kerala
സ്വര്‍ണവില കുത്തനെ താഴേക്ക്; പവന് 6,640 രൂപയുടെ ഇടിവ്
ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കൊപ്പം സംസ്ഥാനത്തും സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി
കൊച്ചി: ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കൊപ്പം സംസ്ഥാനത്തും സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയിലാണ് സ്വര്‍ണവില എത്തിയത്. ഇതോടെ പവന് 6,640 രൂപ കുറഞ്ഞ് 1,11,120 രൂപയായി. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 3.3 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,703.27 ഡോളറിലെത്തി. കഴിഞ്ഞ രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നേരത്തെ സ്വര്‍ണം റെക്കോര്‍ഡ് ഉയരമായ 5,594.28 ഡോളര്‍ വരെ എത്തിയിരുന്നു.
അതേസമയം, യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.3 ശതമാനം കുറഞ്ഞ് 4,729.20 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിന്റെ കരുത്താര്‍ജ്ജനമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാകാന്‍ പ്രധാന കാരണങ്ങളിലൊന്ന്. കൂടാതെ, യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി ഡോണള്‍ഡ് ട്രംപ് കെവിന്‍ വാഷിനെ നിയമിച്ചതും വിപണിയെ സ്വാധീനിച്ചു. പലിശനിരക്ക് ഉയര്‍ത്തണമെന്ന് വാദിക്കുന്ന വ്യക്തിയാണ് കെവിന്‍ വാഷ്. ഫെഡറല്‍ റിസര്‍വിന്റെ നേതൃത്വത്തില്‍ അദ്ദേഹം എത്തുകയാണെങ്കില്‍ പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കയാണ് നിലവിലെ വിലയിടിവിന് മറ്റൊരു പ്രധാന കാരണം. ഈ സാഹചര്യങ്ങളാണ് ആഗോള വിപണിയെയും അതുവഴി കേരളത്തിലെ സ്വര്‍ണവിലയെയും താഴേക്ക് നയിക്കുന്നത്.
kerala
കടലോളം മോഹത്തിന് ആമത്തോട്
കേരളം കാത്തിരുന്ന ഒരു പദ്ധതി പോലും ബജറ്റ് പ്രഖ്യാപനത്തില്‍ ഇടംപിടിച്ചില്ല.
ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് സമ്പൂര്‍ണ നിരാശ. കേരളം കാത്തിരുന്ന ഒരു പദ്ധതി പോലും ബജറ്റ് പ്രഖ്യാപനത്തില്‍ ഇടംപിടിച്ചില്ല. എയിംസ് കേരളത്തിന്റെ മോഹമായിത്തന്നെ അവശേഷിക്കും. കൊട്ടിഘോഷിച്ച് ഇ ശ്രീധരനെ എഴുന്നള്ളിച്ചതിലൂടെ കേരളത്തിന് പ്രതീക്ഷ നല്‍കിയ അതിവേഗ റെയിലും പക്ഷേ ബജറ്റില്‍ ഇടംപിടിച്ചില്ല.
ഒരു മണിക്കൂറും 26 മിനുട്ടും എടുത്ത് നിര്‍മ്മലാ സീതാരാമന്‍ പൂര്‍ത്തിയാക്കിയ തന്റെ ഒമ്പതാമത്തെ ബജറ്റ് പ്രസംഗത്തില്‍ ദേശീയ തലത്തിലും രാജ്യത്തിന്റെ സാമ്പത്തിക വികാസനത്തിന് ദിശാബോധം പകരുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല. അതിവേഗ റെയില്‍ ഇടനാഴി, അപൂര്‍വ ധാതു ഇടനാഴി തുടങ്ങിയ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പല പ്രഖ്യാപനങ്ങളും ഉണ്ടയില്ലാ വെടികളാണെന്ന വിമര്‍ശനവും ഉയര്‍ന്നു. കൃത്യമായ ബജറ്റ് വിഹിതം നീക്കിവെക്കാതെയാണ് ഇതില്‍ പല പ്രഖ്യാപനങ്ങളും.
പുതുതായി ഏഴു അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ചെങ്കിലും കേരളം ഇടംപിടിച്ചില്ല. അതിവേഗ ഇടനാഴി പ്രഖ്യാപിക്കുമ്പോള്‍ കേരളം, കേരളം എന്ന് സംസ്ഥാനത്തുനിന്നുള്ള എം.പിമാര്‍ വിളിച്ചുപറഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. കേരളം ആവശ്യപ്പെട്ട പ്രത്യേക സാമ്പത്തിക പാക്കേജുമില്ല.
കടലാമ സംരക്ഷണ കേന്ദ്രമാണ് കേരളത്തിന് ബജറ്റില്‍ ആകെ കിട്ടിയ പദ്ധതി. കൈത്തറി വസ്ത്രങ്ങളുടെ പ്രോത്സാഹനത്തിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത് കേരളത്തിന് ഗുണകരമാകുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും എത്രത്തോളം എന്നത് കാത്തിരുന്നു കാണണം. ആയുര്‍വേദ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന് ഇത് എത്രത്തോളം ഗുണം ചെയ്യും എന്നതും കാത്തിരുന്നു കാണണം. നാളികേര പ്രോത്സാഹനത്തിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്തിയില്ല. അതേസമയം പുതിയ ആദായ നികുതി നിയമം ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.
രാസവള നിര്‍മാണത്തിന് ഉപയോഗിക്കുന്ന അമോണിയം ഫോസ്ഫേറ്റ്, അമോണിയം നൈട്രോ ഫോസ്ഫേറ്റ് എന്നിവക്ക് ഏര്‍പ്പെടുത്തിയിരുന്ന തീരുവ ഇളവ് പിന്‍വലിച്ചതോടെ ഇവയുടെ വില ഉയരും. ഇതോടെ രാസവള വില വര്‍ധനക്ക് വഴിയൊരുങ്ങുകയും കര്‍ഷകര്‍ക്ക് പ്രഹരമായി മാറുകയും ചെയ്യും.
പ്രധാന പ്രഖ്യാപനങ്ങള്‍
*ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല
*ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പരിധി കൂട്ടും
*ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ;
*ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്കാണ് ഇളവ്
*17 കാന്‍സര്‍ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി
*മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ക്കും
*നികുതി കുറയ്ക്കും.
*ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് ശിക്ഷ പിഴ മാത്രമാകും
*വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും
*വിമാന ഭാഗങ്ങള്‍ക്ക് നികുതി ഒഴിവാക്കി
*വിദേശ സ്വത്ത് വെളിപ്പെടുത്താന്‍ ആറു മാസം വരെ സമയം
*5 സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും
*പുതിയ അക്കാദമിക് സെന്ററുകള്‍ സ്ഥാപിക്കും
*സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി ഫിനാന്‍സ് കമ്മീഷന്‍ ഗ്രാന്റ്
*നികുതി നിയമങ്ങള്‍ ലഘൂകരിക്കും, വിദേശയാത്രയുടെ
*നികുതി അഞ്ചില്‍ നിന്ന് രണ്ടു ശതമാനമായി കുറച്ചു
*വാഹനാപകട നഷ്ടപരിഹാര തുകക്ക് നികുതി ഒഴിവാക്കി
*മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള നികുതി രണ്ട് ശതമാനമാക്കി
*കായിക മേഖലയ്ക്കായി ഖേലോ ഇന്ത്യാ മിഷന്‍
*സ്പോര്‍ട്സ് ഉപകരണ നിര്‍മാണത്തിന് പദ്ധതി
*കര്‍ഷകര്‍ക്കായി ഭാരത് വിസ്താര്‍ സ്ഥാപിക്കും
*2026 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി നിയമം
*ജൂലൈ 31വരെ ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കാം
*2026 ഓടെ ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കും
*ശാരീരിക വൈകല്യമുള്ളവര്‍ക്കായി ദിവ്യാംഗന്‍ കൗശല്‍ യോജന
*കൂടുതല്‍ കൃത്രിമ അവയവ നിര്‍മ്മാണ യൂണിറ്റുകള്‍
*വനിതകളെ സംരംഭക ഉടമകളാക്കി മാറ്റാന്‍ ഷീ മാര്‍ട്ട് പദ്ധതി
*നാളികേര പ്രോത്സാഹനത്തിന് പ്രത്യേക പദ്ധതി
*കശുവണ്ടിയും തേങ്ങയും ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സഹായം
*കേരളത്തിലും കര്‍ണാടകത്തിലും കടലാമ പരിചരണത്തിന് പ്രത്യേക കേന്ദ്രം
*മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ 500 സംഭരണികള്‍
*ആനിമേഷന്‍, വിഷ്വല്‍ എഫക്ട്സ്, ഗെയിമിങ് പദ്ധതി
*എവിജിസി കണ്ടന്റ് ക്രിയേറ്റര്‍ ലാബുകള്‍ 15,000 സെക്കന്‍ഡറി സ്‌കൂളുകളിലും 500 കോളേജുകളിലും സ്ഥാപിക്കും
*ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ജമ്മുകശ്മീരിലും അന്താരാഷ്ര ട്രക്കിംഗ് കേന്ദ്രങ്ങള്‍
*കിഴക്കന്‍ മേഖലയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍
*മെഡിക്കല്‍ ടൂറിസത്തിനായി സ്വകാര്യമേഖലയുമായി സഹകരിച്ച് പദ്ധതി
*അഞ്ച് മേഖല മെഡിക്കല്‍ ഹബുകള്‍
*ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി
*മൂന്നിടങ്ങളില്‍ അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്
വില കുറയും
*വിമാന ഭാഗങ്ങള്‍
*മൈക്രോവേവ് ഉത്പന്നങ്ങള്‍
*ഇലക്ട്രോണിക് വാഹന ഭാഗങ്ങള്‍
*സോളാര്‍ പാനല്‍
*പ്രമേഹ, ക്യാന്‍സര്‍ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍
*ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട് ഫോണ്‍, ടാബ് ലറ്റ്
*ലെതര്‍ ഉത്പന്നങ്ങള്‍
വില കൂടും
*ലക്ഷ്വറി വാച്ചുകള്‍
*ഇറക്കുമതി ചെയ്യുന്ന മദ്യം
*സിഗരറ്റ്, പാന്‍മസാല, ഗുഡ്ക
*ഇറക്കുമതി ചെയ്യുന്ന ടെലിവിഷന്‍, ക്യാമറ
*ഇറക്കുമതി ചെയ്യുന്ന ഫോട്ടോഗ്രാഫി, റെക്കോര്‍ഡിങ് ഉപകരണങ്ങള്‍
*രാസവള നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അമോണിയം
*ഫോസ്ഫേറ്റ്, അമോണിയം നൈട്രോ ഫോസ്ഫേറ്റ്
kerala
‘ആമ’യില്‍ തൃപ്തിപ്പെടുക; കേരളത്തെ പരിഹസിച്ച ബജറ്റെന്ന് യു.ഡി.എഫ്
പതിറ്റാണ്ടുകളായി കേരളം കാത്തിരിക്കുന്ന എയിംസ് ഇത്തവണയും അനുവദിച്ചില്ല.
കേരളം ആവശ്യപ്പെട്ടത് 29, കിട്ടിയത് പൂജ്യം
തിരുവനന്തപുരം: രാജ്യത്തിന്റെ വികസന ഭൂപടത്തില്‍ കേരളമില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. പതിറ്റാണ്ടുകളായി കേരളം കാത്തിരിക്കുന്ന എയിംസ് ഇത്തവണയും അനുവദിച്ചില്ല. അതിവേഗ റെയില്‍ കോറിഡോറിനെ കുറിച്ച് പരമാര്‍ശിച്ചതു പോലുമില്ല. പകരം ആമ പരിപാലന കേന്ദ്രം അനുവദിച്ച് കേരളത്തെ പരിഹസിക്കുകയാണുണ്ടായത്. ബജറ്റിന് മുന്നോടിയായി കേരളം സമര്‍പ്പിച്ച 29 സുപ്രധാന ആവശ്യങ്ങളില്‍ ഒന്നുപോലും പരിഗണിച്ചില്ല. ഇത്ര കടുത്ത അവഗണന ഇതാദ്യമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ നടക്കുന്ന ഒരു സംസ്ഥാനത്തെ പൂര്‍ണമായി അവഗണിച്ചതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ നീക്കം തന്നെയെന്ന് വ്യക്തം. ബി.ജെ.പിക്ക് യാതൊരു സാധ്യതയുമില്ലാത്ത കേരളത്തില്‍ ‘തിരഞ്ഞെടുപ്പ് ബജറ്റ്’ പോലും വേണ്ടെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.
രാജ്യത്ത് ഇതിനകം 22 എയിംസുകള്‍ അനുവദിച്ചിട്ടും വര്‍ഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രം മുഖംതിരിച്ചു. എയിംസ് നല്‍കുന്നില്ലെന്ന് മാത്രമല്ല, പുതുതായി പ്രഖ്യാപിച്ച മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയില്‍ പോലും ആയുര്‍വേദത്തിന്റെ നാടായ കേരളത്തെ ഉള്‍പെടുത്തിയിട്ടില്ല. രാജ്യത്ത് ഏറ്റവും മികച്ച ഉള്‍നാടന്‍ ജലപാതകളുള്ള കേരളത്തെ പാടെ അവഗണിച്ച് അതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഒഡീഷയിലേക്ക് കൊണ്ടുപോയി. ഉള്‍നാടന്‍ ജലഗതാഗതവുമായി ബന്ധപ്പെട്ട ഷിപ്പ് റിപ്പയര്‍ യൂണിറ്റുകള്‍ കേരളത്തിന് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ അതും വാരണാസിക്കും പട്‌നയ്ക്കും നല്‍കി കേരളത്തെ വഞ്ചിച്ചു. ഉള്‍നാടന്‍ ജലഗതാഗതത്തെക്കുറിച്ച് വലിയ വീരവാദം മുഴക്കുന്ന കേന്ദ്രം കേരളത്തെ ഈ പട്ടികയില്‍ നിന്നൊഴിവാക്കിയത് കടുത്ത വിവേചനമാണ്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനെ ബജറ്റ് പൂര്‍ണമായും മറന്നു. ബജറ്റില്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ചത് ധാതു ഇടനാഴിയുടെ കാര്യത്തില്‍ മാത്രമാണ്.
സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും മറ്റ് കേന്ദ്രമന്ത്രിമാരും അടിക്കടി നല്‍കിയ വാഗ്ദാനങ്ങളൊന്നും തന്നെ ബജറ്റില്‍ ഇടംനേടിയില്ല. റബ്ബര്‍ കര്‍ഷകര്‍ക്കുവേണ്ടി കണ്ണീരൊഴുക്കുന്നവര്‍ റബ്ബറിന്റെ വിലയില്‍ വര്‍ധന വരുത്തിയില്ല. റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഒരു സഹായവുമില്ല. സംസ്ഥാന ബജറ്റുപോലെ തന്നെ കേന്ദ്ര ബജറ്റും കാര്‍ഷിക മേഖലയെ തളര്‍ത്തുന്നതായി മാറി.
കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചെന്ന് യു.ഡി.എഫും എല്‍.ഡി.എഫും വിമര്‍ശിക്കുന്നു. കേരളത്തോടുള്ള അവഗണനയില്‍ അതിശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചത്. കേരളത്തിലെ ബി.ജെ.പി നേതാക്കളും പ്രധാനമന്ത്രിയും നടത്തിയത് ഗീര്‍വാണ പ്രസംഗം മാത്രമാണെന്ന് പറഞ്ഞ സതീശന്‍, ഒരു സംസ്ഥാനത്തെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നതെന്നും ചോദിച്ചു. കടലാമ മാത്രമല്ല കേരളത്തിലുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച റെയര്‍ എര്‍ത്ത് കോറിഡോര്‍ ധാതുഖനനത്തില്‍ സ്വകാര്യ മേഖലയെ സഹായിക്കാനുള്ള നീക്കമെന്ന് വിമര്‍ശിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് എല്ലാം കിട്ടിയിട്ടും കേരളത്തെ മാത്രം അവഗണിച്ചു. എന്താണ് കേരളത്തിനുള്ള അയോഗ്യതയെന്ന ചോദ്യവും മുഖ്യമന്ത്രി ഉയര്‍ത്തി.
