News
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് കുറിച്ചു; പവന് 760 രൂപ ഉയര്‍ന്നു
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡ് കുറിച്ചു. ഒരു പവന് സ്വര്‍ണത്തിന്റെ വില 760 രൂപ ഉയര്‍ന്ന് 1,08,000 രൂപയായി. ഇതോടെ ഈ മാസം 14ന് രേഖപ്പെടുത്തിയ 1,05,600 രൂപ എന്ന മുന്‍ റെക്കോര്‍ഡ് തിരുത്തപ്പെട്ടു. ഒരു ഗ്രാമിന് ഇന്ന് 95 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന് 13,500 രൂപ എന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.
ഡിസംബര്‍ 23നാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടര്‍ന്ന് ദിവസങ്ങളോളം വിലയില്‍ തുടര്‍ച്ചയായ കുതിപ്പാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചെറിയ ഇടിവും സ്ഥിരതയും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അതിനു ശേഷമാണ് ഇന്ന് വീണ്ടും ശക്തമായ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നു. അതിനാല്‍ ആഗോള വിപണിയില്‍ ഉണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാറുണ്ട്.
News
65 ദിവസത്തെ മണ്ഡലമകരവിളക്ക് തീര്‍ഥാടനം സമാപിച്ചു; ശബരിമല നട അടച്ചു, തിരുവാഭരണവുമായി പന്തളത്തേക്ക് മടക്കം
ശബരിമല തീര്‍ഥാടനത്തിനു സമാപനം കുറിച്ച് തിരുവാഭരണത്തിന്റെ മടക്ക ഘോഷയാത സന്നിധാനത്തു നിന്നു പുറപ്പെട്ടു.
ശബരിമലയില്‍ 65 ദിവസം നീണ്ടുനിന്ന മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തിന് ഔദ്യോഗികമായി സമാപനം കുറിച്ചു. ഇതോടെ അയ്യപ്പക്ഷേത്ര നട അടയ്ക്കുകയും തിരുവാഭരണവുമായി പന്തളത്തേക്കുള്ള മടക്കഘോഷയാത്ര ആരംഭിക്കുകയും ചെയ്തു. തീര്‍ഥാടന സമാപനദിനമായ ഇന്ന് രാവിലെ അഞ്ചിന് നട തുറന്നു. തുടര്‍ന്ന് കിഴക്കേ മണ്ഡപത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ ഗണപതിഹോമം നടന്നു. രാവിലെ 6.45 നാണ് ശബരിമല നട അടച്ചത്. സമാപന ചടങ്ങുകളുടെ ഭാഗമായി പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മ്മ രാവിലെ ദര്‍ശനം നടത്തി.
നട അടച്ചതിന് പിന്നാലെ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി അയ്യപ്പ വിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി. തുടര്‍ന്ന് കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കണച്ച ശേഷം ശ്രീകോവിലിനു പുറത്തിറങ്ങി നട അടച്ചു. ക്ഷേത്രത്തിന്റെ താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. പിന്നീട് പതിനെട്ടാംപടി ഇറങ്ങി ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജുവിന്റെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീനിവാസന് താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. മാസപൂജ ചെലവുകള്‍ക്കുള്ള പണക്കിഴിയും രാജപ്രതിനിധിക്ക് നല്കി.
ഇതോടെ തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. ഗുരുസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘം വനപാതയിലൂടെ തിരുവാഭരണ പേടകവുമായി പതിനെട്ടാംപടി ഇറങ്ങി പന്തളത്തേക്ക് ഘോഷയാത്രയായി നീങ്ങി. തിരുവാഭരണ ഘോഷയാത്ര 23ന് പന്തളത്ത് എത്തിച്ചേരും. രാജപ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് യാത്രയായതോടെ മറ്റൊരു തീര്‍ഥാടന കാലത്തിനാണ് ശബരിമലയില്‍ സമാപനം കുറിക്കപ്പെട്ടത്.
News
സംസ്ഥാനത്ത് വന്‍ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ്; മൈസൂരുവില്‍ നിന്ന് വ്യാജ രേഖകള്‍, കേരളത്തില്‍ എംവിഡി മുദ്ര
തട്ടിപ്പുകള്‍ സ്ഥിരീകരിച്ചതായും ആഭ്യന്തര വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ് പുറത്തായിരിക്കുകയാണ്. ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാതെയാണ് ഏജന്റുമാര്‍ മുഖേന കര്‍ണാടകയിലെ മൈസൂരുവില്‍ നിന്ന് ലൈസന്‍സ് സംഘടിപ്പിക്കുകയും പിന്നീട് കേരളത്തിലെ ലൈസന്‍സാക്കി മാറ്റുകയും ചെയ്യുന്ന സംഘങ്ങള്‍ വടക്കന്‍ കേരളത്തില്‍ സജീവമാണെന്ന് കണ്ടെത്തി.
