Connect with us

india

ഇന്ത്യയില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഏഷ്യയിലെ വിമാനത്താവളങ്ങളില്‍ ആരോഗ്യ പരിശോധന

ഇന്ത്യയിലെ പശ്ചിമ ബംഗാളില്‍ അഞ്ച് നിപ കേസുകള്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നീക്കം.

Published

on

ബാങ്കോക്ക്: ഇന്ത്യയില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഏഷ്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ കോവിഡ് കാലത്തിന് സമാനമായ ആരോഗ്യ പരിശോധനകള്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ പശ്ചിമ ബംഗാളില്‍ അഞ്ച് നിപ കേസുകള്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നീക്കം.

തായ്ലന്‍ഡ്, നേപ്പാള്‍, തായ്വാന്‍ എന്നീ രാജ്യങ്ങളാണ് പരിശോധകള്‍ കര്‍ശനമാക്കിയതെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും, അടുത്ത സമ്പര്‍ക്കത്തിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ള വൈറസാണിത്.

പശ്ചിമ ബംഗാളിലെ ഒരു ആശുപത്രിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏകദേശം 100 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിപ്പിച്ചിരുന്നു. ആദ്യം രോഗം സ്ഥിരീകരിച്ച രണ്ട് നഴ്‌സുമാരും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തവരായിരുന്നു. രോഗം സ്ഥിരീകരിച്ച അഞ്ചുപേരും ചികിത്സയിലാണ്. രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരെയാണ് ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ബാങ്കോക്കിലെ സുവര്‍ണഭൂമി, ഡോണ്‍ മ്യൂങ്, വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റ് എന്നീ പ്രധാന വിമാനത്താവളങ്ങളില്‍ പശ്ചിമ ബംഗാളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ പനിയും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടോ എന്ന് പരിശോധിക്കുകയും, അവര്‍ക്ക് ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

തായ്ലന്‍ഡില്‍ ഇതുവരെ നിപ്പ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രി അനുതിന്‍ ചാര്‍ണ്‍വിരകുല്‍ പറഞ്ഞു, എങ്കിലും നിരീക്ഷണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ത്യയുമായുള്ള പ്രധാന അതിര്‍ത്തി പോസ്റ്റുകളിലുമാണ് നേപ്പാളില്‍ ആരോഗ്യ പരിശോധനകള്‍ കര്‍ശനമാക്കിയത്. നിപ രോഗബാധയെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തായ്വാന്‍ ആലോചിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തി യാത്രക്കാര്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുതുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വെസ്റ്റ് ബംഗാളിൽ വെയർഹൗസുകൾക്ക് തീപിടിത്തം: മരണം എട്ടായി

നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Published

on

കൊൽക്കത്ത: വെസ്റ്റ് ബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിൽ വെയർഹൗസുകൾക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് വെയർഹൗസുകൾക്കാണ് തീപിടിച്ചത്.

തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് 12 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഏഴ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തിങ്കളാഴ്ച രാത്രി മുതൽ തന്നെ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി തുടങ്ങിയതായി അധികൃതർ അറിയിച്ചു. എന്നാൽ പല ഭാഗങ്ങളിലും തീ ഇപ്പോഴും കത്തി കൊണ്ടിരിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

മരിച്ചവരെ തിരിച്ചറിയുന്നതിനായി ബന്ധുക്കളിൽ നിന്ന് ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി അഗ്നിരക്ഷാ വകുപ്പ് അധികൃതർ വ്യക്തമാക്കി.

Continue Reading

india

ട്രെയിൻ വൈകി പരീക്ഷ എഴുതാനായില്ല; വിദ്യാർഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയ്ക്ക് ഉത്തരവ്

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം.

Published

on

ലഖ്‌നൗ: ട്രെയിൻ വൈകിയതിനെ തുടർന്ന് നിർണായക പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം.

ഗാന്ധിനഗർ പികൗര ബക്ഷ് സ്വദേശിനിയായ സമൃദ്ധി സിങ് ആണ് അഭിഭാഷകൻ മുഖേന റെയിൽവേയ്ക്കെതിരെ കേസ് ഫയൽ ചെയ്തത്. 2018 മെയ് 7ന് ലഖ്‌നൗവിലെ ജയ് നാരായൺ പി.ജി. കോളേജിൽ നടന്ന നീറ്റ് പരീക്ഷ എഴുതുന്നതിനായി സമൃദ്ധി ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിൽ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 190 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഉച്ചയ്ക്ക് 12.30 ആയിരുന്നു പരീക്ഷയുടെ റിപ്പോർട്ടിങ് സമയം.

എന്നാൽ ട്രെയിൻ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയത് നിശ്ചിത സമയത്തേക്കാൾ രണ്ടര മണിക്കൂർ വൈകിയതോടെയാണ് വിദ്യാർഥിനിക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായത്. ഇതോടെ ആ വർഷത്തെ കരിയർ തന്നെ തകർന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയത്തിനും സ്റ്റേഷൻ സൂപ്രണ്ടിനും നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിക്കാതിരുന്നതിനെ തുടർന്നാണ് സമൃദ്ധി അതേ വർഷം സെപ്തംബറിൽ ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 20 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.

ഏഴ് വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. ട്രെയിൻ വൈകിയതായി റെയിൽവേ വാദത്തിനിടെ സമ്മതിച്ചെങ്കിലും, വൈകിയതിന് തൃപ്തികരമായ വിശദീകരണം നൽകാൻ സാധിച്ചില്ല. തുടർന്നാണ് 45 ദിവസത്തിനുള്ളിൽ 9.10 ലക്ഷം രൂപ സമൃദ്ധിക്ക് നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടത്. നിശ്ചിത സമയത്തിനകം തുക നൽകാത്തപക്ഷം 12 ശതമാനം പലിശയും നൽകേണ്ടിവരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

Continue Reading

india

പ്രാദേശിക ഭാഷകളെ ഹിന്ദി വിഴുങ്ങും; കേന്ദ്രത്തിനെതിരെ ഉദയനിധി സ്റ്റാലിന്‍

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍.

Published

on

ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് രാജ്യത്തെ വിവിധ പ്രാദേശിക മാതൃഭാഷകളെ ഇല്ലാതാക്കുമെന്നും സാംസ്‌കാരിക പൈതൃകത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ നടന്ന ഭാഷാ രക്തസാക്ഷി ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദിയുടെ ആധിപത്യം കാരണം വടക്കേ ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളും ഇതിനകം അപ്രത്യക്ഷമായതായി ഉദയനിധി ചൂണ്ടിക്കാട്ടി. ഹരിയാന്‍വി, ഭോജ്പുരി, ബിഹാറി, ഛത്തീസ്ഗഢി തുടങ്ങിയ ഭാഷകള്‍ ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം നടപ്പിലാക്കുന്ന ‘ത്രിഭാഷാ നയം’ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഒരു തന്ത്രമാണെന്നും, ഇത് സംസ്ഥാനങ്ങളുടെ സാംസ്‌കാരിക സ്വത്വത്തെ നശിപ്പിക്കുമെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്നാട്ടില്‍ ഹിന്ദിക്ക് സ്ഥാനമില്ലെന്നും ദ്വിഭാഷാ നയത്തില്‍ (തമിഴ്, ഇംഗ്ലീഷ്) മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍കാലങ്ങളിലോ ഇപ്പോഴോ ഇനി വരാനിരിക്കുന്ന കാലത്തോ തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വ്യക്തമാക്കിയിട്ടുണ്ട്. ഭാഷാ സമരത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍ പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending