അല്ലാഹുവിന്റെ പ്രതിനിധിയായി ഭൂമിയില്‍ അധിവസിക്കാന്‍ വന്ന മനുഷ്യന്‍ ചെയ്യുന്ന ഏത് അക്രമവും ആത്മദ്രോഹമാണ്. അതിന് അവനെ പ്രേരിപ്പിക്കുന്നത് മനുഷ്യന്റെ ആജന്മശത്രുവായ പിശാചിന്റെ ദുഷ്‌പ്രേരണകളും. മനുഷ്യമനസ്സ് അല്ലാഹുവിന്റെ ശ്രദ്ധ വിട്ടാല്‍ അവന്റെ അടുത്ത കൂട്ടാളി പിശാചായിരിക്കും എന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. പിശാചിന്റെ ദുര്‍ബോധനത്തില്‍ അകപ്പെടാതിരിക്കാന്‍ മനുഷ്യന്‍ എല്ലാ ചലനങ്ങളിലും ദൈവസ്മരണ നിലനിര്‍ത്താന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നതാണ് ജീവിതത്തിന്റെ വിജയത്തിന്നാധാരം എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്.
ഒരാളിന്റെ ദിനമാരംഭിക്കുന്നത് പ്രഭാതത്തില്‍ ഉറക്കമെഴുന്നേല്‍ക്കുന്നതിലൂടെയാണല്ലോ. ഉണര്‍ന്നാലുടന്‍ ‘അല്‍ഹംദുലില്ലാ അഹ്‌യാനാ ബഅ്ദമാ അമാതനാ വഇലൈഹിന്നുഷൂര്‍ (മരിച്ചതിന് ശേഷം ഞങ്ങളെ ജീവിപ്പിച്ച അല്ലാഹുവിന്നാണ് സര്‍വ്വസ്തുതിയും. അവനിലേക്ക് തന്നെയാണ് ഞങ്ങളുടെ മടക്കവും) ഉണര്‍ന്നാല്‍ സാധാരണയായി മനുഷ്യന്റെ അടുത്ത നടപടി ബാത്ത് റൂമില്‍ പോകലാണല്ലോ. അങ്ങോട്ട് പ്രവേശിക്കുമ്പോള്‍ എല്ലാ ചീത്തകളില്‍ നിന്നും പൈശാചികതകളില്‍ നിന്നും അല്ലാഹുവിനോട് കാവല്‍ തേടാനാണ് സത്യവിശ്വാസി പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. പുറത്തുവന്നാല്‍ പ്രധാനപ്പെട്ട രണ്ടു പ്രാര്‍ത്ഥനകളാണ് നബി(സ) പഠിപ്പിച്ചത്. ‘നിന്നോട് ഞാന്‍ മാപ്പപേക്ഷിക്കുന്നു, എന്നില്‍ നിന്ന് എല്ലാ ബുദ്ധിമുട്ടുകളും പോക്കുകയും എന്നെ സുഖപ്പെടുത്തുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വസ്തുതിയും. മറ്റൊന്ന്: അല്ലാഹു കാപട്യത്തില്‍ നിന്ന് എന്റെ ഹൃദയത്തെ ശുദ്ധമാക്കുകയും നീചമായ പ്രവൃത്തികളില്‍ നിന്ന് എന്റെ ഗുഹ്യസ്ഥാനത്തെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ!! വസ്ത്രം ധരിക്കുമ്പോള്‍ ‘ഈ വസ്ത്രം എന്നെ ധരിപ്പിക്കുകയും എന്റെ പരിശ്രമവും ശക്തിയും കൂടാതെ ഇതെനിക്ക് നല്‍കുകയും ചെയ്ത അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും. കണ്ണാടിയില്‍ നോക്കുമ്പോള്‍ ‘അല്ലാഹുവേ നീ എന്റെ ബാഹ്യരൂപത്തെ സൗന്ദര്യമുള്ളതാക്കിയതു പോലെ എന്റെ സ്വഭാവത്തെയും വിശിഷ്ടമാക്കേണമേ’ എന്നു പറയണം. ആഹാരം കാണുമ്പോള്‍ തന്നെ അല്ലാഹു നല്‍കിയ ആ ഭക്ഷണത്തില്‍ അവന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ട് അവന്റെ നാമം ഉച്ചരിച്ച് ഭക്ഷിക്കണം. കഴിച്ചു കഴിഞ്ഞാല്‍ ഞങ്ങളെ തീറ്റിക്കുകയും കുടിപ്പിക്കുകയും അനുസരണയുള്ളവരുടെ കൂട്ടത്തിലാക്കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും എന്നാണ് പറയേണ്ടത്.
