News
റെക്കോര്‍ഡ് കുതിപ്പിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
കേരളത്തില്‍ ഇന്ന് വില കുറഞ്ഞെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുന്ന പ്രവണതയാണ്.
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചതോടെ 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,125 രൂപയും പവന് 1,05,000 രൂപയുമാണ് നിലവിലെ വില.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 10,880 രൂപയായി. അതേസമയം വെള്ളിവില ഉയരുകയാണ്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 295 രൂപയിലെത്തി.
ബുധനാഴ്ച സ്വര്‍ണവിലയില്‍ ഉണ്ടായ രണ്ട് ഘട്ട വിലവര്‍ധനയാണ് സര്‍വകാല റെക്കോര്‍ഡിലേക്ക് നയിച്ചത്. രാവിലെ ഗ്രാമിന് 100 രൂപ ഉയര്‍ന്ന് 13,165 രൂപയിലേക്കും, പവന് വില 800 രൂപ വര്‍ധിച്ച് 1,05,320 രൂപയിലേക്കുമെത്തിയിരുന്നു. ഉച്ചക്കു ശേഷം ഗ്രാമിന് 35 രൂപ കൂടി 13,200 രൂപയിലേക്കും, പവന് വില 280 രൂപ ഉയര്‍ന്ന് 1,05,600 രൂപയിലേക്കും എത്തി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.
കേരളത്തില്‍ ഇന്ന് വില കുറഞ്ഞെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുന്ന പ്രവണതയാണ്. ട്രോയ് ഔണ്‍സിന് 1.70 ഡോളര്‍ വര്‍ധിച്ച് 4,593.39 ഡോളറിലാണ് ഇന്നത്തെ വ്യാപാരം. വെള്ളിവില ഔണ്‍സിന് 1.61 ഡോളര്‍ ഉയര്‍ന്ന് 88.01 ഡോളറിലെത്തി.
വില ഇനിയും ഉയരാനുള്ള സാധ്യതയാണ് അന്താരാഷ്ട്ര വിപണി സൂചിപ്പിക്കുന്നത്. ഇറാനും വെനിസ്വേലയുമായി ബന്ധപ്പെട്ട അമേരിക്കന്‍ ഇടപെടലുകളാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ലക്ഷം രൂപ കടന്നത്.
editorial
ക്രിമിനലുകളുടെ സ്വന്തം സര്‍ക്കാര്‍
സ്കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം.
സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളുടെ കൂലി സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. പ്രതിദിന വേതനത്തില്‍ പത്ത് മടങ്ങ് വരെയാണ് വര്‍ധന വരുത്തിയത്. സ്കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. സെമി സ്കില്‍ഡ് ജോലികളില്‍ 560 രൂപയും അണ് സ്കില്‍ഡ് ജോലികളില്‍ 530 രൂപയുമാണ് പരിഷ്കരിച്ച തുക. ക്രിമിനലുകളോടുള്ള ആഭിമുഖ്യവും കരുതലും തുറന്നുകാട്ടുന്ന പിണറായി സര്‍ക്കാറിന്റെ എണ്ണിയാലൊടുങ്ങാത്ത നടപടികളിലൊന്നായി മാത്രമേ, വ്യപകമായ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ ഈ തലതിരിഞ്ഞ പരിഷ്കാരത്തെ സാമാന്യജനങ്ങള്‍ നോക്കിക്കാണുന്നുള്ളൂ.
കേരളത്തിന്റെ മനസാക്ഷിയെ തകര്‍ത്തു കളഞ്ഞ ടി.പി വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ ആകാവുന്ന സൗകര്യങ്ങളൊരുക്കിയും, ഹൈക്കോടതിയുടെ പോലും വിമര്‍ശനങ്ങള്‍ക്കിടവരുത്തുന്ന രീതിയില്‍ പരോളുകള്‍ അനുവദിച്ചും തലോടിക്കൊണ്ടിരിക്കുന്നത് കേരളം അല്‍ഭുതത്തോടെയും അതിലുപരി ആത്മരോഷത്തോടെയും വീക്ഷിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍പോലും ജയില്‍പുള്ളികളുമായി ഒത്തുകളിക്കുന്ന വിവരം പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ അത് ആഭ്യന്തര വകുപ്പിന്റെ അറിവോടെയും സമ്മതത്തോടെയും കൂടി തന്നെയാണെന്ന് ജനങ്ങള്‍ ഉറച്ചുവിശ്വസിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ദര്‍ശിക്കാത്തവിധത്തിലുള്ള കൂലി വര്‍ധന തടവുകാര്‍ക്ക് പിണറായി സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്.
