Connect with us

Features

ഉയിര്‍ത്തെഴുന്നേല്‍ക്കും വരെ

പച്ചക്കാഴ്ചകളുടെ പകിട്ടായിരുന്ന പുത്തുമല പ്രകൃതിക്കലിയില്‍ പൊട്ടിയടര്‍ന്നിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞ 17 മനുഷ്യജീവനുകളിലൊന്ന് കര്‍ണാടക ചാമ്രപട്ടണം സ്വദേശി അണ്ണയ്യന്റേതായിരുന്നു. തിരച്ചില്‍ അവസാനിച്ചിട്ടും സ്വന്തക്കാരും പരിസരവാസികളും നാടൊഴിഞ്ഞ് പോയിട്ടും അണ്ണയ്യന്റെ പാടിമുറിയില്‍ ഭാര്യ യശോദ ഇപ്പോഴും കാത്തിരിക്കുകയാണ്. കുന്നിറങ്ങാന്‍ നേരം അവസാനമായി അണ്ണയ്യന്‍ പറഞ്ഞ വാക്ക് സത്യമാവുന്നതും കാത്ത്…

Published

on

എഴുത്തും ചിത്രങ്ങളും/കെ.എസ് മുസ്തഫ

2019 ആഗസ്ത് 08
വയനാട് ജില്ലയിലെ മേപ്പാടി പുത്തുമല എസ്റ്റേറ്റില്‍ ദിവസങ്ങളായി തുടരുന്ന തോരാമഴക്ക് കനംകൂടി വന്നു. തിരിമുറിയാത്ത മഴയിലും കലിയൊടുങ്ങാത്ത കാറ്റിലും തേയില തളിര്‍ത്തുനില്‍ക്കുന്ന പച്ചക്കുന്നുകള്‍ ഇളകിത്തുടങ്ങി. ലയങ്ങളില്‍ നിന്ന് സുരക്ഷിസ്ഥാനത്തേക്ക് മാറാന്‍ കഴിയാത്തവര്‍ക്കായി എസ്റ്റേറ്റ് വക സ്റ്റോര്‍ തുറന്ന് കൊടുക്കാന്‍, വര്‍ഷങ്ങളായി എസ്‌റ്റേറ്റില്‍ ജോലി നോക്കുന്ന കര്‍ണാടക സ്വദേശി സ്റ്റോര്‍ കീപ്പര്‍ അണ്ണയ്യനെത്തേടി ആളുകളെത്തി. കുന്നിറക്കം അപകടമാണെന്ന് അറിയാമായിരുന്നിട്ടം അയാള്‍ക്ക് സൂപ്പര്‍വൈസറുടെ നിര്‍ദ്ദേശം അവഗണിക്കാനായില്ല. പുത്തുമലയുടെ ഓരം ചേര്‍ന്ന് കെട്ടിപ്പൊക്കിയ കശ്മീര്‍ കോളനിയിലെ പാടിമുറിയില്‍ നിന്ന് സ്റ്റോര്‍ റൂമിലേക്ക് പോകവേ, എതിര്‍ഭാഗത്ത് നിന്ന് വന്‍മരങ്ങളെയും പാറക്കൂട്ടങ്ങളെയും വഹിച്ച് മലയൊഴുകിവരുന്നത് അണ്ണയ്യന്‍ കണ്ടു. ഒരു നിമിഷം മാത്രം. അറ്റം കാണാത്ത വന്‍മരങ്ങള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കുമൊപ്പം കുതിച്ചെത്തിയ ചളിമണ്ണ് അണ്ണയ്യനെ പുണര്‍ന്നു. അയാള്‍ക്കൊപ്പം പലയിടങ്ങളില്‍ നിന്നായി 16 മനുഷ്യജീവനുകളും മണ്ണിനടിയിലായി.

2019 ആഗസ്ത് 18
ദുരന്തം നടന്ന് പത്താംനാള്‍ പുത്തമുലയില്‍ നിന്നും ആറു കിലോമീറ്റര്‍ മാറി സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നും ഒരു പുരുഷന്റെ മൃതദേഹം ലഭിച്ചു. തിരിച്ചറിയാന്‍ പാകത്തില്‍ കാര്യമായൊന്നുമില്ലാത്ത, മണ്ണില്‍ പൂണ്ടൊട്ടിയ മനുഷ്യശരീരാവശിഷ്ടങ്ങള്‍. സാധ്യതകള്‍ പ്രകാരം അത് കര്‍ണാടക സ്വദേശിയും പുത്തുമല എസ്റ്റേറ്റിലെ ജീവനക്കാരുനുമായ അണ്ണയ്യന്റെ(54)താണെന്ന് മകന്‍ സുനിലും സഹോദരന്‍ ഗൗരിങ്കനും അധികൃതരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം സന്ധ്യയോടെ മേപ്പാടി മാരിയമ്മന്‍ ക്ഷേത്ര വക ശ്മശാനത്തില്‍ അവസാനവട്ട പൂജകളും പ്രാര്‍ത്ഥനകളും കഴിഞ്ഞ് മൃതദേഹം ചിതയിലേക്കെടുക്കാന്‍ നേരം പൊലീസ് ഓടിയെത്തി. സംസ്‌കാരം നിര്‍ത്തിവെക്കണമെന്നും മൃതദേഹത്തെക്കുറിച്ച് അവകാശവാദവുമായി അപകടത്തില്‍ കാണാതായ തമിഴ്‌നാട് സ്വദേശി ഗൗരീശങ്കറിന്റെ ബന്ധുക്കള്‍ എത്തിയിട്ടുണ്ടെന്നും അണ്ണയ്യന്റെ ബന്ധുക്കളെ പൊലീസ് അറിയിച്ചു. ചിതയില്‍ എണ്ണപടര്‍ന്ന ദേഹം അതോടെ താഴെയിറക്കി. അത് വരെ പ്രാര്‍ത്ഥനകളോടെ അടുത്ത് നിന്ന യശോദ തന്റെ ഭര്‍ത്താവിന്റേതെന്ന് ഉറപ്പിച്ച മൃതദേഹം പൊലീസ് ആംബുലന്‍സിലേക്ക് മാറ്റുന്നത് നിറഞ്ഞുതുളുമ്പിയ കണ്ണുനീരാല്‍ കാഴ്ച മങ്ങിയ മിഴികളോടെ നോക്കി നിന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ മൃതദേഹം ആരുടേതെന്നറിയാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തീരുമാനമെടുത്തു. ഡി.എന്‍.എ പരിശോധനക്കായി ആഗസ്ത് 19ന് സാമ്പിള്‍ കണ്ണൂരിലെ റീജിയണ്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കയച്ചു. ആത്മസംഘര്‍ഷങ്ങളുടെ എട്ടുനാളുകള്‍ക്ക് ശേഷം ഫലം വന്നത് ഗൗരിശങ്കറിന്റെ ബന്ധുക്കള്‍ക്ക് അനുകൂലമായായിരുന്നു. നടപടികള്‍ക്ക് ശേഷം മൃതദേഹം ഗൗരിയുടെ ജന്മദേശമായ ഉദുമല്‍പേട്ടിലേക്ക് കൊണ്ടുപോയി. ദിവസങ്ങള്‍ക്കകം തിരച്ചില്‍ അവസാനിപ്പിച്ച് രക്ഷാപ്രവര്‍ത്തകര്‍ പുത്തുമല വിടുകയും ചെയ്തു.