പുറത്തിറങ്ങുമ്പോള്‍, വാഹനം കയറുമ്പോള്‍, ബാങ്കു കേള്‍ക്കുമ്പോള്‍, വുളു എടുക്കുമ്പോഴും അതിനു ശേഷവും, പള്ളിയില്‍ പ്രവേശിക്കുമ്പോള്‍, പുറത്തു വരുമ്പോള്‍, അങ്ങാടിയില്‍ പ്രവേശിക്കുമ്പോള്‍, മറ്റുള്ളവരെ കണ്ടുമുട്ടുമ്പോള്‍ എന്നു തുടങ്ങി സത്യവിശ്വാസിയുടെ സകല ചലനങ്ങളിലും ദൈവസ്മരണയും പ്രാര്‍ത്ഥനയും ഉള്‍ക്കൊള്ളിക്കാന്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. നമുക്കെല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണിതെല്ലാം. അശ്രദ്ധ കൊണ്ട് അതിന്റെ ഗൗരവവും പ്രാധാന്യവും നേട്ടങ്ങളും നാം അറിയാതെ പോവുകയാണ്. കുറച്ചു ദിവസം ഇക്കാര്യങ്ങളൊക്കെ ഗൗരവമായി ശ്രദ്ധയോടെ അര്‍ത്ഥം ഗ്രഹിച്ചു ചെയ്തു നോക്കൂ. നമ്മുടെ ജീവിതം തന്നെ അപ്പാടെ മാറുന്നതായി നമുക്ക് അനുഭവപ്പെടും. കാര്യങ്ങളൊക്കെ പ്രത്യക്ഷത്തില്‍ നമ്മളാണ് ചെയ്യുന്നതെങ്കിലും അല്ലാഹു ചെയ്തുതരുന്നു എന്ന പ്രകൃതി യാഥാര്‍ത്ഥ്യമാണ് ആ പ്രാര്‍ത്ഥനകളിലൂടെ നാം പ്രഖ്യാപിക്കുന്നത്. സ്വന്തം നിസ്സഹായത ബോധ്യപ്പെട്ട് അല്ലാഹുവിന്റെ കഴിവും ശക്തിയും അറിഞ്ഞും ഏറ്റുപറഞ്ഞും എല്ലാ ചലനങ്ങളും അല്ലാഹുവിലേക്ക് ചേര്‍ത്ത് അവനില്‍ മാത്രം അഭയം തേടുന്ന ഒരു മനസ്സ് മനുഷ്യനുണ്ടാക്കുവാനാണ് ഇതെല്ലാം പഠിപ്പിക്കപ്പെട്ടത്. താന്‍പോരിമയും അഹങ്കാരവും പൊങ്ങച്ചവും പെരുമയും ഒക്കെ വിട പറഞ്ഞ ശുദ്ധമായ മനസ്സിന്റെ ഉടമയായി സത്യവിശ്വാസിയെ നിലനിര്‍ത്താന്‍ ഉതകുന്നതാണ് പഠിപ്പിക്കപ്പെട്ട എല്ലാ ഓരോ പ്രാര്‍ത്ഥനകളും. കാര്യങ്ങള്‍ എല്ലാം അല്ലാഹുവില്‍ ഏല്‍പ്പിക്കുമ്പോള്‍ മനുഷ്യന്‍ ഭാരരഹിതനാവുന്നു. ഏത് പ്രയാസത്തിലും അവന് അല്ലാഹുവിനെ രക്ഷകനായി കാണാന്‍ കഴിയും. അതു നല്‍കുന്ന മനോബലം നിസ്സീമമാണ്. ജീവിതപ്രശ്‌നങ്ങളുടെ പ്രതിസന്ധികളുടെ മുന്നില്‍ സത്യവിശ്വാസി ഒരിക്കലും പതറിപ്പോകാതിരിക്കാന്‍ പ്രാര്‍ത്ഥനകള്‍ അവനെ പ്രാപ്തനാക്കുന്നു. ‘നീ ഒരിക്കലും അശക്തനാവരുത്’ എന്ന് പ്രവാചകന്‍ പറഞ്ഞത് ഇവിടെ പ്രത്യേകം സ്മരണീയമാണ്. സര്‍വ്വതും അറിയുന്ന, എല്ലാത്തിനും കഴിവുള്ള കരുണാമയനായ ഒരു സംരക്ഷകന്‍ തനിക്കുണ്ടെന്ന ഉത്തമബോധ്യത്തോടെ ജീവിതത്തിന്റെ ഓരോ ചലനങ്ങളിലും മുന്നോട്ടുപോകുന്ന സത്യവിശ്വാസിയുടെ മനോബലം എത്ര ശക്തമായിരിക്കും. പ്രാര്‍ത്ഥനയുടെ സമൂര്‍ത്തഭാവം നമസ്‌കാരമാണ്. സ്വന്തം ജീവിതവും മരണവും മറ്റെല്ലാ വണക്കങ്ങളും ലോകരക്ഷിതാവായ അല്ലാഹുവിനാണെന്ന ഉത്തമബോധ്യ പ്രഖ്യാപനമാണ് നമസ്‌കാരത്തിന്റെ ആമുഖത്തില്‍ തന്നെയുള്ളത്. ആ ബോധ്യത്തോടെ വേണം സത്യവിശ്വാസി കരുണാമയനോട് നേര്‍മാര്‍ഗം ചോദിക്കാന്‍ എന്നു പഠിപ്പിക്കുന്നു. നിരന്തര നമസ്‌കാരത്തിലൂടെ ഹൃദയാന്തരത്തില്‍ ആഴത്തില്‍ വേരൂന്നുന്ന ഈ ബോധ്യം മനുഷ്യനെ ഏറെ ശുഭാപ്തി വിശ്വാസിയാക്കും. അതവന്റെ എല്ലാ ജീവിത ചലനങ്ങളിലും പ്രകടമാവും. ഇതനുസരിച്ച് നാമോരോരുത്തരും എവിടെ നില്‍ക്കുന്നുവെന്ന് വിശകലനം ചെയ്യുന്നത് ഉത്തമമായിരിക്കും.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending