Connect with us

Video Stories

സയ്യിദ് ശഹാബുദ്ദീന്‍: ഉറച്ച നിലപാടുകളുടെ സ്വരം

Published

on

ഇന്ത്യയിലെ മുസ്‌ലിം സ്വത്വബോധത്തെ നിരാകരിക്കുന്ന രാഷ്ട്രീയ നിലപാടുകളോട് ജീവിതം മുഴുവന്‍ കലഹിക്കുകയും എതിര്‍ത്തു പോരാടുകയും ചെയ്ത സയ്യിദ് ശഹാബുദ്ദീന്‍ ഓര്‍മ്മയായി. ഔദ്യോഗിക ജീവിതത്തിലും പിന്നീട് രാഷ്ട്രീയത്തിലും വിവാദങ്ങളോട് ചേര്‍ത്തുവെച്ച ജീവിതമായിരുന്നു സയ്യിദ് ശഹാബുദ്ദീന്റേത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പുതുതായ രാഷ്ട്രീയ, ധൈഷണിക കാഴ്ചപ്പാട് നിര്‍മിച്ചെടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട രാഷ്ട്രീയ മനീഷിയെന്നായിരിക്കും ഒരുപക്ഷേ സയ്യിദ് ശഹാബുദ്ദീനെ ചരിത്രം ഓര്‍ക്കുക. തോല്‍ക്കുമ്പോഴും നിലപാടുകളില്‍ അണുകിട വ്യതിചലിക്കാത്ത അസാധാരണ വ്യക്തിത്വമായിരുന്നു ശഹാബുദ്ദീന്‍. മുസ്‌ലിം സ്വത്വം എന്ന യാഥാര്‍ത്ഥ്യത്തെ അഭിസംബോധന ചെയ്യുകയാണ് തനിക്ക് ആദ്യന്തമുള്ള കടമയെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു അദ്ദേഹം.

ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ സയ്യിദ് നിസാമുദ്ദീന്റെയും സക്കീന ബാനുവിന്റെയും മകനായി 1935 നവംബര്‍ നാലിനാണ് ജനനം. കോളജ് അധ്യാപകനായിരിക്കെ 1958ല്‍ ഇന്ത്യന്‍ വിദേശ സര്‍വീസില്‍ ചേര്‍ന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനെന്ന് മുദ്രകുത്തി ഐ.എഫ്.എസ് പ്രവേശനം തടയാന്‍ ശ്രമമുണ്ടായെങ്കിലും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെ അദ്ദേഹം ഇന്ത്യന്‍ വിദേശ സര്‍വീസിലെത്തി. 1955 ല്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സി.പി.ഐ അംഗമാണെന്ന രഹസ്യാന്വേഷം വിഭാഗം മേധാവി എസ്.പി വര്‍മ്മയുടെ റിപ്പോര്‍ട്ടാണ് വിനയായത്. എക്കാലവും സോഷ്യലിസ്റ്റ് മനസ്സ് കാത്തുസൂക്ഷിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നില്ലെന്ന് ജീവിതത്തിന്റെ സായാഹ്നത്തില്‍ പോലും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശഹാബുദ്ദീന്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
ഔദ്യോഗിക കാലഘട്ടത്തില്‍ ശഹാബുദ്ദീന്‍ നിരവധി വിവാദങ്ങളില്‍ കുരുങ്ങി. ഏറ്റവും പ്രധാനം ബംഗ്ലാദേശ് വിഭജന കാലത്ത് സ്വീകരിച്ച നിലപാടാണ്. ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗമെന്ന നിലക്ക് മാത്രമല്ല, മുസ്‌ലിം സ്വത്വബോധവും ബംഗ്ലാദേശ് അനുകൂല നിലപാടിന് തന്നെ പ്രേരപിച്ചിട്ടുണ്ടെന്ന് പില്‍ക്കാലത്ത് അദ്ദേഹം തുറന്നു സമ്മതിച്ചിട്ടുണ്ട്. പാക് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ബംഗ്ലാദേശ് ജനത നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തെ ഇന്ത്യ പിന്തുണച്ചപ്പോള്‍, അതിന് സാര്‍വദേശീയ അംഗീകാരം നേടിയെടുക്കുന്നതിന് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായിരുന്നു ശഹാബുദ്ദീന്‍ കഠിനമായി പരിശ്രമിച്ചു. ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഇതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ബംഗ്ലാദേശിന്റെ വിമോചനം ഇന്ത്യന്‍ മുസ്‌ലിംകളില്‍ അഭിമാനബോധമുണര്‍ത്തി എന്ന കാഴ്ചപ്പാടായിരുന്നു സയ്യിദ് ശഹാബുദ്ദീന് ഉണ്ടായിരുന്നത്. 1971ന് ശേഷമുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ നിലപാടുകളില്‍ ഇത് കൂടുതല്‍ വ്യക്തതയുണ്ടാക്കിയെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. അതുവരെ ഉത്തരേന്ത്യയിലെ ചില നേതാക്കളെങ്കിലും പാക്കിസ്താനെക്കുറിച്ച് പ്രതീക്ഷ പുലര്‍ത്തിയിരുന്നുവെന്നും ഇത് അവസാനിച്ചുവെന്നുമാണ് അദ്ദേഹം നിരീക്ഷിക്കുന്നത്.
സഊദി അറേബ്യയിലെ ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് ഇന്ത്യയിലെ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഫണ്ട് അനുവദിക്കാന്‍ തയാറായിരുന്നു. 50 മില്ല്യന്‍ ഡോളര്‍ നല്‍കാന്‍ പദ്ധതികളും ബാങ്ക് തയാറാക്കി. അറബ് രാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്ന സയ്യിദ് ശഹാബുദ്ദീന്‍ ഇത് തടഞ്ഞതായി ഒരു വിഭാഗം പ്രചരിപ്പിച്ച് ശഹാബുദ്ദീനെ വിവാദത്തില്‍ പെടുത്തിയിരുന്നു.
ഐ.ഡി.ബി പ്രസിഡണ്ടായിരുന്ന ഡോ.അഹമ്മദ് മുഹമ്മദ് അലിയാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഐ.ഡി.ബി വിദ്യാഭ്യാസ ധനസഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നതായി ശഹാബുദ്ദിനെ അറിയിച്ചത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെത്തി സമാനമനസ്‌കരുമായി അദ്ദേഹം ആശയവിനിമയം നടത്തി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഐ.ഡി.ബിയുടെ വിദ്യാഭ്യാസ സഹായം ലഭിക്കുന്നതിനെ പിന്തുണച്ചിരുന്നു. ഈ ഫണ്ട് ഉപയോഗിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയില്‍ അത് നിര്‍ണായക മാറ്റം വരുത്തുമായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വളരെ കുഴഞ്ഞുമറിഞ്ഞു. എഫ്.സി.ആര്‍.എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആന്റ് റജിസ്‌ട്രേഷന്‍ ആക്ട്) ക്ലിയറന്‍സ് കിട്ടുക അന്ന് അത്ര സുഗമമായ കാര്യമായിരുന്നില്ല. ഇതിന് രഹസ്യാന്വേഷ വിഭാഗത്തിന്റെ അനുമതി കിട്ടണം. ഉദ്യോഗസ്ഥ വൃന്ദത്തിലെ ഒരു വിഭാഗത്തിന് വര്‍ഗീയ അജണ്ടകളുണ്ടായിരുന്നതിനാല്‍ മുസ്‌ലിം സ്ഥാപനങ്ങള്‍ അനുമതി കുട്ടിക എന്നത് കടുകട്ടിയായിരുന്നു. ഇന്ദിരാഗാന്ധിയുടെ തുറന്ന പിന്തുണ ലഭിച്ചിട്ടും ഇന്ത്യയിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കിന്റെ ധനസഹായം ലഭിച്ചില്ല. ഇതാണ് വസ്തുതയെങ്കിലും പിന്നീട് രാഷ്ട്രീയത്തിലെത്തിയപ്പോഴും ധനസഹായം തടഞ്ഞത് ശഹാബുദ്ദീനാണെന്ന് അദ്ദേഹത്തിന് പഴി കേള്‍ക്കേണ്ടി വന്നു.
ഇന്ദിരാഗാന്ധിയുടെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇരുവര്‍ക്കുമിടയില്‍ വ്യക്തിപരമായ സൗഹൃദവും ഉണ്ടായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഇന്ദിരാഗാന്ധിയെ ശഹാബുദ്ദീന്‍ ശക്തമായി എതിര്‍ത്തു. ഉദ്യോഗത്തില്‍ നിന്നും രാജിവെക്കാന്‍ അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍ തന്നെ ശഹാബുദ്ദീന്‍ തീരുമാനമെടുത്തു. എന്നാല്‍ സുഹൃത്തും ഐ.എ.എസ് ട്രെയിനിങ് കോളജിന്റെ ഡയറക്ടറുമായിരുന്നു ത്രിവേദിയാണ് അത് തടഞ്ഞത്. പൂര്‍ണ പെന്‍ഷന് 20 വര്‍ഷം വേണമെന്ന നിബന്ധനയുള്ളതിനാല്‍ കുറച്ചുകൂടി കാത്തിരിക്കാനായിരുന്നു ത്രിവേദിയുടെ നിര്‍ദ്ദേശം. എന്നാല്‍ 1978 ആയപ്പോഴേക്കും ക്ഷമനശിച്ച് അദ്ദേഹം ഉദ്യോഗം രാജിവെച്ചു. പെന്‍ഷന്‍ കിട്ടുമോ, ഇല്ലയോ എന്നതിനേക്കാള്‍ പരിഗണന അദ്ദേഹം രാഷ്ട്രീയത്തിന് നല്‍കി. ആ വര്‍ഷം തന്നെ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചു. മൂന്ന് പ്രാവശ്യം അദ്ദേഹം ലോക്‌സഭയിലെത്തി. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ ബിഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്നായിരുന്നു വിജയം. എന്നാല്‍ മണ്ഡലത്തില്‍ വികസനം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് ആരോപിച്ച് ജനങ്ങള്‍ അദ്ദേഹം നാലാംതവണ തിരസ്‌കരിച്ചു. ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രസക്തമായിരുന്നില്ലെന്ന് ചുരുക്കം.
രാഷ്ട്രീയ പ്രവേശനം അദ്ദേഹത്തെ സംബന്ധിച്ച് വ്യക്തിപരമായിരുന്നില്ല. ഭരണ വ്യവസ്ഥിതിയെ തന്റെ മനസ്സാക്ഷിക്കൊത്തുമാത്രം അനുകൂലിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തെറ്റെന്ന് തോന്നിയാല്‍ ഉറക്കെ വിളിച്ചുപറയാന്‍ അദ്ദേഹം ഔദ്യോഗിക ജീവിതത്തിലും ധൈര്യം കാട്ടിയിട്ടുണ്ട്. അല്‍ജീരിയയിലാണ് ഏറ്റവും അവസാനം അദ്ദേഹം വിദേശത്ത് ജോലി ചെയ്തത്. അംബാസിഡറായിരുന്ന ശഹാബുദ്ദിനും കുടുംബവും വാരാന്ത്യ അവധി ദിനം ആഘോഷിക്കാന്‍ പോയ അവസരം മുതലെടുത്ത് അദ്ദേഹത്തെയും കുടുംബത്തേയും കൊലപ്പെടുത്താനള്ള ശ്രമം വരെയുണ്ടായി. ബെന്‍ ബല്ലായെ ഏകാധിപത്യ ഭരണകൂടം വീട്ടുതടങ്കലിലാക്കിയെന്ന് വെളിപ്പെടുത്തിയതിന് ഭരണകൂടം തന്നെയാണ് ശഹാബുദ്ദിനെ വധിക്കാന്‍ സൈന്യത്തെ ചുമതലപ്പെടുത്തിയത്. ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ശഹാബുദ്ദീനും കുടുംബത്തിനും അവിടെ നിന്ന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല.
ഉറച്ച നിലപാടുകളാണ് ശഹാബുദ്ദീന്റെ വ്യക്തിത്വം. ഇന്ത്യന്‍ മുസ്‌ലിംകളും ദേശീയ രാഷ്ട്രീയവും തമ്മിലുള്ള വിടവ് നികത്തുകയും മുസ്‌ലികളെ ദേശീയരാഷ്ട്രീയത്തില്‍ ഉള്‍ച്ചേര്‍ക്കുകയുമെന്ന കടമയാണ് രാഷ്ട്രീയ പ്രവേശനത്തിലൂടെ നിര്‍വച്ചതെന്നതായിരുന്നു ശഹാബുദ്ദീന്റെ വിശ്വാസം. ഇന്ത്യന്‍ മുസ്‌ലിംകളുടെ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേക താല്‍പര്യം തന്നെ അദ്ദേഹം പുലര്‍ത്തി. തികഞ്ഞ മതേതര വാദിയായിരുന്നു ശഹാബുദ്ദീന്‍. എന്നാല്‍ മതേതര നിലപാടുകളുടെ പേരില്‍ മുസ്‌ലിം സ്വത്വത്തെ കയ്യേറ്റം ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്ന നിലാപാട് അദ്ദേഹമെടുത്തു. ശബാനു ബീഗം കേസിലും ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിലും ശഹാബുദ്ദീന്‍ നിറഞ്ഞുനിന്നു.
ഐ.എഫ്.എസ് ഉദ്യോഗം രാജിവെച്ചപ്പോള്‍ അലീഗഢ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും ശഹാബുദ്ദീന്‍ ഇന്ദിരാഗാന്ധിയെ കാണാന്‍ കൂട്ടാക്കിയില്ല. നിലപാടുകളാണ് ശഹാബുദ്ദീനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തനാക്കിയത്. ആദര്‍ശങ്ങളില്‍ അടിയുറച്ച നിലപാടുകളില്‍ ഊന്നിയതായിരുന്നു ശഹാബുദ്ദീന്റെ രാഷ്ട്രീയം. മുസ്‌ലിം സ്വത്വബോധം പ്രൗഡമാക്കിയ നേതാവായിരുന്നു അദ്ദേഹം. തികഞ്ഞ മതേതരവാദിയാകുമ്പോഴും, പിന്നാക്കം പോയ ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വേണ്ടി അദ്ദേഹം പ്രയത്‌നിച്ചു. ഒരുപാട് സ്വപ്‌നങ്ങള്‍ അദ്ദേഹം മനസ്സില്‍ കൊണ്ടുനടന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

