X

നിപാ വൈറസ്; ഉറവിടം കിണറ്റിലെ വവ്വാലുകളെന്ന് സംശയം

കോഴിക്കോട്: നിപാ വൈറസ് പരക്കാന്‍ കാരണമായത് കിണറ്റില്‍ വവ്വാലുകള്‍ തങ്ങിയതിനാലെന്ന് സൂചന. ചങ്ങരോത്ത് മൂന്ന് പേര്‍ മരിച്ച മൂസയുടെ വീട്ടിലെ കിണറ്റിലാണ് വിദ്ധഗ്ധ സംഘം വവ്വാലുകളെ കണ്ടെത്തിയത്. ഈ കിണറ്റിലെ വെള്ളം കുടിച്ചതാവാം വൈറസ് പടരാന്‍ കാരണമെന്നും സംശയമുണ്ട്.

മരിച്ചവരുടെ വീട്ടില്‍ വവ്വാലുകളെ കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ബന്ധുക്കളായ മൂന്ന് പേര്‍ മരിച്ച ചങ്ങരോത്ത് മൂസയുടെ വീട്ടിലെ കിണറ്റിലാണ് വവ്വാലുകളെ കണ്ടെത്തിയത്. വവ്വാലുകള്‍ പുറത്തുപോകാതിരിക്കാന്‍ കിണര്‍ മൂടിയതായി ആരോഗ്യമന്ത്രി അറിയിച്ചു. രോഗബാധയേറ്റവര്‍ക്ക് വെള്ളത്തിലൂടെയാണ് നിപാ വൈറസ് പടര്‍ന്നതെന്നാണ് നിഗമനമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം വീട്ടുടമ മൂസയും ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

നിപ്പ വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയില്‍ മരിച്ചവര്‍ മൂന്നെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ സ്ഥിരീകരണം. മൂന്ന് പേരും ചങ്ങരോത്ത് ഗ്രാമത്തിലെ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഈ കുടുംബവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സ്ത്രീക്ക് പനി ലക്ഷണങ്ങള്‍ കണ്ടെങ്കിലും നിപ്പ വൈറസ് ബാധയല്ലെന്ന് സ്ഥിരീകരിച്ചു.
അതേസമയം കോഴിക്കോട്ടു മാത്രം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇതില്‍ എട്ട് പേര്‍ മരിച്ചത് നിപ്പ വൈറസ് ലക്ഷണങ്ങളോടെയാണെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. മലപ്പുറത്ത് മരിച്ച നാലുപേരുടെ സ്രവങ്ങള്‍ കൂടി വിദഗ്ധ പരിശോധനയ്ക്കയച്ചു.

കോഴിക്കോട്: പേരാമ്പ്ര ചങ്ങരോത്ത് പ്രത്യേക വൈറസ് പരത്തുന്ന പനി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ നേരിടാന്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ കണ്‍വീനറുമായി ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചു. സര്‍ക്കാര്‍ ആസ്പത്രികളിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പുറമെ സ്വകാര്യ ആസ്പത്രികളുടെ സഹായം കൂടി ഉറപ്പാക്കിയതായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനുശേഷം ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാതല കണ്‍ട്രോള്‍ റൂം ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജിലും അനുബന്ധമായുള്ള ചെസ്റ്റ് ഹോസ്പിറ്റലിലും അടിയന്തര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഐ.സി. യുവില്‍ ഒരു വെന്റിലേറ്റര്‍ കൂടി ഏര്‍പ്പെടുത്തി. ഒരെണ്ണം സമീപ ദിവസം ഏര്‍പ്പെടുത്തും. പ്രത്യേക വൈറസ് പരത്തുന്നതായി കരുതുന്ന പനി ബാധിച്ച് ചങ്ങരോത്ത് മൂന്നു പേരാണ് മരിച്ചത്. ഇതില്‍ രണ്ടുപേരുടെ മരണം വൈറസ് പരത്തിയ പനി മൂലമാണെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ചുള്ള ചെസ്റ്റ് ഹോസ്പിറ്റലില്‍ അഞ്ചുപേര്‍ ചികിത്സയിലുണ്ട്. അതിന് പുറമെ സ്വകാര്യ ആസ്പത്രിയില്‍ മൂന്ന് പേര്‍ ചികിത്സയില്‍ കഴിയുന്നു. രോഗികളുമായി ഇടപഴകുന്നവര്‍ക്കാണ് രോഗം പകരുന്നത് എന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

പുതുതായി രൂപീകരിച്ച ടാസ്‌ക്‌ഫോഴ്‌സ് ആസ്പത്രികളില്‍ അടിയന്തര സന്നാഹങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും പതിവായി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്യും. മെഡിക്കല്‍ കോളജ് സൂപ്രണ്ട്, എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗത്തിലെ ഡോ. ചാന്ദ്‌നി എന്നിവര്‍ ടാസ്‌ക് ഫോഴ്‌സില്‍ അംഗങ്ങളാണ്. മെഡിക്കല്‍ കോളജിലും മറ്റും അടിയന്തര ചികിത്സക്ക് സിംഗിള്‍ വിന്‍ഡോ സിസ്റ്റം ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ ഡിപാര്‍ട്ട്‌മെന്റിനാണ് ഇതിന്റെ ചുമതല.

പനിയുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പിലും മറ്റും ആശങ്കാജനകമായതും വാസ്തവവിരുദ്ധവുമായസന്ദേശങ്ങള്‍ അയക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഡി.എം.ഒ നല്‍കുന്ന അറിയിപ്പുകള്‍ മാത്രമേ മറ്റുള്ളവര്‍ക്ക് അയക്കാന്‍ പാടുള്ളു. മരണമടഞ്ഞവരുടെ ശരീരത്തില്‍ നിന്നെടുത്ത സ്രവങ്ങളും മറ്റും പരിശോധനക്കായി മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ വയറോളജി ഡിപാര്‍ട്ട്‌മെന്റിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂനെയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും പരിശോധനക്കായി അയച്ചിട്ടുണ്ട്. വവ്വാലില്‍ നിന്ന് പകരുന്ന നിപ്പാ വൈറസ് പിടിപെട്ടാണ് ചങ്ങരോത്ത് സൂപ്പിക്കടയിലെ കുടുംബാംഗങ്ങള്‍ക്ക് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മെഡിക്കല്‍ കോളജില്‍ രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റുമായി ആയിരത്തോളം സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ എത്തിച്ചതായി സൂപ്രണ്ട് അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചതായി ഡി.എം.ഒ അറിയിച്ചു. സ്വകാര്യ ആസ്പത്രികള്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി കലക്ടര്‍ പറഞ്ഞു. ആവശ്യമായ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്താനും അവര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ചികിത്സയുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ പരിമിതിയില്ലെന്ന് കലക്ടര്‍ പറഞ്ഞു. സ്വകാര്യ ആസ്പത്രി മേധാവികളുടെയും ഐ.എം.എയുടെയും യോഗം ചേരുന്നുണ്ട്.

കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍ സരിത, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍, അപ്പോളോ ആസ്പത്രി ഇന്‍ഫെക്ടഡ് ഡിസീസസ് വിഭാഗത്തിലെ ഡോ. അബ്ദുല്‍ഗഫൂര്‍, സൂപ്രണ്ട് ഡോ. കെ.സി സജിത്ത് എന്നിവര്‍ സംബന്ധിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍: 0495 2376063

chandrika: