Connect with us

News

തിരുവല്ലയില്‍ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; ആരോഗ്യനില തൃപ്തികരം

കടയ്ക്കുള്ളില്‍ തണുപ്പേറ്റ് വിറച്ച നിലയിലായിരുന്നു കുഞ്ഞ്.

Published

on

പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല കുറ്റൂര്‍ റെയില്‍വേ ക്രോസിന് സമീപം ഒരു വീടിനോട് ചേര്‍ന്നുള്ള ചായക്കടയ്ക്കുള്ളിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

രാവിലെ ചായക്കട തുറക്കാനെത്തിയ കടയുടമ ജയരാജനാണ് ആദ്യം കുഞ്ഞിനെ ശ്രദ്ധിച്ചത്. കടയ്ക്കുള്ളില്‍ തണുപ്പേറ്റ് വിറച്ച നിലയിലായിരുന്നു കുഞ്ഞ്. ഉടന്‍തന്നെ സമീപവാസികളെ വിവരം അറിയിച്ച ജയരാജന്‍, പൊലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് തിരുവല്ല പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പുലര്‍ച്ചെ കടയില്‍ ലൈറ്റ് തെളിയിച്ചപ്പോഴാണ് കുഞ്ഞിന്റെ കരച്ചില്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും, ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും ജയരാജന്റെ ഭാര്യ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനിടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇന്ന് പുലര്‍ച്ചെ ബൈക്കുകള്‍ വന്നുപോയതായി കണ്ടെത്തിയിട്ടുണ്ട്. ബൈക്കിലെത്തിയവരാണോ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ചു

വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഉണ്ണികൃഷ്ണനെ പൊലീസ് പിടികൂടി തിരുവനന്തപുരത്ത് എത്തിച്ചു. വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്നലെ രാത്രി ട്രെയിന്‍ മാര്‍ഗം പൂന്തുറ പൊലീസ് ഇയാളെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ദിവസമാണ് കമലേശ്വരം സ്വദേശിനിയായ സജിതയും മകള്‍ ഗ്രീമയും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലാണ് ഗ്രീമയുടെ ഭര്‍ത്താവായ ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

മകള്‍ക്ക് 200 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിട്ടും അത് മതിയാകില്ലെന്ന് പറഞ്ഞ് അപമാനിച്ചതായും, ആറു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ മാനസികമായി ഉപദ്രവിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. വിദ്യാഭ്യാസം കുറവാണെന്ന കാരണത്താല്‍ നിരന്തരം മാനസിക പീഡനം അനുഭവിപ്പിച്ചുവെന്ന ആരോപണവും കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Continue Reading

News

ട്വന്റി-ട്വന്റി ലോകകപ്പ്: ബഹിഷ്കരണ ഭീഷണിയുമായി പാകിസ്താൻ

ടൂർണമെന്റിൽ പങ്കെടുക്കണമോയെന്ന കാര്യം പാക് സർക്കാർ തീരുമാനിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അധ്യക്ഷൻ മൊഹ്സിൻ നഖ്വി വ്യക്തമാക്കി.

Published

on

ട്വന്റി-ട്വന്റി ലോകകപ്പിൽ നിന്ന് പിന്മാറാനുള്ള ഭീഷണിയുമായി പാകിസ്താൻ. ടൂർണമെന്റിൽ പങ്കെടുക്കണമോയെന്ന കാര്യം പാക് സർക്കാർ തീരുമാനിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അധ്യക്ഷൻ മൊഹ്സിൻ നഖ്വി വ്യക്തമാക്കി. ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയ ഐസിസി തീരുമാനത്തിലാണ് പിസിബിക്ക് കടുത്ത അതൃപ്തിയെന്നാണ് സൂചന.

ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാട് ബംഗ്ലാദേശ് ആവർത്തിച്ചതിനെ തുടർന്ന്, ബംഗ്ലാദേശിനെ ഒഴിവാക്കി സ്കോട്ട്ലൻഡിനെ പകരം ഉൾപ്പെടുത്താൻ ഐസിസി തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് പാകിസ്താന്റെ തുറന്ന എതിർപ്പ്.

