Culture
‘ദ്രാവിഡ് കള്ളം പറയുമെന്ന് പ്രതീക്ഷിച്ചില്ല’; പ്രതികരണവുമായി ശ്രീശാന്ത്
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്രസിംഗ് ധോണിക്കും രാഹുല്‍ ദ്രാവിഡിനുമെതിരെ പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. തന്റെ ജീവിതം തകര്‍ത്തത് ധോണിയും ദ്രാവിഡും ചേര്‍ന്നാണെന്ന് ശ്രീശാന്ത് കുറ്റപ്പെടുത്തി.
പ്രതിസന്ധി ഘട്ടത്തില്‍ ഇരുവരും പിന്തുണ നല്‍കിയില്ലെന്നും തന്റെ വാക്കുകള്‍ കേള്‍ക്കാനുള്ള സന്മനസ് പോലും ഇരുവരും കാണിച്ചില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
‘എന്നെ ഏറെ അറിയാവുന്ന ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ഉണ്ടായിട്ടും എനിക്കൊപ്പം നിന്നില്ല. പ്രതിസന്ധിയിലേക്ക് പോകുന്ന സമയത്ത് ധോണിക്ക് ഞാന്‍ വിശദമായ സന്ദേശം അയച്ചിരുന്നു. എന്നാല്‍ മറുപടി ഒന്നും തന്നില്ല’, ശ്രീശാന്ത് പറഞ്ഞു.
റിപ്പബ്ലിക് ടി.വിക്കു നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ പ്രതികരണം.
ഐ.പി.എല്‍ ഒത്തുകളിക്കേസ് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 13 താരങ്ങളുടെ പേരാണ് പരാമര്‍ശിച്ചിട്ടുള്ളത്. ആ 13 പേരുകളും താന്‍ കണ്ടതാണ്. ആ പേരുകള്‍ പുറത്ത് എത്തിയിരുന്നെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ അത് സാരമായി ബാധിക്കുമായിരുന്നു. എന്നാല്‍ നിരപരാധിയായ തന്നെയും ചിലരെയും കുടുക്കി കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു.
ഒത്തുകളി ക്കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ടവരില്‍ ചിലര്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളാണെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി.
എന്തും നേരിടാന്‍ തയാറാണെന്നും കളിക്കാന്‍ അനുവദിച്ചാല്‍ ഏത് രാജ്യത്തിനു വേണ്ടിയും കളിക്കാന്‍ താന്‍ ഒരുക്കമാണെന്നും ശ്രീശാന്ത് പറഞ്ഞു.
Film
തുടക്കം ‘ശുഭ’കരം
ഫിർദൗസ് കായൽപ്പുറം
ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് നേടിയ വയനാടുകാരി ശുഭ, തന്റെ അഭിനയം തുടങ്ങിയത് തെരുവുകളിലെ ഏകാംഗ നാടകങ്ങളിലൂടെയാണ്. ശുഭയെ കുറിച്ച്, ശുഭയുടെ കലാജീവിതത്തെ കുറിച്ച്…
കലയുടെ കൈപിടിച്ചു നടക്കാന്‍ കൊതിച്ചാണ് വയനാടന്‍ ചുരമിറങ്ങിയത്. തിരുവനന്തപുരത്തേക്കായിരുന്നു യാത്ര. അരങ്ങുകളിലോ അഭ്രപാളിയിലോ തിളങ്ങാനാകുമെന്ന പ്രതീക്ഷയൊന്നും അന്ന് ഉണ്ടായിരുന്നില്ല. എങ്കിലും അവള്‍ തളര്‍ന്നില്ല. തെരുവ് നാടകങ്ങളിലായിരുന്നു തുടക്കം. തലസ്ഥാനത്തെ സിനിമാ ഓഡിഷനുകളിലേക്കും അവള്‍ നടന്നടുത്തു. പക്ഷേ, കറുത്ത പെണ്ണിന് നായികയുടെ പകിട്ടില്ലത്രേ. പിന്നീട് അറിയിക്കാമെന്നു പറഞ്ഞ് മടക്കിയ അയച്ചവരില്‍ മലയാളത്തിലെ പ്രമുഖ സംവിധായകരുമുണ്ട്. അവഗണനയുടെ തുരുത്തുകളില്‍ പെട്ടുപോയിട്ടും ഈ കലാകാരി തളര്‍ന്നില്ല. കിട്ടിയ അവസരം കൊണ്ട് വിസ്മയം തീര്‍ത്തു. ഇപ്പോള്‍ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച രണ്ടാമത്തെ നടി ശുഭ വയനാട്.