മൈസൂരുവില്‍ നിന്നു ലഭിക്കുന്ന ലൈസന്‍സുകളില്‍ വിലാസം, ഒപ്പ്, ഫോട്ടോ എന്നിവ മാറ്റി കേരളത്തിലെ ലൈസന്‍സാക്കി നല്കാന് മോട്ടോര്‍ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായും എംവിഡി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചതായും ഗതാഗത കമ്മീഷണര്‍ വി.എച്ച്. നാഗരാജു വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും ഏജന്റുമാര്‍ മുഖേന ലൈസന്‍സ് നേടുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു. എന്നാല്‍, കര്‍ണാടകയിലേക്ക് പോകാതെയും ടെസ്റ്റില്‍ പങ്കെടുക്കാതെയും ലൈസന്‍സ് തരപ്പെടുത്തുന്ന മാഫിയ പ്രവര്‍ത്തനം ഇപ്പോള്‍ പുറത്തുവന്നത് ഗുരുതരമായ ആശങ്കയുണര്‍ത്തുകയാണ്.
അന്വേഷണത്തിന് വഴിവെച്ച രേഖകളില്‍, മലപ്പുറം സ്വദേശിയായ മുഹമ്മദ് ബഷീര്‍ എന്നയാള്‍ക്ക് 2024 ഡിസംബര്‍ 20ന് മൈസൂരു വെസ്റ്റ് ആര്‍ടിഒയില്‍ നിന്ന് ലൈസന്‍സ് ലഭിച്ചതായി കണ്ടെത്തി. 1970ല്‍ ജനിച്ചെന്ന രേഖകളുള്ള ഇയാളുടെ ലൈസന്‍സില്‍ ഒരു യുവാവിന്റെ ചിത്രമാണ് ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന്, വിലാസവും ഒപ്പും മാറ്റുന്നതിനായി തിരൂരങ്ങാടി സബ് ആര്‍ടിഒ ഓഫീസില്‍ അപേക്ഷ നല്കിയ ഇയാള്‍ക്ക്, ഡിസംബര്‍ 28ന് മലപ്പുറം വിലാസത്തിലും പുതിയ ചിത്രത്തോടെയും കേരള ലൈസന്‍സ് ലഭിച്ചു. ഇയാള്‍ സമര്‍പ്പിച്ച ആധാര്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍, രണ്ട് വ്യത്യസ്ത ചിത്രങ്ങളോടെ മൈസൂരു വിലാസത്തിലും മലപ്പുറം വിലാസത്തിലും ഉള്ള ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്.
മൈസൂരു വിലാസത്തില്‍ വ്യാജ ചിത്രം ഉപയോഗിച്ച് ലൈസന്‍സ് നേടുകയും, പിന്നീട് കേരളത്തിലെ സബ് ആര്‍ടിഒ ഓഫീസുകള്‍ വഴി ഫോട്ടോ, വിലാസം, ഒപ്പ് എന്നിവ മുഴുവന്‍ മാറ്റി പുതിയ ലൈസന്‍സ് നല്‍കുകയും ചെയ്യുന്ന വലിയ സംഘപരമായ തട്ടിപ്പാണ് നടക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കേരളത്തിലും കര്‍ണാടകയിലുമുള്ള ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്നുള്ള ശൃംഖലാപരമായ തട്ടിപ്പാണിത്. ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുത്തിട്ടില്ലാത്ത ഒരാളുടെ പേരില്‍ എങ്ങനെ ലൈസന്‍സ് അനുവദിച്ചു, രണ്ട് വ്യത്യസ്ത ചിത്രങ്ങള്‍ ഉണ്ടായിട്ടും എംവിഡി ഉദ്യോഗസ്ഥര്‍ എങ്ങനെ പുതിയ ലൈസന്‍സ് അനുവദിച്ചു തുടങ്ങിയ നിരവധി ഗുരുതര ചോദ്യങ്ങളാണ് ഇനി അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുള്ളത്. അതേസമയം, തട്ടിപ്പുകള്‍ സ്ഥിരീകരിച്ചതായും ആഭ്യന്തര വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണെന്നും ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി.
News
‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
ഒന്നര മാസത്തോളം വീടിന് പുറത്തിറങ്ങിയില്ലെന്നും കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയും ഒഴികെ ആരെയും കണ്ടിരുന്നില്ലെന്നും ഭാവന പറയുന്നു.
കഴിഞ്ഞ ഒന്നര മാസക്കാലമായി താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോയതെന്ന് തുറന്നു പറഞ്ഞ് നടി ഭാവന. പുതിയ സിനിമയായ അനോമിയുടെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് തന്റെ അവസ്ഥയെക്കുറിച്ച് ഭാവന മനസ് തുറന്നത്.