കേന്ദ്ര ബജറ്റ് മല എലിയെ പ്രസവിച്ചതുപോലെയെന്നാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പ്രതികരിച്ചു. ധാതു ഇടനാഴിയേയും ആശങ്കയോടെ കാണാന്‍ കഴിയൂ. നമ്മുടെ ധാതുക്കള്‍ കടത്തികൊണ്ടുപോകാനുള്ള ശ്രമമാണോ എന്ന് നമ്മള്‍ മനസിലാക്കണമെങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വരണം. തീരദേശ മണല്‍ ഖനനം ചെയ്യാന്‍ അനുമതിയുണ്ടാകുമോ എന്ന് കണ്ടറിയണം. മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതും മല്‍സ്യസമ്പത്തും ആവാസ വ്യവസ്ഥയും ഇല്ലാതാക്കുന്നതുമായ പദ്ധതിയാണോ എന്ന് മനസിലാക്കേണ്ടതുണ്ട്. അതല്ലാതെ ഒരു പ്രഖ്യാപനം കൊണ്ട് സ്വാഗതം ചെയ്യാനാകില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി. കേന്ദ്രബജറ്റ് സമ്മാനിക്കുന്നത് സമ്പൂര്‍ണ്ണ നിരാശയെന്നാണ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മോദിയുടെ വികസിത ഭാരതത്തില്‍ കേരളമില്ലേ എന്ന ചോദ്യവും ചെന്നിത്തല ഉയര്‍ത്തി. അതേസമയം കേന്ദ്രം നല്‍കിയ പദ്ധതികളൊന്നും ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വിശദീകരണം.
നിക്ഷേപകരെ നിരാശയാക്കിയ ബജറ്റ്
ബജറ്റ് പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരുന്നത്. എന്നാല്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ഒമ്പതാം ബജറ്റ് പ്രഖ്യാപനം നിക്ഷേപകരെ മൊത്തത്തില്‍ നിരാശയാക്കി. ഡെറിവേറ്റീവ് ഇടപാടുകളില്‍ സെക്യൂരിറ്റീസ ്ട്രാന്‍സാക്ഷന്‍ ടാക്സ് ഉയര്‍ത്തിയനടപടി ബജറ്റ് ദിനത്തില്‍ സൂചികയില്‍ വന്‍ തകര്‍ച്ച സൃഷ്ടിച്ചു. പുതിയ സാഹചര്യത്തില്‍ ഇടപാടുകാരും നിക്ഷേപകരും വ്യാപാര ചെലവ് ഉയരുമെന്ന ആശങ്കയിലാണ്.
പ്രതികൂല വാര്‍ത്തകള്‍ക്കിടയില്‍ ഒറ്റദിവസംകൊണ്ട് വിപണിയില്‍ നിന്നും അലിഞ്ഞ് ഇല്ലാതായത് പതിനൊന്ന് ലക്ഷംകോടി രൂപ. ഞായറാഴ്ച നടന്ന പ്രത്യേക വ്യാപാരത്തില്‍ ബോംബെ സെന്‍സെക്സ് 1546 പോയിന്റും നിഫ്റ്റി 495 പോയിന്റും ഇടിഞ്ഞു. കഴിഞ്ഞ വാരം സെന്‍സെക്സ് 757 പോയിന്റും നിഫ്റ്റി സൂചിക 370 പോയിന്റ് മികവിലായിരുന്നങ്കിലും ആ തിളക്കം ബജറ്റ് ദിനത്തിലെ ഒറ്റ വ്യാപാരത്തില്‍ അലിഞ്ഞില്ലാതായി.
ബോംബെ സൂചിക 81,537 ല്‍ നിന്നും കൂടുതല്‍ കരുത്തിന് അവസരം ലഭിക്കാതെ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ 81,131ലേക്ക് താഴ്ന്നെങ്കിലും പിന്നീട് 82,697 പോയിന്റിലേക്ക് തിരിച്ചുകയറി. വിപണിയുടെ സാങ്കേതിക ചലനങ്ങള്‍ നിരീക്ഷിച്ചാല്‍ സൂപ്പര്‍ ട്രെന്റ്, പാരാബോളിക്ക് എസ് ഏ ആര്‍, എം ഏ സിഡിയും വില്‍പ്പനക്കാര്‍ക്ക് മുന്നില്‍ പച്ചകൊടി ഉയര്‍ത്തുന്നു.
നിഫ്റ്റി സൂചിക 25,048 ല്‍ നിന്നും 24,945പോയിന്റ് വരെ താഴ്ന്നെങ്കിലും വാരാന്ത്യം 25,418 ലാണ്. ഞായറാഴ്ച ബജറ്റ് പ്രഖ്യാപനദിനത്തിലെ പ്രത്യേകവ്യാപാരത്തില്‍ തുടക്കത്തില്‍ സൂചിക 25,472 ലേക്ക് ഉയര്‍ന്നങ്കിലും പിന്നീട് സൂചിക 24,825 പോയിന്റിലേക്ക് ഇടിഞ്ഞു.
നിഫ്റ്റി ഫ്യൂച്ചേഴ്സ് ഫെബ്രുവരി 25,416ലായിരുന്നു വ്യാപാരാന്ത്യം. വിപണിയിലെ ഓപ്പണ്‍ ഇന്‍ട്രസ്റ്റ് പുതിയ നിക്ഷേപകരുടെ കടന്നു വരവില്‍ 117 ലക്ഷം കരാറുകളില്‍ നിന്നും 182 ലേക്ക് കുതിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതി നിര്‍ദ്ദേശം ഫ്യൂച്ചേഴ്സില്‍ വന്‍ സമ്മര്‍ദ്ദമുളവാക്കിയതോടെ 24,635 ലേക്ക് ഇടിഞ്ഞു.
മുന്‍ നിര ഓഹരികളായ ഐ സി ഐ സി ഐ ബാങ്ക്, എസ് ബി ഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐ.ടി.സി, ആര്‍ ഐ എല്‍, എയര്‍ ടെല്‍, മാരുതി, എല്‍ ആന്റ് റ്റി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ തിരിച്ചടിനേരിട്ടു. അതേസമയം വാങ്ങല്‍ താല്‍പര്യത്തില്‍ ഇന്‍ഫോസീസ്, റ്റിസിഎസ്, എം ആന്റ് എം, സണ്‍ ഫാര്‍മ്മ ഓഹരി വിലകള്‍ ഉയര്‍ന്നു.
വിദേശഫണ്ടുകള്‍ ജനുവരിയില്‍ 41,435കോടി രൂപയുടെ ഓഹരികള്‍ വിറ്റു. ആഭ്യന്തരഫണ്ടുകള്‍ പിന്നിട്ട മാസം 69,220 കോടി രൂപയുടെ വാങ്ങലുകള്‍ നടത്തി. പോയ വാരത്തിലും ആഭ്യന്തരഫണ്ടുകള്‍ വാങ്ങലുകാരായിരുന്നു. അവര്‍ മൊത്തം 14,999.06 കോടിരൂപയുടെ ഓഹരികള്‍ ശേഖരിച്ചു. വാരാന്ത്യം അവര്‍ 301.03 കോടി രൂപയുടെ വില്‍പ്പനയും നടത്തി.
രൂപക്ക് വീണ്ടും മൂല്യതകര്‍ച്ച. ഡോളറിന് മുന്നില്‍ രൂപ 91.38 ല്‍ നിന്നും 92.19ലേക്ക് ദുര്‍ബലമായി. ജനുവരിയില്‍ രൂപയ്ക്ക് 2.3 ശതമാനം ഇടിവ് നേരിട്ടു. പിന്നിട്ട മാസം വിദേശ നിക്ഷേപകര്‍ 33,000 കോടി രൂപയുടെ വില്‍പ്പന നടത്തിയത് രൂപയില്‍ സമ്മര്‍ദ്ദമുളവാക്കി. അതായത് നാല് ബില്യണ്‍ ഡോളര്‍ വില്‍പ്പന ഒറ്റമാസത്തില്‍. കഴിഞ്ഞ വര്‍ഷം അവര്‍ ഏകദേശം 19 ബില്യണ്‍ ഡോളറാണ് പിന്‍വലിച്ചത്.
അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണം റെക്കോര്‍ഡ് പുതുക്കിയ ശേഷം കനത്ത തകര്‍ച്ചയില്‍. ന്യൂയോര്‍ക്കില്‍ ഔണ്‍സിന് 4978 ഡോളറില്‍ നിന്ന് 5597 ഡോളര്‍ വരെ ഉയര്‍ന്നു. റെക്കോര്‍ഡ് തലത്തില്‍ നിന്ന് വാരാന്ത്യം 4895 ഡോളറിലേക്ക് ഇടിഞ്ഞു.
ആഭ്യന്തര അവധി വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ പത്ത് ഗ്രാംസ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡായ 1,80,779 രൂപവരെ കയറിയ ശേഷം വാരാന്ത്യം 1,49,653രൂപ യായി ഇടിഞ്ഞു. വിപണിയുടെ 21 ദിവസങ്ങളിലെ ശരാശരിയായ 1,46,700രൂപയില്‍ താങ്ങുണ്ട്. ഇത് നിലനിര്‍ത്താന്‍ സ്വര്‍ണത്തിനായില്ലെങ്കില്‍ 1,43,480 രൂപയിലേക്ക് പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കാം.
മധ്യവര്‍ഗത്തിന് നിരാശ വിലകയറ്റം പരിഹരിക്കാന്‍ നടപടിയില്ല
കൊച്ചി: ആദായ നികുതി ഇളവ് ഉള്‍പ്പെടെ ബജറ്റ് പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്ന മധ്യവര്‍ഗ സമൂഹത്തിനു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതു നിരാശയുടെ ഇടനാഴി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കു തുരങ്കം വെയ്ക്കുന്നതു കൂടിയാണ് ഈ ബജറ്റ്. ആദായനികുതി സ്ലാബുകളില്‍ വലിയ മാറ്റമിലാതെയാണ് ബജറ്റ് അവതരിപ്പിച്ചത്. പുതിയ നികുതി വ്യവസ്ഥയില്‍ ശ്രദ്ധയൂന്നിയപ്പോള്‍ മധ്യ വര്‍ഗത്തെ സര്‍ക്കാര്‍ ഗൗനിക്കാതെ പോയി. മുതിര്‍ന്ന പൗരന്മാര്‍, പെന്‍ഷന്‍കാര്‍, സ്ത്രീ സമൂഹം എന്നിവരെ ഒന്നടങ്കം തഴഞ്ഞു.
നികുതി വ്യവസ്ഥയില്‍ ചില സര്‍ക്കസുകള്‍ മാത്രം നടത്തിയാണ് ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. പുതിയ നികുതി വ്യവസ്ഥയെ കൂടുതല്‍ ആകര്‍ഷകമാക്കാനാണ് ഇത്തവണയും ബജറ്റ് ശ്രമിച്ചത്. നികുതിരഹിത വരുമാന പരിധി 15 ലക്ഷം രൂപ വരെ ഉയര്‍ത്തുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിച്ചിരുത്ത.് എന്നാല്‍ അത് ഈ ബജറ്റില്‍ പ്രതിഫലിച്ചില്ല. വലിയ മാറ്റങ്ങള്‍ക്ക് പകരം ചെറിയ തോതിലുള്ള നികുതിയിളവുകള്‍ മാത്രമാണ് നല്‍കിയത്. പുതിയ വ്യവസ്ഥ പ്രകാരം 12.75 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ നികുതി നല്‍കേണ്ടതില്ല. സെക്ഷന്‍ 87 എ പ്രകാരം 60,000 രൂപ വരെയുള്ള റിബേറ്റും, ശമ്പളക്കാരായ ജീവനക്കാര്‍ക്ക് 75,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. നികുതി നടപടിക്രമങ്ങള്‍ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ കുറഞ്ഞ നിരക്കും കുറഞ്ഞ ഡിഡക്ഷനുകളും അടങ്ങുന്ന ഘടനയിലേക്കാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പഴയ നികുതി വ്യവസ്ഥ പിന്തുടരുന്നവര്‍ക്ക് ഈ ബജറ്റ് വലിയ നിരാശയാണ് നല്‍കിയത്. സെക്ഷന്‍ 80സി, 80ഡി എന്നിവ പ്രകാരമുള്ള ജനപ്രിയ നിക്ഷേപ ഇളവുകളിലോ ഹോം ലോണ്‍ പലിശ ആനുകൂല്യങ്ങളിലോ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഡിഡക്ഷനുകളെ അടിസ്ഥാനമാക്കിയുള്ള പഴയ രീതിയില്‍ നിന്ന് നികുതിദായകരെ സാവധാനം മാറ്റുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മൂലധന നേട്ട നികുതിയില്‍ ബജറ്റില്‍ കാര്യമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും ജനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഇതിനെ മറികടക്കാന്‍ ചില പൊടികൈകള്‍ ചെയ്യുകയായിരുന്നു എന്ന് ആരോപണം ഉയര്‍ന്നു. ടിഡിഎസ്, ടിസിഎസ് ചട്ടങ്ങളില്‍ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനായി ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍, പെന്‍ഷന്‍കാര്‍, സ്ത്രീകള്‍, ഗിഗ് തൊഴിലാളികള്‍ എന്നിവര്‍ക്ക് ബജറ്റില്‍ കാര്യമായ പ്രത്യേക ഇളവുകളൊന്നും ലഭിച്ചിട്ടില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച ഡിഡക്ഷനുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും ഭാഗികമായി മാത്രമേ പരിഗണിക്കപ്പെട്ടുള്ളൂ.