വേതന വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐതിഹാസിക സമരങ്ങള്‍ക്ക് കേരളത്തിന്റെ ഭരണ സിരാകേന്ദ്രം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. എണ്ണമറ്റ സംഘടനകളും കൂട്ടായ്മകളും തങ്ങള്‍ക്കു ലഭിച്ചു കൊണ്ടിരിക്കുന്ന തുച്ഛമായ വേതനത്തെക്കുറിച്ച് വിളിച്ചു പറഞ്ഞപ്പോള്‍ പൊതുസമൂഹം മൂക്കത്തു വിരല്‍ വെച്ചുപോയതാണ്. തൊഴിലുറപ്പ് തൊഴിലാളിക്ക് 369 രൂപയും ആശാവര്‍ക്കര്‍മാര്‍ക്ക് 400 രൂപയും, കയര്‍ തൊഴിലാളിക്ക് 468 രൂപയും, പെട്രോള്‍ പമ്പ് ജീവനക്കാരന് 458 രൂപയും, കശുവണ്ടി തൊഴിലാളിക്ക് 538 രൂപയും വേതനം ലഭിക്കുന്ന നാട്ടിലാണ് ജയില്‍പുള്ളിക്ക് 620 രൂപ ദിവസക്കൂലി ലഭിക്കുന്നത്.
ഈ പറയപ്പെട്ട തൊഴിലാളികള്‍ തങ്ങളുടെ ഈ വരുമാനത്തില്‍ നിന്ന് തന്നെ ഭക്ഷണത്തിനും ചികിത്സയ്ക്കും പണം കണ്ടെത്തേണ്ടിവരുമ്പോള്‍ തടവുകാര്‍ക്ക് താമസവും ഭക്ഷണവും ചികിത്സയും പൂര്‍ണമായും സൗജന്യമാണ്. മുന്‍പ് അണ് സ്കില്‍ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63 രൂപ ആ യിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയര്‍ത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയര്‍ത്തിയത്. ശിക്ഷാതടവുകാര്‍ക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്ക് ആനുകൂല്യം ലഭിക്കും. പരിഷ്കാരത്തിലൂടെ മൂവാ യിരത്തിലധികം ജയില്‍പുള്ളികള്‍ക്കാണ് വേതനം കൂടുക. 2018 ല്‍ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്.
നിലവില്‍ സംസ്ഥാനത്തെ ജയിലുകളില്‍ ആറ് വ്യത്യസ് വേതന ഘടനയാണ് നിലവിലുള്ളത്. രാജ്യത്തെ ജയിലുകളില്‍ പൊതുവെ സ്കില്‍ഡ്, സെമി സ്കില്‍ഡ്, അണ് സ്കില്‍ഡ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വേതന ഘടനയാണ് പ്രാബല്യത്തിലുള്ളത്. ജയില്‍ അന്തേവാസികളുടെ വേതന വര്‍ധനവ് കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും അവരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന് നിര്‍ണായക നടപടി കൂടിയാണെന്നുമാണ് ഇതുസംബ ന്ധിച്ച് ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. വിവിധ ഉല്പാദന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അന്തേവാസികള്‍ നടത്തുന്ന കഠിനാധ്വാനത്തിന് കാലാനുസൃതമായ മൂല്യം നല്‍കേണ്ടത് അനിവാര്യമാണെന്നും ജയില്‍ ചട്ടങ്ങള്‍ പ്രകാരം ജയില്‍ അന്തേവാസികള്‍ക്ക് ലഭിക്കുന്ന വേതനം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായും ജയിലിലെ കാന്റീന് ആവശ്യങ്ങള്‍ക്കും മോചനവിഹിതമായും വിനിയോഗിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
നിലവില്‍ അധിക വേതനം ലഭിച്ചുവരുന്നുവെന്ന കാര്യം പരിഗണിച്ച് നെട്ടുകാല്‍ത്തേരി, ചീമേനി തുറന്ന ജയിലുകളില്‍ പരമ്പരാഗതമായി നടത്തിവരുന്ന റബ്ബര്‍ ടാപ്പിങ്, കല്ല് വെട്ട് തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെടുന്ന അന്തേവാസികള്‍ക്ക് വാര്‍ഷിക ഉല്പാദനത്തെ അടിസ്ഥാനപ്പെടുത്തി ഓണക്കാലത്ത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ ഒരു ഇന്‍സെന്റീവ് കൂടി അതത് വര്‍ഷം അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. സര്‍ക്കാറിന്റെ പദ്ധതികളെ ജനങ്ങളിലേക്കെത്തിക്കുന്ന ആശാവര്‍ക്കര്‍മാര്‍ വേതന വര്‍ധനവെന്ന ന്യായമായ ആവശ്യവുമായി സമരത്തിനിറങ്ങിയപ്പോള്‍ അതിനോട് പിണറായി സര്‍ക്കാര്‍ സ്വീകരിച്ച സമീപനം കേരളംകണ്ടതാണ്.