ആരാണ് ഈ ശുഭ വയനാട് എന്ന അന്വേഷണത്തിലായി പിന്നീട് സിനിമാ, മാധ്യമലോകം. ചിലര്‍ പതിവുപോലെ ഗൂഗിളിനോട് ചോദിച്ചു. ഗൂഗിള്‍ സെര്‍ച്ചില്‍ പോലും ഇടം നേടാനാകാത്ത നടി എങ്ങനെയാണ് ക്രിട്ടിക്‌സ് അവാര്‍ഡില്‍ എത്തിയതെന്ന അന്വേഷണം ഈ കലാകാരിയുടെ സ്ട്രഗിള്‍ വ്യക്തമാക്കുന്നു. ഉടന്‍ പുറത്തിറങ്ങുന്ന ‘ശാന്തി ദ റിഫഌക്ഷന്‍ ഓഫ് ട്രൂത്ത്’ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തിന് ജീവന്‍ നല്‍കിയ അഭിനയമികവിനാണ് ക്രിട്ടിക്‌സ് അവാര്‍ഡിലെ രണ്ടാമത്തെ നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ആടിയും പാടിയും തെരുവില്‍ ഒറ്റക്ക്
കലയുടെ യഥാര്‍ത്ഥ ആലയം തെരുവുകളാണെന്ന് പറയാറുണ്ട്. തിരുവനന്തപുരത്തെത്തിയ ശുഭ, പി.എസ്.സി എഴുതി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടി. ജീവിച്ചുപോകാനുള്ള വരുമാനമൊക്കെ ആയാല്‍ പിന്നെ കലയെയും സാഹിത്യത്തെയുമൊക്കെ കൈവിട്ടുകളയാറാണ് പതിവ്. എന്നാല്‍ ശുഭ തന്റെ അഭിനയ ശേഷിക്ക് തെരുവ് നാടകമെന്നോ, വേദിയിലെ നാടകമെന്നോ ഉള്ള വ്യത്യാസം കണ്ടില്ല. കിട്ടിയ വേദികളിലെല്ലാം ശുഭ നിറഞ്ഞാടി. സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഏകാംഗ നാടകങ്ങളാക്കി അവതരിപ്പിച്ചു. മദ്യത്തിനും മയക്കുമരുന്നിനും എതിരായ ബോധവല്‍ക്കരണം, സ്ത്രീസുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന വിഷയങ്ങള്‍, വയോജനങ്ങളുടെ സംരക്ഷണത്തിനായി ബോധവല്‍ക്കരണം എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ഏകാംഗ നാടകത്തിലൂടെ ശുഭ തിളങ്ങി. ‘ഗാന്ധിജിയെ വീണ്ടെടുക്കുക’ എന്ന ശുഭയുടെ ഏകാംഗ നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആയിരത്തോളം വേദികളില്‍ നാടകങ്ങളും മുന്നൂറോളം വേദികളില്‍ ഏകാംഗ നാടകങ്ങളും അവതരിപ്പിച്ചാണ് കലാ ജീവിതത്തിന് ശുഭ അടിത്തറയിട്ടത്.
തലസ്ഥാനത്തെ സാംസ്‌കാരിക സായാഹ്നങ്ങള്‍
ഓഫീസിലെ ജോലി കഴിഞ്ഞാല്‍ തലസ്ഥാനത്തെ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, നിശാഗന്ധി, ഭാരത് ഭവന്‍, വൈ.എം.സി.എ, പ്രസ് ക്ലബ്ബ്, മാനവീയം എന്നിങ്ങനെ ഏതെങ്കിലുമൊരു സാംസ്‌കാരിക വേദിയിലാണ് ശുഭയുടെ സായാഹ്നങ്ങള്‍. ഒരിക്കല്‍ തലസ്ഥാനത്തെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മയായ ജനഹൃദയയുടെ നേതൃനിരയില്‍ ശുഭയുണ്ടായിരുന്നു. ഇങ്ങനെ സാംസ്‌കാരിക വേദികളില്‍ കാഴ്ചക്കാരിയായും അതിഥിയായും ചിലപ്പോഴൊക്കെ സംഘാടകയായും ശുഭ നിറഞ്ഞു. ആ ബന്ധങ്ങള്‍ കൂടുതല്‍ കലാപ്രവര്‍ത്തകരുമായി സൗഹൃദം ഉണ്ടാകാന്‍ ഇടയാക്കി.