കേരളത്തിലെയും അതിര്‍ത്തി സംസ്ഥാനമായ തമിഴ്നാട്ടിലെയും വിലകയറ്റം പിടിച്ചു നിര്‍ത്താന്‍ ബജറ്റില്‍ നടപടികളൊന്നും തന്നെയില്ല. കേരളത്തില്‍ വിലക്കയറ്റം ഉയര്‍ന്ന തോതില്‍ തുടരുന്ന അവസ്ഥയിലാണിപ്പോള്‍. ഈ അവസ്ഥയ്ക്കു വ്യതിയാനം സംഭിവിക്കാന്‍ പോകുന്നില്ലെന്നു തന്നെയാണ് കേന്ദ്രമന്ത്രി അവതരിപ്പിച്ച ബജറ്റ് പ്രസംഗം ചൂണ്ടിക്കാട്ടുന്നത്. മിക്ക സംസ്ഥാനങ്ങളും റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന 26 ശതമാന പരിധിക്കുള്ളിലാണെങ്കില്‍ ഉയര്‍ന്ന പരിധിയും കടന്നു നില്‍ക്കുകയാണ് കേരളം. കേരളത്തിലെയും തമിഴ്നാട്ടിലെയും ഓണ്‍ലൈന്‍ ബന്ധങ്ങള്‍ ശക്തമാണ്. എന്നാല്‍, നേരിട്ടുള്ള സാമൂഹിക ബന്ധങ്ങളാവട്ടെ ദുര്‍ബലമായ അവസ്ഥയിലും. ഇതിന്റെ പ്രതിഫലനമാണ് കുതിച്ചുയരുന്ന ആത്മഹത്യാ നിരക്ക്.
കര്‍ഷകരെ അവഗണിച്ചു
വന്‍ പ്രതിഷേധമെന്ന് സ്വതന്ത്ര കിസാന്‍ സംഘം
മലപ്പുറം:രാജ്യത്തെയും രാജ്യത്തെ ജനങ്ങളെയും ഒന്നിച്ച് കാണാന്‍ കഴിയാത്തും കര്‍ഷകരെ തീര്‍ത്തും അവഗണിച്ചതുമായ ബജറ്റെന്ന് സ്വതന്ത്ര കിസാന്‍ സംഘം. തീര്‍ത്തും നിരാശാജനകമായ ബഡ്ജറ്റ് .രാജ്യത്തെ കര്‍ഷകര്‍ പിടിച്ചുനില്‍ക്കാന്‍ പോലും കഴിയാതെ പ്രയാസപ്പെടുന്ന സന്ദര്‍ഭത്തില്‍ കടുത്ത അവഗണനയാണ് കേന്ദ്രസര്‍ക്കാര്‍ അവരോട് കാണിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് ഇരട്ടി ലാഭം ഉണ്ടാക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കും എന്ന് പറഞ്ഞ, ആദ്യ ‘ഭരണകാലത്ത് ഉല്‍പാദന ചെലവിന്റെ ഒന്നര ഇരട്ടി വില നല്‍കുമെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ മൂന്നാ മൂഴത്തിലെ രണ്ടാം ബഡ്ജറ്റില്‍ പോലും ഇതൊന്നും സാധ്യമാക്കിയില്ല എന്നത് കര്‍ഷക ദ്രോഹമാണ്.കര്‍ഷകര്‍ ഈ രാജ്യത്തെ പൗരന്മാരല്ലേ? രാജ്യത്ത് ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെടേണ്ട വിഭാഗത്തെ തീര്‍ത്തും അവഗണിച്ചതില്‍ സ്വതന്ത്ര കിസാന്‍ സംഘം ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ദേശീയ പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ ,ജനറല്‍ സെക്രട്ടറി കാരാട്ടിയാട്ടില്‍ മുഹമ്മദ് കുട്ടി എന്നിവര്‍ പറഞ്ഞു.
സംസ്ഥാന ബജറ്റില്‍ പരിഗണിച്ചില്ല,
മലയോര കര്‍ഷകര്‍ക്കിടയില്‍ രോഷം
കോഴിക്കോട് : കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേരള സംസ്ഥാന ബജറ്റില്‍ മലയോര കര്‍ഷകരെ അവഗണിച്ചതില്‍ രോഷം. കര്‍ഷക വിരുദ്ധമായ ബജറ്റാണ് അവതരിപ്പിച്ചതെന്നാണ് ആക്ഷേപമുയരുന്നത്. അടിസ്ഥാന വര്‍ക്ഷമായ കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഈ ബജറ്റില്‍ കൃത്യമായ നിര്‍ദേശങ്ങളൊന്നും തന്നെയില്ല. വന്യജീവി ആക്രമണത്തെ ‘സംസ്ഥാന ദുരന്തമായി’ പ്രഖ്യാപിച്ച നടപടി വെറും സാങ്കേതികമായ പേരുമാറ്റം മാത്രമായി ഒതുങ്ങി. വന്യ മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാന്‍ നിര്‍ദേശമൊന്നുമില്ല. ദുരന്ത നിവാരണ അതോറിറ്റിയുടെ പരിധിയില്‍ വന്യ മൃഗങ്ങള്‍ കാടിറങ്ങുന്ന വിഷയം കൊണ്ടുവന്നിട്ടുണ്ട്.
എന്നാല്‍ ഇത് കൊണ്ട് മാത്രം വനാതിര്‍ത്തികളില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് ഇല്ലാതാകില്ല. നഷ്ടപരിഹാരം നല്‍കുന്ന അക്കൗണ്ടിന്റെ പേര് മാറി എന്നതല്ലാതെ, കര്‍ഷകന്റെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ യാതൊരുവിധ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുന്നില്ലെന്നും പരാതിയുണ്ട്. പ്രഖ്യാപനങ്ങള്‍ക്കപ്പുറം ക്രിയാത്മകമായ പ്രതിരോധ നടപടികള്‍ ഇല്ലാത്തതാണ് ഇന്ന് കേരളത്തിലെ മലയോര ജനത നേരിടുന്ന പ്രധാന പ്രതിസന്ധി. വന്യജീവി ആക്രമണം തടയാന്‍ നൂറ് കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ച 70 കോടി കൊണ്ട് എന്ത് ചെയ്തുവെന്ന പരാതിയാണ് കര്‍ഷക സംഘടനയാ കേരള ഇന്‍ഡിപെന്റന്റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ ഉന്നയിക്കുന്നത്.
മത്സ്യമേഖലയെയും തീരദേശത്തെയും തകര്‍കുന്ന കേന്ദ്ര ബജറ്റ്: എസ്.ടി.യു
കോഴിക്കോട്: ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ക ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള നികുതിയിളവും ധാതു ഖനന ഇടനാഴിയും മത്സ്യത്തൊഴിലാളികളെയും തീരദേശ ജനതയേയും മല്‍സ്യമേഖലയേയും തകര്‍ക്കുന്നതാണന്നു് മല്‍സ്യതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) ദേശീയ പ്രസിഡണ്ട് ഉമ്മര്‍ ഒട്ടുമ്മല്‍ പറഞ്ഞു. ഇന്ത്യയുടെ ആഴക്കടലില്‍ നിന്നും പുറംകടലില്‍ നിന്നും പിടിക്കുന്ന മീനുകള്‍ ഡ്യൂട്ടി യില്ലാതെ വിദേശ പോര്‍ട്ടുകളില്‍ വില്‍ക്കാന്‍ സാഹചര്യമൊരുക്കിയാല്‍ വന്‍കിട കമ്പനികള്‍ വലിയതോതില്‍ മത്സ്യ സമ്പത്ത് കൊള്ളയടിക്കുകയാണുണ്ടാവുക.
ഇന്ത്യയില്‍ നിലവില്‍ 236181 യാനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത പ്രവര്‍ത്തിക്കുന്നു എന്നാണ് ഗവണ്‍മെന്റിന്റെ തന്നെ കണക്ക് സൂചിപ്പിക്കുന്നത് ഇത് ബഹുഭൂരിപക്ഷവും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പൂര്‍ണമായും പണം മുടക്കിയും സ്വന്തമായി പണിയെടുക്കുന്നതുമായ യാനങ്ങളാണ്. നികുതിയിളവ് നല്‍കി വന്‍കിട കമ്പനികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രോത്സാഹിപ്പിക്കുമ്പോള്‍ നിലവില്‍ കടലിനെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ ദുരിതത്തില്‍ ആക്കുമെന്നും അദ്ദേഹം പറഞ്ഞു.
kerala
‘നീലക്കടല്‍’; ഉജ്ജ്വലമായി എസ്.ടി.യു സമ്മേളനം
അവകാശ പോരാട്ടങ്ങളുടെ ചരിത്രത്തിലെ വീറുറ്റ അധ്യായങ്ങളെ അനുസ്മരിച്ച് പോരാട്ടം, മുന്നേറ്റം, അതിജീവനം എന്ന പ്രമേയമുയർത്തി കോഴിക്കോട് കെ.എം സീതി സാഹിബ് നഗറിൽ നടന്ന എസ്.ടി.യു സംസ്ഥാന സമ്മേളനം ഉജ്ജ്വലമായി. സമ്മേളനത്തിന്റെ ഭാഗമായി പതിനായിരങ്ങൾ അണിനിരന്ന തൊഴിലാളി റാലി കോഴിക്കോട് നഗരത്തെ നീലക്കടലാക്കി മാറ്റി. സരോവരം പാർക്കിൽ നിന്ന് ആരംഭിച്ച റാലി കടപ്പുറത്താണ് സമാപിച്ചത്. തൊഴിലാളി വിരുദ്ധ നിയമങ്ങൾക്കെതിരെ എസ്.ടി.യു ഒരു റഡാർ പോലെ പ്രവർത്തിക്കുകയാണെന്നും അത്തരം നിയമങ്ങളെ ചെറുക്കുന്നതിന് എസ്.ടി.യു എന്നും മുന്നിലുണ്ടാകുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എസ്.ടി.യു തൊഴിലാളികളെ മുസ്ലിംലീഗ് മുദ്രാവാക്യ തൊഴിലാളികളാക്കിയില്ല. അവകാശബോധമുള്ള സമൂഹമായി അവരെ മാറ്റിയെടുത്തു. തൊഴിലാളി വിരുദ്ധ നയങ്ങളുമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുന്നോട്ട് പോകുന്നത്. കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് തൊഴിൽ നിയമങ്ങൾ പോലും വന്നുകൊണ്ടിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് ഗാന്ധിയുടെ പേര് വെട്ടിമാറ്റുകയാണ് സർക്കാർ ചെയ്തത്. സീതി സാഹിബും സി.എച്ചും മുന്നോട്ട് വെച്ച മാർഗദർശനങ്ങളും സമീപനങ്ങളുമാണ് എസ്.ടി.യുവിനെ മുന്നോട്ട് നയിച്ചതെന്നും ആ പാതയിൽ ശക്തമായി മുന്നേറുമെന്നും തങ്ങൾ വ്യക്തമാക്കി.
സംസ്ഥാന പ്രസിഡന്റ് അഡ്വ എം റഹ്‌മത്തുള്ള അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ദേശീയ ജന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജന സെക്രട്ടറി അഡ്വ പി.എം.എ സലാം പ്രമേയ പ്രഭാഷണം നടത്തി. കെ.പി.സിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ അതിഥിയായിരുന്നു. എസ്.ടി.യു ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, സംസ്ഥാന ജന സെക്രട്ടറി കെ.പി മുഹമ്മദ് അഷ്‌റഫ്, ട്രഷറർ ജി മാഹിൻ അബൂബക്കർ, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയ ഭാരവാഹികളായ കെ.പി.എ മജീദ്, സി.കെ സുബൈർ, ജയന്തി രാജൻ, സംസ്ഥാന ഭാരവാഹികളായ എം.സിമായിൻ ഹാജി, ഉമ്മർ പാണ്ടികശാല, അഡ്വ എൻ.ഷംസുദ്ദീൻ, ടി.എം സലീം, അബ്ദുറഹ്‌മാൻ രണ്ടത്താണി, അഡ്വ മുഹമ്മദ് ഷാ, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, പി. ഉബൈദുള്ള എം. എൽ എ, യൂത്ത് ലീഗ് േശീയ ഓർഗനൈസിംഗ് സെക്രട്ടറി ഷിബു മീരാൻ, വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹ്‌റ മമ്പാട്, ജന സെക്രട്ടറി അഡ്വ പി കുൽസു, ദേശീയ ജന സെക്രട്ടറി നൂർബീന റഷീദ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം. എ റസാഖ് മാസ്റ്റർ, ജന സെക്രട്ടറി ടി.ടി ഇസ്മാഈൽ, പി ഇസ്മായിൽ, യു. എ നസിർ,പി.കെ അൻവർ നഹ, മരക്കാർ മാരായമംഗലം,എസ്.ടി.യു ദേശീയ സംസ്ഥാന ഭാരവാഹികളായ എസ്ടിയു ദേശീയ ഭാരവാഹികളായ എ അബ്ദുൽ റഹ്‌മാൻ, എം.എ.കരീം, അഡ്വ.പി.എം.ഹനീഫ, സി.എച്ച്. ജമീല, കല്ലടി അബൂബക്കർ, ഇ കെ.കുഞ്ഞാലി, സി.മുഹമ്മദ് റാഫി, ബീഫാത്തിമ ഇബ്രാഹിം, എം.എം.ഹമീദ്, കെ.ടി. കുഞ്ഞാൻ, അഷ്‌റഫ് എടനീർ, എ.മുനീറ, കെ.എം. കോയ, കെ.പി.മൂസഹാജി, ഉമ്മർ ഒട്ടുമ്മൽ, ഷരീഫ് കൊടവഞ്ചി, സി.അബ്ദുൽ നാസർ, ആതവനാട് മുഹമ്മദ് കുട്ടി, പി.വി.കുഞ്ഞുമുഹമ്മദ്, കെ.സൗദ ഹസ്സൻ, സി.പി.കുഞ്ഞമ്മദ്, വി.എ.കെ.തങ്ങൾ, സി.മൊയ്തീൻ കുട്ടി, വല്ലാഞ്ചിറ അബ്ദുൾ മജീദ്, പി.എ.ഷാഹുൽ ഹമീദ്, എ.ടി.അബ്ദു തുടങ്ങിയവർ സംബന്ധിച്ചു.
-
News21 hours agoഇറാനിന് പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാം; ഇന്ത്യയോട് നിർദേശവുമായി ട്രംപ്
-
kerala21 hours agoകൈമുറിച്ചുമാറ്റിയ സംഭവം: പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു
-
kerala20 hours agoചീട്ടുകൊട്ടാരം പോലെ ഒരു ബജറ്റ്
-
india19 hours agoകേരളത്തെ ഒട്ടും പരിഗണിക്കാത്ത ഒരു ബജറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
-
News22 hours agoചിക്കന്‍പോക്സ് പടരുന്നു; ജാഗ്രത നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
-
News21 hours agoസഹോദരങ്ങള്‍ കിണറ്റില്‍ വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം
-
News22 hours agoദുബൈക്ക് ചരിത്ര നേട്ടം; അഭ്യന്തര സാമ്പത്തിക വളര്‍ച്ചയില്‍ ഉയരം കീഴടക്കി
-
News22 hours agoറമദാന് സ്പോര്‍ട്സ് ടൂര്‍ണ്ണമെന്റ്: റജിസ്ട്രേഷന് ആരംഭിച്ചു