2025ലെ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യൻ ടീമിന് കൈമാറാതെ ഇപ്പോഴും കൈവശം വെച്ചിരിക്കുന്ന നഖ്വി, ടി20 ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന ഭീഷണി ബംഗ്ലാദേശിന് പിന്തുണ നൽകികൊണ്ടുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു.
“ബംഗ്ലാദേശിനോട് അന്യായമായാണ് പെരുമാറിയത്. ഐസിസിയുടെ ബോർഡ് യോഗത്തിലും ഞാൻ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഒരു രാജ്യത്തിന് ഒരു നിലപാടും മറ്റൊരു രാജ്യത്തിന് വിപരീതമായ നിലപാടും സ്വീകരിക്കുന്ന ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല,” എന്നാണ് നഖ്വിയുടെ പ്രതികരണം.

ബംഗ്ലാദേശിനെ ലോകകപ്പ് കളിക്കാൻ അനുവദിക്കണമെന്നും അനീതി കാട്ടരുതെന്നും നഖ്വി ആവശ്യപ്പെട്ടു. പാകിസ്താൻ ലോകകപ്പ് ബഹിഷ്കരിച്ചാൽ, പകരം റാങ്കിംഗിൽ 21-ാം സ്ഥാനത്തുള്ള ഉഗാണ്ടയെ ഉൾപ്പെടുത്താനുള്ള സാധ്യതയും ഐസിസി പരിഗണിക്കുന്നുണ്ട്.

ഇന്ത്യയിൽ കളിക്കാൻ കഴിയില്ലെന്ന നിലപാട് ബംഗ്ലാദേശ് ആവർത്തിച്ചതോടെയാണ് ഐസിസി അവരെ ടി20 ലോകകപ്പിൽ നിന്ന് പുറത്താക്കിയത്. ബംഗ്ലാദേശിന് പകരം ഗ്രൂപ്പ് സിയിൽ സ്കോട്ട്ലൻഡ് കളിക്കും. ഇതോടെ ബംഗ്ലാദേശ് ക്രിക്കറ്റിന് കോടികളുടെ വരുമാനനഷ്ടമാണ് നേരിടേണ്ടി വരുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ വാർഷിക വരുമാനത്തിൽ ഏകദേശം 60 ശതമാനം വരെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

Continue Reading

kerala

വയനാട് ജനവാസമേഖലയിൽ പുലിയിറങ്ങി; മൂന്ന് സ്ഥലങ്ങളിൽ സാന്നിധ്യം സ്ഥിരീകരിച്ചു

മേപ്പാടി കുന്നംപറ്റ, ബത്തേരി ചീരാൽ, പൊഴുതന അച്ചൂർ എന്നിവിടങ്ങളിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

Published

on

വയനാട്: വയനാട് ജില്ലയിലെ ജനവാസമേഖലകളിൽ മൂന്നിടങ്ങളിൽ പുലിയെ കണ്ടതായി റിപ്പോർട്ട്. മേപ്പാടി കുന്നംപറ്റ, ബത്തേരി ചീരാൽ, പൊഴുതന അച്ചൂർ എന്നിവിടങ്ങളിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് വനംവകുപ്പ് പ്രദേശങ്ങളിൽ വ്യാപക പരിശോധന ആരംഭിച്ചു.

മേപ്പാടി കുന്നംപറ്റയിൽ ഇന്നലെ എട്ടാം നമ്പറിൽ രവീന്ദ്രന്റെ വീട്ടിലെ വളർത്തുനായയെ പുലി കൊന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാത്രിയും പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതോടെയാണ് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന ശക്തമാക്കിയത്.

അതേസമയം, ബത്തേരി ചീരാലിലും നീണ്ട ഇടവേളയ്ക്ക് ശേഷം പുലിയെ കണ്ടതായി റിപ്പോർട്ട് ലഭിച്ചതോടെ വനംവകുപ്പ് അവിടെയും കർശന നിരീക്ഷണം തുടരുകയാണ്. പൊഴുതന അച്ചൂരിലും പുലിയുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി വരികയാണ്.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച വനംവകുപ്പ്, രാത്രികാലങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി.

Continue Reading

Trending