2020 സെപ്തംബര്‍ 08
കശ്മീര്‍ കോളനിയിലെ ഒറ്റമുറിപ്പാടിയില്‍ കഴിയുന്ന യശോദയെത്തേടി ഞങ്ങളെത്തി. പുത്തുമലക്ക് തൊട്ടടുത്ത് ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പണിത ലയങ്ങളിലൊന്നിലാണ് യശോദയിപ്പോഴും താമസിക്കുന്നത്. കല്യാണം കഴിഞ്ഞ് മൂന്നാം നാള്‍ ആദ്യമായി പാര്‍ക്കാനെത്തിയ അതേ പാടിമുറിയില്‍. കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് വരെ ശബ്ദമുഖരിതമായിരുന്ന ലയങ്ങളില്‍ ഇപ്പോള്‍ ആളനക്കമില്ല. അടുത്ത് താമസിച്ചിരുന്നവരൊക്കെ ലയം വിട്ടു മറ്റിടങ്ങളിലേക്ക് ചേക്കറി. രണ്ട് പാടികള്‍ തകര്‍ന്നുപോവുകയും ചെയ്തു. ലയങ്ങളിലേക്ക് ഇപ്പോഴും റോഡായിട്ടില്ല. കുന്ന് വെട്ടിയൊരുക്കിയ നടവഴി മാത്രം. മഴയൊഴുകിയ വഴികളില്‍ മണല്‍മണ്ണ് അടിഞ്ഞുകൂടിയിരിക്കുന്നു. ചൂരല്‍മലയില്‍ നിന്നെത്തിയ അണ്ണയ്യന്റെ സഹോദരന്‍ ഗൗരിങ്കന് ഒന്നിലധികം തവണ വിളിക്കേണ്ടിവന്നു യശോദ പുറത്തേക്ക് വരാന്‍.
ശോകാര്‍ദ്രമായിരുന്നു അവരുടെ മുഖം. സംസാരിക്കാന്‍ ആദ്യമൊക്കെ മടികാണിച്ചെങ്കിലും അണ്ണയ്യനെക്കുറിച്ച് ചോദിച്ചതോടെ പാതി കന്നടയില്‍ യശോദ മറുപടി പറഞ്ഞ് തുടങ്ങി. കര്‍ണാടകയിലെ ഹാസന്‍ ജില്ലക്കാരാണ് അണ്ണയ്യനും യശോദയും. ചമ്രാപട്ടണം സ്വദേശികള്‍. ദാരിദ്രം നിര്‍ത്തിപ്പൊരിച്ചതോടെ 54 വര്‍ഷങ്ങള്‍ക്ക് മുമ്പ് അണ്ണയ്യന്റെ കുടുംബം വയനാട്ടിലേക്ക് കുടിയേറുകയായിരുന്നു. പുത്തുമലയടിവാരത്തെത്തുമ്പോള്‍ ആറുമാസമായിരുന്നു അണ്ണയ്യന് പ്രായം. അവിടന്നങ്ങോട്ട് അയാള്‍ പുത്തുമലക്കാരനായി. ഇരുപത്തിനാലാം വയസ്സില്‍ കല്യാണം കഴിക്കാന്‍ അണ്ണയ്യന്‍ ഒരിക്കലൂടെ ചാമ്രപട്ടണത്തേക്ക് പോയി. അടുത്ത ഗ്രാമത്തിലെ യശോദയെ താലികെട്ടി. മൂന്ന് ദിവസത്തെ മാത്രം പരിചയമുള്ളൊരു പുരുഷനൊപ്പം ആ 19കാരി പുത്തുമലയിലെ ഒറ്റമുറിപ്പാടിയിലെത്തി. ഭര്‍ത്താവ് ദിവസവും തേയിലത്തോട്ടത്തില്‍ ജോലിക്ക് പോവും. ഭാഷയറിയാത്ത അവള്‍ മലകളെ നോക്കിയും അരിവെച്ചും പാടിയില്‍ കഴിയും. ഇതിനിടെ യശോദ ഗര്‍ഭിണിയായി. ശ്രുതിയുടെയും സുനിലിന്റെയും അമ്മയായി.


വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം നാട്ടില്‍ പോയിരുന്ന അണ്ണയ്യന്റെ കുടുംബത്തിന് പുത്തമുലയായിരുന്നു ഒന്നാം വീട്. തുഛമായ വരുമാനത്തിലും കുടുംബം സന്തോഷത്തോടെ കഴിഞ്ഞു. മകളെ ബെംഗലൂരുവിലേക്ക് കല്യാണം കഴിച്ചയച്ചു. മകന്‍ എഞ്ചിനീയറിംഗ് പാസായി. ജോലിയിലെ ആത്മാര്‍ത്ഥത കാരണം അണ്ണയ്യനെ സ്‌റ്റോര്‍കീപ്പറായി മാനേജ്‌മെന്റ് നിയമിക്കുകയും ചെയ്തു.
അപകടം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് തൊട്ടേ പുത്തുമലയില്‍ അതിശക്തമായ മഴയായിരുന്നുവെന്ന് യശോദ ഓര്‍ക്കുന്നു. ആഗസ്ത് എട്ടിന് രാവിലെ മുതല്‍ നാട്ടുകാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുള്ള ഓട്ടത്തിലായിരുന്നു അണ്ണയ്യന്‍. ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു. മലയിലെവിടെയോ ഉരുള്‍പൊട്ടിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും ഇനി പുറത്തേക്ക് പോകുന്നത് അപകടമാണെന്നും അയാള്‍ ഭാര്യയോട് പറഞ്ഞു. ആരും വിളിക്കാതിരിക്കാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഉച്ചയുറക്കത്തിനായി കിടന്നു.
അല്‍പം കഴിഞ്ഞതോടെ വീട് മാറാന്‍ കഴിയാതിരുന്ന കുറച്ച് പേര്‍ക്ക് കയറി നില്‍ക്കാന്‍ സ്റ്റോര്‍ റൂമിന്റെ താക്കോല്‍ വാങ്ങാനായി സൂപ്പര്‍വൈസര്‍ പറഞ്ഞയച്ച രണ്ട് മൂന്നുപേര്‍ അണ്ണയ്യനെ തേടി ലയത്തിലെത്തി. താക്കോല്‍ കൊടുത്തയക്കാന്‍ മടിച്ച അണ്ണയ്യന്‍ അവരോടൊപ്പം താഴേക്ക് പോയി. പോവാന്‍ നേരം പിന്തിരിഞ്ഞ് ഭാര്യയോടെ ഉടന്‍ മടങ്ങിവരാമെന്ന് ഉറപ്പിച്ച് പറഞ്ഞു. പക്ഷെ അണ്ണയ്യന്‍ തിരിച്ചുവന്നില്ല.
അപകടം നടന്ന് ദിവസങ്ങളും മാസങ്ങളും പിന്നിട്ടിട്ടും യശോദ ഭര്‍ത്താവിനായി ഇപ്പോഴും പാടിമുറിയില്‍ കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ സഹായമായ 10 ലക്ഷം രൂപ ലഭിച്ചതോടെ കൂടെയുള്ളവര്‍ സ്വന്തം നാടുകളിലേക്കും സുരക്ഷിതമായ മറ്റിടങ്ങളിലേക്കും മടങ്ങിയിട്ടും യശോദ കര്‍ണാടകത്തിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല. ബെംഗലൂരുവിലെ ഭര്‍ത്തൃവീട്ടിലേക്ക് മടങ്ങാന്‍ മകള്‍ കരഞ്ഞുവിളിച്ചിട്ടും പോയില്ല. തന്നോട് ഇപ്പോ വരാമെന്ന് പറഞ്ഞ് പോയ ഭര്‍ത്താവ് എന്നെങ്കിലുമൊരിക്കല്‍ ലയത്തിലേക്ക് തിരികെ വരുമെന്ന് തന്നെ അവരിപ്പോഴും കരുതുന്നു.
‘അണ്ണയ്യനെ കാണാതായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇനിയും കാത്തിരിക്കുന്നത് വെറുതെയാണെന്നാണ് അടുത്തുള്ളവരൊക്കെ പറയുന്നത്. എന്നാല്‍ എന്നോട് ഉടന്‍ മടങ്ങിവരാമെന്ന് പറഞ്ഞാണ് അണ്ണയ്യന്‍ പോയത്. നാട്ടുകാരേക്കാള്‍ എനിക്ക് വിശ്വാസം എന്റെ അണ്ണയ്യനേയാണ്’ യശോദ ഞങ്ങളോട് ആവര്‍ത്തിച്ചു.
നേരത്തേ മൂന്ന് കുടുംബങ്ങള്‍ താമസിച്ചിരുന്ന ലയത്തില്‍ ഇപ്പോള്‍ യശോദ ഒറ്റക്കാണ്. ഉപരിപഠനം പൂര്‍ത്തിയാക്കിയിട്ടും മകന് ജോലിയൊന്നും ശരിയാവാത്തതില്‍ അവര്‍ ദു:ഖിതയാണ്. ജോലിയൊന്നുമില്ലാതെ അമ്മയും മകനും എങ്ങനെ കഴിയുമെന്നതിനെക്കുറിച്ച് അവര്‍ക്ക് നിശ്ചയവുമില്ല. എങ്കിലും പുത്തുമല വിടാന്‍ യശോദ ഒരുക്കമല്ല. മേപ്പാടി മാരിയമ്മന്‍ ക്ഷേത്ര ശ്മശാനത്തില്‍ അഛനായി മകന്‍ ചൊല്ലിയ അവസാനപ്രാര്‍ത്ഥനകള്‍ കേട്ട് പുത്തുമലയുടെ ഉള്‍മണ്ണിലെവിടെയോ ഇനിയും മടങ്ങാതെ ഉറങ്ങുന്ന അണ്ണയ്യനെ കാത്തുകഴിയുകയാണ് അവരിപ്പോഴും.
മടങ്ങാന്‍ നേരം നടവഴികള്‍ പാതിയിറങ്ങി ഞങ്ങള്‍ തിരിഞ്ഞ് നോക്കി. അപ്പോഴും യശോദ റോഡില്‍ നിന്ന് വെട്ടിയൊതുക്കിയ മണ്‍വഴിയിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു. വെയിലുറക്കുന്നതോടെ അണ്ണയ്യന്‍ ചോറുണ്ണാന്‍ ലയത്തിലേക്ക് ഒരിക്കല്‍ കൂടെ കയറി വന്നാലോ…

 

Features

മക്കയില്‍ സ്റ്റാഫ്നഴ്സ് ഒഴിവുകള്‍; നോര്‍ക്ക-സൗദി MoH റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.

Published

on

വിശുദ്ധനഗരമായ മക്കയില്‍ സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. BMT, കാത്ത് ലാബ്, CCU, ജനറൽ കാർഡിയാക്, ICU, ICU ന്യൂറോ, കിഡ്നി ട്രാൻസ്പ്ലാൻറ്, മെഡിക്കൽ & സർജിക്കൽ, ന്യൂറോ സർജിക്കൽ, ഓങ്കോളജി, ഓപ്പറേഷൻ റൂം), കാർഡിയാക്, ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് ഫെബ്രുവരി 29 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് കോളശ്ശേരി അറിയിച്ചു.

Continue Reading

Features

ഓര്‍മ്മകളുടെ ‘ജമാലിയ്യത്തില്‍’ അവര്‍ സുമംഗലികളായി

Published

on

കെ.പി മുഹമ്മദ് പേരോട്

താഴ്മയുടെ പ്രതിരൂപവും അന്തസ്സിന്റെയും അഭിമാനത്തിന്റെയും ചിറകുകളുമായി നമുക്കിടിയിലൂടെ നടന്നു പോയ, ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജമാലുപ്പയെന്ന് നാം പേരിട്ടു വിളിച്ച എം.എ മുമുഹമ്മദ് ജമാല്‍ സാഹിബിന്റെ വിയോഗാന്തരമുള്ള, മുട്ടില്‍ യതീംഖാനയുടെ പതിനാറാമത് സമൂഹ വിവാഹ നടക്കുകയുണ്ടായി. മുട്ടില്‍ മലയുടെ താഴ്വാരത്ത്, കനിവിന്റെയും സ്നേഹത്തിന്റെയും സുഗന്ധ വാഹികളായ കുളിര്‍ക്കാറ്റുകളില്‍ പോലും പക്ഷേ ഒരു മൂഖത അനുഭവപ്പെടുന്നുണ്ടായിരുന്നു. ആ ‘സച്ചരിതരുടെ ഉദ്യാനത്തിലേക്ക്’ മുമ്പ് പല തവണ കടന്നു ചെന്നിട്ടുണ്ടെങ്കിലും അതു പോലെയായിരുന്നില്ല ഇത്തവണത്തേത്. കാല്‍ നൂറ്റാണ്ട് കാലത്തിലേറെ ആ മഹാസൗധത്തിന്റെ ഉമ്മറത്തുണ്ടായിരുന്ന, അഴകൊത്തെ പുഞ്ചിരിയുടെയും ആരെയും ആകര്‍ഷിക്കുന്ന സ്നേഹവായ്പുകളുടെയും ജമാലിയത്തുള്ള ആ മഹാസാന്നിദ്ധ്യത്തെ അറിയാതെയെങ്കിലും പലരും പരതുന്നുണ്ടായിരുന്നു. എം.എ മുഹമ്മദ് ജമാല്‍ സാഹിബെന്ന മഹാമനീഷിയെ. വിശേഷണങ്ങള്‍ക്കപ്പുറത്ത് തലമുറകളെ ചോദിപ്പിച്ച ആ അതികായന്റെ പേര് പോലെ തന്നെ സുന്ദരമായ ഓര്‍മ്മകളായിരുന്നു ആ മംഗലപ്പന്തലിലാകെ മുറ്റി നിന്നത്.

2005ല്‍ സ്ത്രീധന രഹിത സമൂഹ വിവാഹം എന്ന ആശയവുമായി വയനാട് മുസ്ലിം യതീംഖാന മുന്നോട്ട് വരുമ്പേള്‍, അതിനെ അനിവാര്യമാക്കുന്ന നിരവധി സാമൂഹിക സാഹചര്യങ്ങള്‍ വയനാട് ജില്ലയിലും സമീപത്തുമായി ഉണ്ടായിരുന്നു. മൈസൂര്‍ കല്യാണങ്ങളും കുടക് കല്യാണങ്ങളും തീര്‍ക്കുന്ന അനിശ്ചിത്വത്തിലേക്ക് നിരവധി കൂടുംബങ്ങളെ തള്ളപ്പെടേണ്ടി വരുന്ന സാഹചര്യം. കല്യാണാന്തരം അവര്‍ കടന്നു പോവുന്ന മാനസികവും സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥകള്‍ ഒരു വലിയ ചോദ്യ ചിഹ്നമായിരുന്നു. സ്ത്രീധന പീഢകള്‍ മറ്റൊരു വശത്ത് കൂടി സമൂഹത്തെ കാര്‍ന്ന് തിന്നുകയും ചെയ്യുന്ന ആ അസന്നിഗ്ദ ഘട്ടത്തില്‍ നിസ്സഹായമായി നോക്കി നില്‍ക്കാന്‍ വയനാട് മുസ്ലിം ഓര്‍ഫനേജിന്റെ സാരഥ്യത്തിലിരിക്കുന്ന പ്രിയപ്പെട്ട ജമാല്‍ സാഹിബിന് സാധിക്കുമായിരുന്നില്ല.

കാരണം, അനാഥരെ എടുത്ത് വളര്‍ത്തുന്നതിന്റെ സാമ്പ്രദായിക ചട്ടങ്ങളെയും സങ്കല്‍പ്പങ്ങളെയും മാറ്റിത്തിരുത്തിയാണ് ജമാല്‍ സാഹിബെന്ന യുഗപുരുഷന്റെ കടന്നു വരവ് തന്നെ. അനാഥര്‍ക്കും ആശ്രിതര്‍ക്കും എക്കാലത്തും ആശ്വസിക്കാവുന്നൊരു തണലിടമായി വയനാട് മുസ്ലിം ഓര്‍ഫനേജിനെ അദ്ദേഹം വികസിപ്പിച്ചു. യത്തീംഖനാകളുടെ പ്രകൃതങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകളേ അദ്ദേഹം പൊളിച്ചെഴുതി. അനാഥരെ ഏറ്റെടുത്ത് വളര്‍ത്തുക എന്നതിലുപരി അവരെ സ്വതന്ത്രരും സ്വയംപര്യാപ്തരുമാക്കിത്തീര്‍ക്കാന്‍ വേണ്ട ഭൗതികവും ബൗദ്ധികവുമായ വ്യവഹാരങ്ങളെ കുറിച്ച് അദ്ദേഹം സ്വപ്നം കാണുകയും അത് പ്രാവര്‍ത്തികമാക്കാന്‍ അക്ഷീണം പ്രയത്നിക്കുകയും ചെയ്തു. ഒരു കുഞ്ഞിനോടുള്ള പെരുമാറ്റം പോലും ഔദാര്യപരമായ വാത്സല്യം എന്നതിലപ്പുറം ആദരവിന്റെ അവകാശികളെന്ന് പൊതു ബോധത്തിലേക്കുള്ള അതൊരു സാമുഹിക മാറ്റത്തിന് ജമാല്‍ സാഹിബ് നിതാനമായി.
അതുകൊണ്ടു തന്നെ, തന്റെ ആരാമത്തില്‍ പറന്നു നടന്ന വളര്‍ന്ന ശലഭങ്ങളുടെ കുടുംബ ജീവിതം പോലും തുടര്‍ന്നു സുന്ദരമാവണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്ത്രീധന പീഡകളിലേക്കോ, മറ്റു സാമൂഹിക വിപത്തുകളിലേക്ക് തന്റെ കുഞ്ഞുങ്ങളെ തള്ളിവിടാന്‍ ജമാല്‍ സാഹിബ് ഒരുക്കമല്ലായിരുന്നു. അത്തരം ചിന്തകളില്‍ നിന്നാണ് സമൂഹ വിവാഹമെന്ന് ആശയം ഉദിക്കുന്നതും പ്രവാസികളുടെയും നാട്ടുകാരുടെയും കൈയഴിഞ്ഞ സഹായത്താല്‍ ആ മഹത്തായ പദ്ധതി ഇന്ന്, പതിനാറാമത് ഭാഗം പൂര്‍ത്തിയാക്കിയിരിക്കുന്നതും.

പ്രായത്തിന്റെ വിവശതകളില്‍ വിവാഹം ഒരു സ്വപ്നം മാത്രമായി അവശേഷിച്ചിരുന്ന അനേക സ്ത്രീകള്‍, അവരെ മംഗലപ്പന്തലിലേക്ക് കൈപിടിച്ചു കൊണ്ടു പോവാന്‍ ഉറ്റവരും ഉടയവരുമില്ലാത്ത നിസ്സംഗമായ കുടുംബ സാഹചര്യങ്ങളിലൊക്കെയാണ് ജമാല്‍ സാഹിബിന്റെ ഊഷ്മളമായ കരുതലും ദീര്‍ഘവീക്ഷണവും നനവും കുളിരും പടര്‍ത്തിയത്.