അപ്പോഴും അഭിനയം തന്നെയായിരുന്നു ലക്ഷ്യം. സര്‍ക്കാര്‍ ജീവനക്കാരിയായിരിക്കെ കലാമേഖലയില്‍ സജീവമാകാന്‍ ഏറെ പരിമിതികളുണ്ട്. ഇതില്‍ പ്രധാനം അഭിനയിക്കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കുക എന്നതാണ്. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വളരെ കഷ്ടപ്പെട്ടാണ് പലപ്പോഴും അനുമതി വാങ്ങിയെടുത്തത്. എന്നാല്‍ മേലുദ്യോഗസ്ഥരെല്ലാം കലയെ സ്‌നേഹിക്കുന്നവര്‍ ആയതുകൊണ്ടുതന്നെ അവര്‍ അനുമതി മാത്രമല്ല, നല്ല പ്രോത്സാഹനവും നല്‍കുന്നുണ്ടെന്ന് ശുഭ പറയുന്നു.
അവാര്‍ഡ് എത്തിയത് അച്ഛന്റെ വിയോഗത്തിനിടെ
നാനാഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമുണ്ടാകുമ്പോഴും ശുഭയുടെ കണ്ണുകള്‍ ഈറനഞ്ഞിരിക്കുന്നു. പുരസ്‌കാരത്തിളക്കത്തിലും ഹൃദയം നിറയെ നോവാണ്. ആക്ഷനും കട്ടിനുമിടയില്‍ എപ്പോഴും ശുഭ മനസില്‍ ഓര്‍ക്കുന്നത് തന്റെ അച്ഛനെയായിരുന്നു. ശുഭയെ കലാകാരിയാക്കിയത് അച്ഛന്‍ പീതാംബരന്‍ മാസ്റ്റര്‍ ആണ്. വയനാട് സുല്‍ത്താന്‍ ബത്തേരിയിലാണ് ശുഭ ജനിച്ചത്. അച്ഛനും അമ്മയും അധ്യാപകരായിരുന്നു. അച്ഛന്‍ ഒരു കാഥികന്‍ കൂടിയാണ്. അമ്മ കസ്തൂരി ഭായ്. അച്ഛന്റെ കലാവാസനയുടെ സ്വാധീനം കുടുംബത്തില്‍ നിഴലിച്ചിരുന്നു. അനിയത്തിയുള്‍പടെ നാലുപേര്‍ അടങ്ങുന്ന കുടുംബത്തില്‍ എപ്പോഴും കലയുടെയും സംഗീതത്തിന്റെയും തിളക്കമുണ്ടായിരുന്നു. ഏപ്രില്‍ ആറിന് പീതാംബരന്‍ മാസ്റ്റര്‍ അന്തരിച്ചു. കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് തന്നെപ്പോലൊരു സാധാരണക്കാരിക്ക് ഒരിക്കലും സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത അവാര്‍ഡ് തേടിയെത്തിയത്. അഭിനയ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന അച്ഛന്റെ സ്വപ്‌നം മകളിലൂടെ സാക്ഷാത്കരിക്കപ്പെടുകയാണ്. മകളുടെ വിജയവും അംഗീകാരവും കാണാന്‍ അച്ഛന്‍ ഒപ്പമില്ല. ശുഭ ഇപ്പോഴും തേങ്ങുകയാണ്, അച്ഛനുണ്ടായിരുന്നെങ്കില്‍…
കെ.പി.എ.സിയില്‍ എത്തിയത് വഴിത്തിരിവ്
നാടകങ്ങളുടെ കാലം കഴിഞ്ഞെന്നാണ് ചിലരൊക്കെ പറയുന്നത്. എന്നാല്‍ അത് തികച്ചും ശരിയല്ലെന്ന് തന്റെ അനുഭവത്തില്‍ നിന്ന് ശുഭ പറയുന്നു. ഇപ്പോഴും ധാരാളം ആളുകള്‍ നാടകം കാണുന്നു. കെ.പി.എ.സി.യുടെ ഭാഗമാകാന്‍ കഴിഞ്ഞത് അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറി. കെ.പി.എ.സിയുടെ ‘ഒളിവിലെ ഓര്‍മ്മകളില്‍’ അഭിനയിക്കുകയാണ് ശുഭ. ഏകാംഗ നാടകങ്ങള്‍ കണ്ടാണ് മുന്‍ മന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം ശുഭയെ കെ.പി.എ.സിയില്‍ എത്തിക്കുന്നത്. കെ.പി.എ.സിയിലെ അഭിനയത്തില്‍ ആകൃഷ്ടരായാണ് ‘ശാന്തി ദ റിഫ്‌ലക്ഷന്‍ ഓഫ് ട്രൂത്ത്’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കേന്ദ്രകഥാപാത്രമായ ‘ശാന്തി’യെ ശുഭയില്‍ ഏല്‍പ്പിക്കുന്നത്.