ഒന്നര മാസത്തോളം വീടിന് പുറത്തിറങ്ങിയില്ലെന്നും കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയും ഒഴികെ ആരെയും കണ്ടിരുന്നില്ലെന്നും ഭാവന പറയുന്നു. ”ഞാന്‍ ഒരു സേഫ്റ്റി ബബിളിനുള്ളിലായിരുന്നു. പുറത്ത് വരാന്‍ തയ്യാറായിരുന്നില്ല. ആളുകളെ കാണാന്‍ മനസുണ്ടായിരുന്നില്ല. കുടുംബവും അടുത്ത സുഹൃത്തുക്കളുമായിരുന്നു ആ സമയത്ത് എന്റെ ലോകം. അവര്‍ എന്നെ ജഡ്ജ് ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു,” എന്നാണ് ഭാവനയുടെ വാക്കുകള്‍.
താന്‍ കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ച് വിശദീകരിക്കുമ്പോള്‍, അത് ഒരൊറ്റ വാക്കില്‍ പറയാന്‍ കഴിയാത്ത അനുഭവമാണെന്ന് ഭാവന പറഞ്ഞു. ”പല വികാരങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. ചില ദിവസങ്ങളില്‍ ഒക്കെയായിരിക്കും, ചില ദിവസങ്ങളില്‍ ഒക്കെയാകാന്‍ ശ്രമിക്കും, ചില ദിവസങ്ങളില്‍ ഒക്കെയാകില്ല. സമ്മിശ്രവികാരങ്ങളാണ്. നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നത്,” ഭാവന വ്യക്തമാക്കി.
എല്ലായിപ്പോഴും സന്തോഷത്തോടെ കാണപ്പെടണം എന്നൊരു മനോഭാവം ചെറുപ്പത്തില്‍ തന്നെ സിനിമാ മേഖലയിലെത്തിയതിന്റെ ഭാഗമായി ഉള്ളില്‍ പതിഞ്ഞതാണെന്നും നടി പറയുന്നു. ”പ്രശ്നങ്ങളിലൂടെ കടന്നു പോകുമ്പോഴും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ സന്തോഷത്തോടെ കാണപ്പെടാന്‍ ഞാന്‍ എക്സ്ട്രാ എഫേര്‍ട്ടിടും. എനിക്ക് അത് ചെയ്യാന്‍ ആഗ്രഹമില്ലെങ്കിലും സ്വാഭാവികമായി സംഭവിക്കുന്നതാണ്. എല്ലാവരും കാണുന്നുണ്ടെന്ന തോന്നല്‍ എപ്പോഴും ഉണ്ടാകും, അതിനാല്‍ ചിരിക്കുന്ന മുഖത്തോടെ നില്‍ക്കണം എന്നൊരു ചിന്ത.”
ഈ അഭിമുഖത്തിനായി തയ്യാറെടുക്കുമ്പോള്‍ പോലും സ്വയം ആത്മവിശ്വാസം പകരാന്‍ ശ്രമിച്ചിരുന്നുവെന്ന് ഭാവന തുറന്നു പറഞ്ഞു. ”ഇവിടെ എത്തിയപ്പോള്‍ എനിക്ക് പാല്‍പ്പറ്റേഷന്‍ ഉണ്ടായി, ബ്ലാങ്ക് ആയി. ചിരിക്കണോ വേണ്ടയോ എന്നുപോലും അറിയാത്ത അവസ്ഥ. പക്ഷേ എല്ലായിപ്പോഴും അങ്ങനെ തുടരാന്‍ കഴിയില്ല. ഇന്നല്ലെങ്കില്‍ നാളെ പുറത്തേക്ക് വരേണ്ടി വരുമെന്ന് എനിക്കറിയാം.”
തന്റെ പുതിയ സിനിമയിലേക്കുള്ള ഉത്തരവാദിത്വവും പ്രതീക്ഷയും തന്നെ മുന്നോട്ട് നയിക്കുന്നുവെന്നും ഭാവന പറഞ്ഞു. ”എന്റെ സിനിമ റിലീസാകാനുണ്ട്. ഈ സിനിമയില്‍ എനിക്ക് വിശ്വാസമുണ്ട്. എന്റെ ടീമിനെ കൈവിടാനാകില്ല,” ഭാവന കൂട്ടിച്ചേര്‍ത്തു.
-
kerala23 hours agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
News22 hours agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
kerala23 hours agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local22 hours agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
-
News21 hours ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
News22 hours agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News23 hours agoഒന്നര വയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; അമ്മ ശരണ്യ കുറ്റക്കാരി, സുഹൃത്ത് നിധിനെ വെറുതെ വിട്ടു
-
local23 hours agoഅസ്ലം കോളക്കോടന്റെ പുസ്തകങ്ങളുടെ പ്രകാശനം വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
