X

ജാതിക്കോമരങ്ങള്‍ തിരിച്ചുവരുമ്പോള്‍

പാലക്കാട് ജില്ലയുടെ തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ഗോവിന്ദാപുരത്തെ അംബേദ്കര്‍കോളനിയില്‍ നൂറ്റമ്പതോളം ദലിത് കുടുംബങ്ങള്‍ നേരിടേണ്ടിവരുന്ന ജാതീയമായ വേര്‍തിരിവ് പുരോഗമനപരമെന്ന് അഭിമാനിക്കപ്പെടുന്ന കേരളത്തിന് ഞെട്ടല്‍ ഉളവാക്കിയിരിക്കുന്നു. അയിത്തവും തൊട്ടുകൂടായ്മയും നിയമപരമായി ഉച്ഛാടനം ചെയ്തിട്ട് ആറു പതിറ്റാണ്ട് പിന്നിടുമ്പോഴും ഭരണഘടനാശില്‍പി ഭീമറാവു അംബേദ്കര്‍ക്ക് അനുഭവിക്കേണ്ടിവന്ന രീതിയിലുള്ള ഉച്ചനീചത്വം കേരളത്തില്‍ ഇന്നും സംഭവിക്കുന്നു എന്നത് തീര്‍ത്തും ആശങ്കാജഡിലമായിരിക്കുന്നു. അതും വര്‍ഗരഹിത സമൂഹത്തെക്കുറിച്ച് ആണയിടുന്ന കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന സന്ദര്‍ഭത്തില്‍.

അതിര്‍ത്തി പ്രദേശമായതിനാല്‍ കാലങ്ങളായി കുടിയേറിത്താമസിക്കുന്ന ചക്ലിയ സമുദായക്കാര്‍ ഇവിടെ തീരെ താഴ്ന്ന കൂലിവേലകള്‍ ചെയ്താണ് ജീവിതം പോറ്റുന്നത്. കോളനിയില്‍ താമസിക്കുന്ന ഇവര്‍ക്കുനേരെ അവിടവിടെയായി ഇടക്കൊക്കെ അയിത്താചാരം നിലനില്‍ക്കുന്നുണ്ട്. ചായക്കടയില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് സ്റ്റീല്‍ ഗ്ലാസും ദലിതര്‍ക്ക് കുപ്പിഗ്ലാസും എന്ന സ്ഥിതി. ഇവരുടെ കോളനിയില്‍ അന്യജാതിക്കാര്‍ പ്രവേശിക്കില്ല. ഗൗണ്ടര്‍, ഈഴവ, നാടാര്‍ സമുദായക്കാരൊക്കെ അടുത്തടുത്തായി ഉണ്ടെങ്കിലും വെള്ളമെടുക്കാന്‍ ഒരേ ടാപ്പില്‍ നിന്ന് ചക്ലിയ സമുദാംഗങ്ങളെ അനുവദിക്കാറില്ല. അഞ്ചു മാസം മുമ്പ് സര്‍ക്കാര്‍വക സ്ഥാപിച്ച പൊതു കുടിവെള്ള ടാങ്കില്‍ നിന്ന് വെള്ളമെടുക്കാന്‍ ചെന്ന ചക്ലിയ സമുദായക്കാരായ സ്ത്രീകളെ മറ്റുള്ളവര്‍ മറ്റേ ടാപ്പില്‍ നിന്ന ്‌വെള്ളമെടുക്കാന്‍ സമ്മതിച്ചില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ തുടക്കം. മറ്റേ ടാപ്പില്‍ വെള്ളം നിറഞ്ഞു ചിന്തിയാലും അതില്‍ തൊടാനോ അതില്‍നിന്ന് വെള്ളമെടുക്കാനോ അനുവദിക്കില്ല. സി.പി.എം അനുഭാവികളാണ് ഉന്നതജാതിക്കാര്‍ എന്നതിനാല്‍ ചക്ലിയ സമുദായക്കാര്‍ക്ക് അവരെ നേരിടാന്‍ കഴിയാതെയും വരുന്നു. ആറു മാസം മുമ്പ് ഈഴവ സമുദായക്കാരനായ യുവാവ് ചക്ലിയ സമുദായക്കാരിയെ രജിസ്റ്റര്‍ വിവാഹം ചെയതെങ്കിലും അവരെ ഒരുമിച്ച് ജീവിക്കാന്‍ സമ്മതിക്കാതിരുന്നതും പ്രശ്‌നം വഷളാക്കിയിരുന്നു.
