Connect with us

Health

വിദഗ്ദര്‍ മരണം വിധിഎഴുതിയ പാക്കിസ്ഥാന്‍ കുട്ടിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പുനര്‍ജന്മം

സിവിയര്‍ കംബൈന്‍ഡ് ഇമ്യൂണോ ഡിഫിഷന്‍സി എന്ന രക്തജന്യ രോഗം ബാധിച്ച പാക്കിസ്ഥാന്‍ സ്വദേശിയായ 2 വയസ്സുകാരനാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അപൂര്‍വ്വ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവന്‍ തിരിച്ച് പിടിച്ചത്

Published

on

കോഴിക്കോട്: ലോകത്തെവിടെ കൊണ്ടുപോയാലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ രണ്ട് വയസ്സുകാരനായ പാക്കിസ്ഥാന്‍ കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പുനര്‍ജന്മം. അപൂര്‍വ്വവും അതീവ ഗുരുതരവുമായ സിവിയര്‍ കംബൈന്‍ഡ് ഇമ്യൂണോ ഡിഫിഷന്‍സി എന്ന രക്തജന്യ രോഗം ബാധിച്ച പാക്കിസ്ഥാന്‍ സ്വദേശിയായ 2 വയസ്സുകാരനാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അപൂര്‍വ്വ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവന്‍ തിരിച്ച് പിടിച്ചത്. യു എ ഇ യില്‍ ഉള്‍പ്പെടെ ചികിത്സ തേടി പരാജയപ്പെട്ട ശേഷമാണ് ഇവര്‍ കേരളത്തെത്തിയതും കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് മജ്ജമാറ്റിവക്കലിന് വിധേയരായി ജീവിതം തിരികെ പിടിച്ചതും. ബഹു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരന്റെ പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാക്കിസ്ഥാന്‍ സ്വദേശിയുടെ യാത്രാസംബന്ധമായ കാര്യങ്ങളും, ചികിത്സാസംബന്ധമായ കാര്യങ്ങളും വേഗത്തിലാക്കുവാന്‍ സഹായകരമാവുകയും ചെയ്തു. രണ്ട് വര്‍ഷത്തിനിടയില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നിര്‍വ്വഹിക്കുന്ന 75ാമത്തെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ആണ് ഇത്.

പാക്കിസ്ഥാനിലെ ബലൂച്ചിസ്ഥാന്‍ സ്വദേശിയായ ജലാല്‍, സദൂരി ദമ്പതികളുടെ മകനായ സൈഫ് ജലാല്‍ ആണ് മജ്ജമാറ്റിവെക്കലിന് വിധേയനായത്. രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് മികച്ച ചികിത്സയ്ക്കായി പിതാവ് ജോലി ചെയ്യുന്ന യു എ ഇ യിലേക്ക് മാറുകയും, ചികിത്സ അവിടെ തുടരുകയും ചെയ്തു. കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് വിധേയനായെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി മാറുകയായിരുന്നു. രോഗപ്രതിരോധ ശേഷി തീര്‍ത്തും ഇല്ലാതായ കുഞ്ഞിനെ നിരന്തരമായ അണുബാധ അലട്ടുകയും ചെയ്തു. ശ്വാസകോത്തിലുള്‍പ്പെടെ അണുബാധ രൂക്ഷമാവുകയും ഓക്‌സിജന്‍ നില തീരെ മോശമാവുകയും ചെയ്തു. ഏറ്റവും കൃത്യമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ രണ്ടോ മുന്നോ വയസ്സിനുള്ളില്‍ മരണപ്പെടുക എന്നതാണ് ഈ രോഗബാധിതരായ കുഞ്ഞുങ്ങളുടെ പൊതുവായ വിധി. ഈ രീതിയില്‍ തന്നെയായിരുന്നു ജലാലിന്റെ അവസ്ഥയും മുന്‍പിലേക്ക് പോയിരുന്നത്.

ഈ ഘട്ടത്തിലാണ് ആസ്റ്റര്‍ മിംസിലെ ചികിത്സയെ കുറിച്ച് നേരത്തെ ഇവിടെ നിന്ന് ചികിത്സ നടത്തി ജീവിതം തിരികെ പിടിച്ചവരില്‍ നിന്ന് കേട്ടറിഞ്ഞ് ജലാലും സദൂരിയും കേരളത്തിലേക്ക് എത്തുവാന്‍ തീരുമാനിച്ചത്. പാക്കിസ്ഥാന്‍ സ്വദേശികള്‍ എന്ന നിലയില്‍ അവര്‍ക്കുണ്ടായിരുന്ന തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്രമന്ത്രി ശ്രീ. വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളാണ് നടത്തിയത്.

ഓക്‌സിജന്‍ പിന്തുണയോടെയാണ് സൈഫ് ജലാല്‍ കേരളത്തിലെത്തിയത്. നില അതീവ ഗുരുതരമായിരുന്നു. മജ്ജമാറ്റിവെക്കല്‍ മാത്രമേ പ്രതിവിധിയുള്ളൂ എന്ന നിഗമനത്തിലാണ് ആസ്റ്റര്‍ മിംസിലെ സീനിയര്‍ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ് ഡോ. കേശവന്‍ എത്തിച്ചേര്‍ന്നത്. ഭാഗ്യവശാല്‍ അമ്മയുടെ മജ്ജ കുഞ്ഞിന് യോജിക്കുമായിരുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ നിരന്തരമായ പരിചരണത്തിലൂടെ തരണം ചെയ്ത ശേഷം കുഞ്ഞിനെ മജ്ജമാറ്റിവെക്കലിന് വിധേയനാക്കി. ഇപ്പോള്‍ 2 മാസം പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും, ഓക്‌സിജന്‍ നിലയിലെ കുറവുമെല്ലാം അതിജീവിച്ച് സൈഫ് ജലാല്‍ ജീവിതത്തിലേക്ക് തിരികെവന്നു. തിരികെ പാക്കിസ്ഥാനിലേക്ക് പോകുവാനും ബന്ധുക്കളെ കാണുവാനുമുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സൈഫ് ജലാലിന്റെ കുടുംബം.

രണ്ട് വര്‍ഷക്കാലയളവിനിടയില്‍ 75 മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പൂര്‍ത്തീകരിച്ചതായി ഡോ. കേശവന്‍ പറഞ്ഞു. ഏറിയ ചെലവ് വരുന്ന ഈ ചികിത്സാ രീതി ഏറ്റവും കുറഞ്ഞ ചെലവിലാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നിര്‍വ്വഹിക്കുന്നത്. മാത്രമല്ല, ചികിത്സയുടെ വിജയത്തില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് നിലനിര്‍ത്താനും ആസ്റ്റര്‍ മിംസിന് സാധിക്കുന്നുണ്ട്’ ശ്രീ. ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ കേരള & ഒമാന്‍), ഡോ. സുരേഷ് കുമാര്‍ ഇ. കെ (ഹെഡ്, പീഡിയാട്രിക്‌സ്) ഡോ. കേശവന്‍ ആര്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ്, പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ്), ഡോ. സുദീപ് വി (കണ്‍സല്‍ട്ടന്റ് ഹെമറ്റോളജിസ്റ്റ്), ഡോ. കെ. വി. ഗംഗാധരന്‍ (ഡയറക്ടര്‍, ഓങ്കോളജി), ശ്രീ. ജലാല്‍ (സൈഫ് ജലാലിന്റെ പിതാവ്), ശ്രീ. ലുക്മാന്‍ പൊന്മാടത്ത് (സി ഒ ഒ , ആസ്റ്റര്‍ മിംസ്) എന്നിവര്‍പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വൃക്കരോഗം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്

ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്.

Published

on

ചെന്നൈ: തമിഴ്‌നാട്ടിലെ കര്‍ഷകരില്‍ വൃക്കരോഗം ആശങ്കാജനകമായി വര്‍ധിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. പ്രശസ്ത മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്. മദ്രാസ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പഠനം 2023 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയത്. 125 ഗ്രാമങ്ങളിലെ 3350 കര്‍ഷക തൊഴിലാളികളുടെ വൃക്കകളുടെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ 17 ശതമാനം പേര്‍ക്ക് വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ആരോഗ്യപരിപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷം മൂന്ന് മാസത്തിന് ശേഷമുള്ള പുനര്‍പരിശോധനയില്‍ ഈ നിരക്ക് 5.31 ശതമാനമായി കുറഞ്ഞു. ഗണ്യമായ കാര്യം രോഗം കണ്ടെത്തിയവരില്‍ പകുതിയലധികം പേര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നില്ല എന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നതാണ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന അവയവമാറ്റ കമ്മിഷന്റെ സെക്രട്ടറി ഡോ.എന്‍. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. അത്യുഷ്ണമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഇഷ്ടിച്ചൂള തൊഴിലാളികള്‍, കീടനാശിനി തളിക്കുന്നവര്‍, ഉപ്പുനിര്‍മ്മാണ മേഖലയിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ അപകടം കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിവസേന കഠിന ചൂടില്‍ ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. (ഡീഹൈഡ്രേഷന്‍) വൃക്കകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകത്തതിനാല്‍ കര്‍ഷകര്‍ക്ക് അപകടം തിരിച്ചറിയാന്‍ വൈകുന്നു. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ മതിയായ വെള്ളം കുടിക്കുകയും, ചെറിയ അസ്വസ്ഥതകള്‍ കാണിച്ചാല്‍ ഉടന്‍ തന്നെ രക്ത പരിശോധന, യൂറിയ, ക്രിയാറ്റിന്‍, മൂത്ര പരിശോധന എന്നിവ നടത്തുകയും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേഷിക്കുന്നു. ചൂടും നിര്‍ജലീകരണവും ചേര്‍ന്നതാണ് കര്‍ഷകര്‍ക്കിടയിലെ വൃക്കരോഗ വര്‍ധനവിന് പ്രധാന കാരണമെന്ന് പഠനം വ്യകതമാക്കുന്നു.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.

Published

on

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Health

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം

രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

Published

on

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്‌ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്‌ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.

ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന്‍ ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്‌സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

Continue Reading

Trending