കഴിഞ്ഞ ദിവസം മുട്ടില്‍ മലയുടെ താഴ് വാരത്തെ, ജമാല്‍ സാഹിബിന്റെ ഓര്‍മ്മകളും അനുഭവങ്ങളും തിങ്ങി നിറഞ്ഞ് വീര്‍പ്പ് മുട്ടിയ അന്തരീക്ഷത്തില്‍, ജാതിമത വര്‍ഗ വര്‍ണ ഭേദമന്യേ മാനവ സാഹോദര്യത്തിന്റെ മഹത്തായ പ്രഖ്യാപനമായി പതിനാറാമത് സമൂഹ വിവാഹം നടന്നു. ആ കര്‍മ്മങ്ങള്‍ക്ക് സാക്ഷികളാവാന്‍ സമൂഹത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ളവര്‍ ഒഴുകിയെത്തി. പതിനായിരങ്ങള്‍ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ കാര്‍മ്മികത്വത്തില്‍ നടന്ന പിറകെ 17 മുസ്ലിം ദമ്പതികളുടെ വിവാഹ നടത്തി. ആദ്യം രണ്ട് ഹൈന്ദവ ദമ്പതികളുടെ വിവാഹവും നടന്നു. വഴികാട്ടികള്‍ നടന്നു പോയാലും അവര്‍ കാണിച്ച വഴികള്‍ അനേകം സുകൃതങ്ങള്‍ക്കുള്ള പെയ്തിറങ്ങാനുള്ള നിമിത്തങ്ങളാണന്നതില്‍ സംശയമില്ല. ചന്ദ്രിക പുറത്തിറക്കിയ ജമാല്‍ സാഹിബ് ഓര്‍മ്മപ്പതിപ്പും വേദിയില്‍ വെച്ച് വന്ദ്യരായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളില്‍ നിന്ന് ഏറ്റുവാങ്ങാന്‍ സാധിച്ചതും എന്റെ വ്യക്തിജീവിതത്തില്‍ പോലും ആ ഓര്‍മ്മകളും ഇടപഴക്കങ്ങളും എന്നും മരണമില്ലാതെ തുടരുന്നുവെന്ന തോന്നലാണ് സൃഷ്ടിക്കുന്നതെന്ന് പറയാതെ വയ്യ.

Continue Reading

Article

ഒരേയൊരു ഫാത്തിമ ബീവി

സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയാവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ, ഹൈസ്‌കൂള്‍ പഠനകാലത്തേ എന്റെ റോള്‍മോഡലായി ഫാത്തിമാ ബീവി.

Published

on

അഡ്വ. പി കുല്‍സു

‘നീതിയുടെ ധീര സഞ്ചാരം’ എന്നത് ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ആത്മകഥയുടെ പേരാണ്. രാജ്യത്തെ ഒരു വനിതയും സഞ്ചരിക്കാന്‍ ധൈര്യപ്പെടാത്ത വഴികളിലൂടെ പ്രയാണം നടത്തിയ ശാന്തമായൊരു പുഴ കടലാഴങ്ങളില്‍ അലിഞ്ഞിരിക്കുന്നു. തികഞ്ഞ അച്ചടക്ക ജീവിതം, വിശ്വാസം മുറുകെപിടിച്ചുള്ള ചര്യകള്‍, മതാനുഷ്ഠാനങ്ങളില്‍ പോലും വിട്ടുവീഴ്ചയില്ലാത്ത കണിശത, കോടതിയിലെ വിധിന്യായത്തിലും ഗവര്‍ണറുള്‍പ്പെടെയുള്ള പദവി വഹിച്ചപ്പോഴും മനസാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്യില്ലെന്ന നിശ്ചയം, ഇതൊക്കെയാണ് ആ ജീവിതത്തെ സ്ഫുടം ചെയ്‌തെടുത്തതെന്നാണ് പലപ്പോഴും അവരുമായി നേരിട്ടും ഫോണിലൂടെയും കത്തിലൂടെയും സംവദിച്ചപ്പോഴും അനുഭവങ്ങള്‍ വായിച്ചപ്പോഴും ബോധ്യപ്പെട്ടത്. സ്ത്രീധന സമ്പ്രദായത്തോടുള്ള കനത്തൊരു സ്വവിധിക്കലായി, നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്ന് പറഞ്ഞ് ഒറ്റയാനായി ജീവിതം തുഴഞ്ഞതുപോലും അത്തരം ദുശ്പ്രവണതകള്‍ക്കെതിരെ രാജിയാവാനാവില്ലെന്ന നിലപാടിന്റെ ഭാഗമായിരുന്നു.
അധികം പ്രതികരിക്കാനോ തന്റെ വാദം സ്ഥാപിക്കാനോ പോവാതെ എല്ലാം കാലത്തിനു വിട്ടു. അതുകൊണ്ടു തന്നെ, വിനയം അലങ്കാരമായി കൊണ്ടുനടന്ന അവരെ ദൂരെ നിന്ന് നോക്കുന്ന പലരും അഹങ്കാരിയെന്ന് തെറ്റിദ്ധരിച്ചു. അതവര്‍ക്കും അറിയാമായിരുന്നു. എല്ലാവിഭാഗം ജനങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിതം സാധ്യമാകണമെന്നായിരുന്നു അവരുടെ സ്വപ്‌നം. പലര്‍ക്കും പലതിലും രഹസ്യമായി സഹായങ്ങള്‍ ചെയ്യുന്നതായിരുന്നു രീതി. കാരുണ്യമായിരുന്നു ഹൃദയം മുഴുവന്‍. കര്‍മത്തില്‍ വിശ്വസിച്ച അവരുടെ വാചാലമായ മൗനത്തിന് കൊടുങ്കാറ്റിനെക്കാള്‍ ശക്തിയുണ്ടായിരുന്നു; സഫലമായ ജീവിതം.