വയനാട്ടില്‍ വീണ്ടും കാട്ടുപന്നി ആക്രമണം ; നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്.

Published

on

കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്. വയനാട് കല്‍പ്പറ്റ പുളിയാര്‍മലയിലാണ് ബൈക്കിന് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

കബ്ലക്കാട് സ്വദേശി ലിബിന്റെ മകള്‍ വിവേയ്ക്കാണ് ഗുരുതര പരിക്കേറ്റത്. കുടുംബവുമായി സഞ്ചരിച്ച ബൈക്കില്‍ കാട്ടുപന്നി ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിവേകയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Continue Reading

Video Stories

ലക്ഷ്യം മറന്ന സി.പി.എം പ്രതിരോധ ജാഥ

ജാഥയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ലയെന്നതും ചര്‍ച്ചയായിട്ടുണ്ട്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജാഥയില്‍ ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രിയുടെ എല്ലാ അരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കാന്‍ എം.വി ഗോവിന്ദന്‍ തയ്യാറായില്ലയെന്നതും മുഖ്യമന്ത്രിയുടെ അനിഷ്ടത്തിനു കാരണമായിട്ടുണ്ടാവാം.

Published

on

റസാഖ് ആദൃശ്ശേരി

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥ എന്തിനു വേണ്ടിയായിരുന്നു? ആര്‍ക്കാണ് ഇതുകൊണ്ടു നേട്ടമുണ്ടായത്? കേരള രാഷ്ട്രീയത്തില്‍ യാത്ര എന്തെങ്കിലും ചലനം സൃഷ്ടിച്ചോ? തുടങ്ങിയ ചോദ്യങ്ങള്‍ പൊതുസമൂഹത്തില്‍നിന്നും ഉയരുമ്പോള്‍ അവക്കൊന്നും ശരിയായ ഉത്തരം നല്‍കാന്‍ എം.വി ഗോവിന്ദനോ സി.പി.എമ്മിനോ സാധിക്കുന്നില്ല. ‘നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെ’ ജനകീയ പ്രതിരോധ യാത്രയെന്നായിരുന്നു ആദ്യം കേട്ടിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്തപ്പോള്‍ എല്ലാവരുടെയും പ്രസംഗത്തില്‍ ഈ മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ യാത്ര കടന്നുപോയ സ്ഥലങ്ങളിലൊന്നും കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചോ പ്രധാനമന്ത്രിയെക്കുറിച്ചോ ഒരു പരാമര്‍ശവും ഉണ്ടായില്ല. സി.പി.എം എപ്പോഴും ഉരുവിടുന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, കേന്ദ്ര സര്‍ക്കാരിന്റെ വിദേശനയം എന്നിവ യാത്രയില്‍ പ്രാസംഗികരുടെ വിഷയമേയായിരുന്നില്ല. രാജ്യത്ത് വന്‍ വിവാദമായിരിക്കുന്ന മോദി-അദാനി കൂട്ടുകെട്ടിനെക്കുറിച്ച് മൗനം പാലിച്ചു. ഒരു കാലത്ത് ബൂര്‍ഷ്വാ മുതലാളിത്തത്തെക്കുറിച്ചു ശബ്ദിച്ചിരുന്ന പാര്‍ട്ടി, പിണറായി കാലത്ത് ആ നയത്തില്‍ നിന്നുതന്നെ ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. ചങ്ങാത്ത മുതലാളിത്തത്തിന്റെ ആളുകളായി സി.പി.എം മാറിയ വര്‍ത്തമാന സാഹചര്യത്തില്‍ എങ്ങനെ അദാനിയെക്കുറിച്ചു സംസാരിക്കാനാവും? മോദിയെ പോലെ അദാനി പിണറായി വിജയന്റെയും അടുപ്പക്കാരനാണല്ലോ. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ അവിടത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളേക്കാള്‍ പിണറായി സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത് അദാനിയുടെ താല്‍പര്യങ്ങള്‍ക്കായിരുന്നുവെന്നതും മറക്കാറായിട്ടില്ല.

നരേന്ദ്ര മോദി സര്‍ക്കാരും ബി.ജെ.പിയും രാജ്യത്ത് ഇളക്കിവിടുന്ന വര്‍ഗീയതയെകുറിച്ച് ഒരക്ഷരവും യാത്രയില്‍ ഉയര്‍ന്നുകേട്ടില്ല. യാത്രാസമയത്താണ് പശുവിന്റെ പേരില്‍ ഹരിയാനയില്‍ രണ്ടു യുവാക്കളെ ചുട്ടുകൊന്നത്. നാസിര്‍, ജുനൈദ് എന്നീ യുവാക്കളെ പശുക്കടത്തിന്റെ പേരില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തട്ടികൊണ്ടു പോയി കാറില്‍ വെച്ചു ചുട്ടുകൊല്ലുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം പരത്തുന്ന അനവധി സംസാരങ്ങര്‍ സംഘ് പരിവാര്‍ നേതാക്കള്‍ നടത്തുകയുണ്ടായി. ഹിന്ദുത്വ ശക്തികളുടെ ഇത്തരം ന്യൂനപക്ഷ വംശീയ ഉന്മൂലന ശ്രമങ്ങള്‍ക്കെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നിട്ടും സി.പി.എം പ്രതിഷേധിക്കുകയോ പ്രതിരോധ യാത്രയില്‍ ചര്‍ച്ചയാവുകയോ ചെയ്തില്ല. ഈ വിഷയം അല്‍പമെങ്കിലും പരാമര്‍ശിച്ചത് യാത്രയുടെ സമാപന സമ്മേളനത്തില്‍ സി.പി.എം കേന്ദ്ര സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. ഒരുപക്ഷേ, യാത്രയുടെ പരസ്യ ബാനറിലെ എഴുത്തുകള്‍ കണ്ടത് കൊണ്ടാവാം അദ്ദേഹം അങ്ങനെ പറഞ്ഞത്. അല്ലെങ്കില്‍ ബി.ജെ.പി ബാന്ധവത്തിലേര്‍പ്പെട്ടിരിക്കുന്ന തന്റെ സഹപ്രവര്‍ത്തകരുടെ ചെയ്തികള്‍ക്കെതിരെ ശബ്ദിക്കാന്‍ കഴിയാത്ത നിസ്സഹായനായ കേന്ദ്ര സെക്രട്ടറിയുടെ ആത്മരോഷം പുറത്തേക്ക് വന്നതാവാം.

കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെ എം.വി ഗോവിന്ദന്‍ ജാഥാ ക്യാപ്റ്റനെന്ന നിലക്ക് ആദ്യമായി സഞ്ചരിക്കുമ്പോള്‍, തന്റെ പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അവസ്ഥ കണ്ടു അദ്ദേഹത്തിന്റെ മനസ്സ് വേദനിച്ചിട്ടുണ്ടാവാം. മുമ്പ് തങ്ങളുടെ പാര്‍ട്ടി കേഡര്‍ സ്വഭാവമുള്ളതാണെന്ന കാര്യത്തില്‍ അവരെല്ലാം ഏറെ അഭിമാനിച്ചിരുന്നു. ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ മാര്‍ക്‌സിസ്റ്റ് രീതികളെക്കുറിച്ചു എത്രയോ ക്ലാസുകള്‍ എടുത്തിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്താണ് പാര്‍ട്ടിയുടെ അവസ്ഥ? ജാഥ കണ്ണൂരിലെത്തിയപ്പോള്‍ പാര്‍ട്ടിക്കകത്തെ ക്വട്ടേഷന്‍ സംഘങ്ങളാണ് എം.വി ഗോവിന്ദനു തലവേദനയായത്. പാര്‍ട്ടി ഊട്ടി വളര്‍ത്തിയ ക്വട്ടേഷന്‍ സംഘതലവന്‍ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകളെ പ്രതിരോധിക്കാന്‍ കുറെ കഷ്ട്ടപെട്ടു. ശുഹൈബ് എന്ന പാവം ചെറുപ്പക്കാരനെ കൊന്നു തള്ളിയതായി ബന്ധപ്പെട്ടു ആകാശിന്റെ തുറന്നുപറച്ചിലുകള്‍ കേട്ടു കേരള ജനത ഞെട്ടിയപ്പോള്‍ സി.പി.എം കൊന്നുതള്ളിയവരുടെ നിലവിളികള്‍ യാത്രയിലുടനീളം ഗോവിന്ദനെയും സഹയാത്രികരെയും പിന്തുടരുന്നുണ്ടായിരുന്നു.

കോഴിക്കോട് എത്തിയപ്പോള്‍ ഒഴിഞ്ഞ കസേരകളോടു സംസാരിക്കേണ്ട ഗതികേട് എം.വി ഗോവിന്ദനു വന്നു. പല സ്വീകരണ സ്ഥലങ്ങളിലും ആളില്ലാത്ത വല്ലാത്ത അവസ്ഥയായിരുന്നു. തൊഴിലുറപ്പ് ജോലിക്കാരെയും സര്‍ക്കാര്‍ സ്‌കൂള്‍ ബസുകളില്‍ കുട്ടികളെയും സ്വീകരണസമ്മേളന സ്ഥലങ്ങളിലേക്ക് കൊണ്ടുവന്നിട്ടും പലയിടത്തും ശോഷിച്ച സദസ്സുകളാണ് കണ്ടത്. സി.പി.എം ജനങ്ങളില്‍നിന്നും എത്രമാത്രം അകന്നിരിക്കുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു ഈ സ്വീകരണ സ്ഥലങ്ങള്‍. ജാഥയുടെ തുടക്കത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ. പി ജയരാജന്റെ വിട്ടുനില്‍ക്കല്‍ ജാഥയെ വല്ലാതെ വലച്ചു. ഇ.പിയെ കണ്ടില്ലല്ലോ എന്ന ചോദ്യത്തിനു ജാഥാ ക്യാപ്റ്റനു കൃത്യമായ മറുപടി ഉണ്ടായില്ല. അതേ സമയം ഇ.പി ജയരാജന്‍ വിവാദ ഇടനിലക്കാരന്‍ നന്ദകുമാറിന്റെ സ്വകാര്യ ചടങ്ങിന് കൊച്ചിയിലെത്തിയപ്പോള്‍ പാര്‍ട്ടിയില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന തോന്നല്‍ പുറത്തുവന്നിരുന്നു. ഇതിനു ശമനം വന്നത് ഇ.പി തൃശൂരില്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തതോടെയാണ്.