സംഭവമറിഞ്ഞ് വിവിധ രാഷ്ട്രീയ സംഘടനകളില്‍ പെട്ടവര്‍ രംഗത്തെത്തി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ഥലം എം.എല്‍.എ കൂടിയായ സി.പി.എം നേതാവ് കെ.ബാബു ചക്ലിയ സമുദായക്കാരെ ഒന്നടങ്കം അധിക്ഷേപിച്ച് പൊതുവേദിയില്‍ പ്രസംഗിച്ചത്. ഗോവിന്ദാപുരത്ത് നടന്ന പരിപാടിയില്‍ ചക്ലിയര്‍ സ്ഥലത്തെ അവരുടെ മധുരൈവീരന്‍ ക്ഷേത്രത്തില്‍ രാത്രി മദ്യപിച്ച് കിടക്കുകയാണെന്നായിരുന്നു ബാബുവിന്റെ പ്രകോപനാര്‍ഹമായ പരാമര്‍ശം. സി.പി.എമ്മുകാരായ ഏതാനും പേര്‍ ചക്ലിയ സമുദായക്കാരായി ഉണ്ടായിരുന്നിട്ടും വോട്ടു ബാങ്ക് മുന്നില്‍കണ്ട് ഗൗണ്ടര്‍ സമുദായക്കാരെ സുഖിപ്പിക്കാന്‍ വേണ്ടിയായിരുന്നു ബാബുവിന്റെ പരാമര്‍ശമെന്നാണ് പരാതി. ഇതിനെതിരെ ചക്ലിയര്‍ ഒന്നടങ്കം രംഗത്തുവരികയും അവര്‍ ഒരുമിച്ച് പട്ടിക ജാതി വര്‍ഗ കമ്മീഷനും പൊലീസ് മേധാവികള്‍ക്കും പരാതി നല്‍കിയിരിക്കുകയുമാണ്. കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് ജില്ലാ നേതൃത്വങ്ങളും സ്ഥലത്തെത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനും മാനവ സൗഹാര്‍ദം ഉറപ്പിക്കുന്നതിനുമുള്ള നടപടികളാണ് സ്വീകരിച്ചത്. റസമാന്റെ ഭാഗമായി അരി വിതരണവും പന്തിഭോജനവുമൊക്കെ കോളനിക്കാര്‍ക്കായി ഒരുക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ശോച്യാവസ്ഥയിലുള്ള വീടുകള്‍ നന്നാക്കുന്നതിന് കോണ്‍ഗ്രസ് ജില്ലാനേതൃത്വവും ശ്രമമാരംഭിച്ചിട്ടുണ്ട്. പ്രശ്‌നത്തെ കക്ഷിരാഷ്ട്രീയത്തിനതീതമായി കാണണമെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള അഭിപ്രായമെങ്കിലും സംസ്ഥാന-പ്രാദേശിക ഭരണകക്ഷികൂടിയായ സി.പി. എം പ്രശ്‌നത്തിലെടുത്തിരിക്കുന്ന നിലപാട് ദലിതരുടെ വിശ്വാസം പിടിച്ചുപറ്റാന്‍ പോന്നതല്ലെന്നുമാത്രമല്ല, അവരെ ശത്രുക്കളായി കണ്ടുകൊണ്ടുള്ളതുകൂടിയാണ്.
