Connect with us

kerala

എം.ആര്‍ അജിത് കുമാറിനെ വീണ്ടും താക്കോല്‍ സ്ഥാനത്തെത്തിക്കാന്‍ ചരടുവലി

അഴിമതി ആരോപണങ്ങളില്‍ ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയത് ചുണ്ടിക്കാട്ടിയാണ് ചരടുവലി തുടങ്ങിയത്.

Published

on

തിരുവനന്തപുരം: എഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ വിണ്ടും നിര്‍ണായക പദവിയിലെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം. അഴിമതി ആരോപണങ്ങളില്‍ ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയത് ചുണ്ടിക്കാട്ടിയാണ് ചരടുവലി തുടങ്ങിയത്. എഡി.ജി.പി തലത്തിലും കൊച്ചി കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള പദവികളിലും ഉടന്‍ അഴിച്ചു പണി വരും. മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന എം.ആര്‍ അജിത്കുമാര്‍ ഇപ്പോള്‍ പൊലീസ് സേനക്ക് പുറത്താണ്. എക്‌സൈസിന്റെയും കോര്‍പ്പറേഷന്റെയും ചുമതലയാണ് വഹിക്കുന്നത്. ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, പൂരം കലക്കല്‍ വിവാദം, പി.വി അന്‍വര്‍ ഉന്നയിച്ച അഴിമതി ആരോപണം തുടങ്ങിയ വിവാദങ്ങളില്‍ പെട്ടതോടെയാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. തുടര്‍ന്ന് അഴിമതി കേസില്‍ ഹൈക്കോടതിയില്‍ നിന്നും ക്ലീന്‍ചിറ്റ് ലഭിച്ചു. പുരം കലക്കലില്‍ നടപടി വേണമെന്ന മുന്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. എങ്കിലും അന്വേഷണമെല്ലാം പൂര്‍ത്തിയായെന്ന ന്യായം പറഞ്ഞ് സുപ്രധാന പദവി തിരികെ നല്‍കാനാണ് നീക്കം.

തിരഞ്ഞെടുപ്പ് കാലത്ത് വിശ്വസ്തനെ നിര്‍ണായക സ്ഥാനത്ത് ഇരുത്തുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. കേന്ദ്ര ഡെപ്യൂട്ടേഷനിലായ ഡി.ജി.പി ദിനേന്ദ്ര കശ്യപ് തിരിച്ചുവരുന്നുണ്ട്. ഇതോടെ എഡി.ജി.പി തലത്തില്‍ മാറ്റങ്ങളുണ്ടാകും. അതിന്റെ മറവില്‍ അജിത്തിന് പ്രധാന പദവി നല്‍കലാണ് ലക്ഷ്യമിടുന്നത്. അതേസമയം സി.പി.ഐ ഉള്‍പെടെ ശക്തമായി എതിര്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുത്തിട്ടില്ല.

 

Health

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; നിയന്ത്രണങ്ങള്‍ കടുപ്പിക്കും

ആലപ്പുഴയിലെ ഹോട്ടലുകളില്‍ നേരത്തെ ചിക്കന്‍ വിഭവങ്ങള്‍ നിരോധിച്ചിരുന്നു.

Published

on

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ആലപ്പുഴയിലെ ഹോട്ടലുകളില്‍ നേരത്തെ ചിക്കന്‍ വിഭവങ്ങള്‍ നിരോധിച്ചിരുന്നു. കഴിഞ്ഞ ദിവസം കുട്ടനാട് ഭാഗങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏകദേശം 20000ലധികം പക്ഷികള്‍ ഇതിനോടകം പനി ബാധിച്ചു ചത്തിട്ടുണ്ട്. ചില താറാവുകള്‍ക്ക് കാഴ്ച്ച നഷ്ടമായി. ജില്ലാ ഭരണകൂടങ്ങളുടെ ഇടപെടലിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച്ച ദിവസത്തെ കണക്ക് പ്രകാരം ഏകദേശം 24,309 പക്ഷികളെ കള്ളിങ്ങിലൂടെ ഇല്ലാതാക്കി.