ആലപ്പുഴയില്‍ ജാഥയെ എതിരേറ്റത് സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും വിഭാഗീയതയുടെ പോര്‍വിളികളായിരുന്നു. നേതാക്കള്‍ പരസ്പരം ചേരിതിരിഞ്ഞു കൊലവിളികള്‍ നടത്തുന്ന സംഭവങ്ങളുണ്ടായി. വി.എസ് അച്യുതാനന്ദന്‍ വിശ്രമത്തിലായതോടെ പാര്‍ട്ടിയില്‍ ‘വിഭാഗീയത’ അവസാനിച്ചുവെന്നു ഗോവിന്ദനടക്കം പാര്‍ട്ടി നേതാക്കള്‍ വീമ്പിളക്കാറുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ആലപ്പുഴ ജില്ലയില്‍ വിഭാഗീയത തീര്‍ക്കാനായിരുന്നു ഗോവിന്ദന്‍ ഏറെ സമയം നീക്കിവെച്ചത്. സി.പി.എം, യുവജന, വിദ്യാര്‍ത്ഥി തൊഴിലാളി നേതാക്കളെ വിളിച്ചു അവരെ താക്കീത് ചെയ്‌തെങ്കിലും ആരും അത് കാര്യമാക്കിയില്ലെന്നാണ് മനസ്സിലാവുന്നത്. വിഭാഗീയതയെക്കുറിച്ചു പാര്‍ട്ടി സെക്രട്ടറി താക്കീത് ചെയ്യുമ്പോള്‍ ‘ആദ്യം സംസ്ഥാന തലത്തിലുള്ള വിഭാഗീയത അവസാനിപ്പിക്കൂ, എന്നിട്ടാവാം ജില്ലാ ഏരിയാ തലങ്ങളില്‍’ എന്ന മനോഭാവം അവിടെക്കൂടിയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുഖത്ത് പ്രകടമായിരുന്നു.

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജനും തമ്മില്‍ കൊമ്പുകോര്‍ത്തത് ഈയിടെയാണ്.ആലപ്പുഴയില്‍ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നം പാര്‍ട്ടിയിന്നു എത്തിപ്പെട്ട ധാര്‍മിക അപചയത്തിന്റെ ആഴം വെളിവാക്കുന്നതായിരുന്നു. ജില്ലയിലെ വിഭാഗീയതയുടെ ഒരു കാരണവും ഇതുതന്നെയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ലഹരിയുടെയും മയക്കുമരുന്നിന്റെയും അടിമകളായി മാറിയിരിക്കുന്നു. പെണ്ണിനും സെക്‌സിനും വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരായി. അന്ധവിശ്വാസവും അനാചാരവും അവര്‍ക്കിടയില്‍ കൊടികുത്തിവാഴുന്നു. ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിയംഗത്തെ ലഹരിക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍നിന്നും സസ്‌പെന്റ് ചെയ്തത്. സൗത്ത് ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ നഗ്‌നദൃശ്യ വിവാദവും ഉയര്‍ന്നു. ഹരിപ്പാട്ട് എസ്.എഫ്.ഐ വനിതാനേതാവിനെ ഡി.വൈ.എഫ്.ഐ നേതാവ് ബൈക്കിടിച്ച് വീഴ്ത്തിയതും ലോക്കല്‍ കമ്മിറ്റിയംഗമായ ഭാര്യയെ ഒഴിവാക്കാന്‍ ഏരിയാ കമ്മിറ്റിയംഗം ആഭിചാര ക്രിയ നടത്തിയതും പാര്‍ട്ടിയുടെ ധാര്‍മിക അധ:പതനത്തിന്റെ ഉദാഹരണങ്ങളാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും സ്തുതി പാടാനാണ് യാത്രയിലുടനീളം ഗോവിന്ദനും മറ്റുള്ളവരും സമയം ചെലവഴിച്ചത്. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ അവിഹിത ഇടപാടുകളുടെ ധാരാളം കഥകള്‍ പുറത്തു വന്നുകൊണ്ടിരുന്നു. അവയെ പ്രതിരോധിക്കേണ്ട അവസ്ഥയും ഗോവിന്ദനുണ്ടായി. ജാഥ പകുതി പിന്നിട്ടപ്പോഴാണ് സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പടുത്തലുണ്ടായത്. വിജേഷ് പിള്ള എന്നയാള്‍ സ്വപ്‌നയെ സമീപിച്ചു മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ 30 കോടി രൂപ നല്‍കാമെന്നു എം.വി ഗോവിന്ദന്‍ അറിയിച്ചിട്ടുണ്ടെന്നും ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും പറഞ്ഞത്രെ.

ജാഥയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ലയെന്നതും ചര്‍ച്ചയായിട്ടുണ്ട്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജാഥയില്‍ ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രിയുടെ എല്ലാ അരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കാന്‍ എം.വി ഗോവിന്ദന്‍ തയ്യാറായില്ലയെന്നതും മുഖ്യമന്ത്രിയുടെ അനിഷ്ടത്തിനു കാരണമായിട്ടുണ്ടാവാം. ലൈഫ്മിഷന്‍ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ വിശ്വസ്തരെ ജാഥക്കിടയില്‍ ഗോവിന്ദന്‍ പല തവണ തള്ളി പറഞ്ഞു. അവര്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നു പറഞ്ഞതിലൂടെ മുഖ്യമന്ത്രിയെ പിന്നിലൂടെ കുത്തുകയായിരുന്നു എം.വി ഗോവിന്ദന്‍.

Continue Reading

Video Stories

പേര്‍ഷ്യന്‍/ഇറാനിയന്‍ പുതുവത്സരത്തില്‍ പങ്കുചേര്‍ന്ന് ഗൂഗ്‌ളും

നവ്‌റോസ് എന്നറിയപ്പെടുന്ന പുതുവത്സാരാഘോഷത്തില്‍ ഡൂഡിലൊരുക്കിയാണ് ഗൂഗ്ള്‍ ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്.

Published

on

പേര്‍ഷ്യന്‍/ഇറാനിയന്‍ പുതുവത്സരത്തില്‍ പങ്കുചേര്‍ന്ന് ഗൂഗ്‌ളും. നവ്‌റോസ് എന്നറിയപ്പെടുന്ന പുതുവത്സാരാഘോഷത്തില്‍ ഡൂഡിലൊരുക്കിയാണ് ഗൂഗ്ള്‍ ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്.

വസന്താരംഭത്തിന്റെ ആദ്യ ദിനമാണ് നവ്‌റോസ്. ഇറാനിയന്‍ സൗര കലണ്ടര്‍ പ്രകാരമാണ് നവ്‌റോസ് ആഘോഷിക്കുന്നത്. ജോര്‍ജിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 21 ആണ് ഈ തിയതി വരിക.

വിവിധ മത വിഭാഗങ്ങള്‍ നവ്‌റോസ് ആഘോഷിക്കാറുണ്ട്. ഹഖാമനി സാമ്രാജ്യകാലത്ത് പ്രാചീന പേര്‍ഷ്യയിലാണ് നവ്‌റോസ് തുടങ്ങിയതെന്ന് കരുതപ്പെടുന്നു. രാത്രിക്കും പകലിനും അന്നു തുല്യദൈര്‍ഘ്യമായിരിക്കും.

2009ല്‍ യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയില്‍ നവ്‌റോസിനെ ഉള്‍പെടുത്തി. 2010ല്‍ ഐക്യരാഷ്ട്ര പൊതുസഭ മാര്‍ച്ച് 21 അന്താരാഷ്ട്ര നവ്‌റോസ് ദിനമായി അംഗീകരിച്ചു.

Continue Reading

Trending