ദര്‍ശന പുണ്യം തേടി

എന്നെപ്പോലെ എത്രയോ പേരില്‍ ചെറുപ്രായത്തിലേ നിയമ പഠനം മോഹമാക്കിയതില്‍ പ്രചോദനമായത് ആ ഒരൊറ്റ വ്യക്തിയാണ്. സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയാവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ, ഹൈസ്‌കൂള്‍ പഠനകാലത്തേ എന്റെ റോള്‍മോഡലായി ഫാത്തിമാ ബീവി. കോളജ് പഠനകാലത്ത് അവരെ പോയി കാണാന്‍ എത്രയോ തവണ ശ്രമിച്ചെങ്കിലും നടന്നില്ല. വൈകാതെ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗമായപ്പോള്‍ ഡല്‍ഹിയിലേക്കൊരു യാത്രപോയപ്പോഴാണ് സുപ്രീം കോടതി ജഡ്ജായിരുന്ന അവരെ കാണുന്നത്. വിരമിച്ച ശേഷം കത്തിടപാടുകളും ഫോണ്‍ വിളികളുമായി വല്ലാത്തൊരു അടുപ്പമായി. വിശ്രമ ജീവിതവുമായി പത്തനംതിട്ടയിലെ വീട്ടിലെത്തിയപ്പോള്‍ പലപ്പോഴും നേരിട്ട് കാണാനും സംസാരിക്കാനും അവസരമുണ്ടായി. കുല്‍സു എന്നതിന് പകരം കുല്‍സും ബീവി എന്നാണവര്‍ എന്നെ വിളിച്ചിരുന്നത്. അവരുടെ നേരെ താഴെയുള്ള അനിയത്തിയുടെ പേര് കുല്‍സും ബീവി എന്നായിരുന്നു. എന്നെ വനിതാ കമ്മീഷന്‍ അംഗമാക്കിയപ്പോള്‍ അനുഗ്രഹം തേടണമെന്ന്് ആദ്യം മനസ്സില്‍ വന്ന പേരായിരുന്നു ഫാത്തിമ ബീവി.
മുസ്ലിംലീഗിനെയും വനിതാ ലീഗിനെയും വലിയ ഇഷ്ടമായിരുന്നു അവര്‍ക്ക്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ന്യൂനപക്ഷ ശാക്തീകരണ പദ്ധതികളെ കുറിച്ചുമെല്ലാം സംസാരത്തില്‍ ചോദിക്കും. വടകരയിലൊരു വനിതാലീഗ് പരിപാടിക്ക് വരാമെന്നേറ്റത് ആരോഗ്യകാരണങ്ങളാല്‍ നടക്കാതെപോയി. സീതിസാഹിബിനെയും ശിഹാബ് തങ്ങളെയും സി.എച്ചിനെയും കുറിച്ച് അവര്‍ക്ക് വലിയ മതിപ്പായിരുന്നു. ഇ. അഹമ്മദ് സാഹിബിനോട് ആത്മബന്ധമുണ്ടായിരുന്നു. ‘നീതിയുടെ ധീര സഞ്ചാരം’ എന്ന അവരുടെ ആത്മകഥയില്‍ ഇ. അഹമ്മദ് സാഹിബിനെ കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരണ സാഹചര്യം എന്ന അധ്യായം വായിക്കുമ്പോള്‍ അത് ബോധ്യപ്പെടും.
1989ലെ കേന്ദ്ര ആഭ്യന്തരമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മകളായ റൂബിയ സഈദിനെ ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് തട്ടിക്കൊണ്ടുപോയതിനെതുടര്‍ന്ന് കശ്മീരിലെ സ്ഥിതി കൂടുതല്‍ വഷളായി. പട്ടാള നടപടികള്‍ എല്ലാ സീമകളും ലംഘിക്കുന്നുവെന്ന് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാകിസ്താന്‍ എപ്പോഴും ശ്രമിച്ചിരുന്നു. അതിന്റെ ഫലമായി 1992ല്‍ കശ്മീരിലേക്ക് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനെ അയക്കാന്‍ തീരുമാനിക്കുകയും ഇന്ത്യ അനുമതി നിഷേധിക്കുകയും ചെയ്തു. ഇത് യൂറോപ്യന്‍ യൂണിയന്റെയും മറ്റു വിദേശ രാജ്യങ്ങളുടെയും വലിയ വിമര്‍ശനത്തിന് ഇടയാക്കി. ഈ സാഹചര്യത്തിലാണ് 1993ല്‍ ജനീവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കണ്‍വെന്‍ഷനിലേക്ക് ഇന്ത്യന്‍ സംഘത്തെ അയക്കാന്‍ പ്രധാനമന്ത്രി നരസിംഹറാവു തീരുമാനിക്കുന്നത്. എ.ബി വാജ്‌പേയ്, ഇ അഹമ്മദ് എന്നിവരായിരുന്നു സംഘത്തെ നയിച്ചിരുന്നത്. ജനീവയിലെ മനുഷ്യാവകാശ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് തിരിച്ചുവന്നതോടുകൂടിയാണ് ഇന്ത്യയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമായത്. അത്തരമൊരു നീക്കം അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യക്കെതിരെയുള്ള വിമര്‍ശനങ്ങളെ ഒരു പരിധിയോളം പ്രതിരോധിക്കാന്‍ സഹായിക്കും എന്ന് അംഗങ്ങള്‍ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. ഇന്ത്യയില്‍ ആദ്യമായി മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കാന്‍ കാരണമായത് അന്ന് എം.പി ആയിരുന്ന ഇ.അഹമ്മദ് സാഹിബ് ജനീവയിലെ ഹ്യൂമന്‍ റൈറ്റ്‌സ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് തിരിച്ചുവന്ന ശേഷം നല്‍കിയ റിപ്പോര്‍ട്ടും തുടര്‍ന്ന് നടത്തിയ ഇടപെടലുമാണ്. ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും നിയമമന്ത്രിയായ വിജയഭാസ്‌കര്‍ റെഡ്ഡിയെ കണ്ട് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനും സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും റിട്ടയേര്‍ഡ് ജഡ്ജിമാരും മനുഷ്യാവകാശ പ്രവര്‍ത്തകരും അംഗങ്ങളായും കമ്മീഷന്‍ രൂപീകരിക്കുന്നതില്‍ അഹമ്മദ് സാഹിബിന്റെ പങ്ക് നിസ്തുലമാണ്. ജസ്റ്റിസ് ഫാത്തിമ ബീവിയെ ഇന്ത്യയിലെ ആദ്യത്തെ മനുഷ്യാവകാശ കമ്മീഷനിലെ അംഗമാക്കുന്നതില്‍ അഹമ്മദ് സാഹിബ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരള സംസ്ഥാന പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണായിരുന്ന ഫാത്തിമ ബീവിയെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ അംഗമാക്കിയതിലും ഇ അഹമ്മദ് സാഹിബിന് പങ്കുണ്ട്.