അതേസമയം സീസണ്‍ കാലമായത് കൊണ്ട് ചിക്കന്‍ നിരോധിക്കുന്നത് വ്യവസായത്തെ സാരമായി ബാധിക്കും എന്ന് ഹോട്ടലുടമകള്‍ പറയുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് 30ാം തിയതി മുതല്‍ ഹോട്ടലുകള്‍ പൂട്ടിയിട്ട് ഉടമകള്‍ പ്രതിഷേധിക്കും. വിഷയത്തില്‍ ജില്ലാ കലക്റ്ററുമായി ഇന്ന് ചര്‍ച്ച നടത്തുമെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോരന്റ്റ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

 

Continue Reading

kerala

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ

Published

on

അടൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലുള്ള സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരാളെപ്പോലും വഴിയാധാരമാക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വി.ഡി.സതീശൻ അടൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

മറ്റത്തൂരിലെ കോൺഗ്രസുകാരൊന്നും ബി.ജെ.പിയിലേക്ക്​ പോയിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. തീരുമാനത്തിന് വിരുദ്ധമായി പിന്തുണ സ്വീകരിച്ചതുകൊണ്ടാണ് അവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി എടുത്തത്. അല്ലാതെ അവരാരും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. ബി.ജെ.പിക്ക് ആളെ കൂട്ടണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റത്തൂരില്‍ വിജയിച്ച രണ്ട്​ വിമതല്‍ ഒരാളെ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ സി.പി.എം ശ്രമിച്ചപ്പോള്‍ മറ്റുള്ളവർ ചേര്‍ന്ന് ​രണ്ടാമന് ​പഞ്ചായത്ത് പ്രസിഡന്റാകാനുള്ള പിന്തുണ നല്‍കി. അത് പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ ആഗ്രഹം അവര്‍ ബി.ജെ.പിയില്‍ പോകണമെന്നാണ്. അമിത് ഷായും മോദിയും എവിടെ ഒപ്പിട്ടു നല്‍കാന്‍ പറഞ്ഞാലും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി. എന്നിട്ടാണ് ഒരു പഞ്ചായത്തിലുണ്ടായ സംഭവത്തില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്. തോറ്റ് നിൽക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് താല്‍പര്യമെന്നും സതീശൻ പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാര്‍ക്കും വനിതകൾക്കും 50 ശതമാനം പ്രാതിനിധ്യം നല്‍കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എ.ഐ ചിത്രങ്ങള്‍ ഉണ്ടാക്കിയത് സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

രാഹുൽ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി പോസ്റ്റ്: ബിജെപി നേതാവ് എപി അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

Published

on

കണ്ണൂര്‍: ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി. രാഹുൽ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്നാണ് പരാതി.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുതാജാണ് പരാതി നൽകിയത്. അബ്ദുല്ലക്കുട്ടിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണമെന്നാണ് ആവശ്യം.

ഹാഫീസ് സഈദിന്റെയും മസൂദ് അസ്ഹറിന്റെയും ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെയും ചിത്രത്തിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രവും വെച്ച് ഇതിൽ ആരാണ് ഇന്ന് ഇന്ത്യക്ക് ഏറ്റവും അപകടകാരിയായ വ്യക്തി എന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഭരണഘടനാപരമായ പദവിയിലുള്ള പ്രതിപക്ഷ നേതാവിനെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്തുന്ന ഇത്തരം പ്രചാരണങ്ങൾ ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള ഗുരുതരമായ ആക്രമണമാണ്. ഇതിലൂടെ സാമൂഹിക സൗഹാർദ്ദം തകർക്കുകയും, മതവിഭജനവും വിദ്വേഷവും വളർത്തുകയും, തീവ്രവാദ ചിന്തകൾക്ക് പരോക്ഷമായി പ്രചോദനം നൽകുന്നതാണെന്നും അനുതാജ് പരാതിയില്‍ പറയുന്നു.

ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ കർശനമായ നിയമനടപടി അനിവാര്യമാണെന്നും ഭരണഘടനയും നിയമവും സംരക്ഷിക്കപ്പെടണമെന്നും അനുതാജ് പറഞ്ഞു.

Continue Reading

Trending