കുട്ടിക്കാലത്ത് അച്ഛന്‍ കഥാപ്രസംഗം അവതരിപ്പിക്കുന്ന വേദികളിലൊക്കെ താനും അനുജത്തിയും പോയിട്ടുണ്ട്. അച്ഛന്‍ വേദിയില്‍ പറയുന്ന കഥകള്‍ കേട്ട് കഥാപ്രസംഗം എന്ന കലയോട് ഇഷ്ടം തോന്നി. കഥാപ്രസംഗം ഒരു പരിധിവരെ അഭിനയമാണല്ലോ. അവിടെ നിന്നാണ് അഭിനമമോഹം ഉടലെടുത്തതെന്ന് ശുഭ പറയുന്നു. പിന്നീട് മനസ്സുനിറയെ നാടകവും സംഗീതവും തന്നെയായിരുന്നു. അച്ഛന്‍ ഒരുപാട് അമ്പലപ്പറമ്പുകളില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അമ്പലപ്പറമ്പുകള്‍ തനിക്കും ഏറ്റവും പ്രിയപ്പെട്ട ഇടമാണ്. അച്ഛന് കേരളം അറിയപ്പെടുന്ന ഒരു അഭിനേതാവ് ആകാന്‍ സാധിച്ചില്ല. തനിക്ക് നേടിയെടുക്കാന്‍ സാധിക്കാത്തത് മകളിലൂടെ സാധിക്കണമെന്ന് അച്ഛന്‍ ആഗ്രഹമുണ്ടായിരുന്നു.
കറുപ്പുകൊണ്ട് കലയെ അളന്നവര്‍
തിരുവനന്തപുരം നഗരത്തില്‍ സംഘടിപ്പിക്കുന്ന സിനിമ ഓഡിഷനുകളില്‍ പരമാവധി പങ്കെടുക്കാന്‍ ശ്രമിച്ചു. പക്ഷേ പലപ്പോഴും നിരാശയായിരുന്നു ഫലം. പല സിനിമാപ്രവര്‍ത്തകര്‍ക്കും തന്റെ നിറം തന്നെയായിരുന്നു പ്രശ്‌നം. നന്നായി അഭിനയിച്ചു കാണിച്ചാലും നിറത്തിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടു. നിങ്ങളുടെ അഭിനയം കൊള്ളാം, പക്ഷേ ഞങ്ങളുടെ നായിക വെളുത്ത് സുന്ദരിയാണ്… ഇത്തരം വാചകങ്ങള്‍ പതിവായി കേള്‍ക്കാന്‍ തുടങ്ങി. നായികയായി തന്നെ അഭിനയിക്കണമെന്ന് തനിക്ക് നിര്‍ബന്ധമൊന്നുമില്ല. ക്യാരക്ടര്‍ റോളുകളില്‍ ഓഡിഷന്‍ കൊടുക്കാന്‍ പോകുമ്പോഴും ഇതൊക്കെ തന്നെയാണ് കേള്‍ക്കുന്നത്. കുറഞ്ഞത് 50 ലേറെ സംവിധായകര്‍ക്ക് മുന്നില്‍ ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. തുടര്‍ച്ചയായി സിനിമകളില്‍ നിന്ന് ഒഴിവാക്കിയപ്പോഴും മനസ്സ് തളര്‍ന്നില്ല. വീട്ടുകാരുടെ പിന്തുണയും പാഷനും ശക്തിയോടെ മുന്നോട്ടു പോകാനാണ് പ്രചോദനം നല്‍കിയത്. ഒടുവില്‍ ആഗ്രഹിച്ച അവസരം തേടിയെത്തുകയായിരുന്നു.
തിരുവനന്തപുരത്ത് എത്തിയശേഷം അമേച്വര്‍ നാടകങ്ങളുടെ ഭാഗമായി. ആയിരത്തോളം വേദികളില്‍ നാടകം അവതരിപ്പിച്ചു. ഇതിനിടയില്‍ വനിത കലാസാഹിതി എന്ന സംഘടന സംസ്ഥാനതലത്തില്‍ മികച്ച നാടക പ്രവര്‍ത്തകക്കുള്ള പി.കെ റോസി പുരസ്‌കാരം നല്‍കി.