ജീവിതംമുഴുവന്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് വേണ്ടി ഉഴിഞ്ഞുവെച്ച ഒരു വിഭാഗം തീര്‍ത്തും ന്യായമായ ആവശ്യമുന്നയിച്ച് ഒരുവര്‍ഷത്തോളം ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ സമരംചെയ്തിട്ടും കാണാതെ പോയവരാണ് 5 ജയില്‍പുള്ളികളുടെ കൂലിവര്‍ധനയില്‍ ഈ ശുശ്കാന്തി പ്രകടിപ്പിച്ചിരിക്കുന്നത്. ഈ നടപടിയിലൂടെ തന്നെ ഇടതു സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന സന്ദേശമാണ് സമൂഹത്തിന് ലഭിക്കുന്നത്.
kerala
കടല്‍ത്തീരത്ത് കളിക്കുന്നതിനിടെ തിരിയില്‍പ്പെട്ട് 11 വയസുകാരന് ദാരുണാന്ത്യം
പൂന്തുറ കടപ്പുറത്ത് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.
പൂന്തുറ: കടല്‍ത്തീരത്ത് കളിക്കുന്നതിനിടെ തിരിയില്‍പ്പെട്ട് 11 വയസുകാരന് മരിച്ചു. പൂന്തുറ അന്തോണിസ്മിത ദമ്പതികളുടെ മകന് അഖിലാണ് മരിച്ചത്. പൂന്തുറ കടപ്പുറത്ത് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.
കടലിലേക്ക് തെറിച്ചുപോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടി ശക്തമായ തിരയില്‍പ്പെട്ടത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ ഉടന്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
News
ഇന്റര്‍നെറ്റ് നിയന്ത്രണത്തിന് മറുപടിയായി ഇലോണ്‍ മസ്കിന്റെ നീക്കം; ഇറാനില്‍ സ്റ്റാര്‍ലിങ്ക് സേവനം സൗജന്യം
ഇറാനിലുടനീളം സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം സൗജന്യമായി നല്കാന് മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് തീരുമാനിച്ചു.
തെഹ്റാന്: ആഴ്ചകളായി തുടരുന്ന ജനകീയ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ഇന്റര്‍നെറ്റ് പൂര്‍ണമായി നിയന്ത്രിച്ച ഇറാന് സര്‍ക്കാരിനെതിരെ ഇലോണ്‍ മസ്കിന്റെ അപ്രതീക്ഷിത നീക്കം. ഇറാനിലുടനീളം സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം സൗജന്യമായി നല്കാന് മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് തീരുമാനിച്ചു.
സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നതിന് നല്‍കേണ്ട സബ്സ്ക്രിപ്ഷന് ഫീസാണ് മസ്ക് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ നിലവില്‍ സ്റ്റാര്‍ലിങ്ക് റിസീവറുകള്‍ കൈവശമുള്ളവര്‍ക്ക് പണം നല്‍കാതെ തന്നെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. സര്‍ക്കാര്‍ നിയന്ത്രണങ്ങളില്ലാതെ പുറംലോകവുമായി ബന്ധപ്പെടാന്‍ പ്രതിഷേധക്കാര്‍ക്ക് ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ ഇറാനിലെ വിവരവിനിമയ സ്വാതന്ത്ര്യത്തിന് ഇത് വലിയ ആശ്വാസമാകുമെന്നാണ് അന്താരാഷ്ട്ര തലത്തില്‍ ഉയരുന്ന പ്രതികരണങ്ങള്‍.
-
Film14 hours agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala15 hours agoവീണവാദനത്തിൽ ശ്രദ്ധേയമായി ദേവ്ന; ‘കനുകൊണ്ടിനി ശ്രീ രാമുനി’ കൃതി വേദിയിൽ അവതരിപ്പിച്ചു
-
india2 days agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
kerala2 days agoമകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
-
News13 hours agoഫോർഡ് ട്രക്ക് പ്ലാന്റ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരന് നേരെ അശ്ലീല ആംഗ്യം കാണിച്ച് ട്രംപ്; സംഭവം വിവാദമായി
-
kerala13 hours agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം; മലപ്പുറം ജില്ലയിൽ നിന്നും പതിനായിരം വിദ്യാർത്ഥികൾ പങ്കെടുക്കും
-
kerala13 hours agoകാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോൺ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
-
kerala12 hours agoനാലാം വർഷവും ഗസലിലും മാപ്പിളപ്പാട്ടിലും ഹെമിൻ സിഷയ്ക്ക് വിജയത്തുടർച്ച