എന്നും ഒന്നാമത്

ലോകത്താകെയുള്ള വനിതകള്‍ക്ക് ആത്മാഭിമാനത്തിന്റെ പാത വെട്ടിയെന്നതാണ് ജ.ഫാത്തിമ ബീവിയുടെ അമരത്വം. 1927 ഏപ്രില്‍ 30ന് പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെ കണ്‍മണിയായ അവര്‍ എന്നും ഒന്നാമതായി. രൂപീകരണത്തിന്റെ നാല്‍പതു വര്‍ഷത്തിന് ശേഷം സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി കടന്നു ചെന്ന് ‘പുരുഷന്മാരുടെ ക്ലബ്ബ്’ എന്ന ദുഷ്‌പേര് പേറുന്ന ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ പ്രകമ്പനം സൃഷ്ടിച്ച ഫാത്തിമ ബീവി അന്നോളം പിന്നിട്ടതിനും മുന്‍ മാതൃകകളില്ലായിരുന്നു. തിരുവിതാംകൂര്‍ രാജ്യത്തു നിന്ന് നിയമബിരുദം നേടിയ ആദ്യ മുസ്ലിം വനിതയായ അവര്‍ തന്നെയാണ്, മുന്‍സിഫായും മജിസ്‌ട്രേട്ടായും ജില്ലാ ജഡ്ജിയായും ആ സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിം വനിത. മുസ്്‌ലിംകളില്‍ നിന്നുള്ള രാജ്യത്തെ ആദ്യ ഹൈക്കോടതി ജഡ്ജി മാത്രമല്ല, സുപ്രീം കോടതിയിലെ ജഡ്ജിയാകുന്ന ഏഷ്യയിലെ ആദ്യ വനിതയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജിയും ഇന്‍കം ടാക്‌സ് അപ്പലേറ്റ്ട്രൈബ്യൂണലില്‍ ജൂഡിഷ്യല്‍ അംഗമായി വന്ന ആദ്യ വനിതയും തമിഴ്‌നാട്ടില്‍ ഗവര്‍ണറായ ആദ്യ വനിതയും മറ്റാരുമല്ല.
പിതാവ് തിരുവിതാംകൂറിലെ രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാരനായിരുന്ന മീരാസാഹിബായിരുന്നു അവരുടെ ശക്തി. വിദ്യാഭ്യാസത്തില്‍ പൊതുവെ തല്‍പരരായിരുന്ന തമിഴ് റാവുത്തല്‍ കുടുംബമായിരുന്നു അവരുടേത്. അതുകൊണ്ട് തന്നെ ഫാത്തിമ ബീവിയുടെ സഹോദങ്ങളും അഭ്യസ്ഥവിദ്യരായി. കുല്‍സം ബീവി, റസിയ ബീവി (റിട്ട. ഹെഡ്മിസ്ട്രസ് പത്തനംതിട്ട തൈക്കാവ് സ്‌കൂള്‍), ഡോ. ഫസിയ റഫീഖ് (ശിശുരോഗ വിഭാഗം മുന്‍ മേധാവി, തിരുവനന്തപുരം മെഡിക്കല്‍ കോളജ്), പരേതരായ സാറ ബീവി, ഹബീബ് മുഹമ്മദ് (റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍, കൃഷി വകുപ്പ്), ഹനീഫ ബീവി (റിട്ട. ഹെഡ്മിസ്ട്രസ്, ഓമല്ലൂര്‍ ഹൈസ്‌കൂള്‍), മൈതീന്‍ സാഹിബ് (റിട്ട.ഡിവൈഎസ്പി, പത്തനംതിട്ട) തുടങ്ങിയവരെല്ലാം മാതൃകാ വ്യക്തിത്വങ്ങളാണ്.
ഇതൊന്നും വെള്ളിത്താലത്തില്‍ വെച്ച് അവര്‍ക്ക് മുമ്പില്‍ വെച്ചുനീട്ടിയതല്ല. പ്രതികൂല കാലാവസ്ഥയോട് പൊരുതിയാണ് ഓരോ ഘട്ടവും അവര്‍ തരണം ചെയ്തത്. പത്തനംതിട്ട സര്‍ക്കാര്‍ സ്‌കൂള്‍, കാതോലിക്കേറ്റ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം. 1943ല്‍ മട്രിക്കുലേഷന്‍ പാസായ ശേഷമാണ് തിരുവനന്തപുരം വിമന്‍സ് കോളജിലേക്ക് സയന്‍സെടുത്ത് പഠിച്ചതും രസതന്ത്രത്തില്‍ ബിരുദം നേടിയതും. പത്തനംതിട്ടയില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു കോളജുപോലുമില്ലായിരുന്നു. പഠനത്തിന് തിരുവനന്തപുരത്തേക്ക് പോകാനുള്ള അടിസ്ഥാന സൗകര്യവും ഇല്ലായിരുന്നു. പാലം പോലുമില്ലായിരുന്നെന്നും ഇടവപ്പാതിക്ക് കോളജ് തുറക്കുമ്പോള്‍ ആറ് കവിഞ്ഞൊഴുകുമ്പോള്‍ മഴവെള്ളത്തില്‍ കടത്ത് വലിയൊരനുഭവമായിരുന്നുവെന്നുവെന്നും ഫാത്തിമ ബീവി പലതവണ പറയാറുണ്ടായിരുന്നു. ബി.എസ്.സി കെമിസ്ട്രി പാസായ അവര്‍ എം.എസ്.സിക്ക് ചേരുമെന്ന കണക്കുകൂട്ടല്‍ തെറ്റിച്ചാണ് തിരുവനന്തപുരം ലോ കോളജില്‍ ചേര്‍ന്നത്. അന്നവിടെ അഞ്ച് പെണ്‍കുട്ടികള്‍ മാത്രമാണ് ചേര്‍ന്നത്. അതില്‍ തന്നെ രണ്ടുപേര്‍ പാതിയില്‍ നിര്‍ത്തി പോയി. ഒന്നാം റാങ്കോടെ സ്വര്‍ണമെഡലോല്‍ നേടി നിയമബിരുദം കരസ്ഥമാക്കിയ ഫാത്തിമ ബീവി പെരെടുത്ത അഭിഭാഷകയാവാന്‍ അധിക സമയം വേണ്ടിവന്നില്ല.
1950ല്‍ സി.പി.പരമേശ്വരന്‍ പിള്ളയുടെ ജൂനിയറായി അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിച്ച അവര്‍ പ്രമാദമായ നിരവധി കേസുകളാണ് കൈകാര്യം ചെയ്തത്. കൊല്ലത്തു പ്രാക്ടീസ് ചെയ്യുമ്പോള്‍ ക്രിമിനല്‍ കേസുകളിലായിരുന്നു ശ്രദ്ധ. ആ ഏഴു വര്‍ഷത്തിനിടെ ശൂരനാട് ലഹള, ചവറ ലഹള തുടങ്ങിയ കേസുകളില്‍ ഹാജരായി നടത്തിയ വാദങ്ങള്‍ വലിയ ശ്രദ്ധ നേടി. നല്ലൊരു ക്രിമിനല്‍ ലോയറായി കത്തിനില്‍ക്കുമ്പോഴാണ് കേരളപിറവിക്ക് ശേഷം ആദ്യമായി കേരള പി.എസ്.സി മുന്‍സിഫ് പരീക്ഷ നടത്തിയത്. ഒന്നാം റാങ്കോടെ വിജയിച്ച് 1958ല്‍ തൃശൂര്‍ മുനിസിഫായി ന്യായാധിപരംഗത്തെത്തി. കരുനാഗപ്പള്ളി, തിരുവനന്തപുരം, പുനലൂര്‍ എന്നിവടങ്ങളില്‍ മുനിസിഫായ ശേഷം 1968ല്‍ സബ് ജഡ്ജിയായി കോട്ടയത്ത് നിയമിതയായ അവര്‍ 1974ല്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് ജഡ്ജിയായ ശേഷം 1978ല്‍ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ അംഗമായിരിക്കെയാന് 1983ല്‍ കേരള ഹൈക്കോടതി ജഡ്ജിയായത്. കൊളീജിയം രീതി വരും മുമ്പുള്ള ആ നിയമനത്തില്‍, മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള വനിത ഉന്നത നീതിന്യായ സംവിധാനത്തിലേക്കു വരണമെന്ന അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ നിലപാട് ഫാത്തിമ ബീവിക്ക് അനുഗ്രമായി. 1989 ഏപ്രിലില്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചിരിക്കുമ്പോഴാണ് കെ. കരുണാകരന്‍ വഴി പ്രധാമന്ത്രി രാജീവ് ഗാന്ധിയിലേക്ക് ആ പേരെത്തുന്നത്. അദ്ദേഹത്തിന്റെ കൂടി താല്‍പര്യത്തില്‍ 1989 നവംബറില്‍ സുപ്രീം കോടതി ജഡ്ജിയായി അവരെത്തുമ്പോള്‍ ആദ്യ വനിതാ കാവലാളായി ചരിത്രത്തില്‍ ഇടം പിടിച്ചു. സുപ്രീം കോടതിക്ക് 39 വയസ്സ് തികഞ്ഞ ശേഷമാണ് ഒരു വനിതാ ജഡ്ജി എത്തിയതെന്നതിന്റെ കാലാവസ്ഥക്ക് ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. മുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുള്ള പരമോന്നത കോടതിയില്‍ വനിതാ ജഡ്ജിമാരായി ഇതുവരെ ആറു പേരേ ഉണ്ടായിട്ടുള്ളൂ എന്നതും കൂട്ടിവായിക്കണം.

മനസാക്ഷി കോടതിയിലെ
ഗവര്‍ണര്‍ പദവി

ഗവര്‍ണര്‍ പദവിക്ക് അലങ്കാരം വരുത്തുന്നതായിരുന്നു ജ.ഫാത്തിമ ബീവിക്ക് ആ പദവി ലഭിച്ചത്. ദേവഗൗഡ പ്രധാനമന്ത്രിയായ കാലത്ത് തമിഴ്‌നാട് ഗവര്‍ണറായിരുന്ന ഡോ.ചെന്ന റെഡ്ഢിയുടെ നിര്യാണത്തെത്തുടര്‍ന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ താല്‍പര്യപ്രകാരമാണ് ഫാത്തിമ ബീവിയെ ഗവര്‍ണറായി നിയമിച്ചത്. 1997 ജനുവരി 25ന് ജ.ഫാത്തിമ ബീവി ഗവര്‍ണറായി ചുമതലയേറ്റ് ആദ്യം ഒപ്പിട്ടത് അനധികൃതമായി സ്വത്തു സമ്പാദിച്ച കേസില്‍ ജയലളിതയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന ഫയലിലായിരുന്നു. 2001 മെയ്യില്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ അണ്ണാ ഡിഎംകെ നേതാവ് ജയലളിതയെ മുഖ്യമന്ത്രിയാകാന്‍ എതിര്‍പ്പുകളെയും നിയമ വൃത്തങ്ങളെയും ഞെട്ടിച്ച് ക്ഷണിച്ചതും അതേ ഫാത്തിമ ബീവി.
ടാന്‍സി അഴിമതിക്കേസില്‍ കോടതി കുറ്റക്കാരിയായി കണ്ടെത്തിയതിനാല്‍ ജയലളിതക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടായിരുന്നു. നിയമസഭാ പാര്‍ട്ടി തിരഞ്ഞെടുക്കുന്ന നേതാവിനെയാണ് ഭരണഘടനാപരമായി ഗവര്‍ണര്‍ ക്ഷണിക്കേണ്ടതെന്നായിരുന്നു ഫാത്തിമ ബീവിയുടെ വാദം. ‘സുപ്രീം കോടതി ജഡ്ജിയായിരുന്ന വ്യക്തിയെ ഭരണഘടന പഠിപ്പിക്കേണ്ടതില്ല’ എന്നു ഗവര്‍ണര്‍ക്ക് പിന്തുണയുമായി ജയലളിത രംഗത്തെത്തിയെന്നു മാത്രമല്ല, 2001 ജൂണ്‍ 30ന് പുലര്‍ച്ചെ നാടകീയമായി മുന്‍ മുഖ്യമന്ത്രി കരുണാനിധി, കേന്ദ്രമന്ത്രിമാരായ മുരശൊലിമാരന്‍, ടി.ആര്‍ ബാലു എന്നിവരെ ചെന്നൈയില്‍ ബലമായി അറസ്റ്റ് ചെയ്ത് പകപോക്കുകയും ചെയ്തു. ക്രമസമാധാന നില തകര്‍ന്നെന്ന റിപ്പോര്‍ട്ട് കാത്തിരുന്ന കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാറിന് നിരാശയായിരുന്നു ഫലം. സംഭവത്തില്‍ വസ്തുനിഷ്ഠമായ വിവരം നല്‍കിയില്ലെന്നും ജയലളിത സര്‍ക്കാറിനെ സഹായിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് അവരെ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് തിരിച്ചുവിളിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഫാത്തിമ ബീവി ഉടന്‍ നാലുവരി രാജിക്കത്ത് രാഷ്ട്രപതി ഭവനിലേക്കു ഫാക്‌സയച്ചു. പത്തു മിനിറ്റ് കഴിഞ്ഞ് ഗവര്‍ണറെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള കാബിനറ്റ് തീരുമാനം രാഷ്ട്രപതി ഭവനിലെത്തിയപ്പോഴേക്കും അവര്‍ ആ സ്ഥാനം വിട്ടിരുന്നു.
ഝാന്‍സിറാണി, സരോജിനി നായിഡു, മദര്‍തെരേസ, ഇന്ദിരാഗാന്ധി, പ്രതിഭാ പാട്ടീല്‍, കല്‍പന ചൗള, ലതാമങ്കേഷ്‌ക്കര്‍, എം.എസ് സുബ്ബലക്ഷ്മി, ദൗര്‍പ്രതി മുര്‍മു, കിരണ്‍ബേദി തുടങ്ങിയ മികച്ച പത്ത് ഇന്ത്യന്‍ വനിതകളുടെ പട്ടികയില്‍ ഇടംനേടിയ ഫാത്തിമ ബീവി ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ കൂടി പ്രചോദനമാണ്. പക്ഷെ, ആ മഹാ പ്രതീകത്തെ മാന്യമായി യാത്രയാക്കാന്‍ പോലും ഭരണകൂടങ്ങള്‍ ശ്രമിച്ചില്ല. ഒരു പ്രാദേശിക അവധിപോലും നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒരു മന്ത്രിയെ പോലും പറഞ്ഞുവിട്ടില്ല. പത്തനംതിട്ട ജില്ലയിലെ മന്ത്രിയൊരു സ്ത്രീയായിട്ടുകൂടി ഈ അപമാനകരമായ അവഗണന വലിയ വേദനയാണ്. ഇതുകൊണ്ടൊന്നും മങ്ങുന്നതല്ല വഴികാട്ടിയ ആ മഹാ നക്ഷത്രത്തിന്റെ ശോഭ. തലമുറകള്‍ക്ക് അവര്‍ വഴികാട്ടുകതന്നെ ചെയ്യും.

Continue Reading

Trending