അവള്‍ ശാന്തി, സ്ത്രീ ജീവിതം അടയാളപ്പെടുത്തുന്നു
നാടകങ്ങള്‍ കണ്ടിട്ടാണ് ‘ശാന്തി ദി റിഫഌക്ഷന്‍ ഓഫ് ട്രൂത്ത്’ എന്ന സിനിമയില്‍ എനിക്ക് അവസരം ലഭിച്ചതെന്ന് പറഞ്ഞുവല്ലോ. ഒരു വീട്ടമ്മയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും അതിജീവനവുമാണ് ‘ശാന്തി’ എന്ന കഥാപാത്രത്തിലൂടെ താന്‍ അരങ്ങിലെത്തിക്കുന്നത്. ഒരു സാധാരണ സ്ത്രീയുടെ മാനസിക സംഘര്‍ഷങ്ങളും അവള്‍ അനുഭവിക്കുന്ന വിഹ്വലതകളും മധ്യവര്‍ഗ മലയാളിയുടെ സാമൂഹ്യബോധത്തോട് ചേര്‍ത്തുവെച്ചാണ് ശാന്തിയെ അവതരിപ്പിച്ചത്. കഥാപാത്രത്തിന് വേണ്ടി ഒരുപാട് ഹോം വര്‍ക്കുകള്‍ ചെയ്തു. സമാന സ്വഭാവമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ റിസര്‍ച്ച് നടത്തി. യഥാര്‍ത്ഥ ജീവിതത്തിലെ സംഭവങ്ങള്‍ ഉള്‍ക്കൊണ്ടു. സിനിമയില്‍ അഭിനയിക്കുന്നതിനായി സ്ഥിരമായി അഭിനയിച്ചുവന്ന ഏകാംഗ നാടകങ്ങള്‍ മാറ്റിവെച്ചു. കഥാപാത്രത്തിന്റെ പെര്‍ഫെക്ഷന് വേണ്ടി വളരെ മൈന്യൂട്ട് ആയ കാര്യങ്ങള്‍ പോലും എങ്ങനെ ചെയ്യാം എന്ന് പഠിച്ചുവെന്നും ശുഭ പറയുന്നു.
തുടരും, പഴയതുപോലെ
മികച്ച രണ്ടാമത്തെ നടി ആയതുകൊണ്ട് പ്രത്യേക അവകാശവാദമൊന്നുമില്ല. സിനിമ വന്നാല്‍ സിനിമ ചെയ്യും. നാടകത്തില്‍ ശക്തമായി തുടരും. എന്നെ ഞാനാക്കി മാറ്റിയ ഏകാംഗ നാടകങ്ങള്‍ തുടരും. സ്വന്തമായി ആശയങ്ങള്‍ ഉണ്ടാക്കിയാണ് ഏകാംഗ നാടകങ്ങള്‍ ചെയ്തത്. ഏകദേശം 250 ഓളം വേദികളില്‍ ഏകാംഗ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ലഹരിക്കെതിരായ ഒരു ആശയം ചര്‍ച്ച ചെയ്യുന്ന നാടകമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ജോലി കഴിഞ്ഞുള്ള സമയം വേദികളിലോ തെരുവികളിലോ എവിടെയെങ്കിലും ഏതെങ്കിലുമൊരു കഥയുമായി, കഥാപാത്രമായി താനുണ്ടാകുമെന്ന് ശുഭ.
Film
ബി.ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
കൊച്ചി: സംവിധായകനും തിരക്കഥാകൃത്തുമായ ബി.ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. നേരത്തെയും പല തവണ രാജിസന്നദ്ധത അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രാജി ഫെഫ്ക ജനറല്‍ ബോഡി ചര്‍ച്ച ചെയ്യുകയാണ്. ഇതിന് ശേഷമായിരിക്കും രാജിയില്‍ അന്തിമ തീരുമാനമാവുക. വ്യക്തിപരമായ കാരണം മൂലമാണ് രാജിയെന്നാണ് ഉണ്ണിികൃഷ്ണന്‍റെ വിശദീകരണം.
kerala
ഇറാനെ ആക്രമിച്ച് ആ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വധിച്ചത് യുദ്ധക്കുറ്റം; അപലപിച്ച് മുസ്‌ലിം സംഘടന നേതാക്കള്‍
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തില്‍നിന്ന് ഇറാന്‍ പിന്തിരിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാനെ ഏകപക്ഷീയമായി ആക്രമിച്ച അമേരിക്കയുടെയും ഇസ്രാഈലിന്റെയും നടപടിയെ അപലപിച്ച് മുസ്‌ലിം സംഘടന നേതാക്കള്‍. ഗള്‍ഫ് രാജ്യങ്ങളെല്ലാം യുദ്ധത്തിന്റെ പ്രത്യാഘാതം അനുഭവിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തില്‍നിന്ന് ഇറാന്‍ പിന്തിരിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പ് വരുത്താന്‍ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ അന്താരാഷ്ട്ര ഏജന്‍സികള്‍ അടിയന്തര ഇടപെടല്‍ നടത്തണം. ഇറാനെ ആക്രമിച്ച് ആ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വധിച്ചത് യുദ്ധക്കുറ്റമാണ്. പശ്ചിമേഷ്യയില്‍ ഉരുണ്ടുകൂടിയ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ആശങ്കാജനകമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.
ഒരു കോടിയോളം ഇന്ത്യക്കാര്‍ ഈ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നുണ്ട്. അതില്‍ ഗണ്യമായ വിഭാഗം മലയാളികളാണ്. യുദ്ധം നീണ്ടുനിന്നാല്‍ വലിയ പ്രത്യാഘാതങ്ങളാണുണ്ടാവുക. മേഖലയില്‍ സമാധാനം ഉറപ്പ് വരുത്താന്‍ ഇന്ത്യ നയതന്ത്ര ഇടപെടല്‍ നടത്തണം.- യോഗം അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ പരമ്പരാഗത നയമായ ചേരിചേരാ നയത്തില്‍ മാറ്റം വരുന്നത് ദൗര്‍ഭാഗ്യകരമാണ്. സോഷ്യല്‍ മീഡിയയില്‍ യുദ്ധവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ പക്വത കാണിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. രാജ്യം നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാന്‍ സമുദായ ഐക്യം നിലനിര്‍ത്തി മുന്നോട്ട് പോകണമെന്നും വിശുദ്ധ റമദാനിലെ ദിനരാത്രങ്ങള്‍ പ്രതിസന്ധികളില്‍നിന്ന് മുക്തി നേടാനുള്ള പ്രാര്‍ത്ഥനകള്‍ക്ക് വിനിയോഗിക്കണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അഹമ്മദ് സലിം എടക്കര, ഡോ. ഹുസൈന്‍ മടവൂര്‍, സി.പി ഉമ്മര്‍ സുല്ലമി, എം. അഹമ്മദ് കുട്ടി മദനി, പി. മുജീബ് റഹ്‌മാന്‍, പി.എന്‍ അബ്ദുല്ലത്തീഫ് മദനി, കെ. സജ്ജാദ്, ശിഹാബ് പൂക്കോട്ടൂര്‍, എ. നജീബ് മൗലവി, നദീര്‍ മൗലവി കൊല്ലം, ഡോ. ഫസല്‍ ഗഫൂര്‍, എഞ്ചി. പി. മുഹമ്മദ് കോയ, നിയാസ് പുളിക്കലകത്ത്, ഡോ. കുഞ്ഞാലി, ഡോ. കെ. മൊയ്തു, നവാസ് പൂനൂര്, ടി.പി ചെറൂപ്പ, എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, കെ.എം ഷാജി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, പി.എം സാദിഖലി, പാറക്കല്‍ അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍, കമാല്‍ വരദൂര്‍, എന്‍.സി അബൂബക്കര്‍ സംബന്ധിച്ചു.
-
GULF3 days agoഅബുദാബി പൊലീസ് ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി
-
india2 days agoജനങ്ങള്‍ക്ക് വീണ്ടും തിരിച്ചടി; 10 ദിവസത്തിനിടെ മൂന്നാം തവണയും ഇന്ധനവില കൂട്ടി
-
kerala2 days agoതൃശ്ശൂര്‍ നഗരത്തില്‍ പരിഭ്രാന്തി പരത്തി ആനയിടഞ്ഞു; കാറും ഓട്ടോയും കുത്തിമറിച്ചു, പാപ്പാന് പരിക്ക്
-
kerala4 hours agoനേമത്ത് പണം വാങ്ങി ബി.ജെ.പിയെ ജയിപ്പിച്ചു
-
kerala3 hours agoമധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; മറ്റ് പ്രതികളുടെ ഹര്‍ജി തള്ളി