വര്‍ഗ സിദ്ധാന്തമാണെങ്കിലും സി.പി.എം എന്ന കക്ഷിയുടെ ചരിത്രത്തില്‍ തന്നെ പലപ്പോഴും ദലിത് വിരുദ്ധത പതഞ്ഞുപൊങ്ങിവരാറുണ്ടെന്നതിന് നിരവധി സാക്ഷ്യങ്ങളുണ്ട് നമുക്കുമുന്നില്‍. അവരുടെ കേന്ദ്ര സമിതിയംഗമായ മന്ത്രി എ.കെ ബാലന്‍ അടുത്തിടെയാണ് ആദിവാസികളെ അടച്ചാക്ഷേപിച്ച് സംസാരിച്ചത്. കണ്ണൂരില്‍ രണ്ട് ദലിത് യുവതികളെ പിഞ്ചു കുഞ്ഞടക്കം ജയിലിടച്ചത് ഇതേ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. യുവതികള്‍ സി.പി.എം പ്രവര്‍ത്തകരെ തല്ലിയെന്ന് ആരോപിച്ചായിരുന്നു അത്. പാര്‍ട്ടിയുടെ അറുപതാം വാര്‍ഷികം പിന്നിടുമ്പോഴും പേരിനൊരു ദലിതനുപോലും അതിന്റെ ഉന്നത ബോഡിയായ പൊളിറ്റ് ബ്യൂറോയില്‍ ഇടം കിട്ടിയിട്ടില്ല. ഇനിയും ഇന്ത്യന്‍ ജാതി യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായിട്ടില്ല എന്നതിന്റെ തെളിവാണ് ഭരണഘടനാവിരുദ്ധമായ അവരുടെ സാമ്പത്തിക സംവരണനയം. സമൂഹത്തിലെ ഇരുപത്തഞ്ചു ശതമാനത്തോളം വരുന്ന ദലിതുകളുടെ അവസ്ഥ ഇന്നും അതിദയനീയമാണ്. അവരുടെ ഉന്നമനത്തിനായി സര്‍ക്കാരുകള്‍ നീക്കിവെക്കുന്ന ഫണ്ടുകളൊന്നും അര്‍ഹരായവര്‍ക്ക് എത്തുന്നില്ല എന്നത് ഇവരുടെയൊക്കെ അകത്തുറഞ്ഞുകിടക്കുന്ന ദലിത് വിരുദ്ധ മനോഭാവമാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. സ്ഥലം എം.പിയും മുതലമട പഞ്ചായത്ത് അധികൃതരും സി.പി.എമ്മുകാരും ദലിതുകാരുമായിട്ടുപോലും ഇനിയും ചക്ലിയ സമുദായത്തിന് നീതി അന്യമായി നില്‍ക്കുന്നു എന്നത് ആ പാര്‍ട്ടിക്കും മുന്നണിക്കും മാത്രമല്ല കേരളത്തിനാകെത്തന്നെ അപമാനകരമാണ്. എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയിലുള്ള സി.പി.എം എം.എല്‍.എയുടെ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയാന്‍ അദ്ദേഹം തയ്യാറാകണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും പട്ടികജാതി-വര്‍ഗവകുപ്പും കാട്ടുന്ന ഉദാസീനത അവസാനിപ്പിക്കണം.
രാഷ്ട്രപിതാവിനെപോലും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്ന സംസ്‌കാരം തിരിച്ചുവന്നിരിക്കുന്ന കാലമാണിത്. മനുഷ്യര്‍ തമ്മില്‍ വേലിക്കെട്ടുകള്‍ സൃഷ്ടിക്കുന്നത് ഗതകാലത്തെ കുലത്തൊഴിലുകളും നിറവുമായിരുന്നെങ്കില്‍ ഇന്ന് പല കുടുംബങ്ങളും മേല്‍ജാതിക്കാര്‍ അടിച്ചേല്‍പിച്ച ഇത്തരം വിലങ്ങുകള്‍ പൊട്ടിച്ചെറിഞ്ഞ് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഇവിടെ ഭാഷാപരമായ തമിഴ്-മലയാളി ഘടകം കൂടി നിലനില്‍ക്കുന്നതിനാല്‍ പ്രശ്‌നത്തെ അതിര്‍ത്തികടക്കാതെ നോക്കാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണം. ഇന്നലെ പൊള്ളാച്ചിയില്‍ നിന്നും മറ്റുമായി ദലിത് സംഘടനകള്‍ കേരളത്തിലേക്കുള്ള അതിര്‍ത്തി റോഡ് തടയുകയുണ്ടായി. ചെരുപ്പുകുത്തികളായി മുദ്രകുത്തപ്പെട്ടിരുന്ന സമുദായം ഇന്ന് പുതിയ തൊഴില്‍ തുറകളിലേക്ക് കടന്നുവരുമ്പോള്‍ അവരെ പുത്തന്‍ സവര്‍ണമാടമ്പികളെപോലെ അടിച്ച് അതേ ആലയിലേക്ക് തിരിച്ചോടിക്കാനുള്ള ശ്രമങ്ങള്‍ എന്തു വില കൊടുത്തും തടഞ്ഞേ പറ്റൂ. അല്ലെങ്കില്‍ പന്തിഭോജനത്തിന്റെ ശതാബ്ദി വാര്‍ഷികാഘോഷത്തെ വെറും രാഷ്ട്രീയതട്ടിപ്പായേ പൊതുസമൂഹം കാണൂ.

chandrika: