News

സായ് ഹോസ്റ്റലിലെ ഇരട്ട ആത്മഹത്യ: ദുരൂഹത ആരോപിച്ച് സാന്ദ്രയുടെ കുടുംബം, സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു

By webdesk17

January 17, 2026

കൊല്ലം: സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) യുടെ കൊല്ലം കേന്ദ്രത്തിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികളായ സാന്ദ്രയും വൈഷ്ണവിയും മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സാന്ദ്രയുടെ കുടുംബം രംഗത്തെത്തി. സായ് സെന്ററില്‍ ഇനി തുടരാന്‍ കഴിയില്ലെന്ന് സാന്ദ്ര വീട്ടുകാരോട് വ്യക്തമാക്കിയിരുന്നുവെന്നും, സ്വന്തം കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറച്ച് വിശ്വസിക്കുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

സാന്ദ്രയും വൈഷ്ണവിയും തമ്മില്‍ അടുത്ത സൗഹൃദം ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇരുവരുടേയും ആത്മഹത്യാക്കുറിപ്പുകളില്‍ ഒരേ കൈയക്ഷരം കാണപ്പെടുന്നുവെന്നതും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നതാണെന്ന് കുടുംബം ആരോപിക്കുന്നു. സായ് സെന്ററില്‍ അധ്യാപകരില്‍ നിന്നുള്‍പ്പെടെ വിവിധ തരത്തിലുള്ള മാനസിക സമ്മര്‍ദങ്ങളും ബുദ്ധിമുട്ടുകളും സാന്ദ്ര അനുഭവിച്ചിരുന്നുവെന്നും, ഏറെ മാനസിക വിഷമാവസ്ഥയിലൂടെയായിരുന്നു അവള്‍ കടന്നുപോകുന്നതെന്നും വീട്ടുകാര്‍ വ്യക്തമാക്കി.

കുട്ടികളുടെ മരണവിവരം സായ് സെന്റര്‍ അധികൃതര്‍ വളരെ വൈകിയാണ് കുടുംബത്തെ അറിയിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സാന്ദ്രയുടെയും വൈഷ്ണവിയുടെയും മരണത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പരിശീലനത്തിന് സമയം കഴിഞ്ഞിട്ടും കുട്ടികള്‍ മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാര്‍ഡന്റെ നേതൃത്വത്തില്‍ വാതില്‍ തള്ളി തുറന്നപ്പോഴാണ് ഇരുവരെയും ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അതേസമയം, വ്യക്തിപരമായ കാരണങ്ങളാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്ന നിലപാടിലാണ് കുടുംബവും സമൂഹവും.